April 01, 2011

തെല്ലിക്കല്‍ നൈറ്റ്സ്




പറമ്പിക്കുളത്തെക്കുള്ള ഒരു വനയാത്രയാണ് ഈ ബ്ലോഗ്‌.

കാട്ടില്‍ പോകാനും ട്രെക്കിങ്ങിനും നമുക്കെല്ലാം ഇഷ്ട്ടമല്ലേ, അപ്പോള്‍ ഒരു രാത്രി
വനത്തിനകത്ത്‌ താമസിക്കാന്‍ കൂടി ഒരവസരം കിട്ടിയാലോ !
ഇങ്ങനെയൊരു യാത്ര നിങ്ങളുടെ സ്വപ്നത്തിലുണ്ടോ?
എങ്കില്‍ കേരള വനം വകുപ്പിന്റെ "തെല്ലിക്കല്‍ നൈറ്റ്സ് " എന്ന പാക്കേജ് എടുത്ത്
പറമ്പിക്കുളത്തെക്ക് വിട്ടോളൂ.

വനത്തിനകത്തെക്ക് കയറാന്‍ തന്നെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന
ഇക്കാലത്ത്, താമസമൊരുക്കി സന്ദര്‍ശകരെ ക്ഷണിക്കുന്ന
ഒരു പാക്കേജാണ് "തെല്ലിക്കല്‍ നൈറ്റ്സ്". പാലക്കാട് ജില്ലയിലെ, തമിഴ്നാട്
ബോര്‍ടറിനടുത്തുള്ള പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് വനമേഘലയിലാണ് ഈ
സൌകര്യമുള്ളത്. ഒരു ഗ്രൂപ്പില്‍ പരമാവധി അഞ്ചു പേര്‍ക്കാണ് ഒരു രാത്രി ഇവിടെ
ചിലവഴിക്കാവുന്നത്. 4000 രൂപയാണ് ഈ താമസത്തിന്റെ ചെലവ് (5 പേര്‍ക്ക് ).
മുന്‍കൂട്ടി ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും അനുമതി നേടുകയും അഡ്വാന്‍സ് ആയി
2000 രൂപയുടെ DD എടുത്ത് അയക്കുകയും വേണം.
(കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഈ ബ്ലോഗിന്റെ അവസാനം നോക്കുക)


ഇനി യാത്രയെ കുറിച്ച് പറയാം.
ഞാന്‍ ജോലി ചെയ്യുന്ന ഇന്‍ഫോ പാര്‍ക്കില്‍ നിന്നും നാല് സുഹൃത്തുക്കളോടൊപ്പം
കൊച്ചിയില്‍ നിന്നും, തൃശൂര്‍ വഴി പാലക്കാട് എത്തി അവിടെ നിന്നും കൊല്ലങ്കോട് വഴി
പൊള്ളാച്ചി റൂട്ടിലൂടെ കടന്ന് ആനമല വഴി ടോപ്‌ സ്ലിപ്പിലെത്തി.

അവിടെ നിന്നും പറമ്പിക്കുലത്തെകുള്ള വഴി കാര്‍ യാത്ര കുറച്ചു പ്രയാസമാണ്.
പറമ്പിക്കുളം കേരളത്തില്‍ ആണെങ്കിലും അവിടെ എത്താന്‍ റോഡ്‌ മാര്‍ഗം
ഇല്ലാത്തതിനാല്‍ നമുക്ക് കുറച്ചു ദൂരം തമിഴ് നാടിനെ ആശ്രയിക്കണം.
രണ്ടു ചെക്ക്പോസ്റ്റുകള്‍ കടന്ന് പറമ്പിക്കുളത്ത് എത്തിച്ചേരാം. ദിവസം 30
വാഹങ്ങള്‍ മാത്രമേ അവിടേക്ക് കടത്തി വിടൂ.

11 മണിയോടെ ഞങ്ങള്‍ പറമ്പിക്കുളത് എത്തി.
ചെക്ക്‌ പോസ്റ്റില്‍ റിപ്പോര്‍ട്ട്‌ ചെയ്ത് പാക്കജിന്റെ മുഴുവന്‍ തുകയും അടച്ചു.
യാത്രയെ കുറിച്ചും താമസത്തെ പറ്റിയും ഒക്കെ അവിടെയുള്ള ഫോറെസ്റ്റ്
ഓഫീസര്‍മാര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. കൂടെ സഹായത്തിനായി രണ്ടു
ഗൈഡ് മാരെയും ഏര്‍പാടാക്കി. അവിടെയുള്ള "മലസര്‍" എന്ന
ആദിവാസി സമുദായത്തില്‍ പെട്ടവരായിരുന്നു അവര്‍, ആദനും ശിവകുമാറും.

കുറച്ചു ദൂരം കൂടി മാത്രമേ വാഹനത്തിന് അനുമതിയുള്ളൂ. പോകും വഴിയെ ഞങ്ങള്‍
"കന്നിമാര " എന്ന തേക്കുമരം കാണാന്‍ പോയി; ലോകത്തിലെ ഏറ്റവും വലിയ
തേക്ക് മരം ! അവിടെയുള്ളവര്‍ ദൈവിക പരിവേഷം നല്‍കിയിട്ടുള്ള ആ മരത്തിനു
പിന്നില്‍ പല കഥകളുമുണ്ട്. എന്തായാലും, മരം മുറിച്ചു വിറ്റുതുലക്കാന്‍ വേണ്ടി പണ്ട്
ഇവിടെയെത്തിയ സായിപ്പിന് ഈ മരം മുറിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് ചരിത്രം
സാക്ഷ്യപ്പെടുത്തുന്നു.


കന്നിമാര വിശേഷങ്ങള്‍ കേട്ട ശേഷം യാത്ര തുടര്‍ന്നു. മൃഗങ്ങളെ കാണാന്‍
സാധ്യതയുള്ള സ്ഥലങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ആദന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു.
ആദ്യമായി ഞങ്ങളെ വരവേറ്റത് ചെറിയൊരു ആനകൂട്ടമായിരുന്നു. അതിലൊരു കുറുമ്പന്‍
ഞങ്ങളുടെ പച്ച കാറിനെ ലക്‌ഷ്യം വച്ച് നീങ്ങിയപ്പോള്‍ "തോമാസുട്ടി, വിട്ടോടാ"
എന്നും പറഞ്ഞു വേഗം "സ്കൂട്ടായി".


കാട്ടാനകളുടെയും കാട്ടു പോത്തിന്റെ കൂട്ടത്തിന്റെയും ദര്‍ശന പുണ്യം
കഴിഞ്ഞ് ഞങ്ങള്‍ പറമ്പിക്കുളം കവലയിലെത്തി. സത്യന്‍ അന്തിക്കാടിന്റെ
പഴയകാല സിനിമകളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു കവല. അടുത്തു ഒരു
കിലോമീറ്റര്‍ അകലെയായി പറമ്പിക്കുളം ഡാം സന്ദര്‍ശിച്ചു. പിന്നീട്
ഭക്ഷണ ശേഷം, അന്ന് വൈകിട്ട് പാചകം ചെയ്ത് കഴിക്കാനുള്ള സാധനങ്ങള്‍
വാങ്ങി. കുറച്ചു കൂടി യാത്ര ചെയ്ത് ഞങ്ങള്‍ കാര്‍ ഒരിടത്ത് പാര്‍ക്ക്‌ ചെയ്തു.
വനാതിര്‍ത്തിയില്‍ നിന്നും ഇനിയുള്ള ദൂരം കാല്‍നടയായി പോകണം.


ഭക്ഷണപ്പൊതികളുമായി ഞങ്ങള്‍ "ആദന്‍" തെളിച്ച
വഴി-വരമ്പിലൂടെ കാടിനകത്തേക്ക് യാത്രയായി. കയ്യില്‍ വെട്ടുകത്തിയുമായി
മുമ്പേ നടക്കുന്ന ശിവകുമാര്‍ കാടിന്റെ രസങ്ങള്‍ പകര്‍ന്നു തന്നു. കാട്ടു പന്നികള്‍
നാണം കുണുങ്ങി ഞങ്ങളെ കാണുന്നതിനു മുന്‍പേ എവിടെയോ പോയോളിച്ചു.
കാട്ടുകോഴികളും മലയണ്ണാനുകളും മരമുകളില്‍ ഒച്ചവക്കുന്നുണ്ടായിരുന്നു.


ഏകദേശം 8 കിലോമീറ്റര്‍ നടന്നപ്പോള്‍ ഞങ്ങള്‍ കാടിന്റെ ഉള്ളിലെത്തി.
അവിടെയാണ് തെല്ലിക്കല്‍ ബംഗ്ലാവ് അഥവാ "പന്തെര ഡെന്‍" എന്ന വീട്.
ആന വരാതിരിക്കാന്‍ കുഴിച്ച കിടങ്ങിനു മുകളിലെ ചെറു പാലത്തിലൂടെ ആ
വീടിന്റെ മുന്‍പിലെത്തി.



പണ്ട് സായിപ്പിന്റെ കാലത്ത് കാടിനുള്ളില്‍ അവര്‍ നിര്‍മ്മിച്ച
ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് (IB) ആണ് തെല്ലിക്കല്‍ പാക്കേജില്‍ നമുക്ക് താമസിക്കാന്‍
തരുന്നത്. രണ്ടു മുറികളും അടുക്കളയുമുള്ള ഈ ബംഗ്ലാവില്‍ വൈദ്യുതിയോ മറ്റു
സൌകര്യങ്ങളോ ഇല്ല. IB യുടെ മുന്‍വശത്ത്‌ കുറച്ചകലെയായി ഒരു വയലും തടാകവും ഉണ്ട്.
കുളിക്കാനായി അടുത്ത് തന്നെ ഒരു ആറുണ്ട് . കിടക്കാനുള്ള ബെഡ് ഷീറ്റും മറ്റും IB യില്‍ ലഭിക്കും.
ടോയിലറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ ഈ യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍
ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും


ബാഗും മറ്റും മുറിയില്‍ വച്ച ശേഷം കാട്ടാറില്‍ കുളിച്ചു "ഫ്രഷ്‌" ആയി.കുറച്ചു ദൂരത്തുള്ള
തടാകത്തില്‍ മ്ലാവുകളും വേട്ട പട്ടികളും വന്നുപോയി കൊണ്ടിരുന്നു. പട്ടികള്‍
കൂട്ടത്തോടെയാണ് വരുന്നത് കണ്ടത്, അവ വന്നതും പാവം മ്ലാവുകള്‍ ഓടി രക്ഷപ്പെട്ടു.
രാത്രി ആയതോടെ മൃഗങ്ങളുടെ കണ്ണുകള്‍ മാത്രം ഇരുട്ടിന്റെ തിരശീലയില്‍
മിന്നി മറഞ്ഞുകൊണ്ടിരുന്നു. കയ്യിലുണ്ടായിരുന്ന ബൈനോകുലറുകള്‍ ഇരുട്ടില്‍
ഉപയോഗ ശൂന്യമായപ്പോള്‍ ഇന്‍ഫ്ര റെഡ് ബൈനോകുലര്‍ ഉണ്ടായിരുന്നെങ്കില്‍
എന്നാശിച്ചു പോയി.

ഇന്ത്യന്‍ കാടുകളില്‍ കടുവകളെ കാണുക എന്നത് വളരെ വിരളമാണ്. കണക്കു പ്രകാരം
അവിടെ മുപ്പതോളം കടുവകള്‍ ഉണ്ടെങ്കിലും അവയെ നേരില്‍
കാണണമെങ്കില്‍ മഹാ ഭാഗ്യം തന്നെ വേണം. എങ്കിലും രാത്രിയുടെ
മറവില്‍ ഞങ്ങള്‍ കാത്തിരുന്നു; പക്ഷെ നിരാശയായിരുന്നു ഫലം.

ഒടുവില്‍ "നിരീക്ഷണ" മേഘലയില്‍ നിന്നും പിന്‍വാങ്ങി തെല്ലിക്കലെത്തി.
ആദനും ശിവകുമാറും അപ്പോഴേക്കും ഞങ്ങള്‍ക്കുള്ള ഭക്ഷണം റെഡി ആക്കിയിരുന്നു.
ചുട്ടെടുത്ത ചപ്പാത്തിയും ഇറച്ചിക്കറിയും കഴിച്ച്,
കാടിനെ വിറപ്പിക്കുന്ന തണുപ്പിനുമേല്‍ പകല്‍ കണ്ട കാഴ്ചകളുടെ രസത്തിന്റെ
ഓര്‍മ്മയുടെ പുതപ്പും വലിച്ചു നീട്ടി ഞങ്ങള്‍ നിദ്രയിലാണ്ടു.
കാതുകള്‍ അപ്പോഴും രാത്രിയില്‍ വന്നെത്താന്‍ കൊതിച്ച ജീവികളുടെ
ശബ്ദവും കാതോര്‍ത്ത് ഉറങ്ങാതെയിരുന്നു...

പിറ്റേ ദിവസം രാവിലെ ആറിനെഴുന്നേറ്റു വീണ്ടും കാട്ടിലൂടെ നടന്നു.
കാഴ്ചകള്‍ അവസാനിച്ചപ്പോള്‍ ഉച്ചയാകുമ്പോഴേക്കും കറക്കം മതിയാക്കി കാടിറങ്ങി.


യാത്ര എങ്ങനെ ബുക്ക്‌ ചെയ്യാം ?

ഫോറെസ്റ്റ് ഓഫീസുമായി താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.
+91 9442201690, +91 4253 245025

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ് സൈറ്റ് നോക്കാം.
www.parambikulam.കോം

എങ്ങിനെ ഇവിടെ എത്തി ചേരാം ?

കൊച്ചിയില്‍ നിന്നും ഏകദേശം 220 കിലോമീറ്റര്‍ യാത്ര ചെയ്യണം ഇവിടെയെത്താന്‍.

കൊച്ചിയില്‍ നിന്നും അങ്കമാലി വഴി (NH-47) തൃശൂരിലെ മണ്ണുത്തി ബൈ പാസ്സില്‍ എത്തുക.
അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് പാലക്കാടിനടുത്തെ വടക്കഞ്ചേരിയിലെത്തി
വലത്തോട്ട് തിരിഞ്ഞ് കൊല്ലങ്കോട്‌ എത്തി അവിടെ നിന്നും
പൊള്ളാച്ചി വഴിയിലേക്ക് തിരിയുക. പൊള്ളാച്ചി എത്തുന്നതിനു മുന്‍പായി
ആനമല യിലേക്ക് തിരിഞ്ഞ് ടോപ്‌ സ്ലിപ്പില്‍ എത്തുക. അവിടെ നിന്നും വലത്തോട്ട്
തിരിഞ്ഞ് നേരെ പറമ്പികുളത്തേക്കു എത്തിച്ചേരാം.

കയ്യില്‍ കരുതേണ്ടവ.

സാധാരണ ഒരു യാത്ര പോകുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കാട്ടിലേക്കുള്ള യാത്ര.
അതിനാല്‍ ഇത്തരം യാത്രകളില്‍ കുറച്ചു കാര്യങ്ങള്‍ കയ്യില്‍ കരുതിയാല്‍ നന്നായിരിക്കും.
1. മാപ് , ഒരു കോമ്പസ് (ദിശ അറിയാനായി).
2. ഗ്രൂപ്പിലെ എല്ലാവരും വെള്ളം കരുതുക.
3. ടോര്‍ച്, മെഴുകുതിരി, ലൈറ്റര്‍.
4. സ്വിസ് നൈഫ് (കത്തി) , കയര്‍.
5. ഫസ്റ്റ് എയിഡ് ബോക്സ്‌.
6. അട്ട ഉള്ള ഇടമാണെങ്കില്‍ മഞ്ഞള്‍പ്പൊടിയും, പുകയിലയും കരുതുക.

March 20, 2011

ആനക്കൊട്ടില്‍





തൃശ്ശൂരിലെ ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് പുന്നത്തൂര്‍ കോട്ടയിലെ ആനക്കാഴ്ചകളാണ്
ഇവിടെ.

ക്ഷേത്രത്തിനെ വടക്ക് ഭാഗത്തുള്ള വഴിയിലൂടെ ഏകദേശം 3 കിലോമീറ്റര്‍ യാത്ര
ചെയ്‌താല്‍ പുന്നത്തൂര്‍ കോട്ടയിലെ ആന സങ്കേതത്തില്‍ എത്തിച്ചേരാം.
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഭക്തര്‍ നടയിരുത്തിയ ആനകളടക്കം ഏകദേശം
അറുപതോളം ഗജവീരന്മാരുണ്ട് ഈ ആനത്താവളത്തില്‍.

പണ്ട് പുന്നത്തൂര്‍ രാജവംശരുടെ കൊട്ടാരമായിരുന്ന ഈ 60 ഏക്കര്‍ സ്ഥലം
1970 മുതല്‍ ദേവസ്വത്തിന്റെ കീഴിലാണ്. കൊട്ടാരത്തിന് പുറമേ ഇവിടെ
പുരാതനമായൊരു ക്ഷേത്രവും ഉണ്ട്; ശിവനും ഭഗവതിയുമാണ്‌ പ്രതിഷ്ഠ.
ഈ ക്ഷേത്രാങ്കണത്തിന്റെ സമീപത്തായിരുന്നു പണ്ട് ഈ ആനകളെയെല്ലാം
പാര്‍പ്പിചിരുന്നതത്രേ[ഇന്നത്തെ ശ്രീവത്സം]. പിന്നീട് ദേവസ്വം പുന്നത്തൂര്‍ കോട്ട
ഏറ്റെടുത്തപ്പോള്‍ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ നേതൃത്വത്തില്‍
ഘോഷയാത്രയുടെ അകമ്പടിയോടെ എല്ലാ ആനകളെയും ഇവിടേയ്ക്ക്
കൊണ്ട് വരികയായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു.


ദേവസ്വത്തിന്റെ ആനകളെ പരിപാലിക്കുന്നതിനും സുഖചികിത്സക്കും മറ്റുമായി
ഒരുക്കിയിട്ടുള്ളതാണ് ഈ ആനക്കൊട്ടില്‍, എങ്കിലും സന്ദര്‍ശകര്‍ക്ക് ആനകളെ
കാണാനും അവയെ ചട്ടം പഠിപ്പിക്കുന്ന ആനക്കൊട്ടില്‍ കാണാനും ഇവിടെ
സൗകര്യം ഒരുക്കിയിട്ടുണ്ട്. ജാതിഭേദമന്യേ ഏവര്‍ക്കും ഇവിടെ സന്ദര്‍ശിക്കാനാകും.


പൂരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും സ്വാഭിമാനത്തിന്റെ "എയര്‍" പിടിച്ചു നില്കാറുള്ള
ആനകളെ മാത്രം കണ്ടിട്ടുള്ള നമുക്കൊക്കെ, ഇവിടുത്തെ ആനകളുടെ ചേഷ്ട്ടകള്‍
ചിരിയുണര്‍ത്തും. ഒത്താലൊരു ആനക്കുളിയും കാണാം !


പനം പട്ടട എടുത്തെറിഞ്ഞു കളി തമാശകള്‍ കാണിക്കുന്ന കുട്ടി കൊമ്പന്മാര്‍
മാത്രമല്ല, മദം ഇടകിത്തുടങ്ങിയ ആനകളും അവയെ മെരുക്കുന്ന പാപ്പാന്മാരെയും
ഇവിടെ കാണാം. ആരോഗ്യമൊക്കെ ക്ഷയിച്ച് അവശന്മാരായ
വയസ്സന്‍ ആനകളും ഇവിടെയുണ്ട്. ഓരോ ആനകളെയും പരിപാലിക്കാന്‍
പ്രത്യേകം ആളുകളെയും ദേവസ്വം നിയമിച്ചിട്ടുണ്ട്.


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ ഒരിക്കലും ഈ ആനക്കൊട്ടില്‍
കാണാതെ മടങ്ങരുത്. കാരണം ക്ഷേത്രദര്‍ശനത്തിന്റെ ഭാഗമായി എല്ലാവരും
മഹിമയൂര്‍ (മമ്മിയൂര്‍) മഹാദേവ ക്ഷേത്രത്തിലും എത്താറുണ്ട്,
അവിടെ നിന്നും വളരെ അടുത്താണ് പുന്നത്തൂര്‍ കോട്ട.

എങ്ങനെ ഇവിടെ എത്തിച്ചേരാം?

തൃശൂരില്‍ നിന്നും ഗുരുവായൂരിലെത്തി (30 കിലോമീറ്റര്‍) ,
വടക്ക് ഭാഗത്തേക്ക് തിരിഞ്ഞു 3 കിലോമീറ്റര്‍ അകലെയാണ്
പുന്നത്തൂര്‍ കോട്ട അഥവാ ആനത്താവളം.
ഗുരുവായൂരില്‍ നിന്നും പ്രൈവറ്റ് ബസ്സിലോ ഓട്ടോ റിക്ഷയിലോ
ഇവിടെ എത്തിച്ചേരാം.

March 14, 2011

ഊഞ്ഞാല്‍




ശീതീകരിച്ച മുറിക്കുള്ളിലെ ജോലിത്തിരക്കിനിടയിലും
അവളുടെ മനസ്സ് പറന്നു ചെന്നെത്തിയിരുന്നത്
ബാല്യത്തിലെ തേന്മാവിന്‍ കൊമ്പത്തായിരുന്നു...
തൊടിയിലെ മാവിന്‍ കൊമ്പിലെ മാമ്പൂ മണമേറ്റ്
ഊഞ്ഞാല്‍ ആടാന്‍ കൊതിച്ച അവള്‍ പക്ഷെ
തിരക്കുപിടിച്ച നഗരത്തിലെതണലില്ലാ കെട്ടിടങ്ങള്‍ക്ക് മുന്‍പില്‍ പലപ്പോഴും പകച്ചു നിന്നു...
എല്ലാ സൌഭാഗ്യങ്ങളും അവള്‍ക്കവിടെ കിട്ടുമ്പോഴും
മനസ്സിലെ ആര്‍ദ്രമായ, മോഹങ്ങളുടെ ചിത്രശലഭങ്ങള്‍
ഒരിടം കിട്ടാതെ കാറ്റില്‍ പറന്നകലുകയായിരുന്നു...

കുട്ടിക്കാലം മുതല്‍ക്കേ അവള്‍ക്കൊപ്പം
സ്വപ്നങ്ങളുടെ കളിവീടു തീര്‍ത്ത കൂട്ടുകാരനും
അങ്ങകലെ തോട്ടരികിലായി ഓണ്‍ലൈന്‍ ചരടിന്റെ
അങ്ങേ അറ്റത്ത്‌ തണുത്ത ഒരു കുബിക്കിളില്‍
ഗൃഹാതുരതയുടെ ചരടില്‍ ഊഞ്ഞാല്‍ കെട്ടി കളിക്കുകയാണ്...


ജീവിതം പലപ്പോഴും ഇങ്ങനെയൊക്കെ ആണല്ലേ?
നാം തുഴയുന്ന ദിശയില്‍ ആ തോണി പോകാറില്ല.
അല്ലെങ്കില്‍ മനസ്സാഗ്രഹിക്കാത്ത ഒരു കരയില്‍ അതടുക്കും.
എന്തായാലും വിധിയെ പഴിക്കാതെ ചെന്നിടത്തു നമുക്ക്
സന്തോഷമായിരിക്കാന്‍ ശ്രമിക്കാം. കാരണം
നൊസ്ടാല്‍ജിയയും സ്വപ്നങ്ങളും മാത്രമല്ലല്ലോ ജീവിതം..
ഒരുവേള മനസ്സിലെ ഇഷ്ടങ്ങളുടെ ഊഞ്ഞാലില്‍ ഒരാട്ടം കഴിഞ്ഞ്
യാഥാര്‍ത്ത്യങ്ങളിലേക്ക് നമുക്ക് മടങ്ങിയെത്താം...

February 23, 2011

മുള്‍വേലി


മുളയുടെ മുള്ളും ചെറിയ ചില്ലകളും കൊണ്ട് മിര്‍മ്മിക്കുന്ന വേലി കണ്ടിട്ടുണ്ടോ നിങ്ങള്‍?
പറമ്പിന്റെയും തൊടിയുടെയും അതിരു തിരിക്കാന്‍ പണ്ടുകാലം മുതലേ
ഇതുപോലുള്ള വേലികളാണ് നമ്മുടെ നാട്ടില്‍ ഉണ്ടാക്കാറുള്ളത്.
നഗര വാസികള്‍ക്ക് ഒരുപക്ഷെ ഇതൊരു അപൂര്‍വ്വ കാഴ്ചയായിരിക്കാം.

പണ്ട് കാലത്ത് ഇത്തരം വേലികള്‍ നിര്‍മ്മിക്കാന്‍ മാത്രം ആളുകള്‍
ഉണ്ടായിരുന്നു. വളരെ അടുക്കത്തോടെ ചെറു ചില്ലകള്‍ മുളയിലകളോട്
ചേര്‍ത്ത് വച്ച് ഇവ ഉണ്ടാക്കാന്‍ തന്നെ നല്ല പ്രാവീണ്യം വേണം.
മുളയുടെ ചെറിയ മുള്ളുകളും ഉള്ളത് കൊണ്ട് ഈ വേലി
ചാടി കടക്കുക എന്നത് അത്ര എളുപ്പമല്ല. വീടിന്റെ അതിര്‍ത്തിയില്‍
സുരക്ഷക്കായി ഇതായിരുന്നു പണ്ടത്തെ മാര്‍ഗം.

കാലപ്പഴക്കത്തില്‍ മുള്‍വേലികള്‍ കോണ്‍ക്രീറ്റ് മതിലുകള്‍ക്ക് വഴിമാറിക്കൊടുത്തു.
എങ്കിലും ചില നാട്ടില്‍ പുറങ്ങളില്‍ ഇപ്പോഴും ഇത്തരം വേലികള്‍ കാണാം.
തൃശ്ശൂരിലെ വല്ലച്ചിറ ഗ്രാമത്തില്‍ നിന്നുള്ളതാണീ കാഴ്ച !


"മനുഷ്യമനസ്സുകളില്‍ വിഭാഗീയ ചിന്തകളുടെ
മതിലുകള്‍ തീര്‍ക്കുന്ന ഇക്കാലത്ത് ;
സ്നേഹത്തില്‍ നിന്നും നന്മയില്‍ നിന്നും
നമ്മുടെയൊക്കെ ഉള്‍ക്കാഴ്ച്ചയെ മറയ്ക്കുന്ന
എല്ലാ മതിലുകളും മുള്‍വേലികളും
നമുക്ക് വേണ്ടെന്നു വയ്ക്കാം.
അതിരുകളേതുമില്ലാത്ത;
സ്നേഹത്തിന്റെ ഒറ്റപ്പറമ്പായി മാറുന്ന ഒരുദിനം
നമുക്ക് സ്വപ്നം കാണാം..."

February 17, 2011

ബേക്കല്‍


ബേക്കല്‍ എന്ന് കേള്‍ക്കുമ്പോഴേ ആദ്യം മനസ്സിലേക്ക് വരുന്നത്
ബേക്കല്‍ കോട്ടയാണ് .
ഞാനിവിടെ പറയാന്‍ ഉധേശിക്കുന്നതും മറ്റൊന്നല്ല.
കാസര്‍കോട് ജില്ലയില്‍ സാഗര സവിധം 40 ഏക്കറില്‍ സ്ഥിതി ചെയുന്ന ഈ കോട്ട
കേരളത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയില്‍ വച്ച് ഏറ്റവും വലിയതാണ്...

കന്നടയില്‍ ബേക്കല്‍ എന്നാല്‍ "വെന്ത കല്ല്‌" എനാനത്രേ അര്‍ത്ഥം.


കോട്ടയുടെ ഉള്ളിലെ കാഴ്ചകള്‍ ഏതൊരു സഞ്ചാരിയെയും ഇവിടേയ്ക്ക് ആകര്‍ഷിക്കും.
കോട്ടയുടെ മുകളില്‍ നിന്നാല്‍ കാണുന്ന ബീച്ചും മറ്റു പുറംകാഴ്ചകളും മനോഹരം തന്നെ.
വളരെ ഉയരത്തിലുള്ള ഒബ്സര്‍വേഷന്‍ ടവര്‍ ഈ കോട്ടയുടെ ഒരു പ്രത്യേകതയാണ്.
അവിടെ നിന്നും നോക്കിയാല്‍ സമീപ പ്രദേശങ്ങളായ കാഞ്ഞങ്ങാട്, കൊട്ടിക്കുളം, ഉടുമ,
പള്ളിക്കര മുതലായ സ്ഥലങ്ങള്‍ വീക്ഷിക്കാനാകും. പണ്ട് കാലത്തെ സുരക്ഷാ കാര്യങ്ങള്‍ക്ക് വേണ്ടി
നിര്‍മ്മിച്ച ഈ കോട്ടയുടെ സാങ്കേതിക തികവ് വിളിച്ചോതുന്ന തരത്തിലുള്ള അനവധി
കാഴ്ചകള്‍ ഇവിടെ ഇനിയുമുണ്ട്...

വളരെയേറെ ചരിത്ര പ്രാധാന്യമുള്ള ഈ കോട്ടയുടെ കൂടുതല്‍ അറിവുകളൊന്നും എനിക്ക്
നിശ്ചയമില്ല. യാത്ര ഇഷ്ട്ടപെടുന്ന ഏതൊരാള്‍ക്കും ബേക്കല്‍ ഒഴിവാക്കാനാവില്ല.
വെയില്‍ ഒഴിഞ്ഞ ശേഷം ഇവിടെ സന്ദര്‍ശിക്കുന്നതായിരിക്കും നല്ലത്.
സായന്തന കാറ്റ് ഏറ്റു അസ്തമയ സൂര്യന്റെ പൊന്‍വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന
ഈ കോട്ടയ്ക്ക് കാസര്‍കോടിന്റെ എല്ലാ സൗന്ദര്യവും നമുക്ക് പകര്‍ന്നു നല്‍കാനാവും !

ഇടയ്ക്കിടെ കുഞ്ഞോളങ്ങള്‍ കോട്ടയുടെ കല്പഴുതുകളില്‍ ശുഭരാത്രി നേരാന്‍ വന്നെത്തുമ്പോള്‍
സൂര്യാസ്തമയവും കണ്ട്; നിറഞ്ഞ മനസ്സോടെ കോട്ടയുടെ പടവുകളിറങ്ങാം...

February 12, 2011

സന്ധ്യാംബരം


"അവളിന്നും കാത്തിരിക്കുകയാണ്;
ഓരോ പകലുകള്‍ക്കൊടുവിലും.
സന്ധ്യാംബരത്തിന്റെ ചുവപ്പില്‍,
കാലം കുടഞ്ഞിട്ടു പോയ കടലാസു പൂക്കളില്‍
അവള്‍ അവനെയും കാത്തിരിക്കുകയാണ്.
കാണുന്ന അസ്തമയങ്ങളൊക്കെയും
എന്തിന്റെയൊക്കെയോ അവസാനമാണെന്ന്
അവള്‍ തിരിച്ചറിയുമ്പോഴും
പ്രതീക്ഷയോടെ അവള്‍ കാത്തിരുന്നു;
സ്വയം ബന്ധിച്ച കൂടിനുള്ളില്‍ നിന്നും
രക്ഷപ്പെടുത്താനൊരുവന്‍ വരുന്നതും കാത്ത്.

എല്ലാമെല്ലാം ഉണ്ടെന്നറിഞ്ഞിട്ടും
എവിടെ നിന്നോ മോചിതയാവാന്‍ അവള്‍ കൊതിച്ചു.
അതിനവള്‍ അവനെയും കാത്തിരുന്നു.
ഉറപ്പില്ലാത്ത പ്രതീക്ഷകള്‍ സൂക്ഷിച്ചു വയ്ക്കുമ്പോഴും
അവളുടെ കണ്ണുകളില്‍ നൂറു സ്വപ്‌നങ്ങള്‍ ചിറകുവച്ച് പറന്നു;
കാലുകളില്‍ വസന്തത്തിന്റെ ചിലങ്കകള്‍ കെട്ടി,
കണ്ണുകളില്‍ പ്രണയത്തിന്റെ കരിമഷിയെഴുതി
അവളിന്നും കാത്തിരിക്കുകയാണ്,
സന്ധ്യാംബരത്തിന്റെ ചുവപ്പു കോട്ടയില്‍ നിന്നും,
അവളിലേയ്ക്കിറങ്ങി വന്നെത്തുന്ന സൂര്യനെയും കാത്ത്..."


പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാ വായനക്കാര്‍ക്കും
എന്റെ പ്രണയദിനാശംസകള്‍...

February 07, 2011

കുമിളകള്‍




ഓര്‍മ്മയില്ലേ???
നമ്മളും ഇതുപോലെ കുമിളകള്‍ ഉണ്ടാക്കി രസിച്ച ആ കുട്ടിക്കാലം...

ചെറിയൊരു പ്ലാസ്റ്റിക്‌ ചെപ്പെടുത്ത് സോപ്പ് വെള്ളം നിറച്ച് കുഴലിലൂടെ
ഊതി കുമിളകള്‍ ഉണ്ടാക്കി വിടുമ്പോള്‍
റോക്കെറ്റ്‌ ലോഞ്ച് ചെയ്ത സന്തോഷമായിരുന്നു അന്നൊക്കെ.
ആ കുമിളകളില്‍ തെളിയുന്ന മഴവില്‍ നിറങ്ങളും ഇന്നും മായാതെ നില്‍ക്കുന്നു...

അറിയില്ലായിരുന്നു; ഒരിക്കലും തിരിച്ചു വരാത്ത ബാല്യത്തിന്റെ
ആര്‍ദ്രമായ നീര്‍കുമിളകളാണ് അന്ന് കാറ്റില്‍ പറത്തിയതെന്ന്.

ഈ വികൃതി-കുട്ടന്മാരിലൂടെ നമുക്കും പോയി വരാം; ആ പഴയ കാലത്തിലേക്ക്.
ഓര്‍മ്മകളുടെ കുമിളകള്‍ നമ്മുടെ മനസ്സിലും നുരഞ്ഞു പൊങ്ങട്ടെ...

January 28, 2011

ഡ്രൈവ്‌ ഇന്‍ ബീച്


സൌത്ത് ഇന്ത്യയിലെ ഏക ഡ്രൈവ് ഇന്‍ ബീച്ചാണ് കണ്ണൂരിലെ
മുഴപ്പിലങ്ങാട് ബീച്.
ഇവിടെ നമുക്ക് വാഹനങ്ങള്‍ യഥേഷ്ടം കടല്‍ തീരത്തിലൂടെ ഓടിച്ചുപോകാം.
കടല്‍ വെള്ളം രണ്ടു വശത്തേക്കും തെറിപ്പിച്ച് കാര്‍ ഓടിച്ചു പോകുന്ന കാര്യം
ഒന്നോര്‍ത്തു നോക്കൂ ; എത്ര രസമായിരിക്കും, അല്ലേ !


മറ്റു ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി ഇവിടുത്തെ തീരത്തെ മണല്‍ വളരെ ഉറച്ചതാണ്.
അതുകൊണ്ടുതന്നെ ടയര്‍ താണുപോകുമെന്ന ഭയം വേണ്ട.
പക്ഷെ ഉപ്പുരസമുള്ള കടല്‍ വെള്ളം വാഹനത്തിനു ദോഷം തന്നെയാണ്.
ഡ്രൈവിനു ശേഷം വേഗം തന്നെ സര്‍വീസ് സെന്റെറിലേക്ക് വച്ച് പിടിച്ചില്ലെങ്കില്‍
പ്രശ്നമായേക്കും.


എന്തായാലും കടല്‍ തീരത്തിലൂടെ വാഹനമോടിച്ച് പോകുന്നത് സിനിമയില്‍ മാത്രം
കണ്ടിട്ടുള്ള നമുക്കൊക്കെ ഇത് നല്ലൊരു അനുഭവം തന്നെയാണ്.
ഇവിടെ, നിയമപരമായി തീരദേശ മണലിലൂടെ ഏകദേശം 4 കിലോമീറ്റര്‍ ദൂരത്തോളം
വാഹനമോടിക്കാം. ഡ്രൈവിന് പകല്‍ സമയം പകല്‍ സമയം തിരഞ്ഞെടുക്കുന്നതാവും
നല്ലത് ; സന്ധ്യയാവുന്നതോടെ ബീച്ചില്‍ തിരക്ക് കൂടും.

ബീച്ചിന്റെ തെക്ക് വശത്ത് ഏകദേശം 200 മീറ്റര്‍ അകലെ "ധര്‍മടം" എന്നൊരു ദ്വീപും ഉണ്ട്.
(Dharmadam Island)
വേലിയിറക്ക സമയമാണെങ്കില്‍ ധര്‍മടം ദ്വീപിലേക്ക് വെള്ളത്തിലൂടെ നടന്നു പോകാം
എന്നുള്ളത് ഈ ബീച്ചിന്റെ മറ്റൊരു ആകര്‍ഷണമാണ്.


എങ്ങിനെ ഇവിടെ എത്തിച്ചേരാം?

തലശ്ശേരിയില്‍ നിന്നും കണ്ണൂരിലേക്കുള്ള വഴിയില്‍ 8 കിലോമീറ്റര്‍ അകലെ
"മൊയിതു" പാലം കടന്ന ശേഷം ആദ്യത്തെ ഇടത്തോട്ടുള്ള വഴി നേരെ
ചെന്നെത്തുന്നത്
മുഴപ്പിലങ്ങാട് ബീച്ചിലാണ്.

Tag: Muzhappilangad Drive Beach, Kannur.

January 20, 2011

മംഗളവനം


മെട്രോ നഗരമദ്ധ്യത്തില്‍ നിങ്ങള്‍ക്കൊരു പക്ഷിസങ്കേതം കാണാനൊക്കുമോ?
വേണമെങ്കില്‍ കൊച്ചിയിലേക്ക് വരൂ.

"മംഗളവനം" ! നഗരത്തിന്റെ തിരക്കില്‍ നിന്നും വെറും പത്തു മിനിറ്റ്
കൊണ്ട് നടന്നെത്താവുന്ന ഇടം. കളി പറഞ്ഞതല്ല കേട്ടോ.
കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ നിന്നും വടക്ക് വശത്ത് ഹൈ കോര്‍ട്ടിന്റെ പുറകുവശത്തുള്ള;
പീച്ചി ഫോറെസ്റ്റ് റേഞ്ച് - ന്റെ കീഴില്‍ വരുന്ന 7 ഏക്കര്‍ വനഭൂമിയാണ് മംഗളവനം എന്നറിയപ്പെടുന്ന
പക്ഷി സങ്കേതം.



മംഗളവനത്തില്‍ പ്രവേശനം തികച്ചും സൗജന്യമാണ്. മുളകള്‍ കൊണ്ട് നിര്‍മിച്ച
ഒരു കുടിലാണ് നമ്മെ ഇവിടെ സ്വാഗതം ചെയ്യുന്നത്. റേഞ്ച് ഓഫീസര്‍
സമക്ഷം വച്ചിടുള്ള രജിസ്റ്റര്‍-ഇല്‍ പേരും വിവരങ്ങളും എഴുതിവച്ചു മംഗളവനം
നടന്നു കാണാവുന്നതാണ്. സന്ദര്‍ശകരുടെ ആവശ്യാനുസരണം ബൈനോക്കുലര്‍
റേഞ്ച് ഓഫീസ്-ഉടെ പക്കല്‍ നിന്നും ലഭിക്കും എന്ന വിവരം അധികമാര്‍ക്കും അറിയില്ല.


ഇനി നമുക്ക് വനത്തിലെക്കുള്ള യാത്ര തുടങ്ങാം. വനം എന്ന് പറയുമ്പോള്‍ ഘോരമായ
വനമെന്നു കരുതരുത്.
പ്രധാനമായും കണ്ടല്‍ കാടുകളാണ് ഇവിടം. ദേശാടന പക്ഷികള്‍ കാലത്തിന്റെ
സന്ദേശ വാഹകരായി ഇവിടെ എത്തിച്ചേരുന്നു. വിവിധയിനം പക്ഷികളെ
കാണാം എന്നുള്ള കാര്യം പക്ഷി നിരീക്ഷകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.
സാധാരണക്കാര്‍ക്ക് ഒത്തിരി ക്ഷമ വേണ്ടൊരു കാര്യമാണ് പക്ഷി നിരീക്ഷണം;
പക്ഷികളെ കാണുന്നതിനുള്ള സൗകര്യത്തിന് ഇവിടെ ഉയരത്തില്‍ നിര്‍മ്മിച്ച
ഒരു വാച്-ടവര്‍ ഉണ്ട്.



കണ്ടല്‍ കാടുകളില്‍ എത്തണമെങ്കില്‍ കുറച്ചു ദൂരം മാത്രമേ നടക്കേണ്ടതുള്ളൂ. പോകുന്ന
വഴിയില്‍ ഒരു മരത്തില്‍ മുഴുവന്‍ ഇലകള്‍ എന്ന കണക്കെ തൂങ്ങിക്കിടക്കുന്ന
വവ്വാലുകള്‍ സന്ദര്‍ശകരുടെ കൌതുകമുണര്‍ത്തും. അധികം ദൂരം നടക്കുമ്പോഴേക്കും
ചതുപ്പ് നിലമായതിനാല്‍ യാത്ര അവസാനിപ്പിച്ചു തിരികെ നടക്കേണ്ടി വരുമെന്നുള്ളതു
അല്പം നിരാശയുണര്‍ത്തും.


അധികം ദൂരം യാത്ര ചെയ്യാതെ തന്നെ കാടിന്റെ അന്തരീക്ഷം
ലഭിക്കാന്‍ ഇതിലും എളുപ്പമായൊരു മാര്‍ഗം വേറെ ഇല്ലെന്നു വേണം കരുതാന്‍.
ദൂരയാത്ര സാധ്യമല്ലാത്തവര്‍ക്കും സ്വന്തമായി വാഹനമില്ലാതവര്‍ക്ക് പോലും ഇവിടെ
എളുപ്പത്തില്‍ എത്തിച്ചേരാം; കാഴ്ചകള്‍ കണ്ടു മടങ്ങാം...

ജനുവരി മുതല്‍ മാര്‍ച്ച്‌ മാസം വരെയാണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം.
Contact No: 09497239501 [Range Officer Mr. Radhakrishnan]


എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

കൊച്ചിയിലെത്തി ബാനെര്‍ജി റോഡിനു ശേഷം ഹൈ കോര്‍ട്ട് ജങ്ഷനില്‍
വണ്ടിയിറങ്ങി, വലത്തോട്ടുള്ള വഴിയിലൂടെ കാല്‍നടയായോ ഓട്ടോറിക്ഷ പിടിച്ചോ
ഇവിടെ എത്തിച്ചേരാം. ഹൈ കോര്‍ട്ട് മന്ദിരത്തിന്റെ തൊട്ടരികിലുള്ള വഴി
മംഗളവനത്തിന്റെ മുന്‍പിലാണ് അവസാനിക്കുന്നത്.

Tag: Mangalavanam, Mangroove Forest, Bird Sanctuary, Kochi.

December 28, 2010

വിരഹം

പ്രിയപ്പെട്ട ഡിസംബര്‍,

പ്രണയത്തിന്റെ മഞ്ഞുപുതപ്പിനുള്ളില്‍ എന്നെ തനിച്ചാക്കി,
ഒടുവില്‍ നീയും യാത്രയാവുകയാണ്.
ഋതുക്കളിലെ ഓരോ ശിശിരവും കഴിയുമ്പോള്‍ നീയും യാത്രയാവുമെന്നറിഞ്ഞിട്ടും
നിന്നെ ഞാന്‍ പ്രണയിച്ചു.
നീയോര്‍ത്തിട്ടുണ്ടോ ? നിന്നോടൊപ്പം എനിക്ക് നഷ്ട്ടമാകുന്നത് ഒരു
വത്സരം കൂടിയാണ്; ഒരുപാട് മോഹങ്ങളും പ്രതീക്ഷകളും എന്നിലേക്ക്‌
പകര്‍ന്നു തന്ന ഒരു വര്‍ഷം.
ഇതളുകള്‍ അടര്‍ന്നുവീഴും പോലെ കുറച്ചു ദിവസങ്ങള്‍ മാത്രം...

പ്രതീക്ഷകളുടെ കുഞ്ഞു നക്ഷത്രങ്ങളും, നിലാവിന്റെ നേര്‍ത്ത തണുപ്പും എന്നില്‍
നിറച്ചു നീ യാത്രയാകുമ്പോള്‍ ഞാന്‍ എന്താണ് നല്‍കേണ്ടത്, എന്താണ് പറയേണ്ടത്?


നിനക്ക് ശേഷം വരാനിരിക്കുന്നത് പുതിയൊരു വര്‍ഷമാണ്‌. പേടിയാകുന്നു എനിക്ക്;
ഒരു പക്ഷെ ഞാന്‍ നിന്നെ മറന്നു പോയാലോ; ഋതുഭേദങ്ങള്‍ക്കപ്പുറം നീ വീണ്ടും
വന്നണയുമ്പോള്‍ എനിക്ക് നിന്നെ തിരിച്ചറിയാന്‍ കഴിയുമോ?
എന്നും എന്റെ ചോദ്യങ്ങള്‍ക്ക് ഒരു കണ്ണുനീരായിരുന്നു നിന്റെ ഉത്തരം.
നിന്നിലെ എന്നോടുള്ള പ്രണയം പോലും മിഴിനീരില്‍ നീയൊളിപ്പിച്ചുവച്ചു.
മിഴിനീര്‍ചാലില്‍ ഞാന്‍ തേടി നടന്ന ഉത്തരങ്ങളൊന്നും നീയെന്നിലേക്ക്
പകര്‍ന്നതെയില്ല !


ഒടുവില്‍ ഒരു പ്രണയകാലത്തിന്റെ അന്ത്യയാമത്തില്‍
ശിശിരവും യാത്രയാകുമ്പോള്‍;
ഒരു മെഴുകുതിരിപോലെ എന്നിലെരിഞ്ഞ നിന്റെ പ്രണയത്തെ ഓര്‍ക്കാന്‍
ഞാന്‍ എന്താണ് കരുതിവെക്കേണ്ടത് ?