December 30, 2014

കൈനകരി


മുൻപ് പലകുറി ആലപ്പുഴയും കുട്ടനാടും ഒക്കെ
പോയിട്ടുണ്ടെങ്കിലും കായലിൽ നിന്നിറങ്ങി
ഗ്രാമക്കാഴ്ചകൾ നുകർന്ന് നടക്കാൻ
ആദ്യമായാണ്‌ ഒരവസരം കിട്ടുന്നത്.



ബോട്ടിറങ്ങി കരയിലെത്തിയപ്പോൾ,
കുട്ടനാട്ടിലെ വേമ്പനാട്ടു കായലിനെ തൊട്ടുരുമ്മി നില്ക്കുന്ന
കൈനകരിയുടെ സുന്ദരക്കാഴ്ചകൾ.

 
 

ഗ്രാമവാസികൾ, വീഥികൾ, വീടുകൾ, കവലകൾ, തൊഴിൽ
അങ്ങനെ എല്ലാത്തിലും ഒരു കായലോരം ടച്ച് !


പായൽ നിറഞ്ഞ തോടിന്റെ അരികിലൂടെയുള്ള
ഇടുങ്ങിയ വഴിയിലൂടെ ചുമ്മാ നടന്നു. കായലിലെ കാഴ്ചകളും
ഗ്രാമത്തിലെ കാഴ്ചകളും ഒരേ സമയം കാണാം.

 

 

അവിടത്തുകാരുടെ ജീവിത രീതി തന്നെ
എത്രയോ വ്യത്യസ്തമാണ്. നമ്മുടെ നാട്ടിലെപ്പോലെ
ബസ് സ്റ്റോപ്പ് ഇല്ല പകരം ബോട്ട് കാത്തു നില്ക്കുന്ന
ഷെഡ്‌. ബോട്ട് എങ്ങാനും വിട്ടു പോയാൽ പിറകെ വരുന്ന
ഓട്ടോയിലോ ബൈക്കിലോ ലിഫ്റ്റ്‌ അടിക്കാനും പറ്റില്ല.
ജോലിക്ക് പോകുന്നവർ പലതവണ കയ്യിലെ വാച്ച് നോക്കി
കായൽപ്പരപ്പിലൂടെ കണ്ണോടിച്ച് ബോട്ട് കാത്തു നിൽക്കുന്ന
കാഴ്ച കാണാം. മിക്കവാറും ബോട്ട് അടുക്കുന്ന ഇടങ്ങളിൽ
ചെറിയ ഒറ്റമുറി പീടികകൾ ഉണ്ട്. കായലോരം തിങ്ങി നിറഞ്ഞ്
തെങ്ങുകൾ, നിറയെ പൊന്നാര്യൻ കൊയ്യുന്ന വയലുകൾ,
ചൂണ്ടയിട്ടും വല വീശിയും മീൻ പിടിക്കുന്നവർ,
കായലിൽ നിറയെ കെട്ടുവള്ളങ്ങൾ...

 

ചിലർ വഞ്ചികളിൽ കടത്തു കടന്നു പോകുന്നു.
സ്ത്രീകളും പുരുഷന്മാരും വഞ്ചി തുഴയുന്നുണ്ട്.
ന്യൂ ജനറേഷൻ കൈനകരി ബഡീസ്, മോട്ടോർ വച്ച
വഞ്ചികളിൽ ശരവേഗത്തിൽ പോകുന്നുണ്ട്.

 



കാഴ്ചകൾ കണ്ടങ്ങിനെ നടന്നപ്പോൾ "ചാവറ ഭവൻ"
എന്നൊരു ബോർഡ് കണ്ടു. ഈയിടെ റോമിൽ
വിശുദ്ധനായി പ്രഖ്യാപിച്ച, കേരളക്കരയുടെ
അഭിമാനമായ കുര്യാക്കോസ് ഏലിയാസ്‌ ചാവറ
എന്ന പുരോഹിതന്റെ ജന്മ സ്ഥലമാണ് കൈനകരി. 
 എന്നാൽ പിന്നെ ആ പുണ്യാത്മാവിന്റെ ജന്മ ഗൃഹം
ഒന്നു കണ്ടേക്കാം എന്ന് കരുതി. CMI സഭയുടെ സ്ഥാപകന്മാരിൽ
ഒരാളായ ചാവറയച്ഛന്റെ ജന്മഗൃഹം നല്ല രീതിയിൽ
ഇവിടെ പരിപാലിച്ചു പോരുന്നു. ഒരു കപ്പേളയുടെ
ഉൽവശത്ത്‌ വളരെ മനോഹരമായി മരത്തിൽ തീർത്ത
ഓല മേഞ്ഞ വീട് ഒരു കൗതുക കാഴ്ച തന്നെയാണ്.

 

വളരെ ഉയരം കുറഞ്ഞ ചെറിയ മുറികൾ.
സുന്ദരം ലളിതം...മനസ്സിൽ വിശ്വാസത്തിന്റെ
മെഴുകുതിരികൾ കത്തും വിധം തീക്ഷ്ണമായ
നിശബ്ദത ആയിടത്തെ ഭക്തി സാന്ദ്രമാക്കുന്നു.
കുറച്ചു നേരം ആ നിശ്ശബ്ദതയിൽ അലിഞ്ഞിരുന്നു.

ചാവറയച്ചനോടൊപ്പം വിശുദ്ധരുടെ നിരയിലേക്ക്
പ്രഖ്യാപിക്കപ്പെട്ട എവുപ്രാസ്യമ്മയുടെ നാടായ
ഒല്ലൂരിൽ (തൃശ്ശൂർ) നിന്നും വരുന്ന എനിക്ക്
കൈനകരിയിൽ എത്താനായത് ഈ ഡിസംബർ
മാസത്തിന്റെ പുണ്യമായിരിക്കാം.

ചാവറ ഭവൻ കണ്ട ശേഷം ബോട്ട് കയറാൻ തിരിച്ചു നടന്നു.
റോടരികിലുള്ള തോട്ടിൽ ആളുകൾ പാത്രം കഴുകുന്നു.
കുറേ ദൂരം നടന്നിട്ടും ഒരു ചായക്കട കണ്ടെത്താനായില്ല.
ഒരു ചേട്ടൻ തെങ്ങിൽ നിന്നുമിറങ്ങി മുന്നിലൂടെ
വേഗം നടന്നു പോകുന്നുണ്ട്. കള്ള് നിറച്ചകുടം കയ്യിലുണ്ട്.
ചെത്ത് കഴിഞ്ഞു പോകുന്ന വഴിയാണ്.

 

 ആ ചേട്ടന്റെ പുറകെ വിട്ടു. ചെന്നെത്തിയത് ഒരു കള്ള് ഷാപ്പിൽ.
കള്ളും കപ്പയും മീൻ കറിയും കഴിച്ചു. കറിയുടെ
എരിവും പുളിയും കള്ളിന്റെ മധുരവും ചേർന്ന്
നാവിൽ കൈനകരിയുടെ രുചിക്കൂട്ട് തീർത്തു. ഓർക്കുമ്പോൾ
ഇപ്പോഴും നാവിൽ വെള്ളമൂറുന്നു.
(ബ്ലോഗ്‌ നനയുമോ ആവോ !!!)


കരിമീൻ വറുത്ത ഒരൂണും കഴിഞ്ഞ് തിരികെ ബോട്ടിൽ
കയറി കൈനകരിക്ക് യാത്ര പറയുമ്പോഴേക്കും
വേമ്പനാട് കായൽ നിറയെ സഞ്ചാരികളുടെ
കെട്ടുവള്ളങ്ങളുടെ പർളിയായിട്ടുണ്ടായിരുന്നു.


കൈനകരിയുടെ ഓരത്ത് ചൂണ്ടയിട്ടിരുന്ന കൊച്ചു
കുട്ടികൾ കൈ വീശിക്കാണിച്ചപ്പോൾ മനസ്സിൽ
അറിയാതെ കുറിച്ചു വച്ചു,
ഇനിയുമൊരിക്കൽ വീണ്ടും ഇവിടെ വരണം...