December 09, 2015

ഇല്ലിക്കൽ കല്ല്‌


കഴിഞ്ഞയാഴ്ച പോയ,
കോട്ടയം ജില്ലയിലെ ഒരു ട്രെക്കിംഗ് സ്പോട്ട്
പരിചയപ്പെടുത്താം; "ഇല്ലിക്കൽ കല്ല്‌".
എറണാകുളത്ത് നിന്നും ഞങ്ങൾ 7 പേർ ആണ് യാത്ര പോയത്. 

സമുദ്ര നിരപ്പിൽ നിന്നും 4000 അടി ഉയരത്തിലുള്ള ഈ
കുന്ന്, ടൂറിസം മാപ്പുകളിൽ ഇടം പിടിച്ചു വരുന്നേയുള്ളൂ.
3 കിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറി ചെല്ലുന്ന ഈ
കുന്നുകൾ, കാഴ്ച്ചയുടെയും സാഹസികതയുടെയും
പുത്തൻ കിതപ്പുകളാണ് ട്രെക്കേർസിനു നൽകുന്നത്.


ഏതാനും മാസങ്ങൾക്ക് മുൻപേ പണി തീർന്ന,
അനേകം ഹെയർ പിൻ വളവുകളോട് കൂടിയ
കിടിലൻ റോഡിലൂടെയുള്ള യാത്രയും
സഞ്ചാരികൾക്ക് നല്ലൊരു അനുഭവമാണ്.
ബൈക്കിൽ ആണ് പോകുന്നതെങ്കിൽ അതിന്റെ
രസം കൂടും.

 

പുതിയതായി വെട്ടിയ റോഡ്‌ ഉള്ളതുകൊണ്ട്
ഇല്ലിക്കൽ കല്ലിലേക്ക് വളരെ കുറച്ചു ദൂരം
നടന്നാൽ തന്നെ ചെന്നെത്താം. പാർക്കിങ്ങിനും
മറ്റും റോഡരികിൽ പരിമിതമായ സ്ഥലം
മാത്രമേയുള്ളൂ. ഭക്ഷണത്തിന്, ഒന്നോ രണ്ടോ
വഴിയോര കച്ചവടക്കാർ മാത്രം. ഭക്ഷണ പ്രിയർ
കയ്യിൽ ഭക്ഷണം വാങ്ങി കൊണ്ട് പോകുന്നതായിരിക്കും
നല്ലത്.



കുന്നുകളിലേക്ക്‌ കടക്കാൻ എൻട്രി ഫീ ഒന്നും ഇല്ല.
വഴിയോടു ചേർന്ന് കാണുന്ന, നിറയെ പുല്ല് വിരിച്ച
കുത്തനെയുള്ള കുന്നിലേക്ക് ഒരാൾക്ക്‌ പോകാവുന്ന
വഴിചാലിലൂടെ കയറാം. ഞങ്ങൾ അതിന്റെ ഉച്ചിയിൽ എത്തി,
മറു വശത്തേക്ക് അത്രയും തന്നെ ഇറങ്ങി.
അപ്പോൾ  ദൂരെ നിന്നും ഇല്ലിക്കൽ കല്ല്‌ കാണാവതായി.


മൂന്നു കുന്നുകൾ കൂടിയതാണ് ഈ ഇല്ലിക്കൽ കല്ല്‌.
ആദ്യം ഒരു കൂണ്‍ ആകൃതിയിൽ കാണുന്നത് "കുട കല്ല്‌".
ഇവിടെ നീലക്കൊടുവേലി ഉണ്ടെന്നാണ് വിശ്വാസം.
(നീലക്കൊടുവേലി ഒരു സംഭവാ,   :)
ജയസൂര്യയുടെ "ആട്"എന്ന സിനിമ കണ്ടാൽ മനസ്സിലാവും)

രണ്ടാമതായി ഒരു കൂനു  പോലെ കാണുന്നത് "കൂന് കല്ല്‌".
അതിനു വശത്തു കൂടെ നേർത്തു കാണാം ഒരു പാത,
അതിനെ "നരകപ്പാലം" എന്നാണത്രേ പറയുക.
അപ്പുറം ഇല്ലിക്കൽ കല്ല്‌, അതിലൊരു ഗുഹയുമുണ്ട്.


ദൂരെ നിന്നുള്ള ഇല്ലിക്കൽ കല്ലിന്റെ വിഷ്വലും,
താഴെ അങ്ങകലെയുള്ള ആകാശക്കാഴ്ചയും രസിച്ച
ശേഷം ഇല്ലിക്കൽ കല്ലിലെക്കുള്ള യാത്ര ആരംഭിച്ചു.
ഈ മലനിരകളിൽ നിന്നും മീനച്ചിൽ ആറിലേക്കുള്ള
ജല ശ്രോതസ്സുകൾ അങ്ങകലെയായി കാണാം.
സത്യത്തിൽ ഇപ്പോൾ ഉയരത്തിലുള്ള ആ
പുൽമേടുകളിലൂടെ, വളരെ നേർത്ത ഒരു വഴിയിലൂടെയാണ്
നടക്കുന്നത്.


ഇരു വശവും ഒത്തിരി താഴ്ചയിലുള്ള ഇടങ്ങളാണ്.
മുട്ടിനൊപ്പം പുല്ല് വളർന്നു നിൽക്കുന്നത് കൊണ്ട് പക്ഷേ
വശങ്ങളിൽ ഉള്ള താഴ്ച മനസ്സിലാവില്ല എന്ന് മാത്രമല്ല
അല്പം പേടിയും മാറിക്കിട്ടും. പക്ഷേ ഇല്ലിക്കൽ കല്ലിലേക്ക്
അടുക്കും തോറും വഴി കൂടുതൽ നേരത്തു വരികയും
മിക്കവാറും അതില്ലാതാവുകയും ചെയ്യും.


പിന്നെ പാറക്കെട്ടിന്റെ വശങ്ങളിലൂടെ, ഒരു കാൽപാദം
മാത്രം വയ്ക്കാവുന്ന ഇടുക്കുകൾ കണ്ടെത്തി പിടിച്ചു
പിടിച്ചു പാറയോട് ചാഞ്ഞു കിടന്നു പോകണം.
ആരും അതിനപ്പുറം പോകുന്നത് കണ്ടില്ല.
ഈ അവസാന ലാപ് ആയപ്പോഴേക്കും കൂടെയുള്ള
പലരും സുല്ലിട്ടു. ഞാനും രാമനും യാത്ര തുടർന്ന്
നരകപ്പാലം വഴി ഗുഹയിൽ എത്താൻ തന്നെ തീരുമാനിച്ചു.



സത്യത്തിൽ അധികം ദൂരമില്ല ഇനി, പക്ഷേ അപകടം
നിറഞ്ഞ ഇടമാണെന്നു മാത്രം. പാറക്കെട്ടിലൂടെ
സൂക്ഷിച്ചു നടന്നു കുട കല്ലിൽ എത്തി.
അതുവരെ വളരെ കുറെ വിശേഷങ്ങളൊക്കെ
പറഞ്ഞു നടന്ന ഞങ്ങൾ പെട്ടെന്ന്  നിശബ്ദരായി നടന്നു,
പേടിച്ചിട്ടാണെന്ന് തോന്നുന്നു :)



സത്യം പറയാല്ലോ, നാളിതുവരെ നടത്തിയ
ട്രെക്കിങ്ങിൽ ഒന്നുപോലും ഞാനിത്ര പേടിച്ചു
നടന്നിട്ടില്ല. പാറകളിൽ അരികിലുള്ള അടരുകൾ
മാത്രമാണ് ഒരു പിടിയുള്ളത്.  ആ അടരുകളെ
പ്രണയിച്ച്, അതിൽ പതിയെ വിരൽ തുമ്പുരുമ്മി
സാവകാശം നടന്നു കൂനു കല്ലിൽ എത്തി,
കുറച്ചു നേരം അവിടെയിരുന്നു.



ആ അനന്ത വിഹായിസ്സിൽ
കണ്ണെത്താ ദൂരം താഴെ പടർന്നു നിൽക്കുന്ന
മഞ്ഞിൽ പൊതിഞ്ഞ പച്ചപ്പുതപ്പും നോക്കി
നേർത്ത തണുത്ത കാറ്റേറ്റ് ഇരുന്നപ്പോൾ സമയം
പോയതേ അറിഞ്ഞില്ല. ഇനി യാത്ര തുടരണമെങ്കിൽ
പാറയിൽ പിടിച്ചു കയറണം, കൽ പടവുകൾ പോലെ
ഒന്നുമില്ല. പാറയുടെ ഇടുക്കിൽ ഒരു ഷൂ തിരുകി വച്ച്
ലോക്ക് ചെയ്തു, മറുകാൽ മുകളിലെ അടരിൽ നീട്ടി
വച്ച് ആഞ്ഞു കയറി. സഹായത്തിന് രാമൻ കൈ തന്നു.
ആ കയറ്റം കഴിഞ്ഞ്  പിന്നെ, ഒറ്റയടി വയ്ക്കാവുന്ന
ഇടുങ്ങിയ പാറയരികിലൂടെ മുകളിലേക്ക് നടന്നു കയറി
ഇല്ലിക്കൽ കല്ലിലെ ഗുഹയിലെത്തി.

 

അമ്പോ, എന്താ രസം.
ഗുഹയിൽ രണ്ടോ മൂന്നോ ആൾക്ക് ഇരിക്കാനിടമുണ്ട്.
ഏറ്റവും ഉയരെ നിന്നുള്ള കാഴ്ച ആസ്വതിക്കുമ്പോഴും
തിരികെ എങ്ങനെ ഇറങ്ങുമെന്ന ചിന്തയായിരുന്നു
മനസ്സ് നിറയെ. കുറെ നേരം എന്തൊക്കെയോ ആലോചിച്ച്
അവിടെയിരുന്നു.



ഗുഹയുടെ മുകളിൽ പാറക്കല്ലുകൾ അടുക്കി വച്ച
പോലെയാണ്. അതിലൂടെ മുകളിൽ കയറാമെന്ന് തോന്നുന്നു.
ശ്രമം പാഴായപ്പോൾ അതുപേക്ഷിച്ചു തിരികെ ഇറങ്ങാൻ
ഞാൻ രാമനെ നിർബന്ധിച്ചു.

 

കൂടെ വന്നവർ അവസാന ലാപ്
തുടങ്ങിയ സ്ഥലത്ത് തന്നെ നിൽപ്പുണ്ടോ ആവോ?
ശ്രദ്ധാപൂർവ്വം ഇല്ലിക്കൽ കല്ലിൽ നിന്നും തിരികെ നടന്നു.
അപ്പോഴേക്കും മഴ തുടങ്ങാറായി. താഴെ വന്നു
എല്ലാവരോടുമൊപ്പം ഒരു കട്ടൻ ചായയും കഴിച്ച്
എറണാകുളത്തേക്കു തിരികെ യാത്രയായപ്പോഴും
മനസ്സിലെ കിതപ്പ് മാറിയിട്ടില്ലായിരുന്നു.

ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ അവസാന ലാപ് വളരെ ശ്രദ്ധിച്ചു മാത്രം
കയറുക. തമാശ കളിച്ച് അപകടം വരുത്തല്ലേ എന്നപേക്ഷ.
അതുപോലെ മഴയും ഇടിമിന്നലും ഉള്ള സമയത്ത്
ഇല്ലിക്കൽ യാത്ര ഒഴിവാക്കുക; തെന്നി വീഴുക മാത്രമല്ല
മിന്നൽ ഏൽക്കാനുള്ള സാധ്യതയും കൂടുതലാണിവിടെ.

വാഗമണ്‍ പോകുന്നവർക്ക് ഇനി മുതൽ ഈ പുതിയ
സ്ഥലവും കണ്ടു മടങ്ങാം.



എങ്ങിനെ ഇല്ലിക്കൽ കല്ലിൽ എത്തിച്ചേരാം?
വാഗമണ്‍ പോകുന്ന വഴി തന്നെയാണ് എടുക്കേണ്ടത്.
ഈരാറ്റു പേട്ടയിൽ നിന്നും ഏകദേശം 18 കിലോമീറ്റർ.

ഈരാറ്റു പേട്ടയിൽ എത്തി ഇടത്തേക്ക് തിരിഞ്ഞു
വാഗമണ്‍ റൂട്ടിൽ തീക്കോയി എന്ന സ്ഥലത്ത് നിന്നും
ഇടത്തേക്ക് തിരിഞ്ഞ് അടുക്കം വഴി ഇല്ലിക്കൽ കല്ലിൽ
എത്താം.

ചില സമയങ്ങളിൽ വാഹനങ്ങൾ
ഇവിടേക്കുള്ള വഴിയുടെ  പാതി ദൂരം മാത്രമേ കടത്തി വിടുകയുള്ളൂ,
ബാക്കി നടന്നു തന്നെ പോവേണ്ടി വരും.



November 26, 2015

ചിലതുകൾ

ചിലതുകൾ!!!
അതെ, ചിലതുകൾ; ഒന്നൂടെ വായിച്ച് ഉറപ്പിക്കണ്ട.
നിങ്ങൾ വായിച്ചത് ചിലതുകൾ എന്ന് തന്നെയാണ്.
'ചിതലുകൾ'  എന്ന് തെറ്റി വായിച്ചവരുടെ മുഖത്തിപ്പോൾ
ഒരു ചെറു പുഞ്ചിരി വിടർന്നിട്ടുണ്ടാവും, ല്ലേ ?



ഇനി കാര്യം പറയാം; നമ്മുടെയൊക്കെ ജീവിതത്തിലെ
ഇഷ്ടങ്ങളിലെ ചിലതുകളെപ്പറ്റിയാണ്‌ ഇവിടെ
പറയാൻ ശ്രമിക്കുന്നത്.
തിരക്ക് പിടിച്ച ഈ ജീവിത പാച്ചിലിൽ
മറന്നു പോകാറുണ്ടോ നമ്മളീ ഇഷ്ട്ടങ്ങളെ ?
എല്ലാ ഇഷ്ടങ്ങളെയും സഫലമാക്കാൻ കഴിഞ്ഞില്ലെങ്കിലും
അതിലെ ചിലതുകളെയെങ്കിലും ചിലപ്പോഴെങ്കിലും നമ്മൾ
ഓർത്തെടുക്കെണ്ടേ? വേണം.
നമ്മുടെ കൊച്ചു കൊച്ചു ഇഷ്ട്ടങ്ങളെ പാടെ മറന്നു
പ്രായോഗിക ജീവിതത്തിന്റെ മാത്രം വക്താക്കൾ
ആവുമ്പോൾ,  ഒരുപക്ഷേ  നമുക്ക് നഷ്ടമാവുന്നത്
നമ്മളെ തന്നെയാവാം.

സ്കൂൾ കാലഘട്ടം മുതലേ നമ്മൾ പഠിച്ചു തുടങ്ങുന്നത്
മനസ്സിലെ ഇഷ്ട്ടങ്ങളെ ബലി കഴിക്കാനാണ്.
മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് വേണ്ടിയും
സമൂഹത്തിലെ പൊതു സ്വീകാര്യതയ്ക്കു വേണ്ടിയും
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൽക്കു വേണ്ടിയും
പൊങ്ങച്ചത്തിന് വേണ്ടിയും, നല്ല പ്രൊഫൈൽ ഉണ്ടാക്കാനും
ഒക്കെ നമ്മൾ മനസ്സിലെ ഇഷ്ട്ടങ്ങളുടെ ചിലതുകൾ പോലും
കണ്ടില്ലെന്നു നടിക്കാൻ ശീലിച്ചു.

പലതും പഠിച്ചു, ജോലി കിട്ടി; അങ്ങനെ കാല പ്രവാഹത്തിൽ
നമ്മുടെ ഇഷ്ട്ടങ്ങളുടെ ചിലതുകൾ ചിതലുകൾ തിന്നു തീർത്തു !
പകരം മറ്റുള്ളവരുടെ താല്പര്യങ്ങളുടെ ചിലതുകളും
പലതുകളും സഫലീകരിക്കാൻ വേണ്ടി
ചിലർ ചിരകാലമായി ചിലതുകളുടെ നിത്യ കാവൽക്കാരായി
തുടരുന്നു.

ആ ചിലതുകളെ ഓർമ്മിക്കണം എന്ന ഓർമ്മപ്പെടുത്തൽ
മാത്രമാണീ ബ്ലോഗ്‌. ജീവിതത്തിൽ നമുക്ക് ചെയ്യാൻ ആഗ്രഹമുള്ള
ചിലതുകളെക്കുറിച്ച് ചിന്തിക്കാം.
യാതൊന്നിനും സമയമിനിയും ഒട്ടും വൈകിയിട്ടില്ല;
എത്ര പ്രായമായാലും ഇനിയും ഒത്തിരി സമയമുണ്ട്.
 "പിക്ചർ അഭി ബാക്കി ഹെ മേരെ ദോസ്ത്..."

 
 ഓർത്തെടുത്തു നോക്കാൻ ശ്രമിക്കൂ, ആ ഇഷ്ട്ടങ്ങളിലെ
ചിലതുകളെ.
കിട്ടിയില്ലേ ???
അക്കമിട്ടു ചെക്ക്‌ ലിസ്റ്റിൽ ഇട്ടോളൂ...
പാട്ട് പാടാൻ, നൃത്തം ചെയ്യാൻ, നന്മകൾ ചെയ്യാൻ,
യാത്രകൾ പോകാൻ, നല്ല പുസ്തകങ്ങൾ വായിക്കാൻ,
 നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാൻ, എഴുതാൻ, പ്രണയിക്കാൻ,
മഴ നനയാൻ, ചിത്രമെഴുതാൻ, കുറുമ്പ് കാണിക്കാൻ,
സ്നേഹിക്കാൻ, പഠിക്കാൻ, പഠിപ്പിക്കാൻ,  കാട് കയറാൻ...
അങ്ങനെയങ്ങനെ ഈ പട്ടിക നിങ്ങളുടെ അഭിരുചിക്കൊപ്പം
നീണ്ടു നീണ്ടങ്ങനെ പോകും. അവയിൽ ചിലതുകളെ കൂടെ
കൂട്ടിക്കോ, അവ നിങ്ങൾക്ക് സമ്പാദ്യം തരില്ല;
പക്ഷേ സന്തോഷം തരും, തീർച്ച.
ഇഷ്ട്ടങ്ങളിൽ ചിലതെങ്കിലും ചില നേരമെങ്കിലും ചെയ്യാനായാൽ
അതിൽപരം സന്തോഷം വേറെയെന്തുണ്ടാവാൻ .

October 16, 2015

പാണിയേലി പോര്

മറ്റൊരു യാത്രയുടെ വിശേഷങ്ങളിതാ.
ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ എന്റെ
സർവ്വ കൂട്ടുകാരുടെയും സംഘമായ മഴക്കൂട്ടത്തിനോടൊപ്പം
പാണിയേലി പോരിലേക്ക് ഒരു യാത്ര തീരുമാനിച്ചിരുന്നു.


പക്ഷേ ചിലരുടെ അസൗകര്യങ്ങൾ നിമിത്തം യാത്ര
മാറ്റി വയ്ക്കേണ്ടി വന്നെങ്കിലും ആ ദിവസമായപ്പോൾ
പാണിയേലിയിൽ പോകാതെ തരമില്ലെന്നായി.
കാരണം ഒന്നര വയസ്സായ എന്റെ മകളെയും
"വേളി"യേയും കൂട്ടി ആദ്യായി കാടു കയറാൻ കിട്ടിയ
അവസരമാണ്. മറ്റാരെല്ലാം ഇല്ലെങ്കിലും രണ്ടാളെയും
കൊണ്ട് പോകുവാൻ തന്നെ തീരുമാനിച്ചു.
ഈയാത്ര അവർക്ക് വേണ്ടിയുള്ളതാണ്...
തൃശ്ശൂരിൽ നിന്നാണ് യാത്ര തിരിച്ചത്.



എറണാകുളം ജില്ലയിലെ, പെരുമ്പാവൂരിനടുത്തുള്ള
പാണിയേലി പോര് വിനോദ സഞ്ചാര കേന്ദ്ര പട്ടികയിൽ
ഇടം പിടിക്കുന്നതിനു മുൻപേ;
7 വർഷങ്ങൾക്കു മുൻപൊരിക്കൽ പാണിയേലിയിൽ
പോയിട്ടുണ്ടെങ്കിലും, വഴി മറന്നിരുന്നത് കൊണ്ട്
ഒരു ചേട്ടനോട് കാലേ കൂട്ടി റൂട്ട് മാപ് ചോദിച്ചു വച്ചിരുന്നു.
(ബ്ലോഗിന്റെ അവസാനം എത്തിച്ചേരാനുള്ള വഴി കൊടുത്തിട്ടുണ്ട്‌ )



മലയാറ്റൂർ ഫോറെസ്റ്റ് ഡിവിഷന്റെ കീഴിലുള്ള
വന ഭൂമിയായ  പാണിയേലി പോരിൽ,
കമനീയമായ ഒരു കവാടമാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.
അവധി ദിവസമായതിനാൽ സന്ദർശകരുടെ തിരക്കുണ്ട്.
വാഹന പാർക്കിങ്ങിനും, അകത്തേക്ക്കടക്കാനും
പാസ് എടുക്കണം. യൂണിഫോറം ധരിച്ച ഫോറെസ്റ്റ് ഗാർഡുകൾ
സഹായത്തിന് ഹാജരായി രിപ്പുണ്ട്.


രണ്ടടി നടന്നാൽ ചെയിഞ്ച്  റൂമും , ടോയിലെറ്റ് സൗകര്യവുമുണ്ട്.
കുടുംബത്തോടൊപ്പം വരുന്നവർക്ക് തെല്ലും പേടിക്കാനില്ല.



പാണിയേലി പോരിലേക്ക് നടന്നു പോകാൻ വഴി വെട്ടിയിരിക്കുന്നു.
ആദ്യം കുറച്ചിടം വരെ വരിയായി കരിങ്കൽ പാകിയിട്ടുമുണ്ട്.
മനുഷ്യന്റെ നിർമ്മിതികൾ ഒന്നും തന്നെ കാടിന്റെ സൌന്ദര്യത്തെ
മുറിവേൽപ്പിക്കാത്ത തരത്തിൽ ടൂറിസം കേന്ദ്രമാക്കി
നിലനിർത്തിയിരിക്കുന്നതിൽ സന്തോഷം തോന്നി.


നടവഴിയുടെ ഇരുവശങ്ങളിലും അനേകം
ഊഞ്ഞാലുകൾ കെട്ടി വച്ചിട്ടുണ്ട്. ഊഞ്ഞാലാടി
കുട്ടിക്കാലത്തിലേക്ക് നമ്മെ കൊണ്ടുപോകും വിധത്തിൽ,
നല്ല ഉറപ്പുള്ള വടം കൊണ്ട് തന്നെയാണ് ഊഞ്ഞാലുകൾ
കെട്ടിയിട്ടുള്ളത്. ചിലതിൽ രണ്ടാൾക്കും ഒരുമിച്ചിരുന്ന്
ആടാം. 
 
 

പുഴയിൽ വെള്ളം കൂടുതലാണെന്നും അപകടം ആയതിനാൽ
പുഴയിൽ ഇറങ്ങരുതെന്നും ഗാർഡുകൾ പറഞ്ഞപ്പോൾ
വിഷമം തോന്നാതിരുന്നില്ല. നല്ല മഴക്കാറും കൂടിയായപ്പോൾ
ആശങ്കപ്പെട്ടുവെങ്കിലും യാത്രയിലോരിക്കൽ പോലും
മഴമേഘങ്ങൾ രസം കൊല്ലിയായി ഇറങ്ങി വന്നില്ല.


 ഇവിടെ ഒഴുകുന്ന നദി പെരിയാർ ആണ്.
പാണിയേലിയിലൂടെ പാറക്കൂട്ടങ്ങളിൽ തട്ടി ശബ്ദമുണ്ടാക്കി
പോരടിച്ചു ഒഴുക്കുന്നു, അതിനാൽ പാണിയേലി പോര്
എന്നറിയപ്പെടുന്നു ഈ സ്ഥലം. അശ്രദ്ധയോടെ പുഴയിൽ 
ഇറങ്ങിയ ഒരുപാടുപേരുടെ ജീവനെടുത്ത സ്ഥലം.
അതുകൊണ്ടുതന്നെ പുഴയിൽ ഇറങ്ങുന്നതിനു അധികാരികളുടെ
കർശന നിയന്ത്രണങ്ങൾ ഉണ്ട്. മദ്യപിച്ചു വരുന്ന സന്ദർശകരുടെ
അശ്രദ്ധയാണ് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.



നദിയുടെ ഓരത്തു കൂടെ, കാടിന്റെ അരികിലൂടെ
കുറെ ദൂരം നടക്കാം. വിശ്രമിക്കാൾ മുളകൊണ്ടുള്ള
ഇരിപ്പിടങ്ങൾ അനവധിയുണ്ട്. പണ്ടിവിടെ വന്നപ്പോൾ
ഒരു ഏറുമാടം ഉണ്ടായിരുന്നു, ഇപ്പോഴില്ല :(

 
 

പാറക്കെട്ടുകളും പൂപ്പല് പിടിച്ച ഉരുളൻ കല്ലുകളും
നിറഞ്ഞ ചിലയിടങ്ങളിൽ നടക്കാൻ അൽപം
ശ്രമകരമാണെങ്കിലും രസമായിരുന്നു.


കാടും കാട്ടാറും ആദ്യമായി കണ്ടു നടക്കുന്ന മകൾ ദയ
മറ്റൊരു ലോകത്തെത്തിയ പോലെ തോന്നി. കൃഷ്ണക്കും
ഒരുപാട് ഇഷ്ട്ടപ്പെട്ടു ആയിടം. പലയിടത്തും പുഴയുടെ
ഓരങ്ങളിൽ ഇറങ്ങാനുള്ള സൗകര്യം കണ്ടപ്പോൾ
സന്തോഷായി; കാക്കകുളി കുളിച്ചു.


ഒരിടത്ത് പണ്ടെങ്ങാണ്ട് ഉണ്ടായിരുന്ന ഒരു
കെട്ടിടത്തിന്റെ അവശേഷിപ്പുകൾ കാണാം. അത്
ഫ്രീക്കന്മാർ സെൽഫി സ്പോട്ട് ആയി കണ്ട്
അഭിനയിച്ചു "മരിക്കുന്നത്" കണ്ടു നിൽക്കുന്നവർക്കൊരു
രസികൻ കാഴ്ചയാണ്.


പാണിയേലിയുടെ അടുത്തൊന്നും നല്ല ഹോട്ടലുകൾ
ഇല്ലാത്തതിനാൽ ഭക്ഷണം കയ്യിൽ കരുതിയിരുന്നു.
അത് കഴിച്ച് പുഴയിലെ വെള്ളവും കുടിച്ചു.
പ്ലാസ്റ്റിക്‌ കവറുകളും കുപ്പികളും മറ്റും അവിടെ
ഉപേക്ഷിക്കാതെ തിരികെ കൊണ്ടുവന്നു. ഏതു കാട്ടിൽ
പോയാലും നാം നമ്മുടെ കാൽപാടുകൾ മാത്രമേ
അവിടെ ഉപേക്ഷിച്ചു പോരാവൂ. വനം കാത്തു
സൂക്ഷിക്കാനുള്ളതാണ്, എങ്കിലേ വരും തലമുറയ്ക്ക്
ഇതൊക്കെ കാണാൻ ഒരവസരം ഉണ്ടാവൂ.


വെള്ളം കൂടുതൽ ഉള്ളതുകൊണ്ട് ഒരുപാട് ദൂരം
കാടിന്റെ ഉള്ളിലേക്ക് നടക്കണ്ട എന്ന് തീരുമാനിച്ച്
പതുക്കെ തിരിച്ചു നടന്നു. ചെറിയ മഴത്തുള്ളികൾ
പെയ്യാൻ കൊതിച്ചു മടിച്ചു നിന്നു. നല്ലൊരു സമയം
കുടുംബസമേതം കാടിനുള്ളിൽ ചിലവഴിക്കാനായത്തിന്റെ
സന്തോഷപ്പെരുമഴ മനസ്സിൽ പെയ്യുന്നുണ്ടായിരുന്നു അപ്പോഴും.


സത്യത്തിൽ കൂടുതൽ വിശദീകരിക്കാൻ ഇനിയില്ല,
ബാക്കിയുള്ളത് ഇവിടെ വന്ന് കാണേണ്ടതും
അനുഭവികേണ്ടതും മാത്രമേ ഉള്ളു.
രണ്ടോ മൂന്നോ മണിക്കൂറുകൾ ചിലവഴിക്കാൻ പറ്റിയ
ഒരിടം.


പാണിയേലിയുടെ സമീപ പ്രദേശങ്ങളായ
കപ്രിക്കാടും കോടനാടും കല്ലിൽ ക്ഷേത്രവും
ഇരിങ്ങോൾ കാവുമെല്ലാം ഒരു ദിവസത്തെ ഈ യാത്രയിൽ
ഉൾപ്പെടുത്താവുന്നതാണ്.
ഇരിങ്ങോൾ കാവിനെക്കുറിച്ച് പണ്ട് എഴുതിയ ബ്ലോഗ്‌ 
വായിക്കണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.

 എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

NH-47 വഴി അങ്കമായിൽ എത്തി ഇടത്തോട്ടു കാലടി
റൂട്ടി ലേക്ക് തിരിഞ്ഞ് പെരുമ്പാവൂർ വഴിയാണ് പോയത്.
പെരുമ്പാവൂരിൽ നിന്നും കോതമംഗലം/മൂന്നാർ റൂട്ടിലേക്ക് തിരിഞ്ഞ്
(ഇടതു വശത്തൊരു സ്കൂളും, വലതു വശത്ത് പള്ളിയും കാണാം)
കുറുപ്പംപടിയിലെത്തി അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞ്
വേങ്ങൂർ(Take Straight Direction), കൊമ്പനാട് വഴി(Then Right)
ക്രാരിയേലി നിന്നും വലത്തേക്ക് 2 കിലോമീറ്റർ
യാത്ര ചെയ്‌താൽ പാണിയേലി പോരിൽ എത്താം.
തൃശ്ശൂരിൽ നിന്നും ഏകദേശം 71 കിലോമീറ്റർ ദൂരം.