July 04, 2018

കോതാട്

ഇതൊരു പടം പിടുത്തം വൈറലായ കഥ. (ഞാനറിയാതെ)


പടം പിടിത്തം എന്നും എന്റെയൊരു ഇഷ്ട്ടമാണ്, ഏറെ വർഷങ്ങളായി.
പോകുന്നിടത്തു കണ്ണിൽ കണ്ട കൗതുകങ്ങളെല്ലാം ക്ലിക്കി അത്
അടുത്ത സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുക പതിവാണ്.
എഴുത്തും വായനയും കാഴ്ചകളും ഇഷ്ട്ടപ്പെടുന്ന "മഴക്കൂട്ടം" എന്നൊരു ഗ്രൂപ്പും ഉണ്ട്.
പക്ഷേ നിനച്ചിരിക്കാതെ, മഴക്കൂട്ടത്തിൽ ഒരിക്കൽ പോസ്റ്റിയ
ചിത്രം വഴിതെറ്റി സോഷ്യൽ മീഡിയകളിൽ പലയിടങ്ങളിൽ കറങ്ങിത്തിരിഞ്ഞ  സംഭവം ആദ്യമാണ്.

കഥയിങ്ങനെ:
നമ്മുടെ ഒരു സുഹൃത്ത് നെവിലിന്റെ മകൻ
കൈനാൻ കുട്ടന്റെ  മാമ്മോദീസ...അന്നവിടെ പോകാൻ
അസൗകര്യം ഉള്ളതിനാൽ, കൃഷ്ണയെയും മക്കളെയും
കൂട്ടി തലേദിവസം പോയി. കൂടെ വിമലും.

എവിടെ? കോതാട് എന്നൊരിടത്ത്. ഒരു ദ്വീപാണത്.
അതെവിടെയാ? എറണാകുളത്തെ Aster Medicity ഹോസ്പിറ്റൽ ഇല്ലേ, അതിന്റെ നേരെ വടക്കും ഭാഗം, ചെറിയൊരു ദ്വീപ്, ഗ്രാമം; കോതാട്.
കടമക്കുടി പഞ്ചായത്തിലെ കണ്ടനാട്, കോരംപാടം എന്നീ പ്രദേശങ്ങൾ ചേർന്നതാണ് കോതാട്.

അവിടെ പോയി കൊച്ചിനെ കണ്ടു കുശലവും പറഞ്ഞു തിരികെ പോരാറായപ്പോൾ നെവിൽ പറഞ്ഞു,
അടുത്ത് തന്നെ ഒരു കടവും പള്ളിയുമുണ്ടെന്ന്.
അത് കേട്ടപ്പോൾ കൃഷ്ണയ്ക്കും അവിടെയൊക്കെയൊന്ന് കാണാൻ പൂതി. ഇരുട്ടുന്നതിനു മുൻപേ വീട് പിടിക്കണമെന്ന് പറഞ്ഞു വിമൽ സ്കൂട്ട് ആയി. പക്ഷേ ആ തീരുമാനം തെറ്റായിപ്പോയെന്ന് പിന്നീടവന് മനസ്സിലായി, നല്ലൊരു കാഴ്ചയാണ് ചെക്കന് നഷ്ടമായത്.



ആ കടവിന്റെ ഓരത്തുള്ള കോതാട്  തിരുഹൃദയ പള്ളിയിലെ
പെരുന്നാളാണ് പിറ്റേ ദിവസം. അവിടുത്തെ പ്രദക്ഷിണ പന്തലിന്റെ അലങ്കാരം മുഴുവൻ പച്ചക്കറികളും ഫല വർഗ്ഗങ്ങളും തൂക്കിയിട്ടു കൊണ്ടാണ്.
വാഴ കുടപ്പനും, ചീരയും, പയറും, വെണ്ടയും, വഴുതനയും,
കാരറ്റും, ബീറ്റ് റൂട്ടും, തക്കാളിയും, അച്ചിങ്ങ, പീച്ചിങ്ങ, മുന്തിരി
തുടങ്ങിയവ വരി തെറ്റാതെ 50 മീറ്റർ നീളത്തിൽ പന്തലിനെ
സുന്ദരമാക്കി തൂങ്ങി കിടക്കുന്ന കാഴ്ച ഒരു കൗതുകം തന്നെയാണ്.
നല്ല ഭംഗിയാ കാണാൻ. ഓരോ പച്ചക്കറിയും ഒരുക്കുന്ന ചുമതല
ഓരോരോ കുടുംബ യൂണിറ്റുകൾക്കാണത്രെ. അതും കൊള്ളാം.
പെരുന്നാൾ ദിവസം കുർബാനക്ക് ശേഷം ഈ പച്ചക്കറികളെല്ലാം പാഴാക്കാതെ വിശ്വാസികൾ ലേലം ചെയ്തു പങ്കിട്ടെടുക്കും.
സമൃദ്ധിയുടെ നല്ല കാഴ്ചകൾ ആയിട്ടാണ് എനിക്ക് തോന്നിയത്.



കൃഷ്ണയെയും മക്കളെയും പന്തലിൽ നിർത്തി ആ കാഴ്ചകൾ എന്റെ മഴക്കൂട്ടുകാർക്ക്, ചെറിയൊരു കുറിപ്പോടെ പോസ്റ്റി കൊടുത്തു.
അതിലാരോ ആ കുറിപ്പും ചിത്രങ്ങളുമെടുത്തു മറ്റാർക്കോ പോസ്റ്റി.
അതാരാണെന്ന് ഇപ്പോഴും എനിക്കറിയില്ല, പക്ഷേ പോസ്റ്റിയ ചിത്രങ്ങൾ അടുത്ത ദിവസങ്ങളിൽ അനവധി WhatsApp ഗ്രൂപ്പുകളിലും FB പേജുകളിലും ഷെയർ ചെയ്യപ്പെടാൻ തുടങ്ങി. സഞ്ചാരം ഗ്രൂപ്പിൽ നിന്നും, സ്‌കൂൾ, കോളേജ്, ജോലി ചെയ്ത കമ്പനിയുടെ WhatsApp ഗ്രൂപ്പിൽ നിന്നുമൊക്കെ എനിക്ക് തന്നെ ആ ചിത്രങ്ങൾ തിരികെ അയച്ചു കിട്ടാൻ തുടങ്ങിയപ്പോഴാണ് ഇത് എത്രമാത്രം ഷെയർ ചെയ്തു പോയെന്നു മനസ്സിലായത്. എന്തായാലും സന്തോഷമുണ്ട്, കണ്ടവർക്കൊക്കെ അതിഷ്ട്ടപെട്ടല്ലോ, അതുവരെ അധികമാരും കാണാത്തൊരു കാഴ്ച യുടെ വിരുന്നൊരുക്കുവാൻ ആ ക്ലിക്കുകൾക്കു സാധിച്ചല്ലോ.



ഒടുവിൽ, 2018 ജൂലൈ മാസത്തെ 'വനിത' മാഗസിൻ വന്നപ്പോൾ
അതിലും അമ്പത്തി ആറാമത്തെ പേജിൽ, എന്റെ ഭാര്യയും മക്കളും പച്ചക്കറികളുടെ അലങ്കാരത്തിനു കീഴെ ചിരിച്ചു കൊണ്ട് നിൽക്കുന്നു. ഞാനെടുത്ത ചിത്രം മലയാള മനോരമ എന്ന അച്ചടി ഭീമന്റെ വനിത മാഗസിനിൽ എന്റെ അനുവാദമില്ലാതെ അച്ചടിച്ച് വന്നതിൽ എനിക്ക് പരാതിയൊന്നും ഇല്ലെങ്കിലും, ചെയ്യാൻ പാടില്ലാത്തതാണ്.



ഈ ദിവസങ്ങളിൽ ഇതൊക്കെ നടന്നപ്പോഴും, തന്റെ സ്മാർട് ഫോണിലെ സ്‌ക്രീനിൽ ആ ചിത്രങ്ങൾ പരക്കെ ഷെയറി പോകുന്നത് കണ്ടപ്പോൾ വിമൽ ഒരു നെടുവീർപ്പോടെ നഷ്ടബോധത്തോടെ ഓർത്തു;
ഒരല്പം നേരം കൂടി കോതാട് ദ്വീപിൽ ചിലവഴിച്ചിരുന്നുവെങ്കിൽ എന്റെ പടവും കുറെ പേര് കണ്ടേനെ. കല്യാണ പ്രായമായ എത്രയെത്ര പെൺകുട്ടികളുടെ ലൈക്കുകളും കമന്റുകളുമാണ് ഓന് നഷ്ടമായത്.
സാരമില്ല വിമൽ, കല്യാണം കഴിഞ്ഞു നിന്റെ ഹണി മൂൺ ഈ ദ്വീപിലേക്ക്‌ തന്നെ ആവട്ടെ എന്നാശംസിക്കാം.


വല്ലാർപാടം കണ്ടൈനർ റോഡ് വരുന്നതിനു മുൻപ് കോതാട് നാലുപാടും കായലിനാൽ ചുറ്റപ്പെട്ടുകിടന്നൊരു ദ്വീപ് ആയിരുന്നു.
കടത്തു വള്ളവും, ചങ്ങാടവും മാത്രമാണ് പുറം ലോകത്തെത്താൻ ആശ്രയം. എങ്കിലും അവിടുത്തെ നൂറു വർഷം പഴക്കം ചെന്നൊരു സ്‌കൂളും ചവിട്ടു നാടക കേന്ദ്രങ്ങളും കണ്ടാലറിയാം, ഒറ്റപ്പെട്ടൊരു ദ്വീപായിരുന്നുവെങ്കിലും ലോകത്തിന്റെ വെളിച്ചത്തിലേയ്ക്കു തുഴഞ്ഞടുക്കുവാൻ ആഗ്രഹിച്ചിരുന്നൊരു ജനത പണ്ടുമുതലേ ഈ കോതാടിൽ ഉണ്ടായിരുന്നു എന്ന്.

മറക്കാനാവാത്തൊരു അനുഭവത്തിന് അരങ്ങൊരുക്കിയ
നെവിലിനും  കുടുംബത്തിനും ഞങ്ങളുടെ ഇസ്‌തം. ഈ കോതാട് ദ്വീപിലെ പള്ളിയിൽ മാമ്മോദീസ മുക്കുവൻ നിങ്ങൾക്കിനിയും  ഒരുപാട് കുഞ്ഞുങ്ങൾ ജനിക്കട്ടെ...
:)