January 27, 2010

അപ്പൂപ്പന്‍താടി


കണ്ടിട്ടുണ്ടോ ഈ അടുത്ത കാലത്തെങ്ങാന്‍, അപ്പൂപ്പന്‍ താടിയെ?
നാട്ടിലെ കാവുകളിലും പറമ്പുകളിലും മറ്റും ഒരുപാടുണ്ടായിരുന്നു; പക്ഷെ
ഇന്നത്‌ കാണാറില്ല. ഒരു വനപ്രദേശത്ത് പോകേണ്ടി വന്നു ഇത് പോലൊരു
പടം കിട്ടാന്‍.
അപ്പൂപ്പന്‍ താടിയും മഞ്ചാടിയുമെല്ലാം കൌതുകങ്ങളായി നിറഞ്ഞു നിന്നിരുന്നു
നമ്മുടെയൊക്കെ കുട്ടിക്കാലത്ത്. ഇന്നത്തെ കുട്ടികള്‍ ഇതൊക്കെ നേരില്‍
കണ്ടിട്ടുണ്ടോ എന്തോ. ചിലപ്പോ കേട്ടുകേള്‍വി പോലും ഉണ്ടാവില്ല.
മലയാള സിനിമകളില്‍ പോലും ഇപ്പൊ കാണാനില്ല എന്ന് തോന്നുന്നു.
ജെയിംസ്‌ കാമറൂണിന്റെ 'അവതാര്‍' കണ്ടപ്പോഴാണ് വീണ്ടും
അപ്പൂപ്പന്‍ താടിയെ ഓര്‍മ്മ വന്നത്. അസംഖ്യം അപ്പൂപ്പന്‍ താടികള്‍
3D എഫക് ടില്‍ വന്നു കാല്പനികമായൊരു മായിക പ്രപഞ്ചം തീര്‍ത്തപ്പോള്‍
അനിര്‍വച്ചനീയമായൊരു കാഴ്ചയായി അത്. നാട്ടിലൊക്കെ
കാവുകളുണ്ടായിരുന്നെങ്കില്‍ നേരില്‍ കാണാമായിരുന്നു ഇതുപോലൊക്കെ.


കാറ്റിന്റെ കൈവിരല്‍ പിടിച്ചു വാനോളം പറന്നുയര്‍ന്നും
പിന്നീടത്‌ മണ്ണിലേക്ക് താണിങ്ങിയും; നമ്മുടെയൊക്കെ മോഹങ്ങള്‍ പോലെ...
നിയന്ത്രിക്കാനൊരു നൂല്‍ചരട് പോലുമില്ലാതെ,
മോഹങ്ങള്‍ പോലെ പാറിനടക്കുകയാണ് അപ്പൂപ്പന്‍ താടികള്‍.
ഇതെവിടെ നിന്ന് വന്നെന്നോ
എവിടേക്ക് പോകുന്നെന്നോ ആര്‍ക്കുമറിയില്ല. പക്ഷെ
ഇഷ്ട്ടാനുസരണം യാത്ര ചെയ്തുകൊണ്ടെയിരിക്കുന്നു,
ഒരിടത്തുമെത്താത്ത സഞ്ചാരിയെ പോലെ...

January 12, 2010

കാളയോട്ടം

പാലക്കാട്ടേക്കുള്ള ഒരു യാത്രാമദ്ധ്യേ ആണ് അവിചാരിതമായി
കാളയോട്ടം കാണാനിടയായത് . വെള്ളിത്തിരയിലും മിനി സ്ക്രീനിലും മാത്രം
കണ്ടിട്ടുള്ള ഈയൊരു "വിനോദം" ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നു
എന്നറിഞ്ഞതില്‍ സന്തോഷം. പാലക്കാടിനടുത്ത് നെന്മാറക്കടുത്തുള്ള
ചെളിനിറച്ച ഒരു പാടത്താണ് കാഴ്ചകള്‍.



പണ്ട് മുതല്‍ക്കേ കാര്‍ഷിക ആഘോഷവേളകളിലും ഓണക്കാലത്തും
കാളയോട്ടവും പോത്തോട്ടമത്സരങ്ങളും ഒരു വിനോദമായി നടത്തിവരാറുണ്ടായിരുന്നു.
പിന്നീട് കാലത്തിന്റെ പ്രയാണത്തില്‍ ഇവയെല്ലാം അന്യംനിന്ന് പോയി.
മൃഗസംരക്ഷണ വാദികളുടെ ഇടപെടലുകളും ഇത്തരം വിനോദങ്ങളെ
തടയിട്ടു നിര്‍ത്തി. ശരിയാണ്, കാഴ്ചക്കാരന് ഹരം പകരുന്നതാനെങ്കിലും
ഈ മൃഗങ്ങള്‍ക്ക് പീഡനം തന്നെയാണ്. പോത്തിനും കാളയ്ക്കും ലഹരി മരുന്നുകളും
കള്ളും കഞ്ഞാവുമൊക്കെ നല്‍കിയാണ്‌ ഇത്ര വേഗത്തില്‍ അവയെ അടിചോടിക്കുന്നത്.

ചെളിയും വെള്ളവുമൊക്കെ നിറച്ച പ്രത്യേകമായി ഒരുക്കിയ പാടത്താണ്
കാളയോട്ടം നടത്തുക. ഇതിനായി പോത്തിനെയും കാളകളെയും പ്രത്യേകം
ഒരുക്കിയെടുക്കും; നാളുകള്‍ക്കു മുന്‍പേ. ലഹരി പിടിപ്പിച്ച കാളകളെ
കഴുത്തില്‍വച്ച രണ്ടു മുളകള്‍കൊണ്ട് ബന്ധിപ്പിചിരിക്കും.
കാളയുടെ വാലില്‍ കടിച്ചും, പുറകില്‍ ചാട്ടകൊണ്ടടിച്ചും ഒക്കെയാണ്
കാളകളെ "ചാര്‍ജ്" ചെയ്യുന്നത്. ഡ്രൈവര്‍മാരെ കൂടാതെ ഒരു ചര്‍ജിംഗ്
ഗ്രൂപും ഓരോ ടീമിന്റെ കൂടെ കാണും.

നിശ്ചിത ദൂരം ഏറ്റവും കുറവ് സമയത്തില്‍ ഓടിയെത്തിയവര്‍ വിജയി.
ഈ "ഫോര്‍മുല-1" റേസ് കാളകള്‍ ചെളിയും വെള്ളവുമെല്ലാം തെറിപ്പിച്ചു
പായുന്ന കാഴ്ച കാണേണ്ടതുതന്നെ !

വിറളി പിടിച്ച കാളക്കൂറ്റന്മാര്‍ കാണികളുടെ മുഴുവന്‍ മനസ്സിലും
ആവേശം വിതറുമ്പോഴും കാഴ്ചക്കാര്‍ സൂക്ഷിച്ചു നിന്നില്ലേല്‍ അപകടമാണ്.
ഫിനിഷിംഗ് പോയിന്റ്‌ കഴിഞ്ഞാല്‍ പിന്നെ കാളകളെ നിയന്ത്രിക്കുക എളുപ്പമല്ല.
അതിനെ മേയ്ക്കുന്നവരും ക്ഷീനിതരായിരിക്കും, അതിനാല്‍ ഇവ എങ്ങോട്ടാണ്
ഓടിയടുക്കുക എന്ന് പറയാന്‍ പറ്റില്ല. കാമറയിലൂടെ എടുക്കുന്ന ചിത്രങ്ങളില്‍
ആയിരുന്നു എന്റെ ശ്രദ്ധ; അതിനാല്‍ കാണികളുടെ ഇടയിലേക്ക് ഞങ്ങളുടെ
അടുത്തക്കു പാഞ്ഞുവന്നടുത്ത കാളകളെ കണ്ടില്ല. കൂട്ടുകാര്‍ എന്നെ
വലിച്ചു മാറ്റിയതുകൊണ്ട് അപകടമൊന്നും ഉണ്ടായില്ല. അല്ലെങ്കില്‍ ഒരുപക്ഷെ
നിങ്ങളീ ബ്ലോഗും ഈ ചിത്രങ്ങളും ഇവിടെ കാണുമായിരുന്നില്ല :)