August 20, 2012

അത്തപ്പൂത്തറ

വീണ്ടും ഒരോണം വരവായി, ഓണത്തിന് നാന്ദി കുറിച്ചുകൊണ്ട് നാളെ അത്തം.
പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ മലയാളം കോമ്പോസിഷന്‍ എഴുതിയത് ഓര്‍ക്കുന്നില്ലേ?
"ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. അത്തം മുതല്‍ പത്തു ദിവസം
ഏവരും മുറ്റത്ത്‌ പൂക്കളമൊരുക്കി മാവേലി തമ്പുരാനെ വരവേല്‍ക്കും..." എന്നൊക്കെ
കുത്തിപ്പിടിച്ച്  എഴുതിയത് നമുക്കോര്‍മ്മ കാണും, അല്ലേ?

മലയാളം കൊല്ലവര്‍ഷം 1188 ലെ ചിങ്ങമാസത്തിലെ അത്തം നാളെയാണ്.
നമ്മളെല്ലാവരും മുറ്റത്ത്‌ പൂക്കളമിടാനും തയ്യാറായി ഇരിക്കയാവും, അല്ലാത്തവര്‍
വേഗം തയ്യാറായിക്കോളൂ.

എങ്ങനെയാണ് ഓണപ്പൂക്കളം ഇടേണ്ടത്?
നാമെല്ലാവരും ഇന്ന് ഇന്‍സ്റ്റന്റ് ആണ്, പെട്ടെന്ന് കാര്യങ്ങള്‍ ചെയ്തു
തീര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഇക്കാലത്ത് എന്റെയീ ബ്ലോഗിന് എത്ര പ്രസക്തിയുണ്ടെന്ന്
എനിക്കറിയില്ല. എങ്കിലും എന്റെ അറിവിലെ അത്തപ്പൂക്കള തറ ഒരുക്കുന്ന രീതി
പറയാന്‍ ശ്രമിക്കുകയാണ്.


മുറ്റത്ത്‌ പൂക്കളമിടുമ്പോള്‍ ഇടുന്ന ഇടം പ്രത്യേകം ഒരുക്കണം.
പൂവിടുന്നത്, ഐശ്വര്യത്തിന്റെയും നന്മയുടെയും  പ്രതീകമായ ഓണത്തപ്പനെ
വരവേല്‍ക്കാനാണ് ; അതിനാല്‍ അത്തപ്പൂക്കളം നാം സാധാരണ ചവിട്ടി
നടക്കാറുള്ള മണ്ണിലോ തറയിലോ ടയിലിലോ ഇടരുത്. പ്രത്യേകമായി
ഒരു തറ ഒരുക്കി വെള്ളം തളിച്ച് അതില്‍ ചാണകമെഴുതി പൂവിടണം.

സാധാരണയായി വീടുപണിക്ക് ഉപയോഗിക്കുന്ന, വേവിച്ചെടുത്ത മണ്ണിന്റെ
കട്ട ഉപയോഗിച്ച് ചതുരാകൃതിയില്‍ നിരത്തിവച്ച്  പൂത്തറ ഉണ്ടാക്കാം.
ശേഷം അതിന്റെ പ്രതലം മണ്ണും വെള്ളവും കൂട്ടിക്കുഴച്ചു തേച്ചു പിടിപ്പിച്ച്
നിരപ്പാക്കി എടുക്കണം. ഇതിനു പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന മണ്ണിനു
ഒരു പ്രത്യേകതയുണ്ട്. കുനിയന്‍ ഉറുമ്പുകള്‍ കൂടുകൂട്ടുന്ന മണ്‍പുറ്റ്  കണ്ടിട്ടില്ലേ?

 
 
 

നല്ല പശയുള്ള, കല്‍-കരടുകളേതുമില്ലാത്ത ഈ നല്ലയിനം മണ്ണ് ആണ്
ഇതിനു ഏറ്റവും ഉചിതം. ചിങ്ങമാസമാവുമ്പോള്‍ മാവിന്റെയും
പ്ലാവിന്റെയുമൊക്കെ കടയ്ക്കല്‍ ചെന്ന് നോക്കിയാല്‍ സംഭവം കിട്ടും.
ആവശ്യത്തിനു എടുത്തു കുറച്ചു വെള്ളവും ചേര്‍ത്ത് കുഴച്ചാല്‍ നല്ല
ഉറപ്പുള്ള നിലമുണ്ടാക്കാന്‍ കഴിയും ഈ മണ്ണിന്.

 


നേരത്തെ ചതുരാകൃതിയില്‍ ഉണ്ടാക്കിവച്ച മണ്‍ കട്ടയുടെ മുകളില്‍
ഈ മിശ്രിതം തേച്ചു നല്ല മിനുസമാക്കിയ ശേഷം ഉണങ്ങാന്‍ അനുവദിക്കുക.

 

നല്ലപോലെ ഉണങ്ങിയ ശേഷം പശുവിന്റെ ചാണകം തറയുടെ മുകളില്‍  
മെഴുകി എടുക്കുന്നതോടെ അത്തപ്പൂത്തറ തയ്യാറായി.
ഇനി പൂവിടുകയെ വേണ്ടൂ.

നാളെ അത്തമായി, ഇനിയും ഓണമാഘോഷിക്കാന്‍ ഒരുങ്ങിയിട്ടില്ലാത്തവര്‍
വേഗം പൂത്തറ ഒരുക്കിക്കോളൂ... നമുക്കാഘോഷിക്കാം നന്മയുടെ പൂത്തിരുവോണം !

എല്ലാ ബ്ലോഗ്‌ വായനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
ഓണാശംസകള്‍ !!!

August 14, 2012

കഥക്ക്

 
 

നൃത്തരൂപങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയം കഥക്ക്  കാണാനാണ്. കാരണം,
നൃത്തകലയെപ്പറ്റി അധികമൊന്നും അറിയാത്ത എനിക്ക്  എത്രനേരം കണ്ടാലും
മതിവരാത്ത കലാരൂപമാണ്‌ കഥക്. കേരളത്തില്‍ അധികമൊന്നും കഥക് നൃത്തം അരങ്ങേറാറില്ലെങ്കിലും എവിടെയെങ്കിലും കഥക് ഉണ്ടെന്നറിഞ്ഞാല്‍ കാണാന്‍
ഒരു ശ്രമം ഇപ്പോഴും നടത്താറുണ്ട്‌. അത്തരത്തിലൊരു ശ്രമത്തിന്റെ ഭാഗമായി,
കഴിഞ്ഞ മാസം തൃശൂരില്‍ അവതരിപ്പിച്ച കഥക് നൃത്തം കാണാനുള്ള അവസരം
ലഭിച്ചു.


"നവനീതം" കലാസമിതിയുടെ ആഭിമുഖ്യത്തില്‍, മണ്‍സൂണ്‍ ഡാന്‍സ്
ഫെസ്ടിവലിന്റെ  ഭാഗമായി തൃശ്ശൂര്‍ റീജണല്‍ തിയ്യേറ്ററില്‍ ആയിരുന്നു കഥക്
അരങ്ങേറിയത്. ഇതുവരെ ഒരു കഥക് നൃത്തം ലൈവ് ആയി കണ്ടിട്ടില്ല എന്ന്
എന്റെ ശ്രീമതി പറഞ്ഞപ്പോള്‍, പിന്നെ വൈകിച്ചില്ല, നേരെ വിട്ടു റീജണല്‍
തിയ്യേറ്ററിലേക്ക്; എന്റെ ഒരു ടീച്ചറും കൂടെ ഉണ്ടായിരുന്നു.
ഒരു തൃശ്ശൂര്‍ക്കാരനായിട്ടും ആദ്യമായിട്ടാണ് ഞാനവിടെ പോകുന്നത്.
എത്ര ഭംഗിയായിട്ടാണ് തിയ്യേറ്ററും പരിസരവും, കേരള സംഗീത നാടക അക്കാദമി
പരിപാലിചിരിക്കുന്നത് എന്ന് എടുത്തു പറയാതെ വയ്യ. ഒരു തൃശ്ശൂര്‍ക്കാരന്‍ എന്നതില്‍
എനിക്കഭിമാനം തോന്നി !

 
ഇനി അവിടെ കണ്ട കഥക് നൃത്തത്തെപ്പറ്റി പറയാം. ഉത്തര ഇന്ത്യക്കാരി
കുമാരി പൂജ പന്ത് ആയിരിന്നു കഥക് നൃത്തവേദിയില്‍ അരങ്ങത്ത്.

കഥക് നൃത്തത്തെപ്പറ്റി നമുക്കറിയാം; ഉത്തരേന്ത്യയിലെ ഉത്തര്‍ പ്രദേശില്‍ രൂപം കൊണ്ട
ഈ നൃത്ത കലാരൂപം പണ്ട് ക്ഷേത്രങ്ങളില്‍ മാത്രമായിരുന്നു അരങ്ങേറിയിരുന്നത്‌.
കഥക് എന്നത് ഒരു സംസ്കൃത പദമാണ് ; "കഥ പറയുക" അല്ലെങ്കില്‍
"കഥ പറയുന്നയാള്‍" എന്നൊക്കെയാണ് ഇതിനര്‍ത്ഥം.
കഥപറഞ്ഞു നൃത്ത ചുവടുകള്‍ വച്ച് അവതരിപ്പിച്ചു തുടങ്ങിയ ഈ കലാരൂപം
ഇന്ന് ഏറെ പരിണമിച്ച് ലോകമാകെ പ്രശസ്തി നേടിയിരിക്കുന്നു.

 
 
 
 
ചടുലമായ നൃത്ത ചുവടുകള്‍ തന്നെയാണ് കഥക്കിന്റെ ഭംഗി, കാല്‍ ചിലമ്പിന്റെ
വേഗത്തില്‍ നര്‍ത്തികിയുടെ മനസ്സിനൊപ്പം കനക മുദ്രകളും, പിന്നെ 
ഒട്ടനവധി ചുറ്റിത്തിരിയലുകളും, ഭാവാഭിനയവും  ഒടുവില്‍ പ്രതീക്ഷിക്കാതെ വന്നെത്തുന്ന
നിശ്ചലതയും... ഇതൊക്കെ കൂടി നമ്മെ നൃത്തത്തിന്റെ മറ്റൊരു മാസ്മര
ലോകത്തേക്ക് കൊണ്ട് പോകും കഥക് . 


ഇടവേളകളില്‍ നര്‍ത്തകി തന്നെ,അവതരിപ്പിക്കുന്ന നൃത്ത ഭാഗത്തെപ്പറ്റി
വിവരിച്ചു തരും എന്നതും ഈ കലയെ കൂടുതല്‍ ജനകീയമാക്കുന്നു.



സാധാരണയായി, സാവധാനത്തില്‍ തുടങ്ങി പതിയെ പതിയെ ചടുല
താളത്തിലേക്ക് എത്തുന്ന രീതിയാണ് കഥകില്‍ അനുവര്‍ത്തിച്ചു പോരുന്നത്
കണ്ടിട്ടുള്ളത്. "തുക്ര" , "തോട" എന്നിങ്ങനെ വിവിധ വിഭാഗത്തില്‍പ്പെടുന്നു
കഥക് നൃത്തം. വളരെ ഹ്രസ്വമായ നൃത്തത്തെ തുക്ര എന്നും, ദീര്‍ഘ നേരം എടുത്തു
ചെയ്യുന്ന നൃത്തത്തെ തോട എന്നും പറയുന്നു. കാല്‍ ചുവടിനു മാത്രം
പ്രാധാന്യം നല്‍കിയുള്ള ഇനങ്ങളും പ്രത്യേകമായുണ്ട്. വന്ദന, താട്ട് , സലാമി,
പരന്‍, ലാറി, തിഹായി എന്നിങ്ങനെ ഒട്ടനവധി രീതിയിലും കഥക് അവതരിപ്പിക്കുന്നു.



തബല, സിത്താര്‍, ഹാര്‍മോണിയം, ബാസുരി, സന്തൂര്‍, സാരംഗി മുതലായവയാണ്
സംഗീത വിഭാഗത്തില്‍ ഉപകരണങ്ങള്‍. കഥക് പഠനത്തിന്റെ സര്‍വ്വകലാശാല
അഥവാ "ഖരാന" എന്നറിയപ്പെടുന്ന മൂന്ന് പ്രാദേശിക വിഭാഗങ്ങള്‍ ഉണ്ട്.
ജയ് പൂര്‍, ലക്ക്നൌ, ബനാറസ് എന്നിവയാണ് ആ മൂന്നു ഖരാനകള്‍. കഥക്
ആവിര്‍ഭവിച്ച പ്രദേശത്തിന്റെ രീതികള്‍ അനുസരിച്ച് ഈ ഖരാനകളും ഇവിടുത്തെ
കഥക് നൃത്തശൈലിയും വ്യത്യസ്തമാണ്.


നിങ്ങള്‍ ഇതുവരെ ഒരു കഥക് നൃത്തം നേരിട്ട് കണ്ടിട്ടില്ലെങ്കില്‍ ഇനിയൊരവസരം
പാഴാക്കരുത്. സത്യത്തില്‍ നമ്മുടെ നാട്ടിലൊക്കെ ഇത്തരത്തിലുള്ള കലാരൂപങ്ങള്‍
കാണാന്‍ എത്രയെത്ര അവസരങ്ങളാണ്, അവ കാണാനുള്ള ചിലവും കുറവാണ്.
മിക്കവാറും കേരളത്തിലെ നൃത്ത-കലാ പ്രദര്‍ശനങ്ങള്‍ സൌജന്യമായിരിക്കും.
പുറംനാടുകളില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കൊക്കെ വലിയ തുക നല്‍കിയാല്‍
മാത്രമേ കാണാന്‍ കഴിയൂ എന്ന് കേട്ടിട്ടുണ്ട്. 


മൂന്ന് കൊല്ലങ്ങള്‍ക്ക് മുന്‍പ് ഏറണാകുളത്തു വച്ച് "ധരണി" കലോത്സവത്തില്‍
കണ്ടൊരു കഥക്കിനെക്കുറിച്ച് ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ടായിരുന്നു. 
ആ ബ്ലോഗ്‌ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 വളരെ നാളുകള്‍ക്കു ശേഷം അതിലെ ചിത്രങ്ങള്‍ കണ്ടു എന്നെ ഒരു സുഹൃത്ത്‌
പരിചയപ്പെട്ടു. എന്നെന്റെ നല്ല സുഹൃത്തുകളില്‍ ഒരാളാണ് അവര്‍.
കഥക് ആണ് അവരുടെ ജീവിതം. മലയാളം അറിയില്ലെങ്കിലും, 
മലയാളത്തിലുള്ള ഈ ബ്ലോഗ്‌ പോസ്റ്റ്‌ ഞാനാ സുഹൃത്തിനു ഡെഡിക്കേറ്റ്
ചെയ്യുന്നു. ഒപ്പം ദേശങ്ങള്‍ കടന്നു വന്ന്, കലക്കും കലാകാരനും അതിര്‍വരമ്പുകള്‍
ഒന്നും തന്നെയില്ല എന്ന് വിളിച്ചു പറഞ്ഞ കഥക് എന്ന നൃത്തരൂപം ഇനിയും
ഉയരങ്ങള്‍ കീഴടക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.



August 13, 2012

മാവേലിക്കൊരു കത്ത്

ബ്ലോഗിന്റെ പേര് കേള്‍ക്കുമ്പോള്‍ ഇതൊരു കത്താണെന്ന് കരുതണ്ട ട്ടോ.
പക്ഷെ കത്തെഴുത്തിന്റെ ആ പഴയ കാലത്തെ ഓര്‍ക്കുവാനും, മലയാളത്തിലുള്ള
എഴുത്തിനെ പ്രോത്സാഹിപ്പിക്കുവാനും ഞങ്ങള്‍ കുറച്ചു പേര്‍ നടത്തുന്ന ചെറിയൊരു
ശ്രമം: "മാവേലിക്കൊരു കത്ത് "

വീണ്ടും ഒരോണക്കാലം വരവായി. ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഓണാഘോഷങ്ങളും
മത്സരങ്ങളും നടത്തുന്ന കാലം. വളരെ ലളിതമായി എല്ലാവര്‍ക്കും പങ്കെടുക്കാവുന്നൊരു
മത്സരം ഞങ്ങളുടെ ഗ്രാമീണ വായനശാലയില്‍ സംഘടിപ്പിക്കാന്‍ ആലോചിച്ചപ്പോഴാണ്
ഈയൊരു ആശയം മനസ്സിലുദിച്ചത്, "മാവേലിക്കൊരു കത്ത് " !


അവസാനമായി നിങ്ങള്‍ എന്നാണ് ഒരു കത്തെഴുതിയത് എന്നോര്‍മ്മയുണ്ടോ?
നമ്മളില്‍ പലരും ഒരുപാട് നാളായിക്കാണും ഒരു കടലാസില്‍ മലയാളം എഴുതിയിട്ട്.
കുട്ടികള്‍ക്ക് പലര്‍ക്കും തപാല്‍ ആപ്പീസില്‍ പോയി ഒരു കത്ത് അയക്കാന്‍ ശീലമുണ്ടാവില്ല.
കാലം പുരോഗമിച്ചു, ആശയവിനിമയത്തിന് കൂടുതല്‍ എളുപ്പമായ മാര്‍ഗങ്ങള്‍
സര്‍വ്വ സാധാരണമായി. ഇന്‍ലാന്റും പോസ്റ്റ്‌ കവറും പഴഞ്ചന്‍ ഏര്‍പ്പാടായി,
വിശേഷങ്ങള്‍ എഴുതി മറുപടിക്ക് വേണ്ടി കാത്തിരിക്കേണ്ട കാര്യമിന്നില്ല.
എല്ലാം ശരി തന്നെ. പക്ഷെ വല്ലപ്പോഴെങ്കിലും നിനചിരിക്കാതെ ഒരു സ്നേഹിതന്റെ
കത്ത് നമ്മെ തേടി വന്നാല്‍ നമുക്കെത്ര സന്തോഷമായിരിക്കും അല്ലെ?
പ്രിയപ്പെട്ടവര്‍ക്ക് ഒരു കത്തെഴുതുന്നതിന്റെ സുഖവും ത്രില്ലും ഒന്ന് വേറെ തന്നെ.

ഈയൊരു അനുഭവം എല്ലാവരിലും എത്തിക്കാന്‍, കുറച്ചു നേരെത്തെക്കെങ്കിലും
ആ പഴയ കാലത്തിലേക്ക്, ഓര്‍മ്മകളിലേക്ക് മടങ്ങിപ്പോകാന്‍ പറ്റിയ അവസരം
ഈ ഓണക്കാലം തന്നെയാണ് . അവിടെയാണ് "മാവേലിക്കൊരു കത്ത്" എന്ന
കത്തെഴുത്ത് മത്സരത്തിന്റെ പ്രസക്തി.

ഓണനാളില്‍ പ്രജകളെ കാണാന്‍ വന്നെത്തുന്ന മാവേലിയോട് നിങ്ങള്‍ക്ക്
എന്താണ് പറയാനുള്ളത്... അന്തൊക്കെ വിശേഷങ്ങളാണ് അറിയിക്കാനുള്ളത്...
എന്തൊക്കെ കാര്യങ്ങളാണ് ചോദിക്കാനുള്ളത്....?
ഓണത്തെക്കുറിച്ചുള്ള നിങ്ങളുടെ ഓര്‍മ്മകളും, ഓണത്തുമ്പികള്‍ പോലെ പാറി നടന്ന
പ്രണയവും, വിരഹവും പ്രവാസികളുടെ ഓണവും ... അങ്ങനെ എല്ലാം
നിങ്ങള്‍ക്ക് ഇവിടെ വിഷയമാക്കാം. എല്ലാം, നിങ്ങളുടെ ഭാവനയനുസരിച്ച്
കത്തിന്റെ രൂപത്തില്‍ മാവേലിക്ക് എഴുതുക.
ഈ മേല്‍വിലാസത്തില്‍ അയച്ചു തരിക.

"മാവേലിക്കൊരു കത്ത് "
സെക്രട്ടറി, നേതാജി വായനശാല,
P. O. കോനികര , തൃശൂര്‍ 680 306 



കത്തിന്റെ പുറകില്‍ അയക്കുന്നയാളിന്റെ പൂര്‍ണ്ണ മേല്‍വിലാസവും നമ്പരും
എഴുതാന്‍ മറക്കില്ലല്ലോ. തിരഞ്ഞെടുക്കപ്പെടുന്ന കത്തുകള്‍ക്ക് സമ്മാനങ്ങള്‍
ലഭിക്കുന്നതാണ്.

ഈ മത്സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം,
പ്രായവും അറിവും ഒരു പരിധിയല്ല. പുതിയ ഗാട്ജെറ്റുകള്‍ പരീക്ഷിക്കുന്ന
അതേ കൌതുകത്തോടെ, വ്യത്യസ്തമായൊരു കാര്യം ചെയ്യാനുള്ളോരു
മനസ്സ് വേണമെന്ന് മാത്രം. അത് നമുക്കെല്ലാം ഉണ്ടെന്നറിയാം;
അത് കൊണ്ട് തന്നെയാണ് ഈ മത്സരത്തിലേക്ക് ഒത്തിരി കത്തുകള്‍
വരുന്നത്.

ഞങ്ങളുടെ ഗ്രാമത്തില്‍ എല്ലാവരും ഇത് ഒരു രസമായി എടുത്തിരിക്കുന്നു.
പലര്‍ക്കും ഇന്‍ലാന്റ് മടക്കാനറിയില്ല, അതില്‍ സ്റ്റാമ്പ്‌ ഒട്ടിക്കണോ വേണ്ടയോ
എന്നറിയില്ല. വായനശാലയില്‍ വന്ന് കുട്ടികള്‍ ഇതെല്ലം മനസ്സിലാക്കി
ഇതില്‍ പങ്കെടുക്കുന്നു. മുതിര്‍ന്നവരും കത്തുകള്‍ എഴുതി അയക്കുന്നുണ്ട്.
വായനശാലയുടെ സെക്രട്ടറി ആയ എനിക്ക് ഇന്നലെ വന്നൊരു കത്ത്
അറുപതു വയസ്സ് കഴിഞ്ഞ ഒരപ്പൂപ്പന്റെ ആയിരുന്നു, വളരെ സന്തോഷം തോന്നി.
വായനശാല പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചും ഈ പേരില്‍ കത്തുകള്‍ വന്നിട്ടുണ്ട്.

കുറച്ചു പേരെയെങ്കിലും ഈ എഴുത്തിന്റെ ലോകത്തേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍
ഞാന്‍ സന്തുഷ്ട്ടനായി. ഇനിയും കൂടുതല്‍ ആളുകള്‍ കത്തുകള്‍ എഴുതി അയക്കും എന്ന്
പ്രതീക്ഷിക്കുന്നു. ഈ ബ്ലോഗ്‌ വായിക്കുന്നവര്‍ക്കും കത്തുകള്‍ അയക്കാം. ഞങ്ങളുടെ ഈ
മത്സരത്തില്‍ ഭാഗമായില്ലെങ്കിലും നിങ്ങളും ഒരു കത്തെഴുതുക. നിങ്ങള്‍ക്ക് പ്രിയപ്പെട്ട
ആര്‍ക്കെങ്കിലും. എന്നിട്ട് മറുപടിയും കാത്തിരിക്കുക; തീര്‍ച്ചയായും അതൊരു
വേറിട്ട അനുഭവമായിരിക്കും.

കത്തെഴുത്തിനെ കുറിച്ച് വളരെ നാള്‍ മുന്‍പ് ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.
(അത് വായിക്കാന്‍ ഇവിടെ ക്ലിക്കുക.)  അന്ന് മുതല്‍ ഞാനീ ശീലം
തുടര്‍ന്ന് പോകുന്നുണ്ട്. ഈയൊരു ആശയം രണ്ടോ മൂന്നോ പേര്‍ക്ക് പകര്‍ന്നു
കൊടുക്കാനായത്തിന്റെ സന്തോഷവും ചെറുതല്ല. നിങ്ങളും എഴുതുക, പഴയ സുഹൃത്തുകളുടെ
മേല്‍വിലാസം തേടിപ്പിടിച്ച്...