February 26, 2016

മച്ചാട് മാമാങ്കം

പൊയ്ക്കുതിരകളുടെയും പറപ്പുറപ്പാടിന്റെയും
നാട്ടുത്സവമായ കുതിരവേലയുടെ
വിശേഷമാണ് ഈ ബ്ലോഗ്‌.


മച്ചാട് മാമാങ്കം - കുതിര വേല

പൂരങ്ങളുടെ നാടായ തൃശൂർ ജില്ലയിലെ
വടക്കാഞ്ചേരിക്കടുത്ത് തെക്കുംകര പഞ്ചായത്തിൽ
മച്ചാട് എന്ന ദേശത്ത് വർഷം തോറും കുംഭ മാസത്തിൽ
നടത്തിവരുന്ന കുതിര വേലയാണ് മച്ചാട് മാമാങ്കം
എന്നറിയപ്പെടുന്നത്.

സാധാരണ ഉത്സവങ്ങൾ ഒരു ദേശത്ത് മാത്രം ഒതുങ്ങി
നിൽക്കുമ്പോൾ, ഈ കുതിര വേല, മച്ചാട് എന്ന പ്രദേശത്തെ
ആറ് ഗ്രാമങ്ങൾ ജാതി മത ഭേദമന്യെ ഒന്നിച്ചാണ് ആഘോഷിക്കുന്നത്.

കുതിരകൾ;  ഓരോ ദേശങ്ങളായ
വിരുപ്പാക്ക, പർളിക്കാട്, മംഗലം, മണലിത്തറ, കരുമത്ര
എന്നീ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നു.
പൂരത്തിന് സാരഥ്യം വഹിക്കുന്ന ദേശക്കാർക്ക്
രണ്ടു ദേശക്കുതിരകളും ഒരു കുട്ടിക്കുതിരയുമുണ്ട്.


കൊടുങ്ങല്ലൂർ ഭഗവതി കുടികൊള്ളുന്നു എന്ന് വിശ്വസിക്കുന്ന
തിരുവാണികാവ് അമ്പലത്തിലും ചേർന്ന് കിടക്കുന്ന
വിശാലമായ പാടത്തുമാണ് വേല ആഘോഷിക്കുന്നത്.
കുംഭ മാസത്തിലെ ആദ്യ വെള്ളിയാഴ്ച തുടങ്ങി പിന്നീട്
വരുന്ന ബുധനാഴ്ച വരെയാണ് വേല.


വേലയ്ക്കു ഏഴു ദിവസം മുൻപേ ക്ഷേത്രത്തിന്റെ ഇരുവശത്തും
മുളകൊണ്ട് പ്രത്യേക രീതിയിൽ മെടഞ്ഞുണ്ടാക്കിയ
കവാടങ്ങൾ സ്ഥാപിക്കും. കാവ് കൂറയിടൽ എന്ന ഈ
ചടങ്ങ് കഴിഞ്ഞാൽ പിന്നെ പറയ്ക്ക് പോവുന്ന
എടുപ്പന്മാർക്ക് വൃതമാണ്.

കുതിരയെഴുന്നള്ളിപ്പും, കുതിരച്ചാട്ടവും, പറയെടുപ്പും ആണ്
ഈ വേലയുടെ പ്രധാന ചടങ്ങുകൾ എന്ന് പറയാം.
പണം കൊടുത്ത്
വാദ്യ മേള ഗജ വീരന്മാരെയും,
ഗാനമേള മറ്റു മെഗാ ഷോകളും നടത്തി,
നാട്ടുകാർ വെറുതെ കാഴ്ചക്കാരായി നിന്നുള്ള ഉത്സവ
ആഘോഷങ്ങളാണ് പലയിടത്തും കാണാറുള്ളത്‌.
എന്നാലിവിടെ വേലയുടെ ഓരോ ചടങ്ങുകൾക്കും
വിവിധ ദേശക്കാരുടെ നിറഞ്ഞ പ്രാതിനിധ്യമാണ്.
പോയ്ക്കുതിരകൾക്ക് ചേതനയേറ്റുന്ന മനുഷ്യാദ്ധ്വാനത്തിന്റെയും
നിശ്ചയദാർഡ്യത്തിന്റെയും ആർപ്പുവിലികളാണ്
മച്ചാട്കാർക്കെല്ലാം. അക്ഷീണമായ പറയോട്ടത്തിലും
ഗ്രാമത്തിന്റെ യുവതയുടെ ത്യാഗ -വൃത യത്നതിന്റെ
അടയാളപ്പെടുത്തലുകൾ കാണാം.

 കുതിര എന്ന് കേട്ടപ്പോൾ ജീവനുള്ള കുതിരകളാണ്‌ എന്ന്
ധരിച്ചവർക്കു തെറ്റി.
തേക്ക്, പ്ലാവ്, മുള എന്നിവയുപയോഗിച്ച് ദേശവാസികൾ
തന്നെ ഉണ്ടാക്കിയ പൊയ്ക്കുതിരകളാണ് ഈ വേലയുടെ താരങ്ങൾ.

 
തേക്കിന്റെയോ പ്ലാവിന്റെയോ ഫ്രെയിമിനു മുകളിൽ
മുള കൊണ്ടാണ് കുതിരയുടെ കാലുകളും ഉടലും
നിർമ്മിക്കുന്നത്. മുളയൊരുക്കിയ പഞ്ജരത്തിനു മുകളിൽ
വൈക്കോൽ പൊതിഞ്ഞ്, അതിനു മുകളിലായി  വെള്ളത്തുണി
ചുറ്റും.
 

പിന്നെ ആകർഷകമായ വർണ്ണപ്പട്ടും മറ്റ് അലങ്കാരങ്ങളും
ചാർത്തി ഒടുവിലായി തലയും വച്ചാൽ ആരും കൊതിച്ചു
പോകുന്ന വേലക്കുതിരകളായി.

 
 
മച്ചാട് മാമാങ്കത്തിലെ ചൊവ്വാഴ്ചയാണ് കാഴ്ച്ചയുടെ
യാഗാശ്വം തുടങ്ങുന്നത്.

 
 

ഈ ഉത്സവത്തിന്റെ ആഥിധേയരായ പുന്നംപറമ്പ്
വിഭാഗക്കാരുടെ കുതിരകൾ, ഉച്ചയ്ക്ക് മുൻപേ
അമ്പലത്തിൽ നിന്നും പുറപ്പെട്ടു സമീപത്തെ മറ്റൊരു
ക്ഷേത്രമായ കുമരം കിണറ്റുകരയുടെ  പുറകിലെ
കൊയ്ത്തൊഴിഞ്ഞ പാടത്ത് പോയി നിലയുറപ്പിക്കും.
കുട്ടികൾക്ക് എടുക്കാവുന്ന കുഞ്ഞിക്കുതിരകളും ഇക്കൂട്ടത്തിൽ
ഉണ്ടാവും. 


 കുംഭത്തിലെ ആ പൊരിവെയിലിൽ 
മാമാങ്കത്തിലെ അതിഥികൾ ആയ മറ്റ് ആറ്
ദേശക്കുതിരകളെ കാത്ത് നിൽക്കും.
 

ഉച്ചയ്ക്ക് സൂര്യൻ പതിയെ പടിഞ്ഞാറോട്ട് ചായാൻ
ആയുമ്പോൾ, കൊയ്ത്തുപാടതിന്റെ അങ്ങകലെ നിന്നും
വെയിലിൽ ഒരു മിന്നായം പോലെ ഓരോ ദേശക്കുതിരകൾ
വരുന്നത് കാണാം. പതിയെ പതിയെ അത് അടുത്ത് വരും...

 

വാദ്യ മേളങ്ങളുടെ അകമ്പടിയോടെ
വിവിധ തരത്തിലുള്ള കുതിരകളും
കഠിന വൃത ഭക്തി വിശ്വാസത്തോടു കൂടിയുള്ള
കുംഭക്കുടങ്ങളും ഹരിജൻ വേലയും അക്കൂട്ടത്തിൽ ഉണ്ട്.




ഏവരും എത്തികഴിഞ്ഞാൽ പിന്നെ ദേശക്കാരെല്ലാം
കുതിരകളെ തോളിലേറ്റി ഓട്ടമാണ്.
കൊയ്ത്തു കഴിഞ്ഞ ആ പാടത്തിലൂടെ വളരെ ദൂരം
ഓടണം, കൂടെ കാഴ്ചക്കാരും.

 
 
ആ ഓട്ടം തിരികെ തിരുവാണിക്കാവിലെ ക്ഷേത്രത്തിൽ
അവസാനിക്കും. എല്ലാ ദേശക്കുതിരകളെയും ആനയിച്ചു നിരത്തി നിർത്തിയാൽ പിന്നെ പഞ്ചവാദ്യം തുടങ്ങുകയായി.


ഏകദേശം 5 മണിയോടെ വാദ്യം കൊട്ടിയിറങ്ങിയാൽ
പിന്നെ കുതിര ചാട്ടമാണ്. അതിനായി ഇമ്മിണി ഉയരത്തിൽ
പ്രത്യേകം കെട്ടിയൊരുക്കിയ പന്തലുണ്ട്.



 കുതിരകൾ ഓരോരുത്തരായി ഭഗവതിയെ പ്രദക്ഷിണം വച്ച്
ദേശക്കാരുടെ ചുമലിൽ ആർപ്പു വിളിയോടെ പന്തലിന്റെ
അടിയിയിൽ തലയുയർത്തി നിൽക്കുംബൊഴെക്കും
ജനങ്ങൾ ആർത്തു വിളിക്കും. അന്നവരുടെ ഹീറോ ഈ
കുതിരകളാണ്‌. കൂട്ടത്തിൽ ഏറ്റവും ഉയരമുള്ള മംഗലം
എന്ന വെള്ളകുതിരയാണ് പലരുടെയും മനം കവർന്നത്.

 

ചെറുതായി നാവ് പുറത്തേക്കു നീട്ടിയുള്ള മംഗലം
മാത്രമാണത്രേ കൂട്ടത്തിലെ ഏക ആൺ കുതിര.
 


പക്ഷേ മറ്റു പെൺക്കുതിരകളും കുതിരച്ചാട്ടത്തിൽ ഇവന്റെ
മുന്നിൽ കട്ടക്ക് നില്ക്കുന്നുണ്ട്.
പക്ഷേ; തോളിലേറ്റിയ കുതിരകളെ ഉയർത്തിയെറിഞ്ഞ്
പന്തലിന്റെ മുകളിലെ തുണിയിൽ മുട്ടിക്കാനുള്ള
ആരുടേയും ശ്രമം ഫലം കണ്ടില്ല എങ്കിലും, ആ ഏറു
കണ്ടാൽ പൊയ്ക്കുതിരകൾ പറന്നു വരും പോലെ തോന്നും.
അഞ്ചാം ദിവസം ദാരികനെ വധിചെത്തിയ
യുദ്ധ സന്നാഹത്തിന്റെ ആർപ്പുവിളികൾ ആയാണ്
കുതിര വേല ഘോഷിക്കുന്നത് എന്ന് വിശസിക്കുന്നു.


 

ഏതാനും ആവർത്തികളുടെ വിഫല ശ്രമത്തിനു ശേഷം
കുതിരകൾ ചാട്ടം മതിയാക്കി നിരന്നു നിന്നു.


താമസിയാതെ ഇരുട്ട് പരക്കാൻ തുടങ്ങി,
കാതടപ്പിക്കുന്ന വെടിക്കെട്ടും.
ഞാൻ പതുക്കെ കാഴ്ചകളുടെ കുതിരകളിക്ക്
ഇടവേള നൽകി തിരികെ വീട്ടിലേക്കു കൂടണഞ്ഞു.
--------------------------------------------------------------------------

മച്ചാട് മാമാങ്കത്തിന്റെ പറപ്പുറപാടിനെ പറ്റി ചിലതെങ്കിലും
ഇവിടെ കുറിച്ച് വച്ചില്ലെങ്കിൽ വേല വിശേഷം പൂർണ്ണമാവില്ല.

മിത്ത്:
പണ്ട് കൊടുങ്ങല്ലൂർ ഭഗവതിയുടെ തീവ്ര ഭക്തനായ
കൊങ്ങോട്ടു നായർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ
ഭഗവതിയുടെ ചൈതന്യം അദ്ധേഹത്തിന്റെ ഓലക്കുടപ്പുറത്ത്
യാത്രയാവുകയും, വഴി മദ്ധ്യേ ദിക്ക്ഭ്രമം ബാധിച്ച
നായർ, വഴി തെറ്റി മച്ചാട് എത്തി. അവിടെ വച്ച് ഒരു ഹരിജനം
അദ്ധേഹത്തെ കൈ പിടിച്ചു പാലിശ്ശേരി തറവാട്ടിൽ എത്തിച്ചു.
ഓലക്കുട തറവാടിന്റെ മച്ചിൽ വച്ചു അദ്ധേഹം യാത്രയായി.
പിന്നീട് അരീക്കര ഇല്ലത്തെ ഇളയത് ഈ ഭഗവതിയെ
തൊട്ടടുത്തുള്ള തിരുവാണിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു
എന്ന് വിശ്വസിക്കപ്പെടുന്നു.


കേരളത്തിലെ മറ്റൊരിടത്തും കാണാനിടയില്ലാത്ത പറയെടുപ്പ്
സമ്പ്രദായമാണ് ഈ ദേശത്ത് ഉള്ളത്.

ദേവിയുടെ പ്രതിപുരുഷനായ
അരീക്കര ഇല്ലത്തെ "ഇളയതുകൾ" ആണ് എടുപ്പൻമാരുടെ
തോളിലേറി പറയെടുക്കാനായി വീടു വീടാന്തരം
ഊരു ചുറ്റുന്നത്‌. വേല കൂറയിട്ട നാൾ മുതൽ
വൃതമെടുത്ത ദേശക്കാർ ഈ കൂട്ടത്തിൽ ഉണ്ടാവും.
അതിലധികവും ചെറുപ്പക്കാർ ആണ്. പലരും
ഇതിനു വേണ്ടി ബാംഗ്ലൂർ, ചെന്നൈ എന്നുവേണ്ട പ്രവാസ
ലോകത്ത് നിന്നു പോലും ലീവെടുത്ത് വന്ന് അനുഷ്ട്ടിച്ചു പോരുന്നു.

രാവുകളും പകലുകളും നീണ്ടു നില്ക്കുന്ന അക്ഷീണമായ
പറയെടുപ്പ് ആണ് ഈ നാളുകളിൽ.

വർഷത്തിലൊരിക്കൽ ദേവി ഭവനം സന്ദർശിക്കാനെത്തുന്നു
എന്ന വിശ്വാസത്തിൽ ദേശം മുഴുവനും,
 "ഇളയതിന്റെ" വരവും കാത്ത്
രാവേറെയായാലും നിലവിളക്കിൽ തിരിയിട്ട്
പറയോരുക്കി ഉറങ്ങാതെ കാത്തു നിൽക്കും.


വെളുപ്പ്‌ ചുവപ്പ് കറുപ്പ് എന്നീ നിറങ്ങളിലുള്ള
പട്ടു ചേലയാണ് ഇളയത് ധരിക്കുക,
കഴുത്തിൽ ഉണ്ടത്തെച്ചി മാലയിടും.
കാലിൽ ചിലമ്പും കയ്യിൽ വാളുമായി
കുത്തുവിളക്കിന്റെ അകമ്പടിയോടെ; 
എടുപന്മാരുടെ തോളിലേറി;
കൊമ്പ്-കുഴൽ വാദ്യങ്ങളുടെ
നാദവീചിയിൽ ലയിച്ചു നടന്നു നീങ്ങുന്ന
പറയെടുപ്പ് കൂട്ടത്തിന്റെ;
അകലെയൊരു പാടത്ത് നിന്നുള്ള
രാത്രി കാഴ്ച എങ്ങിനെ ഞാനിവിടെ വർണ്ണിക്കും
എന്നെനിക്കറിയില്ല !!!

February 13, 2016

കുന്നോളം ഓർമ്മകൾ


പോയ മാസം വായിച്ച, ഒത്തിരി ഇഷ്ട്ടായ ഒരു പുസ്തകം
ഇവിടെ പരിചയപ്പെടുത്തുകയാണ്.

ഓർമ്മയുടെ മേച്ചിൽ പുറങ്ങൾ തേടിയലയുന്ന,
ദീപാ നിശാന്തിന്റെ പുസ്തകം
"കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ"
കൈരളി ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 


 "ഓർമ്മകൾക്കില്ല ചാവും ചിതകളും,
ഊന്നുകോലും ജരാനരാ ദു:ഖവും !"
                                                                  - വിജയലക്ഷ്മി 


ഒരിക്കൽ  വാട്സ് ആപ്പിൽ "ഇരുപതു രൂപയുടെ" കഥ പറയുന്ന
ഒരദ്ധ്യായം ആരോ അയച്ചു തന്നിരുന്നു. തൃശൂരിലെ
കേരളവർമ്മ കോളേജിലെ ഒരു ടീച്ചറാണ് ഇതെഴുതിയത്
എന്നറിഞ്ഞു; പേര് ദീപാനിശാന്ത്.
കഴിഞ്ഞ കുറെ നാളുകളായി സോഷ്യൽ മീഡിയകളിലും
ആനുകാലികങ്ങളിലും വളരെ സജീവമായ ഒരു എഴുത്തുകാരി,
ആ നിലയ്ക്കാണ് ഈ പുസ്തകം മറിച്ചു നോക്കിത്തുടങ്ങിയത്.

അന്നീ പുസ്തകം അധികം വായനക്കാരെ തേടിയെത്തിയിട്ടില്ല.
പക്ഷേ ഇന്നലെ; ഒരു കൂട്ടുകാരനു വേണ്ടി ഈ പുസ്തകം വാങ്ങാൻ
ബുക്ക്‌ സ്റ്റാളിൽ പോയപ്പോൾ അറിഞ്ഞു, ഇതിന്റെ
അഞ്ച് പതിപ്പുകൾ രണ്ടര  മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങിയത്രേ.



നല്ല പുസ്തകങ്ങളെ വായനക്കാർ എന്നും സ്വീകരിക്കും.
അതിന് കുറെ ബുദ്ധിജീവികൾ പുകഴ്ത്തി പറയണമെന്നൊന്നുമില്ല;
അക്കാദമി അവാർഡുകളുടെ അകമ്പടിയും ആവശ്യമില്ല.

എന്തുകൊണ്ട് ഈ ചെറിയ(വലിയ) എഴുത്തുകാരിയുടെ
കുഞ്ഞു(വലിയ) പുസ്തകം എനിക്കിത്രമേൽ ഇഷ്ട്ടമായി എന്ന്
പറയാം.

 ഇതൊരു കഥാ പുസ്തകമോ, കവിതയോ, നോവലോ അല്ല.
ടീച്ചറുടെ ഓർമ്മകൾ വളരെ ലാളിത്യത്തോടെ
അക്ഷരക്കൂട്ടുകൾ ചാലിച്ച് കടലാസിൽ വരച്ചു വച്ചിരിക്കുന്നു.
പക്ഷെ അതിൽ സാധാരണക്കാരുടെ മനസ്സിനെ തൊടുന്ന
കഥയുണ്ട്, കവിതയുണ്ട്, നർമ്മ ബോധവുമുണ്ട്.
ബാല്യം മുതൽ കഥാകാരിയുടെ ഇന്നലെകളിൽ കടന്നുപോയ
ഓർമ്മകളുടെ ഭൂതകാലക്കുളിർ ഒരു കുന്നോളമുണ്ട്.
ചിലപ്പോൾ തോന്നും, എങ്ങിനെയാണ് പണ്ടത്തെ
കാര്യങ്ങളൊക്കെ ഇത്ര ഡീറ്റെയിൽ ആയി ഓർത്തെടുക്കാൻ
കഴിയുന്നതെന്ന് !

ഇതിലെ പല സംഭവങ്ങളും എന്റെ കൂടി നാടായ
തൃശൂരിലും പരിസരത്തുമാണ് പ്രതിപാദിക്കുന്നത്.
ബാല്യ കൌമാര വിഹാര രംഗങ്ങളായ ഈ നാടിന്റെ
ഓർമ്മകളിൽ ചേക്കേറി കഥകളുടെ കൂടു കൂട്ടുന്ന
ഏതൊരു നല്ല എഴുത്തുകാരുടെയും അക്ഷരങ്ങൾ
പ്രിയതരമാകാതെ വയ്യ.


ഓരോ കുഞ്ഞു കുഞ്ഞു കഥകളായി, വായനക്കാരന്റെ
ഇഷ്ട്ടാനുസരണം വായിച്ചു തീർക്കാവുന്ന തരത്തിൽ
ഓർമ്മകളെ പുസ്ത ചട്ടകൾക്കുള്ളിൽ അടുക്കി വച്ചിരിക്കുന്നു.
ചിലത് കണ്ണിനെ ഈറനാക്കും; ചിലത് നർമ്മത്തിന്റെ
മേമ്പൊടിയിൽ രസിപ്പിക്കും; സാമൂഹിക ചിന്തകളുണർത്തും,
ചിലപ്പോൾ മനസ്സിലൊരു വിങ്ങൽ ബാക്കി വയ്ക്കും;
അതിബാവുകത്വമില്ലാത്ത ഭാഷ.


പെണ്ണെഴുത്ത്‌ എന്നൊക്കെ പറഞ്ഞു നടക്കുന്ന പേന ഉന്തുകാർ
ഈ ടീച്ചറെ കണ്ടു പഠിക്കണം. അവരുടെ ജീവിതത്തെ സ്പർശിച്ച
എല്ലാരെയും നല്ല ഭാഷയിൽ അവതരിപ്പിച്ചു. ചിലപ്പോൾ
ഒരു ബസ് കണ്ടക്ടർ, വിദ്യാർഥി, സഹപാഠി, സുഹൃത്തുക്കൾ,
ബന്ധുക്കൾ... ഏവരേയും ആദരവോടെ കാണാനും നല്ലൊരു
മനസ്സുവേണം എന്നാണ് എന്റെ ഒരു ഇത്.

ഇവരൊക്കെ ടീച്ചറുടെ ഓർമ്മയുടെ കുന്നുകളിൽ
ഭൂതകാലക്കുളിർ കോരിയിട്ടു കടന്നു കളഞ്ഞവരാണ്.
എന്തിന് പദ്മരാജനും ലാലേട്ടനും വരെ അതിലുണ്ട്.
 ടാങ്കർ ലോറിക്ക് ഇത്ര ഭംഗിയുണ്ടെന്നു മനസ്സിലായത്‌
"മുന്തിരിതോപ്പുകൾ" കണ്ടപ്പോഴാണത്രെ !!!!!


സാമൂഹിക വിഷയങ്ങളിലേക്കും കടന്നു ചെന്നിട്ടുണ്ട്
ചില ഓർമ്മകളിൽ.
കുടയില്ലാതെ പോയ പെൺകുട്ടി,
ജാതി എന്ന ഭീകര സത്വം, ചില വഴി മാറി നടത്തങ്ങൾ,
ടീച്ചറുടെ ഡ്രൈവിംഗ് പഠനം, കുമ്മി നൃത്ത പഠന നാളുകൾ...
അങ്ങനെയങ്ങനെ...
ഓർമ്മകളുടെ മച്ചകത്ത് പട്ടിൽ പൊതിഞ്ഞൊരു പ്രണയവും,
വിരഹവും എല്ലാം ഇതിലുണ്ട്.



എന്നോ മറന്ന കാര്യങ്ങളെ സൂക്ഷ്മതയോടെ ഓർത്തെടുക്കുന്ന
ആ നരേഷൻ എടുത്തു പറയാതെ വയ്യ.
അമ്മയോട് ചിലങ്ക വേണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ
അമ്മയുടെ മറു ചോദ്യം,
" മുറ്റടിച്ചാ ?"
നോവും ചിരിയും വന്നു ഇത് വായിച്ചപ്പോൾ.
ജലം കൊണ്ട് മുറിവേൽക്കുന്ന ഈ ഓർമ്മകളുടെ
 കഥാംശങ്ങൾ കൂടുതൽ ഇവിടെ വിവരിച്ചു ഞാൻ
വായനയുടെ രസം കൊല്ലുന്നില്ല. ഈ ഓർമ്മ പുസ്തകം
എല്ലാ പുസ്തകശാലകളിലും ലഭിക്കും, വായിക്കുക.
(വില 140 രൂപ)

അവസാന താളും മറിച്ച്, പുസ്തകം അടച്ചപ്പോൾ;
എനിക്ക് തികച്ചും അപരിചിതയായ ഒരെഴുത്തുകാരിയുടെ
ഓർമ്മക്കഥകൾ കേട്ട പോലെയല്ല തോന്നിയത്.
എനിക്കൊരു ചേച്ചിയുണ്ടായിരുന്നെങ്കിൽ എന്നടുക്കൽ
വന്നിരുന്നു കഥകൾ പറഞ്ഞു തന്നപോലെ തോന്നി.
(എനിക്കു സ്നേഹിക്കാനൊരു മുത്തശ്ശിയും
എന്നെ സ്നേഹിക്കാനൊരു ചേച്ചിയും
ഇന്നും എനിക്ക് കിട്ടാക്കനികളാണ്)
എന്നെങ്കിലും എവിടെ വച്ചെങ്കിലും ഈ ചേച്ചിയെയും
കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു.



കുന്നോളം ഓർമ്മകൾ എവിടെയോ വച്ചു
മറന്നവർക്ക് ഈ അക്ഷരങ്ങൾ ഒരു ഓർമ്മപ്പെടുത്തലാണ്.
കാരണം ഇത് നിങ്ങളുടെ തന്നെ കഥകളാവാം.

അവതാരിക എഴുതിയ കെ. രേഖ കുറിച്ച പോലെ,
ഇത് എന്റെ അനുഭവമാണല്ലോ,
ഇതെങ്ങിനെ ദീപയുടെ കൈവശം വന്നു ...?
എഴുതാൻ ഒഴിവും, കേട്ടുപാടുകളുടെ വേലിക്കെട്ടുകളുമില്ലാത്ത
ഒരു കാലത്തേക്ക് ഞാൻ നീട്ടിവച്ച എന്റെ സമ്പാദ്യക്കുടുക്ക
ദീപയ്ക്ക് കൈമാറിയതാരാണ് ?

ഉത്തരം കിട്ടാത്തൊരീ ചോദ്യം തന്നെയാവും,
നിങ്ങളെ കാത്തിരിക്കുന്നതും.

ഓർമ്മകളേ... സമയമളന്ന് 
ജീവിക്കുന്നതിനിടയിൽ 
നിങ്ങളെന്നിൽനിന്നും 
ഓടി മറയരുതേ...