March 30, 2010

വിരാമം

വീണ്ടും മാര്‍ച്ച് 31.
ഒരു സാമ്പത്തിക വര്‍ഷം കൂടി അവസാനിക്കുകയായി.
ബാങ്കിംഗ് രംഗത്തും മറ്റു സാമ്പത്തിക മേഘലകളിലും ഉള്ളവര്‍ക്ക്
തലവേദന അങ്ങേയറ്റം ഉണ്ടാക്കുന്ന ദിനമാവാം ഇത്.
വാര്‍ഷിക കണക്കെടുപ്പും, പരീക്ഷാ കാലവും, നികുതി കണക്കു
ബോധിപ്പിക്കലും എല്ലാമായി തിരക്ക് പിടിച്ചൊരു മാസാവസാനം...



മുഖവുര നിര്‍ത്തി പറയാന്‍ ഉദ്ദേശിച്ച കാര്യത്തിലേക്ക് കടക്കാം.
കഴിഞ്ഞ രണ്ടു മൂന്ന് ദിവസത്തെ ദിനപത്രങ്ങള്‍ നിങ്ങള്‍
ശ്രദ്ധിച്ചിരുന്നോ ?
വിരമിക്കുന്ന അധ്യാപകരുടെ ഒരു നീണ്ട നിരതന്നെ ആയിരുന്നു അതില്‍,
ചിത്രങ്ങള്‍ സഹിതം. സാധാരണ നാലോ അഞ്ചോ വിരമിക്കലുകള്‍
കാണാറുള്ളിടത്ത് നാല്‍പ്പതും അന്പതുമെല്ലാം ഒരുമിച്ചു കണ്ടപ്പോള്‍
മനസ്സില്‍ തോന്നിയ കൌതുകമാണ് ഒരു കാര്യം
മനസ്സിലാക്കാന്‍ ഇടയാക്കിയത്.
ഈ വര്‍ഷം കേരള സര്‍ക്കാരിന്റെ പുതിയ പരീക്ഷണം;
ഇക്കൊല്ലം വിരമിക്കേണ്ട ജീവനക്കാരെല്ലാം മാര്‍ച്ച് മാസം
31-ആം തിയ്യതി തന്നെ വിരമിക്കണം, അതായത്
എല്ലാവര്‍ക്കും കൂടി വിരമിക്കാനായി ഒരുദിനം, മാര്‍ച്ച്‌ 31.
ഔദ്യോകിക കണക്കനുസരിച്ച് 11,256 ജീവനക്കാരാണ്
ഇന്ന് വിരമിക്കുന്നത് ! ഏഴായിരത്തോളം സര്‍വകലാശാല ജീവനക്കാര്‍
വേറെയും !

വര്‍ഷങ്ങളായി വ്യാപ്രിതരായിരുന്ന മേഘലകളില്‍ നിന്നും
പെട്ടെന്നൊരു വിരാമം...
ഇത് വായിക്കുമ്പോള്‍ നിങ്ങളും ആലോചിക്കുന്നുണ്ടോ, ഇതുപോലൊരു
വിരാമത്തിന്റെ ദിനത്തെക്കുറിച്ച് ?
പദവികളും അലങ്കാരങ്ങളും വര്‍ഷങ്ങളുടെ സൌഹൃദങ്ങളും ബന്ധങ്ങളും
എല്ലാം ഉപേക്ഷിച്ചു, പാതിയിലേറെ കഴിഞ്ഞുവെങ്കിലും
ശിഷ്ട്ടകാലത്തിലെ ജീവിതത്തിലേക്കുള്ള കാല്‍വയ്പ്പ്‌...
അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഗൃഹാതുരമായ ആ
ദിനത്തെപ്പറ്റി ചിന്തിക്കാം...

എന്നെപ്പോലുള്ള ഒരുവന് അങ്ങിനെയൊരു ദിനം ഒരിക്കലും ഉണ്ടായേക്കില്ല.
വര്‍ഷങ്ങള്‍ക്കപ്പുറം ഒരുദിനം കീബോര്‍ഡ് എടുത്തു ടൈപ്പ് ചെയ്തവസാനിപ്പിക്കും;
യാത്രയയപ്പും വിടപറച്ചിലുമില്ലാതെ വിരല്‍തുമ്പിനാല്‍ എല്ലാത്തിനോടും ഒരു വിരാമം...
CTRL+ALT+DEL
സ്ക്രീന്‍ ലോക്ക് ചെയ്ത് അങ്ങനെയും ഒരു ലോഗൌട്ട് ...

March 17, 2010

മാമ്പൂ


തൊടിയിലെ മാവുകളെല്ലാം പൂത്തുതുടങ്ങി.
മീനമാസത്തിലെ കൊടും ചൂടിലും മനസ്സിനും കണ്ണിനും കുളിര്‍മ്മയേകുന്ന
കാഴ്ചകളാണ് മാമ്പൂവും കണ്ണിമാങ്ങയും മറ്റു ഫലങ്ങളും...
കേരളത്തിലെ മുഴുവന്‍ ആളുകളും ചൂടിനേയും വെയിലിനെയും
പഴി പറയുമ്പോള്‍ ഓര്‍ക്കാറുണ്ടോ, പ്രകൃതി തന്നെ നമുക്കായി
ഒരുക്കിവച്ച ഇത്തരം കാഴ്ചകളെ?
കഴിഞ്ഞ കൊല്ലത്തെപ്പോലെ മാവുകളെ കനിഞ്ഞനുഗ്രഹിചില്ലെങ്കിലും
മേട മാസത്തെയും വിഷുവിനെയും വരവേല്‍ക്കാന്‍
തയ്യാറെടുക്കുകയാണ് മാവും പ്ലാവും കൊന്നയുമെല്ലാം...


ഇക്കുറി വേനല്‍ നമ്മളെ എല്ലാവരെയും വലച്ചു.
മീനത്തിലെ ചൂട് എന്നല്ല പറയേണ്ടത് , കത്തുന്ന സൂര്യന്റെ ആഘാതമാണ്
എവിടെയും... ഈ ചൂടില്‍ നിന്നും രക്ഷ നേടാന്‍ ജല സ്രോതസ്സുകള്‍ തേടി
അലയുകയാവം നമ്മളില്‍ പലരും; അല്ലെ?

ഒരുപക്ഷേ പ്രകൃതിയുടെ തന്നെ മുന്നറിയിപ്പാവാം ഈ ചൂട്.
കോണ്‍ക്രീറ്റ് കാടുകള്‍ വച്ച് പിടിപ്പിക്കാതെ മരങ്ങള്‍ വെക്കാനുള്ള
മനുഷ്യര്‍ക്കുള്ള അവസാന സൂചനയാവാം ഇത് .
ഇനിയും വൈകിയിട്ടില്ല, നമുക്കെല്ലാവര്‍ക്കും പ്രകൃതിയിലേക്ക് മടങ്ങി
ചെല്ലാന്‍. നീര്‍ചാലുകള്‍ ഒരുക്കി നമ്മെ കാത്തിരിപ്പുണ്ടവള് .



കഴിഞ്ഞ ദിവസം തൃശൂര്‍ അടുത്ത് ആറേശ്വരം കുന്നു കയറിയപ്പോ കിട്ടിയ
ചിലചിത്രങ്ങലാണ് ചുവടെ. പച്ച ഇലകളില്‍ കൊരുത്ത നീല നിറത്തിലുള്ള
പൂക്കളായിരുന്നു ഇവ, മുന്‍പ് അവിടെ പോയപ്പോള്‍ കണ്ടിട്ടുള്ളതാണ്.
വേനലിന്റെ തീക്ഷ്ണതയില്‍ അവയെല്ലാം കരിഞ്ഞുണങ്ങി...
[ശ്രീ ഭൂവിലസ്ഥിര !]

കുട്ടികളെല്ലാം പരീക്ഷാ ചൂടില്‍നിന്നും അവക്കാലം ആഘോഷിക്കാനും
ഒരുങ്ങുകയാവും ല്ലേ? ഇന്നലെകളില്‍ എവിടെയോ നഷ്ട്ടപെട്ട
അവധിക്കാലം നമുക്കും ഓര്‍ത്തെടുക്കാം...

കേരളത്തില്‍ പലയിടങ്ങളിലും വേനല്‍ മഴ പെയ്തെന്നു തോന്നുന്നു.
എന്റെ നാട്ടില്‍ പക്ഷെ ഇതുവരെ മഴ എത്തിയിട്ടില്ല...
മനസ്സിനെ കുളിര്‍പ്പിച്ചു പുതുമണ്ണിന്റെ ഗന്ധം വിടര്‍ത്തുന്ന ആ
വേനല്‍ മഴ അധികം വൈകാതെ ഇങ്ങെത്തുമെന്ന പ്രതീക്ഷയിലാണ്
നിങ്ങളെപ്പോലെ ഞാനും...
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ ഞാനും കാത്തിരിക്കുന്നു,
വര്‍ഷമേഘങ്ങളില്‍ നിന്നും പെയ്തിറങ്ങുന്ന ആദ്യത്തെ നറുമഴത്തുള്ളികള്‍ക്കായി...