January 18, 2015

പാലിയം

ഈ വർഷം ക്രിസ്മസ് അവധിക്കാലം കുടുംബമൊത്ത്‌
കൊച്ചിയിലായിരുന്നു. മുൻപ് താമസിച്ച സ്ഥലങ്ങളിലും
സുഹൃത്തുക്കളുടെ വീടുകളിലുമൊക്കെ ഒരു പ്രദക്ഷിണം.
ദയ ജനിച്ച ശേഷം ആദ്യമായിട്ടാണ് കൃഷ്ണയോടൊപ്പം
കൊച്ചിയിൽ എത്തുന്നത്.



ഭവന സന്ദർശനങ്ങൾ കഴിഞ്ഞപ്പോൾ മോളെ കൂട്ടി
കൊച്ചിയോന്നു കറങ്ങി. രണ്ട് വർഷത്തെ ഇടവേളയ്ക്കു
ശേഷം ബിനാലെ വീണ്ടും കൊച്ചിയിൽ എത്തിയിട്ടുണ്ട്.
അന്നത് കൊച്ചി മുസരീസ് ബിനാലെയായിരുന്നു.

കൊച്ചിയിലെ മുസരീസ് പൈതൃകത്തിന്റെ ഓർമ്മ
നിലനിർത്തിയ ആ പേര് എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു.
എന്നാൽ പിന്നെ ആ പഴയ മുസരീസ് വേരുകൾ
നിലനിൽക്കുന്ന ചേന്ദമംഗലം എന്ന സ്ഥലത്തെ പാലിയം
നാലുകെട്ട് ഒന്ന് കാണാൻ തന്നെ തീരുമാനിച്ചു.



കൊച്ചിയിൽ നിന്നും ഏകദേശം 23 കിലോമീറ്റർ അകലെ
പറവൂരിനടുത്ത് ചേന്ദമംഗലം ഗ്രാമത്തിലാണ്
പാലിയം നാലുകെട്ട്, പാലിയം കൊട്ടാരം എന്നിവ
സ്ഥിതി ചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ പണിതീർത്ത
ഈ നാലുകെട്ട് ഇന്ന് പാലിയം ഗ്രൂപ്പ് ദേവസ്വം ട്രസ്റ്റിന്റെ
കീഴിലാണ്. മുസരീസ് ഹെറിറ്റെജ്  ടൂറിസത്തിന്റെ
ഭാഗമായി ഇവിടെ പരിപാലിച്ച് സന്ദർശകരെ അനുവദിച്ചിട്ടുണ്ട്.
(10AM to 5PM, Monday Holiday).




ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ
ഹെറിറ്റെജ് കണ്‍സർവേഷൻ പ്രൊജക്റ്റുകളിൽ
ഒന്നാണ് മുസരിസ്. അതിൽ പാലിയത്തിന്റെ സ്ഥാനവും
ചെറുതല്ല.


പാലിയം : ചില ചരിത്ര സത്യങ്ങൾ

പരമ്പരാഗതമായി കൊച്ചി രാജാവിന്റെ മുഖ്യമന്ത്രി സ്ഥാനം
പാലിയം തറവാട്ടുകാർക്കായിരുന്നു. അധികാരം കൊണ്ടും
സ്വത്ത് വകകൾ കൊണ്ടും രാജാക്കന്മാരുടെ തൊട്ടു പുറകിൽ
സ്ഥാനമുണ്ടായിരുന്നു അന്ന് പാലിയത്തുകാർക്ക്.
ഭൂപ്രഭുക്കൻമാരായിരുന്ന ഇക്കൂട്ടർ കൊച്ചി
മഹാരാജ്യത്തിന്റെ നല്ലൊരു പങ്കും അടക്കി വാണിരുന്ന
ഒരു കാലമുണ്ടായിരുന്നു. "കൊച്ചിയിൽ പാതി പാലിയം"
എന്ന ചൊല്ല് പണ്ട് അതിനെ അന്വർത്ഥമാക്കുന്നു.
പാലിയം തറവാട്ടിലെ എറ്റവും പ്രായമേറിയ പുരുഷ
കേസരികളെ "പാലിയത്ത് അച്ഛൻ" എന്നാണ് വിളിച്ചിരുന്നത്‌.
കൊച്ചി രാജാവിന്റെ പ്രീതിക്ക് പാത്രമായ ഈ പാലിയത്ത്
അച്ചന്മാരുടെ സേവനങ്ങളാൽ, കൊച്ചി രാജ്യത്തിന്റെ
 "സർവ്വാധ്യക്ഷൻ" എന്നൊരു പദവിയും പാലിയത്തുകാർക്കു
ഉണ്ടായിരുന്നു. പോച്ചുഗീസുകാരുടെ വരവോടെ
പാലിയത്തുകാരുടെ സ്ഥാനവും ഔന്ന്യത്തിലെത്തി എന്ന്
ചരിത്രം സാക്ഷ്യം ചൊല്ലുന്നു.



മരുമക്കത്തായം സമ്പ്രദായം നിലനിന്നിരുന്ന ഈ തറവാട്ടിൽ
213 അംഗങ്ങൾ ഉണ്ടായിരുന്നത്രേ ! 1952 ൽ ഭൂ പരിഷ്കരണ
നിയമം വന്നപ്പോൾ ഒരു തറവാടിനു കൈവശം വയ്ക്കാനുള്ള
ഭൂമിക്കു പരിധികൾ നിശ്ചയിച്ചു. തൽഫലമായി അക്കാലത്തെ
ഏറ്റവും വലിയ ഹിന്ദു കൂട്ടുകുടുംബമായിരുന്ന പാലിയത്തിന്റെ
ഭൂമിയും സ്വത്തുക്കളും ഭാഗം വച്ചു. തിരു കൊച്ചിയുടെ
ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗം വയ്പ്പ് വിൽപ്പത്രമാണ്
അന്ന് രജിസ്ടർ ചെയ്യപ്പെട്ടത്. ഇന്ന് പാലിയത്തുകാർ
ലോകത്തിന്റെ തന്നെ പല ദിക്കുകളിൽ ഉണ്ട്.



അന്നത്തെ പാലിയം തറവാടായ "പാലിയം നാലുകെട്ട്" ആണ്
ഈ ബ്ലോഗിലെ വിഷയം.

ഞങ്ങൾ അവിടെ എത്തിയപ്പോൾ വിരലിൽ എണ്ണാവുന്നത്ര
സന്ദർശകർ മാത്രമേ ഉള്ളൂ. സന്ദർശന ടിക്കറ്റെടുത്തു
നാലുകെട്ടിന്റെ അകത്തു കടന്നാൽ എല്ലാ കാര്യങ്ങളും
വിശദമായി പറഞ്ഞു തരാൻ ഗൈഡ് ഉണ്ട്.
നാലുകെട്ടിന്റെ അകത്ത് ഫോട്ടോഗ്രഫി
നിരോധിചിരിക്കുന്നതിനാൽ കൂടുതൽ ചിത്രങ്ങൾ
ഈ ബ്ലോഗിൽ പ്രതീക്ഷിക്കണ്ട.

450 ലേറെ വർഷം പഴക്കമുള്ള ഈ
നാലുകെട്ട് പേരിനെ സാധൂകരിക്കുന്ന നിർമ്മാണ ശൈലിയുടെ
വിശേഷപ്പെട്ട ഒരു ദൃഷ്ടാന്തം തന്നെയാണ്.

നാലുകെട്ടിന്റെ തെക്കിനിയും വടക്കിനിയും കിഴക്കിനിയും
പടിഞ്ഞാറ്റും പരിചയപ്പെടുത്തിയ ശേഷം ഒരു വീഡിയോ
കാണിച്ചു തന്നു. പാലിയത്തിന്റെ വിശേഷങ്ങൾ
അനാവരണം ചെയ്യുന്ന ആ ചലിക്കുന്ന ചിത്രങ്ങൾ
മിഴിവുള്ളതാണെങ്കിലും വളരെ ഹ്രസ്വമായിരുന്നു.



കർണ്ണ മൂലവും മറ്റ് നിർമ്മാണ സവിശേഷതകളും
കാണിച്ചു തന്ന ശേഷം, കൂടുതൽ കാഴ്ചകൾക്കായി
ഗൈഡ് ഓരോ മുറികളിലെക്കായി ഞങ്ങളെ  നയിച്ചു.
ഓരോ മുറിയുടെ പ്രത്യേകതകളും വിശദമായി പങ്കുവച്ചു.

തെക്കിനിയിൽ ഉള്ള ചെറിയ അറയിലായിരുന്നത്രേ
സ്വത്തുക്കൾ സൂക്ഷിച്ചിരുന്നത്. തറവാട്ടിലെ ഏറ്റവും
മുതിർന്ന സ്ത്രീ (വല്യമ്മ) ആണ് അറയിലെ സ്വത്തിന്റെ
ക്രയവിക്രയങ്ങൾക്ക് അവകാശി. ആർക്കും സ്വന്തമായി
സ്വത്തുക്കളില്ല, പൊതു സ്വത്തുക്കൾ വല്യമ്മ
നിശ്ചയിക്കും പ്രകാരം ആവശ്യക്കാർക്ക് കിട്ടും.
അറയുടെ വശങ്ങളിലൂടെ ഇറങ്ങിയാൽ ചെറിയൊരു
തുരങ്കമാണ്. ആപൽ ഘട്ടങ്ങളിൽ രക്ഷപ്പെടാനുള്ളതാണ്
ഈ തുരങ്ക പാത.



വല്യമ്മയ്ക്ക് സ്വന്തമായി ഒരു  മുറിയുണ്ട്. അന്നത്തെ അവരുടെ
അധികാര സ്വഭാവം വിളിച്ചു പറയുന്ന സാമഗ്രികൾ ഇന്നും
വല്ല്യമ്മയുടെ മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ആ മുറിയിൽ നിന്നും
താഴേക്ക് നോക്കിയാൽ നാലുകെട്ടിന്റെ ഉൾതളവും
അടുക്കളയും സൌകര്യമായി കാണാം. അടുക്കളയിലെ
വാല്യക്കാർക്കു നിർദേശങ്ങൾ കൊടുക്കാൻ തരത്തിൽ ഒരു
ജനാലയും ഉണ്ട്. ചെറുതും വലുതുമായ ഒരുപാട് മുറികൾ
പിന്നെയും ഉണ്ട്, അവിടെ പഴയ ആയുധങ്ങളും മറ്റു
പ്രദർശന വസ്തുക്കളും വച്ചിരിക്കുന്നു.





നാലുകെട്ടിനോട് ചേർന്ന് തന്നെ ഒരു തറവാട്ടു ക്ഷേത്രം
ഉണ്ട്. പാലിയം ഭഗവതി ഇവിടെ കുടികൊള്ളുന്നു.





നാലുകെട്ടിന്റെ ചുറ്റും പല ഗൃഹങ്ങളും ഉണ്ട്. എല്ലാം
പണ്ടത്തെ തറവാടിത്തം വിളിച്ചോത്തുന്നവ.
നൂറ്റൊന്ന് മാളികയാണ് അതിൽ പ്രധാനം. ഇവിടെ
നൂറ്റൊന്നു മുറികൾ ഉണ്ട്. നാലുകെട്ട് ഒഴികെയുള്ള ഈ
കെട്ടിടങ്ങളിൽ നമുക്ക് പ്രവേശനമില്ല. പലതും ഇന്ന്
സ്വകാര്യ വ്യക്തികളുടെതാണ്. നന്ദനം സിനിമ ഈ
പാലിയത്താണ് ചിത്രീകരിച്ചിട്ടുള്ളത്. നാലുകെട്ടിന്റെ
കാഴ്ചകൾ കണ്ട് പാലിയം കൊട്ടാരം കാണാൻ ഞങ്ങൾ
അവിടെ എത്തിയപ്പോഴെകും സന്ദർശന സമയം കഴിഞ്ഞിരുന്നു.



മുസരീസിന്റെ മണ്ണിലെ ആദ്യ സന്ദർശനം എന്റെ
മകളുടെ കൂടെ ആയതു കൂടുതൽ സന്തോഷം
പകർന്നു, ചെറുപ്പത്തിലെ ഇത്തരം യാത്രകളിലൂടെ
അവൾ കണ്ടും അറിഞ്ഞും പഠിക്കട്ടെ...



ചേന്ദമംഗലം ഫെറി കടന്നാൽ തൃശൂരിലേക്ക് എളുപ്പ
വഴിയുണ്ട്. കാറും ജീപ്പുമൊക്കെ കയറ്റാവുന്ന ഈ
ചങ്ങാടത്തിലൂടെയുള്ള യാത്രയും രസകരമാണ്.
പുഴയുടെ വഴിയെ ദ്വീപു പോലെ ഒരു പാറയും ഉണ്ട്.
മാളവന പാറ.


ഫെറി ഇറങ്ങി എറണാകുളം ജില്ല വിട്ട് വീണ്ടും
തൃശ്ശൂരിലേക്ക് ; പുതിയ വർഷത്തിൽ കൂടുതൽ യാത്രകൾ
ചെയ്യാൻ സാധിക്കട്ടെ എന്ന കൊതിയോടെ...