March 25, 2012

ഇരിങ്ങോള്‍ കാവ്

വൃക്ഷ ലതാദികള്‍ തിങ്ങി നിറഞ്ഞ കാടിന് സമാനമായൊരു കാവ്;
അതിനു നടുവിലായി ഒരു ക്ഷേത്രം. ചുറ്റും നിശ്ശബ്ദമായ പ്രകൃതിയുടെ പച്ച പുതച്ച കവചം.
അതെ, ഇതാണ് ഇരിങ്ങോള്‍ കാവ്.



പെരുമ്പാവൂരില്‍ നിന്നും വെറും രണ്ടര കിലോമീറ്റര്‍ അകലെ പട്ടാല്‍ എന്ന ഗ്രാമത്തിലാണ്
ഇരിങ്ങോള്‍ കാവ് സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കാവിനെ പറ്റി കേട്ടപ്പോള്‍
ഒത്തിരി ദൂരത്തുള്ള ഒരിടമാണ് ഇത് എന്നായിരുന്നു ധാരണ. പക്ഷെ പെരുമ്പാവൂരില്‍ നിന്നും
ഇത്രയേറെ അടുത്താണ് എന്നറിഞ്ഞത് ഈയിടെ അവിടെ ചെന്നപ്പോഴാണ്.
 
പെരുമ്പാവൂര്‍ നഗരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണ്
ഇരിങ്ങോള്‍ കാവില്‍. നാഗരികതയുടെ തിരക്കേതുമില്ലാതെ, മനുഷ്യമനസ്സിനെ
ശാന്തമാക്കുന്ന, ശരീരത്തെ കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ് പ്രകൃതി ഇവിടെ
ഒരുക്കിയിട്ടുള്ളത്.


"എന്താ ഇപ്പൊ അവിടെ കാണാനുള്ളത് ?" എന്ന് ചോദിച്ചാല്‍ ഒരുപക്ഷെ
ഒട്ടനവധി കാര്യങ്ങളൊന്നും എനിക്ക് നിരത്തി വയ്ക്കാനില്ല. പക്ഷെ നിങ്ങള്‍ ഒരു
പ്രകൃതി സ്നേഹിയാണെങ്കില്‍; മണ്ണിനെയും മരങ്ങളെയും ഇഷ്ട്ടമാണെങ്കില്‍
ഒരിക്കലെങ്കിലും അവിടെ പോകണം; വെറുതെ അവിടെ ഒന്നിരിക്കണം.
കാണേണ്ട കാഴ്ചകളും കേള്‍ക്കേണ്ട ശബ്ദങ്ങളും അവിടെ അന്തര്‍ലീനമാണ്.



ഒരു കനാലിന്റെ ഓരത്ത് കൂടെയുള്ള വഴിയിലൂടെയാണ് ഇരിങ്ങോള്‍ കാവിലേക്കു
കടക്കാനുള്ള കവാടം.



ഇരുവശവും കരിങ്കല്‍ കെട്ടിയുള്ള നടപ്പാത വളരെ വൃത്തിയായി
സൂക്ഷിച്ചിരിക്കുന്നു; തൊട്ടരികിലായി ഒരു കുളവും ഉണ്ട്.  ഈ വഴി നമ്മെ
കൊണ്ടുപോകുന്നത് കാവിന്റെ നടുവില്‍ സ്ഥിതി ചെയ്യുന്ന ഭഗവതി ക്ഷേത്രത്തിലേക്കാണ്.
തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലാണ് ഈ ക്ഷേത്രം.


ഈ ഭഗവതി ക്ഷേത്രത്തിന്റെയും കാവിന്റെയും ഉല്‍പ്പത്തിയുമായി ബന്ധപെട്ടൊരു
കഥയുണ്ട് മഹാഭാരതത്തില്‍:

ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനായി ജനിക്കുന്ന ശ്രീ കൃഷ്ണന്‍
തന്നെ വധിക്കുമെന്ന ഭയത്താല്‍ കംസന്‍ അവരെ തുറങ്കില്‍ അടച്ചിരിക്കുന്ന സമയം.
ദേവകി-വാസുദേവ ദമ്പദികള്‍ തങ്ങളുടെ ഏഴു പുത്രന്മാരെയും കംസന്‍ കൊന്നൊടുക്കി
എന്നതിനാല്‍, എട്ടാമനായി ജനിക്കുന്ന കുട്ടിയെ ഏതു വിധേനയും രക്ഷിക്കാന്‍
തീരുമാനിച്ചു. ജനിച്ചയുടന്‍ ചോര കുഞ്ഞായ ശ്രീ കൃഷ്ണനെ ദ്വാരകയിലേക്ക് മാറ്റി.
പകരം മായാ ദേവിയുടെ അവതാരമായ  ഒരു പെണ്‍കുഞ്ഞിനെ തല്‍സ്ഥാനത്ത്
വയ്ക്കുകയും, കംസന്‍ എട്ടാമത്തെ പുത്രനെ വധിക്കാന്‍ എത്തിയപ്പോള്‍, തൊട്ടിലില്‍
കിടക്കുന്നത് പെണ്‍കുഞ്ഞാണ് എന്നറിഞ്ഞിട്ടും ആ കുട്ടിയെ വാരിയെടുത്ത്
കല്ലില്‍ അടിച്ചു  വധിക്കാനായി തലയ്ക്കു മുകളിലേക്ക് ആഞ്ഞു. പക്ഷെ
അത്ഭുതമെന്നോണം  ആ കുഞ്ഞൊരു അതിന്ദ്രീയ ശക്തിയായി മാറുകയും ഒടുവില്‍
"ഇരുന്നോള്‍" എന്ന പ്രപഞ്ച സത്യമായി അവിടെ നിലകൊള്ളുകയും ചെയ്തു
എന്നാണ് വിശ്വാസം. 


പില്‍ക്കാലത്ത്‌ "ഇരുന്നോള്‍" എന്ന ദേശം "ഇരിങ്ങോള്‍"
എന്ന പേരില്‍ അറിയപ്പെട്ടു. ദേവീ ദേവന്മാരുടെ ശക്തി സ്വരൂപത്തിന്റെ
പ്രതീകങ്ങള്‍ ആണത്രേ കാവില്‍ കാണുന്ന ഓരോ വൃക്ഷങ്ങളും. അത് കൊണ്ട് തന്നെ
ഇരിങ്ങോള്‍ കാവില്‍ നിന്നും ആരും തന്നെ മരം മുറിക്കാനോ, വീണു കിടക്കുന്ന
മരകൊമ്പുകള്‍  എടുക്കാനോ ആരും മുതിരാറില്ല.



ക്ഷേത്രത്തിനകത്ത് ക്ഷേത്ര ആചാരങ്ങളും ശുദ്ധിയും നിര്‍ബന്ധമായി നോക്കുമെങ്കിലും
പുറത്തുള്ള കാവിലേക്കു കടക്കുവാനോ അവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കുവാനോ
ആര്‍ക്കും തടസ്സമില്ല. പക്ഷെ ക്ഷേത്ര പരിസരമായതിനാല്‍  കാവിലെത്തുന്ന
സന്ദര്‍ശകര്‍ എല്ലാവരും തന്നെ അതിന്റേതായ മാന്യത പുലര്‍ത്തി പോരാറുണ്ട്;
ആരും നിര്‍ബന്ധിക്കാതെ തന്നെ.... !

മീന മാസത്തിലെ പൂരം നാളിലാണ് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ആഘോഷം.
ഈ വര്‍ഷം അത് ഇങ്ങെത്താറായി , 2012  ഏപ്രില്‍ 4 ന്.

എങ്ങിനെ ഇവിടെ എത്തിച്ചേരാം?
NH  47 ലെ  അങ്കമാലിയില്‍ നിന്നും പെരുമ്പാവൂര്‍ ജംഗ്ഷനില്‍ എത്തി അവിടെ നിന്നും
ഇടത്തോട്ട് മൂന്നാര്‍  റോഡിലേക്ക് തിരിഞ്ഞ് (2 Km ) പട്ടാലില്‍ എത്തുക. അവിടെ
നിന്നും വലത്തേക്കുള്ള ചെറിയ കൈ വഴിയിലൂടെ അര കിലോമീറ്റര്‍ പോയാല്‍
ഇരിങ്ങോള്‍ കാവില്‍ എത്തിചേരാം.