Showing posts with label Iringole Kavu. Show all posts
Showing posts with label Iringole Kavu. Show all posts

October 16, 2015

പാണിയേലി പോര്

മറ്റൊരു യാത്രയുടെ വിശേഷങ്ങളിതാ.
ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ എന്റെ
സർവ്വ കൂട്ടുകാരുടെയും സംഘമായ മഴക്കൂട്ടത്തിനോടൊപ്പം
പാണിയേലി പോരിലേക്ക് ഒരു യാത്ര തീരുമാനിച്ചിരുന്നു.


പക്ഷേ ചിലരുടെ അസൗകര്യങ്ങൾ നിമിത്തം യാത്ര
മാറ്റി വയ്ക്കേണ്ടി വന്നെങ്കിലും ആ ദിവസമായപ്പോൾ
പാണിയേലിയിൽ പോകാതെ തരമില്ലെന്നായി.
കാരണം ഒന്നര വയസ്സായ എന്റെ മകളെയും
"വേളി"യേയും കൂട്ടി ആദ്യായി കാടു കയറാൻ കിട്ടിയ
അവസരമാണ്. മറ്റാരെല്ലാം ഇല്ലെങ്കിലും രണ്ടാളെയും
കൊണ്ട് പോകുവാൻ തന്നെ തീരുമാനിച്ചു.
ഈയാത്ര അവർക്ക് വേണ്ടിയുള്ളതാണ്...
തൃശ്ശൂരിൽ നിന്നാണ് യാത്ര തിരിച്ചത്.



എറണാകുളം ജില്ലയിലെ, പെരുമ്പാവൂരിനടുത്തുള്ള
പാണിയേലി പോര് വിനോദ സഞ്ചാര കേന്ദ്ര പട്ടികയിൽ
ഇടം പിടിക്കുന്നതിനു മുൻപേ;
7 വർഷങ്ങൾക്കു മുൻപൊരിക്കൽ പാണിയേലിയിൽ
പോയിട്ടുണ്ടെങ്കിലും, വഴി മറന്നിരുന്നത് കൊണ്ട്
ഒരു ചേട്ടനോട് കാലേ കൂട്ടി റൂട്ട് മാപ് ചോദിച്ചു വച്ചിരുന്നു.
(ബ്ലോഗിന്റെ അവസാനം എത്തിച്ചേരാനുള്ള വഴി കൊടുത്തിട്ടുണ്ട്‌ )



മലയാറ്റൂർ ഫോറെസ്റ്റ് ഡിവിഷന്റെ കീഴിലുള്ള
വന ഭൂമിയായ  പാണിയേലി പോരിൽ,
കമനീയമായ ഒരു കവാടമാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.
അവധി ദിവസമായതിനാൽ സന്ദർശകരുടെ തിരക്കുണ്ട്.
വാഹന പാർക്കിങ്ങിനും, അകത്തേക്ക്കടക്കാനും
പാസ് എടുക്കണം. യൂണിഫോറം ധരിച്ച ഫോറെസ്റ്റ് ഗാർഡുകൾ
സഹായത്തിന് ഹാജരായി രിപ്പുണ്ട്.


രണ്ടടി നടന്നാൽ ചെയിഞ്ച്  റൂമും , ടോയിലെറ്റ് സൗകര്യവുമുണ്ട്.
കുടുംബത്തോടൊപ്പം വരുന്നവർക്ക് തെല്ലും പേടിക്കാനില്ല.



പാണിയേലി പോരിലേക്ക് നടന്നു പോകാൻ വഴി വെട്ടിയിരിക്കുന്നു.
ആദ്യം കുറച്ചിടം വരെ വരിയായി കരിങ്കൽ പാകിയിട്ടുമുണ്ട്.
മനുഷ്യന്റെ നിർമ്മിതികൾ ഒന്നും തന്നെ കാടിന്റെ സൌന്ദര്യത്തെ
മുറിവേൽപ്പിക്കാത്ത തരത്തിൽ ടൂറിസം കേന്ദ്രമാക്കി
നിലനിർത്തിയിരിക്കുന്നതിൽ സന്തോഷം തോന്നി.


നടവഴിയുടെ ഇരുവശങ്ങളിലും അനേകം
ഊഞ്ഞാലുകൾ കെട്ടി വച്ചിട്ടുണ്ട്. ഊഞ്ഞാലാടി
കുട്ടിക്കാലത്തിലേക്ക് നമ്മെ കൊണ്ടുപോകും വിധത്തിൽ,
നല്ല ഉറപ്പുള്ള വടം കൊണ്ട് തന്നെയാണ് ഊഞ്ഞാലുകൾ
കെട്ടിയിട്ടുള്ളത്. ചിലതിൽ രണ്ടാൾക്കും ഒരുമിച്ചിരുന്ന്
ആടാം. 
 
 

പുഴയിൽ വെള്ളം കൂടുതലാണെന്നും അപകടം ആയതിനാൽ
പുഴയിൽ ഇറങ്ങരുതെന്നും ഗാർഡുകൾ പറഞ്ഞപ്പോൾ
വിഷമം തോന്നാതിരുന്നില്ല. നല്ല മഴക്കാറും കൂടിയായപ്പോൾ
ആശങ്കപ്പെട്ടുവെങ്കിലും യാത്രയിലോരിക്കൽ പോലും
മഴമേഘങ്ങൾ രസം കൊല്ലിയായി ഇറങ്ങി വന്നില്ല.


 ഇവിടെ ഒഴുകുന്ന നദി പെരിയാർ ആണ്.
പാണിയേലിയിലൂടെ പാറക്കൂട്ടങ്ങളിൽ തട്ടി ശബ്ദമുണ്ടാക്കി
പോരടിച്ചു ഒഴുക്കുന്നു, അതിനാൽ പാണിയേലി പോര്
എന്നറിയപ്പെടുന്നു ഈ സ്ഥലം. അശ്രദ്ധയോടെ പുഴയിൽ 
ഇറങ്ങിയ ഒരുപാടുപേരുടെ ജീവനെടുത്ത സ്ഥലം.
അതുകൊണ്ടുതന്നെ പുഴയിൽ ഇറങ്ങുന്നതിനു അധികാരികളുടെ
കർശന നിയന്ത്രണങ്ങൾ ഉണ്ട്. മദ്യപിച്ചു വരുന്ന സന്ദർശകരുടെ
അശ്രദ്ധയാണ് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.



നദിയുടെ ഓരത്തു കൂടെ, കാടിന്റെ അരികിലൂടെ
കുറെ ദൂരം നടക്കാം. വിശ്രമിക്കാൾ മുളകൊണ്ടുള്ള
ഇരിപ്പിടങ്ങൾ അനവധിയുണ്ട്. പണ്ടിവിടെ വന്നപ്പോൾ
ഒരു ഏറുമാടം ഉണ്ടായിരുന്നു, ഇപ്പോഴില്ല :(

 
 

പാറക്കെട്ടുകളും പൂപ്പല് പിടിച്ച ഉരുളൻ കല്ലുകളും
നിറഞ്ഞ ചിലയിടങ്ങളിൽ നടക്കാൻ അൽപം
ശ്രമകരമാണെങ്കിലും രസമായിരുന്നു.


കാടും കാട്ടാറും ആദ്യമായി കണ്ടു നടക്കുന്ന മകൾ ദയ
മറ്റൊരു ലോകത്തെത്തിയ പോലെ തോന്നി. കൃഷ്ണക്കും
ഒരുപാട് ഇഷ്ട്ടപ്പെട്ടു ആയിടം. പലയിടത്തും പുഴയുടെ
ഓരങ്ങളിൽ ഇറങ്ങാനുള്ള സൗകര്യം കണ്ടപ്പോൾ
സന്തോഷായി; കാക്കകുളി കുളിച്ചു.


ഒരിടത്ത് പണ്ടെങ്ങാണ്ട് ഉണ്ടായിരുന്ന ഒരു
കെട്ടിടത്തിന്റെ അവശേഷിപ്പുകൾ കാണാം. അത്
ഫ്രീക്കന്മാർ സെൽഫി സ്പോട്ട് ആയി കണ്ട്
അഭിനയിച്ചു "മരിക്കുന്നത്" കണ്ടു നിൽക്കുന്നവർക്കൊരു
രസികൻ കാഴ്ചയാണ്.


പാണിയേലിയുടെ അടുത്തൊന്നും നല്ല ഹോട്ടലുകൾ
ഇല്ലാത്തതിനാൽ ഭക്ഷണം കയ്യിൽ കരുതിയിരുന്നു.
അത് കഴിച്ച് പുഴയിലെ വെള്ളവും കുടിച്ചു.
പ്ലാസ്റ്റിക്‌ കവറുകളും കുപ്പികളും മറ്റും അവിടെ
ഉപേക്ഷിക്കാതെ തിരികെ കൊണ്ടുവന്നു. ഏതു കാട്ടിൽ
പോയാലും നാം നമ്മുടെ കാൽപാടുകൾ മാത്രമേ
അവിടെ ഉപേക്ഷിച്ചു പോരാവൂ. വനം കാത്തു
സൂക്ഷിക്കാനുള്ളതാണ്, എങ്കിലേ വരും തലമുറയ്ക്ക്
ഇതൊക്കെ കാണാൻ ഒരവസരം ഉണ്ടാവൂ.


വെള്ളം കൂടുതൽ ഉള്ളതുകൊണ്ട് ഒരുപാട് ദൂരം
കാടിന്റെ ഉള്ളിലേക്ക് നടക്കണ്ട എന്ന് തീരുമാനിച്ച്
പതുക്കെ തിരിച്ചു നടന്നു. ചെറിയ മഴത്തുള്ളികൾ
പെയ്യാൻ കൊതിച്ചു മടിച്ചു നിന്നു. നല്ലൊരു സമയം
കുടുംബസമേതം കാടിനുള്ളിൽ ചിലവഴിക്കാനായത്തിന്റെ
സന്തോഷപ്പെരുമഴ മനസ്സിൽ പെയ്യുന്നുണ്ടായിരുന്നു അപ്പോഴും.


സത്യത്തിൽ കൂടുതൽ വിശദീകരിക്കാൻ ഇനിയില്ല,
ബാക്കിയുള്ളത് ഇവിടെ വന്ന് കാണേണ്ടതും
അനുഭവികേണ്ടതും മാത്രമേ ഉള്ളു.
രണ്ടോ മൂന്നോ മണിക്കൂറുകൾ ചിലവഴിക്കാൻ പറ്റിയ
ഒരിടം.


പാണിയേലിയുടെ സമീപ പ്രദേശങ്ങളായ
കപ്രിക്കാടും കോടനാടും കല്ലിൽ ക്ഷേത്രവും
ഇരിങ്ങോൾ കാവുമെല്ലാം ഒരു ദിവസത്തെ ഈ യാത്രയിൽ
ഉൾപ്പെടുത്താവുന്നതാണ്.
ഇരിങ്ങോൾ കാവിനെക്കുറിച്ച് പണ്ട് എഴുതിയ ബ്ലോഗ്‌ 
വായിക്കണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.

 എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

NH-47 വഴി അങ്കമായിൽ എത്തി ഇടത്തോട്ടു കാലടി
റൂട്ടി ലേക്ക് തിരിഞ്ഞ് പെരുമ്പാവൂർ വഴിയാണ് പോയത്.
പെരുമ്പാവൂരിൽ നിന്നും കോതമംഗലം/മൂന്നാർ റൂട്ടിലേക്ക് തിരിഞ്ഞ്
(ഇടതു വശത്തൊരു സ്കൂളും, വലതു വശത്ത് പള്ളിയും കാണാം)
കുറുപ്പംപടിയിലെത്തി അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞ്
വേങ്ങൂർ(Take Straight Direction), കൊമ്പനാട് വഴി(Then Right)
ക്രാരിയേലി നിന്നും വലത്തേക്ക് 2 കിലോമീറ്റർ
യാത്ര ചെയ്‌താൽ പാണിയേലി പോരിൽ എത്താം.
തൃശ്ശൂരിൽ നിന്നും ഏകദേശം 71 കിലോമീറ്റർ ദൂരം.

March 25, 2012

ഇരിങ്ങോള്‍ കാവ്

വൃക്ഷ ലതാദികള്‍ തിങ്ങി നിറഞ്ഞ കാടിന് സമാനമായൊരു കാവ്;
അതിനു നടുവിലായി ഒരു ക്ഷേത്രം. ചുറ്റും നിശ്ശബ്ദമായ പ്രകൃതിയുടെ പച്ച പുതച്ച കവചം.
അതെ, ഇതാണ് ഇരിങ്ങോള്‍ കാവ്.



പെരുമ്പാവൂരില്‍ നിന്നും വെറും രണ്ടര കിലോമീറ്റര്‍ അകലെ പട്ടാല്‍ എന്ന ഗ്രാമത്തിലാണ്
ഇരിങ്ങോള്‍ കാവ് സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കാവിനെ പറ്റി കേട്ടപ്പോള്‍
ഒത്തിരി ദൂരത്തുള്ള ഒരിടമാണ് ഇത് എന്നായിരുന്നു ധാരണ. പക്ഷെ പെരുമ്പാവൂരില്‍ നിന്നും
ഇത്രയേറെ അടുത്താണ് എന്നറിഞ്ഞത് ഈയിടെ അവിടെ ചെന്നപ്പോഴാണ്.
 
പെരുമ്പാവൂര്‍ നഗരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണ്
ഇരിങ്ങോള്‍ കാവില്‍. നാഗരികതയുടെ തിരക്കേതുമില്ലാതെ, മനുഷ്യമനസ്സിനെ
ശാന്തമാക്കുന്ന, ശരീരത്തെ കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ് പ്രകൃതി ഇവിടെ
ഒരുക്കിയിട്ടുള്ളത്.


"എന്താ ഇപ്പൊ അവിടെ കാണാനുള്ളത് ?" എന്ന് ചോദിച്ചാല്‍ ഒരുപക്ഷെ
ഒട്ടനവധി കാര്യങ്ങളൊന്നും എനിക്ക് നിരത്തി വയ്ക്കാനില്ല. പക്ഷെ നിങ്ങള്‍ ഒരു
പ്രകൃതി സ്നേഹിയാണെങ്കില്‍; മണ്ണിനെയും മരങ്ങളെയും ഇഷ്ട്ടമാണെങ്കില്‍
ഒരിക്കലെങ്കിലും അവിടെ പോകണം; വെറുതെ അവിടെ ഒന്നിരിക്കണം.
കാണേണ്ട കാഴ്ചകളും കേള്‍ക്കേണ്ട ശബ്ദങ്ങളും അവിടെ അന്തര്‍ലീനമാണ്.



ഒരു കനാലിന്റെ ഓരത്ത് കൂടെയുള്ള വഴിയിലൂടെയാണ് ഇരിങ്ങോള്‍ കാവിലേക്കു
കടക്കാനുള്ള കവാടം.



ഇരുവശവും കരിങ്കല്‍ കെട്ടിയുള്ള നടപ്പാത വളരെ വൃത്തിയായി
സൂക്ഷിച്ചിരിക്കുന്നു; തൊട്ടരികിലായി ഒരു കുളവും ഉണ്ട്.  ഈ വഴി നമ്മെ
കൊണ്ടുപോകുന്നത് കാവിന്റെ നടുവില്‍ സ്ഥിതി ചെയ്യുന്ന ഭഗവതി ക്ഷേത്രത്തിലേക്കാണ്.
തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലാണ് ഈ ക്ഷേത്രം.


ഈ ഭഗവതി ക്ഷേത്രത്തിന്റെയും കാവിന്റെയും ഉല്‍പ്പത്തിയുമായി ബന്ധപെട്ടൊരു
കഥയുണ്ട് മഹാഭാരതത്തില്‍:

ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനായി ജനിക്കുന്ന ശ്രീ കൃഷ്ണന്‍
തന്നെ വധിക്കുമെന്ന ഭയത്താല്‍ കംസന്‍ അവരെ തുറങ്കില്‍ അടച്ചിരിക്കുന്ന സമയം.
ദേവകി-വാസുദേവ ദമ്പദികള്‍ തങ്ങളുടെ ഏഴു പുത്രന്മാരെയും കംസന്‍ കൊന്നൊടുക്കി
എന്നതിനാല്‍, എട്ടാമനായി ജനിക്കുന്ന കുട്ടിയെ ഏതു വിധേനയും രക്ഷിക്കാന്‍
തീരുമാനിച്ചു. ജനിച്ചയുടന്‍ ചോര കുഞ്ഞായ ശ്രീ കൃഷ്ണനെ ദ്വാരകയിലേക്ക് മാറ്റി.
പകരം മായാ ദേവിയുടെ അവതാരമായ  ഒരു പെണ്‍കുഞ്ഞിനെ തല്‍സ്ഥാനത്ത്
വയ്ക്കുകയും, കംസന്‍ എട്ടാമത്തെ പുത്രനെ വധിക്കാന്‍ എത്തിയപ്പോള്‍, തൊട്ടിലില്‍
കിടക്കുന്നത് പെണ്‍കുഞ്ഞാണ് എന്നറിഞ്ഞിട്ടും ആ കുട്ടിയെ വാരിയെടുത്ത്
കല്ലില്‍ അടിച്ചു  വധിക്കാനായി തലയ്ക്കു മുകളിലേക്ക് ആഞ്ഞു. പക്ഷെ
അത്ഭുതമെന്നോണം  ആ കുഞ്ഞൊരു അതിന്ദ്രീയ ശക്തിയായി മാറുകയും ഒടുവില്‍
"ഇരുന്നോള്‍" എന്ന പ്രപഞ്ച സത്യമായി അവിടെ നിലകൊള്ളുകയും ചെയ്തു
എന്നാണ് വിശ്വാസം. 


പില്‍ക്കാലത്ത്‌ "ഇരുന്നോള്‍" എന്ന ദേശം "ഇരിങ്ങോള്‍"
എന്ന പേരില്‍ അറിയപ്പെട്ടു. ദേവീ ദേവന്മാരുടെ ശക്തി സ്വരൂപത്തിന്റെ
പ്രതീകങ്ങള്‍ ആണത്രേ കാവില്‍ കാണുന്ന ഓരോ വൃക്ഷങ്ങളും. അത് കൊണ്ട് തന്നെ
ഇരിങ്ങോള്‍ കാവില്‍ നിന്നും ആരും തന്നെ മരം മുറിക്കാനോ, വീണു കിടക്കുന്ന
മരകൊമ്പുകള്‍  എടുക്കാനോ ആരും മുതിരാറില്ല.



ക്ഷേത്രത്തിനകത്ത് ക്ഷേത്ര ആചാരങ്ങളും ശുദ്ധിയും നിര്‍ബന്ധമായി നോക്കുമെങ്കിലും
പുറത്തുള്ള കാവിലേക്കു കടക്കുവാനോ അവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കുവാനോ
ആര്‍ക്കും തടസ്സമില്ല. പക്ഷെ ക്ഷേത്ര പരിസരമായതിനാല്‍  കാവിലെത്തുന്ന
സന്ദര്‍ശകര്‍ എല്ലാവരും തന്നെ അതിന്റേതായ മാന്യത പുലര്‍ത്തി പോരാറുണ്ട്;
ആരും നിര്‍ബന്ധിക്കാതെ തന്നെ.... !

മീന മാസത്തിലെ പൂരം നാളിലാണ് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ആഘോഷം.
ഈ വര്‍ഷം അത് ഇങ്ങെത്താറായി , 2012  ഏപ്രില്‍ 4 ന്.

എങ്ങിനെ ഇവിടെ എത്തിച്ചേരാം?
NH  47 ലെ  അങ്കമാലിയില്‍ നിന്നും പെരുമ്പാവൂര്‍ ജംഗ്ഷനില്‍ എത്തി അവിടെ നിന്നും
ഇടത്തോട്ട് മൂന്നാര്‍  റോഡിലേക്ക് തിരിഞ്ഞ് (2 Km ) പട്ടാലില്‍ എത്തുക. അവിടെ
നിന്നും വലത്തേക്കുള്ള ചെറിയ കൈ വഴിയിലൂടെ അര കിലോമീറ്റര്‍ പോയാല്‍
ഇരിങ്ങോള്‍ കാവില്‍ എത്തിചേരാം.