November 23, 2011

കടവല്ലൂര്‍ അന്യോന്യം

 വേദങ്ങള്‍ക്കും മന്ത്രങ്ങള്‍ക്കും പുകള്‍കൊണ്ട നമ്മുടെ ഭാരതത്തില്‍
ഈ അമൂല്യമായ അറിവിനെ കാത്തു രക്ഷിക്കാനും വരും തലമുറയ്ക്ക്
പകര്‍ന്നു നല്‍കാനും ഉള്ള ശ്രമങ്ങള്‍ ഇന്ന് വിരളമാണ്. എന്നാല്‍
നമ്മുടെ ഈ കേരളത്തില്‍ എന്റെ സ്വന്തം നാടായ തൃശ്ശൂരില്‍ "കടവല്ലൂര്‍ അന്യോന്യം"
എന്നൊരു സമ്പ്രദായം വര്‍ഷം തോറും നടത്തി വരാറുണ്ടെന്ന് കേട്ടിട്ടുണ്ട്.
"അന്യോന്യം" എന്ന സംഭവത്തെക്കുറിച്ച് അറിയാന്‍ ശ്രമിച്ചെങ്കിലും
ആര്‍ക്കും തൃപ്തികരമായ മറുപടി നല്‍കാനായില്ല. ഒടുവില്‍ അന്വേഷണം
ചെന്നെത്തിയത് സാക്ഷാല്‍ "കടവല്ലൂര്‍ അന്യോന്യം" വേദിയിലാണ്.



ഈയിടെ യാദൃശ്ചികമായി കിട്ടിയ അവസരത്തില്‍ കുറച്ചു സമയം
അന്യോന്യ വേദിയില്‍ പ്രേക്ഷകനാവാനുള്ള ഭാഗ്യമുണ്ടായി;
അതെ, ഋഗ്വേദം, ഉപനിഷദ്, തര്‍ക്കം, വ്യാകരണം, പദവിഭജനം,
പ്രയോഗം എന്നിവയുടെ സംഗമവേദി...


 തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്ത് നിന്നും കോഴിക്കോട് റൂട്ടില്‍ 10 കിലോമീറ്റര്‍
അകലെയാണ് കടവല്ലൂര്‍ എന്ന ഗ്രാമം. ഇവിടുത്തെ ശ്രീരാമസ്വാമി ക്ഷേത്ര
അങ്കണത്തിലാണ്‌ വര്‍ഷം തോറും, വൃശ്ചിക മാസത്തിലെ ആദ്യത്തെ രണ്ട്
ആഴ്ചകളിലായി "കടവല്ലൂര്‍ അന്യോന്യം" നടത്തി വരുന്നത്. മലയാളത്തിന്റെ
പ്രിയപ്പെട്ട കവി ശ്രീ അക്കിത്തം ആണ് കടവല്ലൂര്‍ അന്യോന്യ പരിഷത്തിന്റെ സാരഥി.


വേദം പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അറിവും കഴിവും അളക്കുന്ന അവസാനത്തെ
പരീക്ഷണ ഘട്ടമായി കടവല്ലൂര്‍ അന്യോന്യത്തെ കണക്കാക്കാം. ഉപനയനത്തിനു ശേഷം
ഋഗ്വേദം പഠിക്കാന്‍ തുടങ്ങുന്ന ഏതൊരു വിദ്യാര്‍ത്ഥിയുടെയും സ്വപ്നമാണ് അന്യോന്യത്തിലെ
"വലിയ കടന്നിരിക്കല്‍' എന്ന പദവി സ്വന്തമാക്കുക എന്നത്.

എന്താണ് അന്യോന്യം? എന്തിന്?

പുരാതന കാലം മുതലേ കേരളത്തില്‍ ഋഗ്വേദം പഠിപ്പിച്ചിരുന്ന രണ്ട് പാഠശാലകളാണ്
തിരുന്നാവായ ബ്രഹ്മസ്വം മഠവും തൃശ്ശിവപേരൂര്‍ ബ്രഹ്മസ്വം മഠവും. തിരുന്നാവായക്കാരെ
കോഴിക്കോട്ടെ സാമൂതിരി രാജാവും തൃശ്ശിവപെരൂര്‍കാരെ കൊച്ചി രാജാവും പിന്തുണച്ചു പോന്നു.
ഈ പാഠശാലകളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളാണ്   കടവല്ലൂര്‍ അന്യോന്യത്തില്‍ വേദമെന്ന
അറിവിന്റെ മാറ്റ് നോക്കുന്നത്.

"അന്യോന്യം" എന്ന വാക്കിനര്‍ത്ഥം "പരസ്പരം"; അതെ വേദത്തിന്റെ പ്രയോഗവും തര്‍ക്കവും
എല്ലാം ഇരു വിഭാഗവും പരസ്പരം ഉരുവിട്ട് മാറ്റുരക്കുകയാണിവിടെ. ഒരു പാഠശാലയെ
പ്രതിനിധീകരിക്കുന്ന മത്സരാര്‍ത്ഥി എതിര്‍ സ്ഥാനക്കാര്‍ പറയുന്ന വേദ സംഹിതകള്‍
തെല്ലും തെറ്റാതെ ക്രമമായി ഈണത്തില്‍ ഉരുവിടണം. ഇതില്‍ എന്തെങ്കിലും തെറ്റുകള്‍
വരുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഒരുക്കൂട്ടം വിദ്വാന്‍മാരുടെ സദസ്സും കൂടെയുണ്ടാവും.
വിജയികള്‍ക്ക് പ്രത്യേകം പദവികള്‍ കൊടുക്കുന്നുണ്ട് അന്യോന്യ സദസ്സ്.
"കടന്നിരിക്കല്‍", "വലിയ കടന്നിരിക്കല്‍" തുടങ്ങിയവയാണ് ഇത്.


വേദങ്ങളുടെ നിലനില്‍പ്പിനു വേണ്ടി മാത്രമല്ല അന്യോന്യം നടത്തുനത്. അവയുടെ പ്രയോഗത്തിലും
ഉച്ചാരണത്തിലും പാരമ്പര്യമായി അനുവര്‍ത്തിച്ചു പോരുന്ന ഘടകങ്ങള്‍ ഒട്ടുംതന്നെ
നശിച്ചുപോകാതെ പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനുള്ള, പൂര്‍വികരുടെ ശ്രമമാണ്
ഇന്നും നടന്നു പോരുന്ന കടവല്ലൂര്‍ അന്യോനം.

തയ്യാറെടുപ്പ്.

നീണ്ട ആറു വര്‍ഷത്തെ ഋഗ്വേദ പഠനത്തിനൊടുവില്‍  "വാരമിരിക്കല്‍" കഴിഞ്ഞ്  തിരഞ്ഞെടുക്കപ്പെട്ട
മിടുക്കര്‍ മാത്രമാണ് കടവല്ലൂര്‍ അന്യോന്യത്തില്‍, ക്രിയാത്മകമായൊരു മത്സരബുദ്ധിയോടെ
പങ്കെടുക്കാന്‍ ഇവിടെയെത്തുന്നത്. പഠനകാലത്തിന്റെ ആദ്യ പാദത്തില്‍ "ഋഗ്വേദ സംഹിത"
മുഴുവനായും മനപാഠമാക്കുന്ന ഇവര്‍ രണ്ടാം പാദത്തില്‍ "പദവിഭജനം" പരിശീലിച്ച ശേഷമാണ്
"പ്രയോഗം" എന്ന സ്ഥിതി വിശേഷത്തിലേക്ക് കടക്കുന്നത്‌. "വാരം" , "ജത" , "രത" എന്നീ
മൂന്ന് പ്രയോഗ രീതികളാണ് കേരളത്തില്‍ ഉള്ളത്. പ്രയോഗത്തിന്റെ അടിസ്ഥാനം എന്നത്;
നിശ്ചിത ചട്ടക്കൂടില്‍ നിന്നുകൊണ്ട് തന്നെ, ശാസ്ത്രീയമായി അനുവദിക്കുന്ന വ്യതിയാനങ്ങളില്‍
വേദത്തിലെ വാക്കുകളും വാക്യങ്ങളും മനോധര്‍മ്മത്തിനു അനുരൂപമായി ഉരുവിടുക എന്നതാണ്.
ഉരുവിടലിനോടൊപ്പം തന്നെ ചൊല്ലുന്ന വാക്കുകളുടെ കൃത്യതയും വ്യക്തതയും ഈണവും
എന്നുവേണ്ട, കൈ വിരലിന്റെയും ശിരസ്സിന്റെയും ചലനങ്ങള്‍ വരെ സൂക്ഷ്മമായി
നിരീക്ഷിച്ച ശേഷമാണ് അന്യോന്യത്തിലെ വിജയികളെ നിര്‍ണ്ണയിക്കുന്നത്.


ഈ അന്യോന്യത്തില്‍ വരുമ്പോള്‍, മത്സരബുദ്ധിയുടെ തീവ്രത പോകാതിരിക്കാന്‍
ഇരു വിഭാഗക്കാര്‍ തമ്മില്‍, അന്യോന്യം തീരും വരെ ഒരു തരത്തിലുള്ള ലോഹ്യവും
വേദിക്ക് പുറത്തും ഉണ്ടാക്കാറില്ല എന്നത് കൌതുകകരമാണ്. 
"വാരമിരിക്കല്‍" പൂര്‍ത്തിയാക്കിയ ശേഷം "ജതയും രതയും" തനിയെ ഉരുവിട്ട് കഴിയുന്നവര്‍ക്ക്
"കടന്നിരിക്കല്‍' എന്ന പദവി നല്‍കുന്നു. തുടര്‍ന്നുള്ള കടമ്പയും വിജയകരമായി
പൂര്‍ത്തിയാക്കുമ്പോള്‍ "വലിയ കടന്നിരിക്കല്‍" എന്ന ബഹുമതിയും ലഭിക്കും. ഏറെ
പ്രയാസമാണത്രെ ഈ അവസാന കടമ്പ.

സത്യത്തില്‍ ഈ മത്സരങ്ങളാണ് അന്യോന്യത്തില്‍ പ്രസക്തങ്ങള്‍ എങ്കിലും,
വേദങ്ങളെ സംബന്ധിക്കുന്ന ചര്‍ച്ചകളും പ്രബന്ധങ്ങളും വാക്യാര്‍ത്ഥ സദസ്സുകളും
എല്ലാം ഈ ദിവസങ്ങളില്‍ അന്യോന്യ വേദിയില്‍ അരങ്ങേറും.
കൂടാതെ കലാപരിപാടികളും കാണാം. 

 

ഇപ്പോള്‍ വൃശ്ചികമാസം തുടങ്ങിയതെ ഉള്ളൂ , മേല്പറഞ്ഞ കാര്യങ്ങള്‍ നേരിട്ടറിയാനും
കാണാനും ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട് ഈ വര്‍ഷത്തെ
കടവല്ലൂര്‍ അന്യോന്യം തീരുവാന്‍( 2011 നവംബര്‍ 12  മുതല്‍ 26 വരെ )

എങ്ങിനെ ഇവിടെ എത്തിച്ചേരാം?

എറണാകുളത്ത് നിന്നും വരുന്നവര്‍ NH-47 വഴി തൃശൂരില്‍ വന്ന് അവിടെ നിന്നും
കുന്ദംകുളത്ത് എത്തുക. കുന്ദംകുളം -കോഴിക്കോട് റൂട്ടിലേക്ക് തിരിഞ്ഞു 10 കിലോമീറ്റര്‍
യാത്ര ചെയ്‌താല്‍ കടവല്ലൂരില്‍ എത്താം. അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞാല്‍
അന്യോന്യം നടക്കുന്നിടത്ത് എത്തിച്ചേരാം.

ഭാരതത്തിന്റെ സംസ്കൃതിയെ വിളിച്ചോതുന്ന ഇത്തരം യത്നങ്ങളെ പറ്റി നാം അറിഞ്ഞിരിക്കണം.
നമ്മുടെ സംസ്കാരത്തിന്റെ ഒരു വലിയ ശേഷിപ്പ് നഷ്ട്ടപ്പെടാതിരിക്കാനും, വേദപ്പൊരുളിന്റെ
അര്‍ത്ഥ വ്യാപ്തിയും സൗന്ദര്യവും ഞാനടങ്ങുന്ന തലമുറയ്ക്ക് പകര്‍ന്നു നല്‍കാനും
ഇത്തരത്തിലുള്ള ഉദ്യമങ്ങള്‍ എന്നും വിജയം കാണട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
അതിരാത്രവും തന്ത്ര വിദ്യകളും യാഗങ്ങളും എല്ലാം ഈ ഗണത്തില്‍ പെടുന്നവയാണ്.
ഈ ബ്ലോഗില്‍ തന്നെ, പണ്ട് ഇക്കാര്യങ്ങളെ കുറിച്ച് ഞാന്‍ എഴുതിട്ടുണ്ട്.

November 20, 2011

പുതുമ


 ഈയിടെ ഒരു ചിന്ത, പോയ്‌ മറയുന്ന ദിവസങ്ങളെപ്പറ്റി.
ആവര്‍ത്തന വിരസമായ കുറച്ചു ദിവസങ്ങളാവാം എന്നെയീ ചിന്തയിലേക്ക് നയിച്ചത്.
ആലോചിച്ചപ്പോള്‍ ശരിയാണ്, ചെയ്തുപോന്ന ദിനചര്യകള്‍ തന്നെ വീണ്ടും വീണ്ടും
ചെയ്യുമ്പോള്‍ വിരസമാകുന്നു, ജീവിതത്തിന്റെ പുതുമ എവിടെയോ നഷ്ട്ടപ്പെടുന്ന പോലെ.
എങ്ങിനെ ഈയൊരു അവസ്ഥയില്‍ നിന്നും മോചിതനാകും
എന്ന് കരുതി നില്‍ക്കുമ്പോഴാണ് പണ്ട് വായിച്ചറിഞ്ഞ കുറച്ചു കാര്യങ്ങള്‍
ഓര്‍മ്മയില്‍ വന്നത്. അതൊക്കെയൊന്നു പൊടി തട്ടിയെടുക്കുന്നതോടൊപ്പം
മനസ്സിലെ ചില ആശയങ്ങളും ഞാനിവിടെ കുറിച്ചിടട്ടെ...

പുതുമ. 
അതെ, എന്നും പുതുമ തേടുന്നവരാണ് നമ്മളൊക്കെ.
എന്നാല്‍ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍, ജോലിയുടെ ഭാരങ്ങള്‍ മാറ്റിവച്ച്
നമുക്ക് നമ്മള്‍ ആഗ്രഹിച്ചപോലെ ജീവിക്കാന്‍ പലപ്പോഴും സാധിക്കാറില്ല.
ചിലരെങ്കിലും പറയുന്നത് കേട്ടിട്ടില്ലേ, ഒന്നിനും സമയമില്ല, ജീവിതം ആകെ
ബോറാകുന്നു എന്നൊക്കെ? ഞാന്‍ അടക്കമുള്ള ഇന്നത്തെ സമൂഹത്തിന്റെ ഒരു
പ്രധാന പ്രശ്നം തന്നെയാണിത്. ജീവിതത്തിനൊരു പുതുമ.


പുതിയ വീട്‌വയ്ക്കുമ്പോഴോ, വിവാഹം നടക്കുമ്പോഴോ, പുതിയ വാഹനം സ്വന്തമാക്കുമ്പോഴോ,
കുട്ടികള്‍ ജനിക്കുമ്പോഴോ, പുതിയ ജോലി കിട്ടുമ്പോഴോ ഒക്കെ നമ്മുടെ ജീവിതത്തില്‍
ഉണ്ടാകുന്ന പുതുമയേറിയ ദിനങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ? ഇവയില്‍ ചിലതൊക്കെ നമ്മള്‍
അനുഭവിചിട്ടുള്ളതുമായിരിക്കും. എന്നാല്‍ പെട്ടെന്ന് തന്നെ, ഇന്ന് അവയൊക്കെ പഴക്കമുള്ള
കാര്യങ്ങളായി മാറി. പിന്നെ അക്കാര്യങ്ങളൊക്കെ ജീവിതത്തില്‍ എന്നും സംഭവിക്കുന്ന
കാര്യങ്ങളുമല്ല. അപ്പോള്‍ പിന്നെ എങ്ങിനെ ജീവിതത്തിലുടനീളം പുതുമ നിലനിര്‍ത്താന്‍ കഴിയും?

ഞാനും ശ്രമിക്കുകയാണ്, നിങ്ങളെപ്പോലെ;
ഇതിനായി ആദ്യം വേണ്ടത് "ജീവിതം മനോഹരമാണ്' എന്ന തോന്നലാണ്.
എന്നാല്‍ പിന്നെ ഈ മനോഹര തീരത്തെ കാര്യങ്ങള്‍ ഒന്നൊന്നായി നമുക്ക്
പഠിച്ചു തുടങ്ങിയാലോ? മനസ്സിലായില്ല അല്ലെ? പറയാം...
ദിനരാത്രങ്ങളിലെ മടുപ്പ് ഒഴിവാക്കാന്‍ നമുക്ക് എന്നും ഒരു പുതിയ കാര്യം പഠിക്കാം.
"അല്ലെങ്കില്‍ തന്നെ തിരക്കാണ്, അതിനിടയിലാണ് ഇനി പുതിയ കാര്യം പഠിക്കാന്‍ പോവുന്നത്"
സത്യം പറയൂ, മനസ്സില്‍ നിങ്ങള്‍ ഇങ്ങനെ ചിന്തിച്ചില്ലേ? ശരി, കുറച്ചു കൂടി ഫ്ലെക്സിബിള്‍ ആവാം.
നമുക്ക് ഇഷ്ട്ടപ്പെട്ട വിഷയങ്ങളോ, അല്ലെങ്കില്‍ കൌതുകം നിറഞ്ഞ എന്തെങ്കിലും കാര്യങ്ങള്‍
ആഴ്ചയില്‍ ഒരെണ്ണം എന്ന മുറയ്ക്ക് നമുക്ക് പഠിക്കാന്‍ ശ്രമിക്കാം. മനപ്പാഠം അക്കുക്ക എന്നല്ല
ഉദ്ദേശിച്ചത് കേട്ടോ. പുതിയ എന്തെങ്കിലും അറിവ്, അത് നമ്മള്‍ തന്നെ തെരെഞ്ഞെടുക്കുക്ക.
വലിയ വലിയ കാര്യങ്ങള്‍ ഒന്നും ചെയ്യേണ്ട, നമ്മള്‍ ഇതുവരെ ചെയ്യാത്ത ഒരു കാര്യം, അല്ലെങ്കില്‍
പണ്ടെപ്പോഴോ ഉപേക്ഷിച്ച ഒരു ഹോബി, പാചകം, ഡ്രൈവിംഗ്, സംഗീതം, സാഹിത്യം,
കളികള്‍, പുതിയ ഭാഷകള്‍, യാത്രകള്‍... ഈ ആകാശത്തിന് താഴെയുള്ള എന്തിനെക്കുറിച്ചും...
പുസ്തകങ്ങളോ ഇന്റര്‍നെറ്റ്‌ പോലെയുള്ള മാധ്യമങ്ങള്‍ മാത്രമല്ല നമ്മുടെ വഴികാട്ടികള്‍,
പ്രകൃതിയില്‍ നിന്നോ, കുട്ടികളില്‍ നിന്നോ, മുതിര്‍ന്നവരില്‍ നിന്നോ ഒക്കെയാവാം...

സമഗ്രമായി ഗ്രഹിക്കുകയോന്നും വേണ്ട, ചുമ്മാ ഒരു രസത്തിനു ആഴ്ചയില്‍ ഒരിക്കല്‍ കുറച്ചു
സമയം മാറ്റി വയ്ക്കുക, എന്നിട്ട് ഗ്രഹിച്ച കാര്യത്തെപ്പറ്റി  എവിടെയെങ്കിലും ചുമ്മാ കുറിച്ചിടുക.
കാലം കടന്നു പോകുമ്പോള്‍ നമ്മുടെ മനസ്സും വളരും, നാളുകള്‍ക്കപ്പുറം നമ്മളെ
കടന്നുപോയ വിഷയങ്ങളിലൂടെ പുതുമയുടെ മറ്റൊരു ലോകത്തെത്താനായെക്കും.

ഇനി,  നമുക്ക് പരീക്ഷിക്കാവുന്ന കുറച്ചു ആശയങ്ങള്‍ കൂടി പറയാം.

1 . അറിയാത്ത ഒരു ഭാഷ പഠിക്കാന്‍ ശ്രമിക്കുക.
2 . യോഗ ശീലിക്കാന്‍ തുടങ്ങുക.
3 . പാചകം ചെയ്യാന്‍ ശ്രമിച്ചു നോക്കുക.
4 . നിരന്തരം ടി വി കാണുന്ന ശീലം ഉപേക്ഷിക്കാന്‍ ശ്രമിക്കുക.

5 . അടച്ചിട്ട മുറിക്കുള്ളില്‍ നിന്നും ചുമ്മാ പുറത്തിറങ്ങി നടക്കുക. രാവിലെയോ, സായാഹ്നത്തിലോ 
ആവാം സവാരി. പക്ഷെ ഒരു കാര്യം, ചെരുപ്പ് ധരിക്കരുത് !
പുതുമ ആഗ്രഹിക്കുന്നവര്‍ പുതിയ പുതിയ കാര്യങ്ങള്‍ ചെയ്യാതെ തന്നെ, ദിനവും ചെയ്യുന്ന
കാര്യങ്ങളില്‍ ചെറിയ വ്യത്യാസം വരുത്തിയാലും രസകരമായിരിക്കും.

6 . ചെറിയ ഇടവേളകളില്‍ യാത്ര ശീലമാക്കുക.
7 . വ്യായാമം ശീലമാക്കുന്നതും നല്ല കാര്യമാണ്. (എനിക്കും ആഗ്രഹമുണ്ട് :) )

8 . ഒരു ദിവസമെങ്കിലും തിരക്ക് പിടിക്കാതെ ജീവിക്കാന്‍ ശ്രമിക്കുക. 
ഈയിടെ ഒരു പുസ്തകം വായിച്ചു, ഏകനാഥ്‌ ഈശ്വര്‍ ആ പുസ്തകത്തില്‍
സമയമെടുത്ത്‌ ജീവിക്കാനാണ് പറയുന്നത്; തിരക്കിടാതെ.
Take Your Time എന്നാണ് ആ പുസ്തകത്തിന്റെ പേര്.

9 . ഒരിക്കലെങ്കിലും നമ്മുടേത്‌ മാത്രമായ ലോകത്ത് നിന്നും മാറി സഹജീവികള്‍ക്ക് നന്മ 
ചെയ്യാനുള്ള അവസരം തേടുക. അവരിലേക്ക്‌ ഇറങ്ങി ചെന്ന് അവരോടൊപ്പം അവരില്‍ ഒരാളാവുക.

10 . സഹായം അര്‍ഹിക്കുന്നവര്‍ക്ക്, അത് ചെയ്തു കൊടുക്കാനുള്ള യത്നങ്ങളില്‍ നേതൃത്വം വഹിക്കുക.

11 . കുട്ടികളോടൊത്ത് കളിക്കാനും വയസ്സായവരുടെ കൂടെ സമയം ചിലവിടാനും ശ്രമിക്കുക.

12 . നമ്മുടെ കഴിവുകള്‍ മിനുക്കിയെടുക്കാന്‍ ശ്രമിക്കുക.

13 . ആത്മീയ കാര്യങ്ങള്‍ അനുഷ്ട്ടിക്കാനും വായിച്ചറിയാനും സമയം കണ്ടെത്തുക.

14 . കുറച്ചു സമയമെങ്കിലും മറ്റെല്ലാ കാര്യങ്ങളും ചിന്തകളും മാറ്റിവച്ച്, നിശ്ചലമായി ഇരിക്കുക.

15 . ജോലിക്ക് പോകുമ്പോള്‍ തിരക്കില്ലാത്ത ദിവസങ്ങളില്‍, സ്ഥിരമായി പോകുന്ന റൂട്ട് മാറ്റി മറ്റൊരു
വഴി പരീക്ഷിച്ചു നോക്കുക.



16 . ഈ നിമിഷത്തില്‍ ജീവിക്കാന്‍ പഠിക്കുക. ഇന്നലെകളിലെ വിഷമങ്ങളും 
നാളെയുടെ വേവലാതികളും മറന്നു, ഇന്ന് ഇപ്പോള്‍ ഈ നിമിഷത്തില്‍ ജീവിക്കാന്‍ ശ്രമിക്കുക...
വിഷമങ്ങള്‍ വരുമ്പോള്‍ കരയുവാനും സന്തോഷം വരുമ്പോള്‍ ഉള്ള്‌ തുറന്നു ചിരിക്കുവാനും
നമുക്ക് സാധിക്കട്ടെ.

ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം പറയാന്‍ ഞാന്‍ ആളല്ല; എല്ലാം എന്റെ മാത്രം
ആശയങ്ങളുമല്ല. നല്ലതെന്ന് തോന്നുന്നെങ്കില്‍ മാത്രം ഈ യാത്രയില്‍ നിങ്ങളും പങ്കുചേരുക.
നമുക്കൊന്നിച്ച്‌ ശ്രമിക്കാം, നമ്മളില്‍ തന്നെ മാറ്റത്തിന്റെ പുതുമ കൊണ്ടുവരാന്‍...


November 05, 2011

അഞ്ചല്‍


ഈയിടെ ഒരു തപാല്‍ ദിനം കൂടി കടന്നുപോയി.
അപ്പോഴാണ്‌ ഓര്‍ത്തുപോയത് , പണ്ടത്തെ "കത്തെഴുത്തിന്റെ" കാലത്തെപ്പറ്റി.
"എഴുത്ത്" എഴുതുക എന്നതായിരുന്നു ആ സമ്പ്രദായം.
നമ്മളില്‍ പലരും ആ ഒരു കാലത്തിലൂടെ കടന്നു വന്നവരാണെങ്കിലും 
ഇന്ന് ഒരു കത്തെഴുതുവാന്‍ നമുടെ കൈ വഴങ്ങുമോ, അറിയില്ല !
സ്വന്തം കൈപ്പടയില്‍ കത്തെഴുതി കവറിലിട്ട് സ്റ്റാമ്പ്‌ ഒട്ടിച്ച് മേല്‍വിലാസമെഴുതി 
തപാല്‍പെട്ടി അഥവാ അഞ്ചല്‍ പെട്ടിയില്‍ കൊണ്ടിട്ടതിനു ശേഷം 
ഏറെ നാളുകള്‍ കാത്തിരിക്കണം അത് മേല്‍വിലാസക്കാരന് എത്തി ചേരാന്‍.
അതിവേഗം ബഹുദൂരത്തിലോടുന്ന ഇന്നത്തെ ലോകത്ത് ചിലര്‍ക്കൊക്കെ ഇത് 
ചിന്തിക്കാനേ കഴിയില്ലായിരിക്കും. ശരിയാണ്; ഞൊടിയിടയില്‍ ലൈവ് ആയി 
കണ്ടും കെട്ടും ആശയവിനിമയം സാധ്യമാവുന്ന ഇക്കാലത്ത് കത്തിടപാടുകള്‍ക്കു 
വലിയ പ്രസക്തിയൊന്നുമില്ല. പക്ഷേ മെനക്കെട്ടിരുന്നു കത്തെഴുതുമ്പോഴും,
നിനച്ചിരിക്കാത്ത നേരത്ത് അഞ്ചല്‍കാരന്‍ കൊണ്ടെത്തിക്കുന്ന കത്തുകള്‍ 
വായിക്കുമ്പോഴും കിട്ടുന്ന സുഖം ഇ-മെയിലുകള്‍ക്കോ എസ് എം എസ്സുകള്‍ക്കോ
നല്‍കാനാവില്ല. കത്തിലെ അക്ഷരങ്ങളുടെ ഈയൊരു ആര്‍ദ്രതയാണ്‌ നമുക്കെപ്പോഴോ 
നഷ്ട്ടമായത്. അന്നൊക്കെ പ്രിയപ്പെട്ടവര്‍ക്ക് നമ്മോടു എന്തൊക്കെയോ 
പറയാനുണ്ടായിരുന്നു. മനസ്സിലെ സ്നേഹനൊമ്പരങ്ങള്‍ അക്ഷരങ്ങളായി 
കത്തിലൂടെ ഒഴുകിയെത്തുമ്പോള്‍ അറിയാതെയെങ്കിലും നമ്മുടെ മനസ്സ് 
തെങ്ങിയതോര്‍മ്മയില്ലേ? പ്രണയത്തിന്റെ അക്ഷരങ്ങള്‍ ആരും കാണാതെ 
പുസ്തകതാളുകള്‍ക്കിടയില്‍ ഒളിച്ചുവച്ച് വീണ്ടും വീണ്ടും വായിച്ച് മനപ്പാടമാക്കിയതും 
നമ്മളൊക്കെ മറന്നു പോയോ?

പ്രണയിതാക്കളും, നാട്ടിലും വിദേശത്തുമായി കഴിഞ്ഞുപോന്ന കുടുംബങ്ങളും ആവും
കത്തുകളെ ഏറെ സ്നേഹിച്ചവര്‍, അല്ലേ? അവര്‍ക്കിടയില്‍ ഹംസമായി വര്‍ത്തിച്ചിരുന്ന 
അഞ്ചല്‍ക്കാര്‍ക്ക് ദൈവത്തിന്റെ മുഖമായിരുന്നു. ഒരു ദേശത്തിന്റെ തന്നെ 
"യെല്ലോ പേജുകള്‍" ആയിരുന്നു അഞ്ചല്‍ക്കാരന്മാര്‍. പക്ഷേ ഇന്നവര്‍ക്ക് നമുക്കായി 
കൊണ്ടുതരാനുള്ളത്‌ പ്രിന്റ്‌ ചെയ്ത ക്ഷണകത്തുകളും, 
മൊബൈല്‍ / ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലുകളും മാത്രം.


ഞാനോര്‍ക്കുന്നു, പണ്ട് അച്ഛന്‍ ഗള്‍ഫില്‍ ആയിരന്നപ്പോള്‍ അമ്മ ഒരുപാട് 
കത്തുകള്‍ എഴുതുമായിരുന്നു. ഓരോ കത്തുകള്‍ക്കൊടുവിലും ഞങ്ങള്‍ മക്കള്‍ക്ക്‌ വേണ്ടി 
എഴുതാനും ഒരു പുറം മാറ്റിവയ്ക്കും. ആദ്യമായി കത്തെഴുത്ത് ശീലം തുടങ്ങിയത് അങ്ങിനെയാണ്.


പിന്നീട് ഏറ്റവും അധികം കത്തുകള്‍ എഴുതിയിട്ടുള്ളത് ക്യാമ്പസ്‌ ജീവിതത്തിലും. ഒടുവില്‍ 
പ്രണയവും സൗഹൃദവുമെല്ലാം ഋതുക്കള്‍ പോലെ കൊഴിഞ്ഞു പോയപ്പോള്‍ പക്കലുണ്ടായിരുന്ന 
കടലാസു കഷണങ്ങള്‍ ഒരക്ഷരത്തിനു വേണ്ടി ദാഹിച്ചുപോയി. പിന്നീട് ജോലിത്തിരക്കെന്ന 
കപടസത്യം പറഞ്ഞ് കത്തുകളോട് വിടചൊല്ലി ഉറക്കം നടിച്ചു കിടന്നു. 
ഉണര്‍ന്നെണീറ്റപ്പോള്‍ ചുറ്റും മൊബൈല്‍ ഫോണുകളും ഇന്‍സ്റ്റന്റ് മെസ്സെഞ്ചറുകളും.
പിന്നീടവ സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഫേസ്ബുക്കും വാട്സ് ആപ്പും ഏറ്റെടുത്തപ്പോള്‍;
തൂലികാ സൌഹൃദങ്ങള്‍ ബ്ലോഗര്‍മാര്‍ക്ക് വഴിമാറിയപ്പോള്‍;
കടലാസില്‍ 
അക്ഷരങ്ങള്‍ കുറിക്കാന്‍ കൈ വഴങ്ങാതെയായി.



ഇന്നിപ്പോള്‍ പോസ്റല്‍ സ്റ്റാമ്പുകളും ഇന്‍ലാന്റ്റും പോസ്റ്റ്‌ കാര്‍ഡുമെല്ലാം 
പുരാതന വസ്തുക്കളായി. ഒരു രസത്തിന് വേണ്ടി നാലഞ്ചു വർഷം മുന്‍പാണ് 
ഒരു പോസ്റ്റ്‌ കാര്‍ഡും ഇൻലാന്റും  വാങ്ങിയത്. 
കുറെ നാളുകൾ കഴിഞ്ഞിട്ടും അതിലൊരു വരിപോലും എഴുതിയില്ല, ആര്‍ക്കും അയച്ചതുമില്ല!
ആര്‍ക്കും വേണ്ടാതെ ഏതോ ഡയറിയുടെ താളുകള്‍ക്കിടയിലിരുന്നതു  
വീര്‍പ്പുമുട്ടിക്കാണും. അഞ്ചല്‍ പെട്ടികള്‍ കവലകളില്‍ നോക്കു കുത്തികളായും നിന്നു.

പിന്നെ കത്തുകൾ ബോധപൂർവ്വം എഴുതിത്തുടങ്ങി.
ഒന്നു രണ്ടു സുഹൃത്തുക്കകൾക്ക്, പഠിപ്പിച്ച ടീച്ചർക്ക് അങ്ങനെയങ്ങനെ.
വർഷത്തിൽ ഒന്നോ രണ്ടോ എന്ന കണക്കേ അതിന്നും തുടരുന്നു.

നിങ്ങള്‍ക്കൊര്‍മ്മയുണ്ടോ, 
നിങ്ങള്‍ അവസാനമായി എന്നാണ് ഒരു കത്തെഴുതിയതെന്ന്? ആര്‍ക്കായിരുന്നു അത്?


നമുക്കൊരു കാര്യം ചെയ്താലോ? ശ്രമിച്ചു നോക്കാം വീണ്ടുമൊരു കത്തെഴുതാന്‍, നിങ്ങളുടെ
പ്രിയപ്പെട്ട ആര്‍ക്കെങ്കിലും; അച്ഛനമ്മമാര്‍ക്കോ കൂട്ടുകാരനോ കൂട്ടുകാരിക്കോ...
ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ, നിങ്ങള്‍ അകലെയാണെങ്കില്‍ നാട്ടിലുള്ള അച്ഛനും അമ്മയ്ക്കും 
ഒരു തുറന്ന കത്ത്. ഒരുപക്ഷെ ദിവസവും അവരെ നെറ്റിലൂടെ നേരില്‍കണ്ട് 
സംസാരിക്കുന്നുണ്ടാവാം, പക്ഷേ ഒത്തിരി നാളുകള്‍ക്കിപ്പുറം  സ്വന്തം മക്കളെഴുതിയ
ഒരു കത്ത് കിട്ടുമ്പോള്‍ അവര്‍ക്ക് എന്ത് സന്തോഷമായിരിക്കും !


നമുക്കിവിടെ തുടങ്ങി വയ്ക്കാം; 
"പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന് ..." 
ഹൃദയത്തിന്റെ അരികത്തുള്ള പ്രണയിനിക്ക് എഴുതിത്തുടങ്ങാം;
"പ്രിയേ, നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍..."
ഇനിയിതൊന്നും പറ്റില്ലെങ്കില്‍ ഏറ്റവും അടുത്ത സുഹൃത്തിനെ തെറിവിളിച്ച്
ഒരു കത്തെഴുതുക. എന്തിനാണെന്നല്ലേ??? ചുമ്മാ, ഒരാശ്വാസത്തിന്.