April 25, 2020

കാസറ്റുകളുടെ കാലം...

ലോക്ക്‌ഡൗൺ കാലത്തെ അലമാര വൃത്തിയാക്കലുകൾ
ചിലപ്പോൾ നമ്മെ കൊണ്ടെത്തിക്കുന്നത് ഇതുപോലെയുള്ള,
ഓർമ്മകൾകളുടെ നിധി ശേഖരങ്ങളിലേക്ക് ആയിരിക്കാം.
വീഡിയോ കാസ്സറ്റിന്റെയും ഓഡിയോ കാസ്സറ്റിന്റെയും കാലം,
അതൊരു വസന്തം തന്നെയായിരുന്നു...


60 ന്റെയും 90 ന്റെയും SONY, T-series റീലുകളിൽ
എണ്ണിചുട്ടെടുത്ത അപ്പം പോലെ റെക്കോർഡ് ചെയ്തെടുത്ത
പാട്ടുകൾ കേട്ട് രസിച്ചവർക്ക് ഈ പോസ്റ്റുന്ന ചിത്രങ്ങൾ
അതിതീവ്ര നൊസ്റ്റു തന്നെയായിരിക്കും.
ഇപ്പൊ തന്നെ നിങ്ങളുടെ മനസ്സിലൂടെ ഒന്നിലധികം
ഓർമ്മകൾ ഊളിയിട്ടു പോയിട്ടുണ്ടാവും.
പ്രതീക്ഷയുടെയും  പ്രണയത്തിന്റെയും വിരഹത്തിന്റെയും
കാത്തിരിപ്പിന്റെയും ഗൃഹാതുരതയുടെയും ഒക്കെ
പല മുഖങ്ങളും  നാട്ടിടവഴികളും പ്രവാസത്തിന്റെ
മണലാരണ്യങ്ങളും മനസ്സിലൂടെ
തെന്നി മാറിപ്പോയ ഒരു ഫീൽ കിട്ടിയോ?
കിട്ടിയെങ്കിൽ നിങ്ങൾ ഈ നൂറ്റാണ്ടിന്റെ ഭാഗ്യവാന്മാരാണ്.
ഇന്നത്തെ youtube നോ, Netflix നോ, Amazon Prime നോ
ഒന്നും ഈ സംഗീത ശേഖരത്തിന്റെ സുഖം പകുത്തു നൽകാനായേക്കില്ല.


പണ്ടത്തെ നമ്മുടെയൊക്കെ ഓരോ പ്രാന്തുകൾ അല്ലേ...
എത്ര പൈസയാണ് കാസറ്റുകൾ വാങ്ങാനായി അന്ന് ചെലവിട്ടത് !
ഒരു സുഖമുള്ള രസം,
ഇന്നിപ്പോൾ അവിചാരിതമായി കണ്ടെടുക്കുമ്പോൾ
പിക് എടുത്ത് ഷെയർ ചെയ്യാൻ മാത്രം പാകത്തിൽ
അലമാരക്കുള്ളിൽ ഫങ്കസ്  പിടിച്ച് വെറുതെയിരിക്കുന്നു;
ഒരുഗ്ര പ്രതാപകാലത്തിന്റെ സംഗീത സാമ്രാജ്യം.

(NB: ഇത്തരം ഏന്റിക്ക്  ഐറ്റംസ് തപ്പിയെടുക്കുമ്പോൾ
അതിന്റെ കൂടെ ഉണ്ടാകാൻ സാധ്യതയുള്ള പഴയ ഡയറി,
autograph ബുക്ക്‌  എന്നിവ ഭാര്യയുടെ കണ്ണിൽ പെടാതെ
സൂക്ഷിക്കണം, ഇല്ലെങ്കിൽ വലിയ വില നൽകേണ്ടി വരും)

April 13, 2020

വിഷുക്കട്ട

വീടിന്റെ ഏതെങ്കിലുമൊരു കോണിൽ
അമ്മയുണ്ടെങ്കിൽ മാത്രം പിറവിയെടുക്കുന്ന
ഒരു ഉത്സവാന്തരീക്ഷമുണ്ട് 
നമ്മുടെയൊക്കെ വീട്ടിലും മനസ്സിലും.

വിഷുവിനും ഓണത്തിനുമൊക്കെ 
പലതും തയ്യാറാക്കാൻ
അമ്മമാർ വീടിന്റെ ചുവരുകൾക്കകത്തും
മുറ്റത്തും പരിസരത്തുമൊക്കെ ഓടി നടന്ന്
തിരക്കിട്ടു നടത്തുന്നൊരു കലാശപ്പൊരിച്ചിൽ.
അത് അമ്മമാർക്ക് മാത്രം അവകാശപ്പെട്ടതാണ്;
അമ്മയ്ക്ക് മാത്രം ക്രിയേറ്റ് ചെയ്തെടുക്കാൻ പറ്റുന്നൊരു
മാജിക്ക്;
അമ്മയില്ലാതാവുമ്പോൾ മാത്രം നമുക്ക് മനസ്സിലാവുന്ന
തിരിച്ചറിവ്.



കൊറോണക്കാലം ആണെങ്കിലും, ആഘോഷമൊന്നും 
ഇല്ലെങ്കിലും, ഇക്കുറി വിഷുവിന് അമ്മയില്ല എന്ന സത്യം 
ഓർമ്മപ്പെടുത്തുന്നത് പല രുചികളും, മണങ്ങളും
സ്നേഹവിളമ്പലുകളുമൊക്കെയാണ്.

എന്റെയൊക്കെ കുട്ടിക്കാലത്ത് അച്ഛൻ പ്രവാസിയായതിനാൽ 
അമ്മയാണ് ഞങ്ങൾക്കെല്ലാം ഒരുക്കി തന്നിരുന്നത്.
മണലാരണ്യങ്ങൾക്കപ്പുറം അച്ഛന് അതെല്ലാം
കത്തുകളിലൂടെ മാത്രമേ അനുഭവബേദ്യമായിരുന്നുള്ളൂ.
ആഘോഷ ദിവസങ്ങളിൽ അമ്മയുടെ സ്നേഹവും
രുചിയുടെ കൈയ്യൊപ്പും ചാർത്തിയ ട്രഡീഷണൽ
പലഹാരങ്ങൾഉണ്ടാക്കുന്ന മണവും സ്വാദും
നാവിൽനിന്നും ഇതുവരെ പോയിട്ടില്ല,
അമ്മയെന്നെ വിട്ടു പോയി എന്നിരുന്നാലും.

അമ്മയില്ലാത്ത ആദ്യത്തെ വിഷു എന്നൊരു
നഷ്ടബോധമുണ്ട് മനസ്സിൽ.
അതിരാവിലെ വിഷുക്കണി കണ്ട് കഴിഞ്ഞാൽ പിന്നെ 
അമ്മയ്ക്കൊരു തിരക്കാണ്.
പണ്ട് അമ്മ തനിച്ചായിരുന്നു, ഈയിടെയൊക്കെ കൃഷ്ണയും കൂടെയുണ്ടെങ്കിലും അമ്മയുടെ ചില സ്പേസ് ഉണ്ട്,
അവിടെ അമ്മ തന്നെയാണ്
പാചകത്തിന്റെ അമരത്തുണ്ടാവുക. കൃഷ്ണയും ഞാനും
ഒക്കെ അസിസ്റ്റന്റുമാർ.
ഞാനധികം സഹായിക്കാൻ നിൽക്കാറില്ല ട്ടോ,
അടുക്കളയിൽ നിന്നും മിക്കവാറും സ്കൂട്ടാവുകയാണ്
പതിവ്. (ഇന്നും കൃഷ്ണയ്ക്ക് മാത്രമറിയാവുന്നൊരു സത്യം)

പക്ഷേ വിഷുക്കട്ട ഉണ്ടാക്കാൻ ഞാൻ കൂടെ നിൽക്കും. 
തൃശ്ശൂർക്കാർക്ക് വിഷുനാളിൽ പ്രാതലിന് വിഷുക്കട്ടയാണ് പതിവ്.
കുത്തരി വേവിച്ച് നാളികേരം ചിരവിയിട്ട് ജീരകവും വിതറി 
കേക്കുപോലെ ചട്ടുകം കൊണ്ട് അമ്മയത്
ഒരു വാഴയിലയിലേക്ക് പരത്തുമ്പോൾ,
ഇല പതിയെ വെന്ത് നറുമണം വരും;
പിന്നീട് അമ്മയത് അനായാസമായി ചട്ടുകം കൊണ്ട് തന്നെ 
കഷ്ണങ്ങളാക്കി മുറിച്ചുവയ്ക്കും.

ചുക്കും ജീരകവും ഇട്ട്, ഉരുക്കിയ ശർക്കര പാനീയത്തിൽ മുക്കി 
വിഷുക്കട്ട കഴിക്കുമ്പോൾ അമ്മയെ അല്ലാതെ ആരെയാണ് 
ഓർമ്മ വരിക. കൃഷ്ണ വിഷുക്കട്ട ഉണ്ടാക്കുമ്പോഴും അതേ രുചിയാണ്
പക്ഷേ അമ്മ വിഷുവിന് കൂടെ ഇരുന്നു കഴിക്കാനില്ലല്ലോ 
എന്നോർക്കുമ്പോൾ ശർക്കരക്ക് മധുരം കുറവായ പോലെ.
ജീവിതത്തിലെ ചില ചേരുവകൾ ഒരിക്കൽ നഷ്ടപ്പെട്ടാൽ 
പിന്നീടൊരിക്കലും തിരികെ കിട്ടില്ല. 
ലോകത്തിലെ യാതൊന്നിനും നികത്തി, താളിച്ചെടുക്കാൻ 
ആവാത്ത നഷ്ടരുചികൾ.

അതുകൊണ്ട് ഇത് വായിക്കുന്ന എന്റെ കൂട്ടുകാർ, നിങ്ങളുടെ 
അമ്മയോ അച്ഛനോ കൂടെയുണ്ടെങ്കിൽ; ആഘോഷനാളുകളിൽ 
മാത്രമല്ല എന്നും അവരുടെ കൂടെയിരുന്നു ഭക്ഷണത്തിന്റെ രുചി 
നുണയുക. മനസ്സിലെ വിഷു ആഘോഷങ്ങളിൽ എന്നുമുണ്ടാക്കുന്ന 
സ്നേഹത്തിന്റെ വിഷുക്കട്ടയുടെ ഒരു തുണ്ട് അവരുടെ വായിലും 
വച്ചു കൊടുക്കുക; കുട്ടിക്കാലത്ത് നമുക്കവർ തന്നിരുന്ന പോലെ...

 #അമ്മ