September 29, 2015

നാടുനോക്കി ട്രെക്കിംഗ്

മുൻപ് നാലഞ്ചു തവണ വാഗമണ്‍ പോയിട്ടുണ്ടെങ്കിലും
ഈ മലനിരകൾ ഒരു വൻ വിസ്മയമായി തോന്നിയത്
ഈയിടെ പോയ ഒരു ട്രെക്കിംഗ് യാത്രയിലാണ്.
"നാടുനോക്കി" ട്രെക്കിംഗ്; അതായിരുന്നു ആ യാത്രയുടെ പേര്.



തൃശൂരിലും കൊച്ചിയിലും ഇതിനോടകം ഒട്ടനവധി
ട്രെക്കിംഗ് യാത്രകൾ ഒരുക്കിയ മധു ചേട്ടനിൽ നിന്നാണ്
ഈ യാത്രയെക്കുറിച്ച് അറിഞ്ഞത്.


വണ്ടികളൊക്കെ പോകുന്ന സാധാരണ റോഡ്‌ മാർഗം
അല്ലാതെ, അടിവാരം മുതൽ പഴയൊരു ജീപ്പ് റോഡ്‌
വഴി , കുരിശു മല  ആശ്രമവഴിയിലൂടെ തങ്ങൾ പാറ വരെ
നടന്നു കയറുന്ന ട്രെക്കിംഗ് ആണ് "നാടുനോക്കി".
ഏകദേശം 12 കിലോമീറ്റർ ദൂരം
5 മണിക്കൂറോളം നടന്നു കയറേണ്ട ഒരു നല്ല ട്രെക്കിംഗ്.
സംഗതി കേട്ടപ്പോൾ തന്നെ യാത്രാ സംഘത്തോടൊപ്പം
പോകുവാൻ തീരുമാനിച്ചു.




തലേ ദിവസം കൊച്ചിയിൽ പോയി തങ്ങി,
രാവിലെ 5 മണിക്ക് കലൂർ രാജ്യാന്തര സ്റ്റെഡിയത്തിൽ
നിന്നും ഏകദേശം 20 പേർ യാത്ര തിരിച്ചു. 8 മണിയോടെ ഈരാറ്റുപേട്ടയിലെത്തി. അവിടെ വച്ച് തൃശ്ശൂരിൽ നിന്നും
വന്ന 6 ബൈക്കേർസ്  ഞങ്ങളോടൊപ്പം ചേർന്നു.
പൂഞ്ഞാർ വഴി അടിവാരം എന്ന സ്ഥലത്തെത്തിയപ്പോൾ
നാലഞ്ചു പേർ പിന്നെയും ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു,
കൂട്ടത്തിൽ കൂടാൻ.
 

9 മണിയോടെ അടിവാരത്തു നിന്നും വാഗമണിലേക്കുള്ള
മലനിരകളിലേക്ക് ലക്ഷ്യമാക്കി ജീപ്പ് റോഡിലൂടെ ട്രെക്കിംഗ്
ആരംഭിച്ചു. ഒരു പള്ളിയുടെ അരികത്തു കൂടെ
കുത്തനെയുള്ള കയറ്റം ഉത്സാഹപൂർവ്വം കയറുന്നത് കണ്ട
ഞങ്ങളെ ഒരു കന്യാസ്ത്രീ സ്നേഹപൂർവ്വം ഓർമ്മിപ്പിച്ചു;
"ഇത് നിങ്ങൾ മുകളിൽ വരെ എത്തില്ല മക്കളെ, നല്ല
ബുദ്ധിമുട്ടാണ് കയറാൻ". ഒരു ചിരിയോടെ ഞങ്ങൾ
യാത്ര ചൊല്ലി നടന്നു കയറി.


കൂട്ടത്തിലെ ആരെയും ഞാൻ മുൻപൊരിക്കലും കണ്ടിട്ടില്ല.
കഴിഞ്ഞ നാലഞ്ചു വർഷമായി ബ്ലോഗിലൂടെ പരിചയമുള്ള
മധു ചേട്ടനെ ആദ്യായിട്ടാ അന്ന് കാണുന്നത്.
പല സ്ഥലങ്ങളിൽ നിന്നുള്ളവർ, പല ജോലി ചെയ്യുന്നവർ
പല പ്രായക്കാർ അങ്ങനെ വൈവിധ്യമുള്ള ഒരു സംഘം.
ചിലർ വൻ ട്രെക്കിംഗ് നടത്തിയിട്ടുള്ളവർ, പല രാജ്യങ്ങൾ
കണ്ട് യാത്രാ വിവരണങ്ങൾ എഴുതിയിട്ടുള്ളവർ,
കൂറ്റൻ ലൻസ് ഉള്ള ഫോട്ടോഗ്രാഫർമാർ, ബൈക്കെർസ്,
രാജ്യം മുഴുവൻ കാറിൽ യാത്ര ചെയ്തിട്ടുള്ളവർ,
അങ്ങനെയങ്ങനെ...


കൊമ്പറതോട് കടന്നു വേണം യാത്ര തുടങ്ങാൻ.
വഴി മദ്ധ്യേ തോടുകളും അരുവികളും കൊച്ചു വെള്ള
ചാട്ടങ്ങളും കാത്തു നിൽപ്പുണ്ട്. അവയിൽ കാലു നനച്ചും
ചിത്രങ്ങൾ പകർത്തിയും യാത്ര തുടർന്നു.

 
 

അട്ട കടിയേൽക്കാതിരിക്കാൻ ഉപ്പു പൊടി,
ട്രെക്കിംഗ് സ്റ്റിക്ക്, Quick Fix, BandAid, കത്തി, സ്നാക്ക്സ് എന്നിവ
കൂടാതെ ഒരു ടെന്റും കൂട്ടത്തിൽ കരുതിയിരുന്നു.


 നടത്തം അത്യാവശ്യം വേഗത്തിലായിരുന്നു, കാരണം എത്ര
ദൂരം താണ്ടണം എന്നൊരു നിശ്ചയമില്ലായിരുന്നു. വഴി
കാട്ടിയായി ബാബു എന്ന ചേട്ടൻ കൂടെയുണ്ട്.
 
 

ചിലയിടങ്ങളിൽ നടന്നു കയറാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ട്. വഴിയില്ലാത്തിടങ്ങളും ചെളിമണ്‍ പാതകളും കൂറ്റൻ
പാറക്കെട്ടുകളും നടത്തത്തിന്റെ രസം കാത്തു.
പലരും നടത്തെത്തേക്കാൾ ആസ്വദിച്ച് ഫോട്ടോകൾ എടുത്തു,
ഇത്രയും വലിയ ക്യാമറകൾ കൊണ്ടൊരു
സംഘത്തിന്റെ കൂടെയുള്ള ആദ്യ യാത്രയാണെനിക്ക്.

 
 
 
 
പൂക്കളും വൃക്ഷങ്ങളും ഇലപ്പടർപ്പുകളും അവർക്ക്
പോസ് കൊടുത്തു. ഇടയ്ക്ക് കഴിക്കാൻ കിട്ടിയ ആപ്പിളുകൾ
വിശപ്പകറ്റി.
 

ഉച്ച വരെ നടന്നിട്ടും ഉദ്ദേശിച്ച സ്ഥലമെത്തിയില്ല.
ചിലയിടങ്ങളിൽ വെയിൽ മൂത്തു വന്നെങ്കിലും
പെട്ടെന്ന് മഴ മേഘങ്ങൾ അവയെ മറച്ചുകൊണ്ട്‌
കോട മഞ്ഞിൻറെ തണുപ്പേകി. മുകളിൽ നിന്നും താഴേക്കു
നോക്കിയാൽ കിട്ടുന്നതു കാഴ്ച്ചയുടെ വിസ്മയം.
പാലാ പേട്ട മുതലായ പരിസര പട്ടണങ്ങളുടെ
ആകാശക്കാഴ്ച അവർണ്ണനീയം തന്നെ.

 
 

റോഡ്‌ കൂടാതെ ചില തേയില
തോട്ടങ്ങളുടെ അകത്തേക്ക് കടന്ന് മറുവഴിയിൽ എത്തി
നടന്നെത്തിയത്‌ കുരിശുമല ആശ്രമത്തിന്റെ
പുൽ മേടുകളിലെക്കാണ്. ഇരു വശവും പച്ച വിരിച്ച
മൊട്ടക്കുന്നുകളുടെ ഇടയിലൂടെയുള്ള വഴി ഞങ്ങളെ
വാഗമണിലെ കുരിശുമലയിൽ എത്തിച്ചപ്പോൾ സമയം
ഏകദേശം ഒന്നരയായി.


 

ഭക്ഷണം കഴിച്ചു കുറച്ചു നേരം
വിശ്രമിച്ച ശേഷം നേരെ കോലാഹലമേട് വഴി
തങ്ങൾ പാറയിലേക്ക്‌ നടന്നു.

 


പേരയ്ക്ക മരങ്ങലളിൽ നിന്നും കുഞ്ഞു മധുര പേരയ്ക്കകൾ
പറിച്ചു കഴിച്ചു.
വാഗമണിലെ ഏറ്റവും ഉയരം കൂടിയ സ്ഥലങ്ങളിൽ
ഒന്നാണ് തങ്ങൾ പാറ. അവിടെ പണ്ട് താമസിച്ചിരുന്ന
തങ്ങളുടെ കബർ അടക്കിയുട്ടുണ്ട്. അവിടെ വരെ നടന്നു
കയറുന്ന മലകൾ അപകടം നിറഞ്ഞതാണ്, പക്ഷേ ഏറെ
മനോഹരവും.

 
 

ഇടയിൽ ടെന്റ് കെട്ടി വിശ്രമിച്ചു.
ആദ്യായിട്ടാണ്‌ ടെന്റ് കെട്ടുന്നത് എങ്ങിനെയാണെന്നറിയുന്നത്.
മധു ചേട്ടന് നന്ദി പറയാതെ വയ്യ.




തണുത്ത കാറ്റ് ഞങ്ങളെ കടന്നു പോയിക്കൊണ്ടിരുന്നു.
എല്ലാവരും ഒത്തുകൂടി.

രാവിലെ മുതലുള്ള യാത്രയിൽ ഒരു നിമിത്തം പോലെ
എവിടെ നിന്നോ നടന്നടുത്ത കുറെ പേർ;
പേരറിയാത്തവർ, തമ്മിലറിയാത്തവർ...
എല്ലാവരും വട്ടം കൂടിയിരുന്ന് യാത്രാ വിശേഷങ്ങളും
മറ്റും പങ്കുവച്ചു, കൂടുതൽ പരിചിതരായി.



അപ്പോഴാണ്‌ അറിയുന്നത്, ഞാൻ ആറേഴു വർഷം മുൻപേ
ബ്ലോഗിലൂടെ വായിച്ചറിഞ്ഞ, കാണാനാഗ്രഹിച്ച
"നിരക്ഷരൻ" എന്ന വ്യക്തിയോടോപ്പമാണ് ഈ പകൽ
മുഴുവൻ നടന്നിരുന്നത് എന്ന് !!!


കഴിഞ്ഞതും, വരാനിരിക്കുന്നതുമായ യാത്രയുടെ
വൈവിധ്യങ്ങളും തമാശകളുമായി ഏറെ നേരം
അവിടിരുന്നു; മല നിരകളുടെ ഉയരങ്ങളിൽ
വാനം മുട്ടി നിന്നു ഞങ്ങളുടെ സന്തോഷം.
തങ്ങൾ പാറയുടെ താഴെ അങ്ങകലെ ഒരു തടാകം,
അതിൽ അസ്തമയ സൂര്യൻ
ഉപചാരം ചൊല്ലി പിരിയാനൊരുങ്ങുന്നു.


 ഞങ്ങളും വിട പറയാനൊരുങ്ങി.
വീണ്ടുമൊരു യാത്രയിൽ,
എവിടെവചെങ്കിലും ഏതെങ്കിലുമൊരു
കാട്ടിലോ കുന്നിൽ പുറത്തോ കാണാമെന്ന പ്രതീക്ഷയോടെ...

September 03, 2015

പകിട


ഇക്കാലത്ത് ചൂത് വച്ച് പകിട കളിക്കുന്ന ഒരു സ്ഥലം
എന്റെ ചിന്തയിൽ പോലുമില്ലായിരുന്നു.
വളരെ വളരെ പണ്ട് ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ക്രൌണ്‍
ടിവിയിൽ മഹാഭാരതം കണ്ടപ്പോൾ,
ശകുനിയുടെ കയ്യിലാണ് പകിട അവസാനമായി
കണ്ട ഒരോർമ്മ. രാജാക്കന്മാർ പണ്ട് രാജകീയമായി
കളിച്ചിരുന്ന ആ പകിട കളി ഇന്നും പലയിടങ്ങളിലും
നിലനിൽക്കുന്നു എന്നറിഞ്ഞപ്പോൾ ഒരു വിസ്മയം !!!


 യാദ്രിശ്ചികമായി ഈ ഓണക്കാലത്ത്
ഒരു യാത്രയുടെ ഇടവേളയിൽ വഴിയരികിൽ ഒരു
ചെറിയ പന്തൽ കണ്ടു, ഒരു ഉദ്ഘാടനം നടക്കാൻ പോകുന്നു.
"അഖില കേരള പകിട കളി ടൂർണ്ണമെന്റ് - 2015"
സ്ഥലം : തൃശ്ശൂരിലെ അഞ്ചേരി അടുത്ത് മുത്തപ്പൻ ക്ഷേത്ര
മൈതാനിയോടു ചേർന്ന് കിടക്കുന്ന ഒരു പറമ്പ്.


കഴിഞ്ഞ ഒരു ദശാബ്ദ കാലമായി ഓണക്കാലത്ത്
ഇവിടെ ഈ പകിട കളി നടക്കുന്നു. കേരളത്തിന്റെ വിവിധ
ദിക്കുകളിൽ നിന്നും പകിട കളിക്കാർ വന്ന്
മത്സരിക്കുന്ന ഒരിടം. നാല് മാസത്തോളം നീണ്ടു
നിൽക്കുന്ന ടൂർണ്ണമെന്റ്.

ജീവിതത്തിൽ ആദ്യമായി ഒരു പകിട കളി നേരിൽ
കാണുവാനും, ഇത് എന്താണീ ചൂത് കളിയെന്നും
അറിയുവാൻ  കിട്ടിയ അവസരം നഷ്ട്ടപ്പെടുത്തിയില്ല.


കളിയിടവും ആളുകളും ഏത് തരക്കാർ ആണെന്ന്
നിശ്ചയമില്ലെങ്കിലും മടിക്കാതെ ആ പകിട കളിയുടെ
"ഗോദയിലേക്ക് " ആദ്യമായി ഞാൻ കടന്നു ചെന്നു.
ചെറുപ്പക്കാരായി ആരെയും കണ്ടില്ല. ഒരുമാതിരി
വല്ലാത്ത ആളുകൾ, ഭൂരിഭാഗവും കാജാ ബീഡിയും
വലിച്ചു പുകച്ചു കൊണ്ടാണ് ഉന്തു കാലിൽ ഇരിപ്പുറപ്പിച്ചു
കളിക്കുന്നത്.



ഒരു ടീം കളി തുടങ്ങിക്കഴിഞ്ഞു, ആവേശം മൂത്ത് വരുന്നു.
ചുറ്റും പത്തു പന്ത്രണ്ടാളുകൾ കൂടി നിന്ന് കളി പറയുന്നുണ്ട്.
മറ്റൊരു കൂട്ടർ പകിട കളിയുടെ കളം വരച്ചു
തുടങ്ങുന്നതേയുള്ളൂ. കളിക്കാനായി ഉപയോഗിക്കുന്ന
പകിടകളും, ചൂതും, തായം(കളം) വരയ്ക്കാനുള്ള ചോക്കും,
ഇരിപ്പലകകളും മറ്റും അവിടെ കൂട്ടി വച്ചിട്ടുണ്ട്.



എല്ലാം കണ്ടു വണ്ടറടിച്ചു നിന്ന ഞാൻ, അടുത്ത് നിൽക്കുന്ന
ചേട്ടനോട് കാര്യങ്ങൾ ചോദിക്കാൻ തീരുമാനിച്ചു.
കയ്യിൽ ക്യാമറയുമായി, കണ്ടാൽ മാന്യനെന്നു "തോന്നുന്ന"
എന്നെ ഒന്ന് നോക്കി. ഞാൻ എന്തോ വല്ല്യ
സംഭവാണെന്ന് തെറ്റിധരിച്ച ആ ചേട്ടൻ പറഞ്ഞു തുടങ്ങി.
പുള്ളി നല്ല ഫിറ്റാ, മദ്യത്തിന്റെ ഗന്ധം മേമ്പൊടിയായി
പകിട കളിയെക്കുറിച്ച് അയാൾ കുറെ കാര്യങ്ങൾ
പറഞ്ഞു തന്നു. എല്ലാം മനസ്സിലായില്ല എങ്കിലും
കുറച്ചു കാര്യങ്ങൾ ഓർമ്മയിൽ ഉള്ളത് ഇവിടെ
പോസ്റ്റുന്നു. തെറ്റുകൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക.




96 ചതുര കള്ളികൾ ഉള്ള കളം ആണ് ആദ്യം വരയ്ക്കുന്നത്.
ഇതിനെ തായം വരയ്ക്കുക എന്ന് പറയും.
നാല് കൊമ്പുകൾ ആണ് ഒരു തായത്തിൽ
ഉണ്ടാവുക. ഒരു തായം വരച്ചാൽ രണ്ടു ടീമുകൾ
പകിട കളിയിൽ ഏറ്റുമുട്ടും. സാധാരണയായി ഒരു
ടീമിൽ രണ്ടു പേരാണ് ഉണ്ടാവുക.
എതിർ ദിശയിലുള്ള കൊമ്പുകളിൽ ആണ്
ഒരേ ടീമിലുള്ള ആളുകൾ ഇരിക്കുക.



ഒരു ടീമിന് രണ്ടു പകിട കൊടുക്കും. പഞ്ച ലോഹത്തിൽ
നിർമ്മിച്ച ഇവ ചേർത്ത് വച്ചാണ് കളിക്കുന്നത്.



അര കിലോയോളം തൂക്കം ഉണ്ട് ഈ രണ്ടെണ്ണത്തിനും  കൂടെ.
പകിടയിട്ട് കിട്ടുന്ന എണ്ണത്തിന് അനുസരിച്ച്
തായത്തിൽ കരു ഇറക്കി നീക്കാം. ഈ കരുവാണ് ചൂത്.


ഒരു  കളിയിൽ(ഒരു തായം)  ആകെ 16 ചൂതാണ് ഉണ്ടാവുക.
ഒരു ടീമിന് രണ്ടു തരം ചൂതുകൾ, നാലെണ്ണം വീതം ഉണ്ടാവും.
അതിനു പ്രത്യേക പേരുകളും ഉണ്ട്.
ഒരു ടീമിന് ഓടൻ, പാത്തി എന്നീ ചൂതുകൾ;
മറു ടീമിന് നുറുക്ക്, കൊമ്പൻ എന്നീ ചൂതുകൾ.



വാഴ തണ്ടുകൊണ്ട് ഉണ്ടാക്കിയ ഈ ചൂതുകൾ
അവയുടെ രൂപം അനുസരിച്ചാണ്
ഓടൻ, പാത്തി, നുറുക്ക്, കൊമ്പൻ എന്നീ പേരുകളിൽ
അറിയപ്പെടുന്നത്.


പകിട വീഴുന്ന എണ്ണം അനുസരിച്ച് കവിടി കളിയിലെ
പോലെ(4,8 ) പെരുക്കം അഥവാ പെരുപ്പൻ  കളിക്കാം.
നെർക്കു നേർ കൊമ്പു കെട്ടുന്ന ടീം ജയിക്കും.



പകിട കളികുന്നവർ മിക്കവാറും
അന്ധ വിശാസത്തിന്റെ കൂട്ട് പിടിക്കും.
തായം വരയ്ക്കാനുള്ള ടോസ്സിങ്ങും ചൂത്
തിരഞ്ഞെടുക്കാനുള്ള ടോസ്സിങ്ങും എല്ലാം
കളിയുടെ ഭാഗ്യ രാശികളായി കാണുന്നു ഇവർ.
പകിട ഏറിയും മുൻപേ മന്ത്രം പോലെ ഉരുവിടുകയും
എതിർ ടീമിലുള്ളവർ മണ്ണിൽ കമിഴ്ന്നു കിടന്ന്
മുട്ടിപ്പായി പ്രാർത്ഥികുന്നതും ഉച്ചത്തിൽ ഓരിയിടുന്നതും
പതിവു കാഴ്ചകളാണ്.




വല്ലാത്തൊരു ലഹരിയാണ് ഇവർക്കീ ചൂത് കളി.
മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഒരു കളി ചിലപ്പോൾ
ദിവസങ്ങൾ പോലും കടന്നു പോകുമത്രേ !
കഴിഞ്ഞ വർഷം ഒരു കളി പൂർത്തിയായത്‌
3 ദിവസം കൊണ്ടാണെന്ന് കേട്ടപ്പോൾ ആശ്ചര്യം തോന്നി.



32 ടീമുകൾ മത്സരിക്കുന്ന ഈ ടൂർണ്ണമെന്റിന്റെ
വിജയികൾക്ക് ലഭിക്കുന്ന സമ്മാന തുക
25,000 രൂപയാണ്. വെറുതെയല്ല
മലപ്പുറത്ത്‌ നിന്നും മറ്റും പകിട കളിക്കാർ ഈ
കൊച്ചു ഗ്രാമത്തിൽ വന്നു അഞ്ച് റൌണ്ട്
കളിച്ചു സമ്മാനവും കൊണ്ട് പോകുന്നത്.

മലപ്പുറം, വടക്കാഞ്ചേരി എന്നീയിടങ്ങളിലും
ഇതുപോലുള്ള പകിട കളി ടൂർണ്ണമെന്റുകൾ
നടന്നു വരുന്നുണ്ട് എന്നാണറിയാൻ കഴിഞ്ഞത്.
എന്തായാലും ഈ സംഭവം കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ
തൃശൂർ ക്ക് വച്ച് പിടിച്ചോ. അഞ്ചേരിയിലെ ഇപ്പൊ
തുടങ്ങിയ ഈ കളി അടുത്ത നാലു മാസക്കാലം
അവിടെത്തന്നെയുണ്ടാകും.