June 24, 2013

ഞാൻവായിച്ച പുസ്തകം

ജൂണ്‍ 19 വായനദിനം  !
കേരളത്തിലെ ഗ്രന്ഥശാല പ്രവര്ത്തനത്തിന്റെ പിതാവായ
ശ്രീ P.N.പണിക്കരുടെ ചരമദിനമാണ്‌ മലയാളികൾ വായനദിനമായി ആചരിക്കുന്നത്.


ഞങ്ങളുടെ ഗ്രാമത്തിലെ നേതാജി വായനശാലയിൽ വായനാദിനം
ആചരിക്കാൻ തീരുമാനിച്ചു. പലയിടങ്ങളിലും ഫ്ലക്സ് വലിച്ചുകെട്ടി
വായന ദിനത്തിന്റെ പോസ്റ്റർ ഒട്ടിച്ചാൽ വായനദിനാചരണം പൂർത്തിയാവുന്നു.
പക്ഷേ അതിൽ നിന്നും വ്യത്യസ്തമായി എന്ത് ചെയ്യാം എന്ന ചിന്തയിൽ
നിന്നാണ് "ഞാൻ വായിച്ച പുസ്തകം" എന്ന ആശയം ഉണ്ടായത്.

 

വായനയെ വളർത്തുന്ന തരത്തിൽ ഒരു പദ്ധതി ആവിഷ്ക്കരിച്ചു.
അത് എല്ലാ മാസവും വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തുവാനും...
 


ഇതാണ് "ഞാൻ ഞാൻ വായിച്ച പുസ്തകം" പരിപാടി;
വായനക്കാരൻ അവർ വായിച്ച പുസ്തകം സുഹൃത്തുക്കൾക്കായി
പരിചയപ്പെടുത്തുന്നു. പുസ്തകത്തിലെ ആശയവും കഥാസന്ദര്ബവും
നിരൂപണവും ഇതിൽ ഉൾക്കൊള്ളിക്കാം. വായനക്കാരന്റെ വായനാനുഭവം
സഹൃദയ സദസ്സിനു മുൻപിൽ അവതരിപ്പിക്കുന്നതോടൊപ്പം
എഴുത്തുകാരനെക്കുറിച്ചും വിവരിക്കണം. അദ്ധേഹത്തിന്റെ ഇതര കൃതികളെയും
പരിചയപ്പെടുത്താം. സദസ്യർക്ക് സംശയങ്ങൾ അവതാരകനോട്
ചോദിക്കാം. തികച്ചും സൌഹൃദപരമായൊരു സംവാദ സദസ്സ് !


വായനക്കാർക്ക് കൂടുതൽ ആഴത്തിലുള്ള വായനക്കും,
കേട്ടിരിക്കുന്നവർക്ക്  വായിച്ചിട്ടില്ലാത്ത പസ്തകങ്ങളെ പറ്റി ഒരു
ധാരണയും വായിക്കാനുള്ള ജിജ്ഞാസയും ഉണ്ടായേക്കും ഈ
അവതരണത്തിലൂടെ.


മേൽപ്പറഞ്ഞ ചിന്തകളുടെ ബലത്തിൽ "ഞാൻ വായിച്ച പുസ്തകം"
പരിപാടിയുടെ ഒന്നാം ഭാഗം ഞങ്ങൾ വായനശായിൽ സംഘടിപ്പിച്ചു.
അവതരണത്തിനായി 5 പുസ്തകങ്ങൾ തിരഞ്ഞെടുത്തു.
ഗ്രാമത്തിലെ യുവ വായനക്കാരുടെ സാന്നിധ്യം പ്രതീക്ഷയുടെ
തിരിനാളം കൊളുത്തിയപ്പോൾ "ഞാൻ വായിച്ച പുസ്തകം"
പരിപാടിയുടെ നാന്ദി കുറിച്ചു.



മലയാളത്തിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന
"ഖസാക്കിന്റെ  ഇതിഹാസം" ആയിരുന്നു ആദ്യം കഥ പറയാനെത്തിയത് .
O V വിജയന്റെ ഖസാക്ക് എന്ന പാലക്കാടൻ ഗ്രാമവും ഭാഷയും
ഏക അധ്യാപക വിദ്യാലയത്തിലേക്കുള്ള രവിയുടെ വരവും എല്ലാം
ഭംഗിയായി  അവതരിപ്പിക്കപ്പെട്ടു. ശേഷം നടന്ന സംവാദത്തിലും
സദസ്യർ നല്ലപോലെ പങ്കെടുത്തപ്പോൾ ചർച്ച സജീവമായി.



 
രണ്ടാമൂഴം MT യുടെ "രണ്ടാമൂഴം" ആയിരുന്നു. ഭാഷയുടെ ഒഴുക്കും
മഹാഭാരതത്തിന്റെ ഗാംബീര്യവും ചേർന്ന മികവാർന്ന നോവൽ.
പുരാണ കഥാ പാത്രങ്ങൾക്ക് MT നല്കി വന്ന പുതിയൊരു വീക്ഷണത്തെ
അനുകൂലിച്ചും പ്രതികൂലിച്ചും ചര്ച്ചകൽ  വന്നു. എന്തു തന്നെയായാലും
ജീവിതം മുഴുവൻ രണ്ടാമൂഴക്കാരനായി  നിലകൊണ്ട ഭീമസേനൻ വായനക്കാർക്ക്
പ്രിയപ്പെട്ടവൻ തന്നെ.




 
 
മൂന്നാമൂഴം ഒരു സഞ്ചാര സാഹിത്യം ആയിരുന്നു. ശ്രീ. MK രാമചന്ദ്രന്റെ
"തപോഭൂമി ഉത്തരാഖണ്ട് ". ഈ മഴക്കാലത്ത് പ്രളയ വാർത്തകളിൽ
ഇടം നേടിയ ഉത്തരാഖണ്ടിന്റെ  വിശേഷങ്ങളും യാത്രാ വിവരണവും
കേൾക്കാൻ കേൾവിക്കാർക്ക് ആകാംക്ഷയുണ്ടായിരുന്നു.
അധികമാളുകൾ ഈ പുസ്തകം വായിച്ചിട്ടില്ലായിരുന്നു, അതിനാൽ
ഗംഗയുടെയും കാവേരിയുടെയും ഉത്ഭവ സ്ഥാനത്ത് അക്ഷരങ്ങളിലൂടെ
ഒരു തീർത്ഥ  യാത്ര ചെയ്തു വന്ന പ്രതീതിയുണ്ടാക്കാൻ അവതാരകന്
സാധിച്ചു.



അടുത്ത പുസ്തകം പുതിയ യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ
ശ്രീ ബന്ന്യാമിൻ രചിച്ച "ആടുജീവിതം" എന്ന നോവലായിരുന്നു.
പ്രവാസ ജീവിതത്തിന്റെ നരക യാതനകൾ സത്യസന്ധമായ
വാക്കുകളിലൂടെ പച്ചയായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്ന
ഈ നോവലിന്റെ വായനാനുഭവം സദസ്യരിലും നൊമ്പരമുണർത്തി.


 

അഞ്ചാം പുസ്തകാവതരണത്തിനായി തിരഞ്ഞെടുത്തത് ഒരു
മറുഭാഷാ നോവലായിരുന്നു. International BestSeller ആയ
ബ്രസീലിയൻ എഴുത്തുകാരൻ ശ്രീ പൌലോ കൊയിലോയുടെ
THE ALCHEMIST. സ്വപ്നത്തിന്റെ പിറകെ പോകുന്ന
സാന്റിയാഗോ എന്ന  ഇടയ ബാലന്റെ കഥ പറയുന്ന ഈ നോവൽ
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരം.
ഒരാൾ തീക്ഷണമായി ഒരുകാര്യം ആഗ്രഹിച്ചാൽ പ്രപഞ്ചം മുഴുവൻ
അയാളുടെ സഹായത്തിനെത്തും എന്ന് പറയുന്ന ഈ നോവൽ
ഏവരും വായിച്ചിരിക്കേണ്ട ഒന്നാണെന്ന് വിലയിരുത്തി.

 

ആദ്യമായി  പരീക്ഷിച്ച ഈ "ഞാൻ വായിച്ച പുസ്തകം" എന്ന പരിപാടി
അങ്ങനെ പൂർണ്ണമായി. പുസ്തകങ്ങൾ അവതരിപ്പിച്ചവര്ക്ക്
നന്ദി സൂചകമായി  പുസ്തകങ്ങൾ ഉപഹാരമായി നല്കി.
വലിയ ഒരു സദസ്സ് ഇല്ലായിരുന്നു എങ്കിലും പങ്കെടുത്തവരെല്ലാം
സജീവമായി അഭിപ്രായങ്ങൾ പറഞ്ഞു.

മഞ്ഞ വെയിൽ മരണങ്ങൾ, ഒരു സങ്കീർത്തനം പോലെ , ഇനി ഞാൻ ഉറങ്ങട്ടെ,
ടോടോ ചാൻ തുടങ്ങിയ പുസ്തകങ്ങളെക്കുറിച്ചും  പ്രതിപാദിപ്പിക്കപ്പെട്ടു.
ഒരാൾക്കെങ്കിലും വായനയുടെ തിരിനാളം മനസ്സിൽ കൊളുത്താൻ
കഴിഞ്ഞെങ്കിൽ അതാണ്‌ ഈ  പരിപാടിയുടെ വിജയം.
ഒന്നുറപ്പാണ് പങ്കെടുത്തവരെല്ലാം ഇനിയും
ഇത്തരം  പരിപാടികളിൽ തൽപ്പരരാണ്. നിനച്ചിരിക്കാതെ ഒത്തിരി അകലെ
നിന്നും അതിഥികളായി വന്നെത്തിയ എന്റെ പ്രിയ സുഹൃത്തിനും അവളുടെ
അച്ഛനും പുതിയോരനുഭവം നല്കാനായത്തിൽ സന്തോഷമുണ്ട്.
വായനാനുഭവം പങ്കു വയ്ക്കുവാനും, കേൾക്കുവാനും നിങ്ങൾക്കും
എന്റെ ഗ്രാമത്തിലേക്ക് വരാം.

വരും നാളുകളിലെ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
ഫോണിൽ ബന്ധപ്പെടുക (09847956600) 

"ഞാൻവായിച്ച പുസ്തകം" പരിപാടിയിലേക്ക് സുസ്വാഗതം...

അക്ഷരങ്ങളിലൂടെ വായിച്ചറിഞ്ഞ വഴിയിലൂടെ, 
മനസ്സിന്റെ സ്വപ്നങ്ങളിലേക്ക് 
നമുക്കൊന്നിച്ചൊരു യാത്ര പോകാം,
സാന്റിയാഗോയെ പോലെ;
പുസ്തകങ്ങൾ നമുക്കവിടെ വഴികാട്ടിയാകട്ടെ...

"വായിക്കുക ! വളരുക !"