February 03, 2012

മറയൂര്‍ ശര്‍ക്കര

ശര്‍ക്കരയില്‍ വളരെ പ്രസിദ്ധമായ ഒരിനമാണ്‌ മറയൂര്‍ ശര്‍ക്കര.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു മൂന്നാര്‍ യാത്ര ഒത്തുവന്നു. 
മൂന്നാറിലെ തണുപ്പോ, മലനിരകളിലെ തേയില തൊട്ടങ്ങളോ മറ്റു സ്ഥിരം കാഴ്ചകളോ
അല്ല ഞാന്‍ തേടി നടന്നത്. ഒരിക്കല്‍ ആരോ പറഞ്ഞു തന്നിരുന്നു, മൂന്നാറില്‍ നിന്നും 
60 കിലോമീറ്റര്‍ അകലെ മരയൂരിനടുത്തു കാന്തല്ലൂര്‍ എന്ന ഗ്രാമത്തില്‍ ചെന്നാല്‍ 
മറയൂര്‍-ശര്‍ക്കര ഉണ്ടാക്കുന്നത്‌ കാണാം എന്ന്. 

ചെന്ന ദിവസം മൂന്നാറില്‍ കൊടും തണുപ്പായിരുന്നു, രാത്രില്‍ 7 ഡിഗ്രിയില്‍ 
താഴെയായിരുന്നു താപം. തണുപ്പിന്റെ കമ്പിളിയില്‍ നിന്നും, അലസതയുടെ പുതപ്പില്‍ നിന്നും 
എണീറ്റ് മൂന്നാര്‍ ടൌണില്‍ നിന്നും കാന്തല്ലൂരിലേക്ക് യാത്ര തിരിച്ചപ്പോഴേ സമയം 
പത്തു മണിയായി. രാജമല കഴിഞ്ഞു മറയൂര്‍ വരെയുള്ള വഴിയിലാണ്
ഏറ്റവും ഭംഗിയുള്ള തേയില തോട്ടങ്ങള്‍ ഉള്ളത്. 

 

മലകളെ പുണര്‍ന്നു നില്‍ക്കുന്ന പച്ചപ്പിന്റെ കമ്പിളി പുതപ്പുകള്‍ കണ്ട്, മറയൂരിലെ 
ചന്ദന തോട്ടങ്ങള്‍ കണ്ട്, ഉച്ചയോടെ കാന്തല്ലൂരില്‍ എത്തി. കറുപ്പന്‍ എന്ന് പേരുള്ളൊരു
ചേട്ടനെയും മറയൂരില്‍ നിന്ന് കൂടെ കൂട്ടിയിരുന്നു. ആദിവാസിയായ ആ ചേട്ടന് 
കാന്തല്ലൂര്‍, മുനിയറ, പെരുമല തുടങ്ങിയ സ്ഥലങ്ങള്‍ നല്ല വശമായത് കൊണ്ട് എല്ലാം 
എളുപ്പം കാണാന്‍ സാധിച്ചു.

 
മറയൂരില്‍ നിന്നും കന്തല്ലൂരിലെക്കുള്ള വഴി കുത്തനെയുള്ള കയറ്റമാണ്. ആദ്യമായാണ്‌ 
ഹൈ റെഞ്ചില്‍ കാര്‍ ഓടിക്കുന്നതെങ്കിലും ആ യാത്ര ഞാന്‍ ശരിക്കും ആസ്വതിച്ചു;
ചിലയിടങ്ങളില്‍; ഹെയര്‍ പിന്‍ വളവുകളില്‍ വച്ച് മനസ്സില്‍ നിന്നും
കിളി പറക്കാതിരുന്നില്ല :)


പെരുമലയിലെ, തട്ട് തട്ടായി തിരിച്ച കൃഷിയിടങ്ങളിലെ പച്ചക്കറി തോട്ടങ്ങളും, പൂന്തോട്ടങ്ങളും,
കരിമ്പില്‍ തോട്ടങ്ങളും കണ്ട് മടങ്ങവേ ആണ് ശര്‍ക്കര നിര്‍മ്മിക്കുന്ന,
ഓല മേഞ്ഞ ഒരു കുടിലില്‍ എത്തിയത്.





ഇനി മറയൂര്‍ ശര്‍ക്കര ഉണ്ടാക്കുന്ന രീതിലേക്ക് കടക്കാം.
കരിമ്പിന്റെ നീരില്‍ നിന്നാണ് ശര്‍ക്കര ഉണ്ടാക്കുന്നത് എന്ന് നമുക്കെല്ലാം അറിയാം.
ആദ്യം കരിമ്പിന്റെ തണ്ടെടുത്തു യന്ത്രത്തിന്റെ സഹായത്താല്‍ പിഴിഞ്ഞ് നീരെടുക്കുന്നു.
പിന്നീടത്‌ വലിയൊരു വീപ്പയിലേക്ക് പകര്‍ത്തി വയ്ക്കും. 



ഈ വീപ്പയില്‍ നിന്നും ആവശ്യാനുസരണം ഭീമാകാരമായ ഒരു 
വാര്‍പ്പിലേക്ക്‌(ഉരുളി) കരിമ്പിന്‍ നീര് പൈപ്പ് ഉപയോഗിച്ച് പകര്‍ത്തും. 

 


വലിയൊരു തീയടുപ്പിന്റെ മുകളിലാണ് വാര്‍പ്പ് വച്ചിരിക്കുക.
ഇനി വളരെ നേരം കരിമ്പിന്റെ നീര് വാര്‍പ്പില്‍ തിളപ്പിക്കും. തിളച്ച് കുറുകിത്തുടങ്ങുമ്പോള്‍
ചേരുവയായി സോഡാ കാരവും ചുണ്ണാമ്പ് പൊടിയും ചേര്‍ക്കും. 
വീണ്ടും ഇളക്കികൊണ്ടേ ഇരിക്കണം.

 
 

 ഈ പ്രക്രിയ തീരുവാന്‍ ഏകദേശം മൂന്നര മണിക്കൂര്‍ എടുക്കും. 
ഈ സമയം മുഴുവനും ഒരാള്‍ വാര്‍പ്പില്‍ ഇടവേളയില്ലാതെ ഇളക്കി കൊണ്ടിരിക്കണം, 
അടുപ്പില്‍ തീയും കത്തണം. 
കരിമ്പിന്‍ നീരെടുത്ത ശേഷം അവശേഷിക്കുന്ന ചണ്ടി അഥവാ കൊറ്റന്‍ എടുത്തു
ഉണക്കിയതാണ് കത്തിക്കാന്‍ ഉപയോഗിക്കുന്നത്.
ശര്‍ക്കര ഉണ്ടാകുന്നതും കാത്ത് നോക്കിയിരുന്ന ഞങ്ങള്‍ക്ക് നേരം പോയതെ അറിഞ്ഞില്ല.
ഇപ്പൊ ശര്‍ക്കര ഏകദേശം പാകമായി തുടങ്ങി. വെട്ടി തിളച്ച് കൊണ്ടിരിക്കുന്ന ശര്‍ക്കര ഇനി 
വാര്‍പ്പില്‍ നിന്നും, കുടിലില്‍ തന്നെ തോട്ടരികിലായി ഒരിക്കിയിട്ടുള്ള ഇരുമ്പില്‍ തീര്‍ത്ത 
ചാലിലേക്ക് പകര്‍ത്തി വയ്ക്കുന്നു. 

 
 
 

 
ഇത് ശ്രമകരമായ ഒരു ജോലിയാണ്, നാലോ അഞ്ചോ 
പേര്‍ ചേര്‍ന്നാലേ വാര്‍പ്പുയര്‍ത്തി ശര്‍ക്കര താഴേക്ക് ഒഴിക്കാനാവൂ. ഇത് എളുപ്പതിലാക്കാന്‍ 
വേണ്ടി വാര്‍പ്പിന്റെ ഒരറ്റത്ത് കയര്‍ കെട്ടി, മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന കപ്പിയിലൂടെ 
കോര്‍ത്തെടുത്തു എതിര്‍ വശത്ത് നിന്നും ഒരാള്‍ കയര്‍ വലിക്കും. ഇരുമ്പിന്റെ 
ചാലില്‍ പകര്‍ത്തിയെടുത്ത, ഉരുകിയ ശര്‍ക്കര ഇനിയും ഇളക്കണം, ചൂടാറും വരെ.

 
 
ഒരു പാകമാകുമ്പോള്‍ ശര്‍ക്കര കൈ കൊണ്ട് തന്നെ ഉരുട്ടി എടുക്കുമ്പോള്‍,
"മറയൂര്‍ ശര്‍ക്കര" വില്‍പ്പനക്ക് തയ്യാറായി. 


ഇനി മൂന്നാര്‍ യാത്ര പോകുമ്പോള്‍ ഇവിടം സന്ദര്‍ശിക്കാന്‍ മറക്കരുതേ. 
ആലുവയില്‍ നിന്നും മൂന്നാര്‍-മറയൂര്‍ വഴി കാന്തല്ലൂരിലേക്ക് നേരിട്ട് പ്രൈവറ്റ് ബസ്‌ ഓടുന്നുണ്ട്.
"മൂന്നാറും കാണാം, മറയൂര്‍ ശര്‍ക്കരയും വാങ്ങാം..."


January 24, 2012

പട്ടം


"കടലിലെ തിരമാലകള്‍ എവിടെ നിന്നോ 
കാറ്റിനെ കൊണ്ടുവന്ന് തീരത്തിന് നല്‍കി;
ആ സായന്തന കാറ്റിന്റെ സാക്ഷ്യത്തില്‍, 
പ്രിയസഖിയുടെ കരം ഗ്രഹിച്ചിരുന്ന എന്റെ മനസ്സൊരു പട്ടമായി മാറി;
ഞാനറിയാതെ വിരല്‍തുമ്പില്‍ നിന്നും ആ പട്ടം
ഉയരങ്ങളിലേക്ക് പറന്നു പൊങ്ങി..."

 
പട്ടത്തിനെക്കുറിച്ച്  ഓര്‍ക്കുമ്പോള്‍ വെറുമൊരു പഴയ കിനാവ്‌ പോലെ 
മാത്രമേ എനിക്ക് തോന്നാറുള്ളൂ; കാരണം ഒരു പട്ടം ഉണ്ടാക്കുവാനോ അതിനെ 
ശരിയാംവണ്ണം നൂലില്‍ കോര്‍ത്ത്‌ ഉയരങ്ങളില്‍ പറത്തി  നിയന്ത്രിക്കാനോ 
എനിക്കറിയുമായിരുന്നില്ല. 

കൊച്ചിയിലെ വൈപ്പിനടുത്ത് കൊഴുപ്പിള്ളി ബീച്ചില്‍ കഴിഞ്ഞ ദിവസം വരെ 
കൈറ്റ്  ലൈഫ് ഫൌണ്ടേഷന്‍ ന്റെ ആഭിമുഖ്യത്തില്‍ പട്ടം പറത്തല്‍ മേള 
അഥവാ കൈറ്റ് ഫെസ്റ്റിവല്‍ നടക്കുകയുണ്ടായി. 


പട്ടം പറത്തല്‍ ഹോബിയാക്കിയവരും, എന്നെപ്പോലെ "പട്ടം പറത്തല്‍" ഒരു സ്വപ്നം 
മാത്രമായി കൊണ്ട് നടക്കുന്നവരും, ഈയൊരു കലയെ സ്നേഹിക്കുന്നവരും 
വളരെ ഉത്സാഹത്തോടു കൂടി ഈ മേളയുടെ ഭാഗമായി. കേരളത്തില്‍ അത്രകണ്ട്
പ്രചാരമില്ലാത്ത ഈ വിദ്യ സാധാരണ ജനങ്ങളില്‍ എത്തിക്കുക എന്നാ ലക്ഷ്യത്തോടെ 
അവിടെ എത്തിയവരില്‍ വിദേശികളും, തെക്കേ ഇന്ത്യ ക്കാരും, പിന്നെ നമ്മുടെ സ്വന്തം 
നാടുകാരും ഉണ്ടായിരുന്നു. പരത്താന്‍ സജ്ജമായ പട്ടവും, അതിനുള്ള ചരടും 
നമുക്കവിടെ കിട്ടും. പട്ടം യഥാവിധി കെട്ടുവാനും ഉയരത്തില്‍ പരത്തുവാനുമൊക്കെ 
സഹായിക്കാന്‍ അവിടെ എനേകം പേരുണ്ട്. 

 
 
 

ആദ്യമൊക്കെ ഈ സംഭവം പറത്തിയപ്പോള്‍; ക്ഷമയുടെ നെല്ലിപ്പടി കടന്നു പോയി;
പക്ഷെ താമസിയാതെ "സംഗതിയുടെ ഗുട്ടന്‍സ് " മനസ്സിലാക്കി. 
കൂടാതെ "പട്ടം പറത്തല്‍" "പുലികള്‍" വിദൂരങ്ങളില്‍ "വിക്ഷേപിച്ച" 
കൂറ്റന്‍ പട്ടങ്ങള്‍ പിടിക്കുവാനും അവസരമുണ്ടായി. അത്രയും ഉയരത്തില്‍ പട്ടം 
പറത്തണമെങ്കില്‍ വളരെ നാളത്തെ പരിശ്രമം വേണം. അയാള്‍ മണിക്കൂറുകളോളം 
ഉയരത്തില്‍ പറക്കുന്ന പട്ടത്തിന്റെ ഇങ്ങേ അറ്റത്തുള്ള ചരടില്‍ വിശ്രമിക്കുന്നത് 
തെല്ലൊരു കൌതുകത്തോടു കൂടി മാത്രമേ എനിക്ക് നോക്കിക്കാണാന്‍ ആയുള്ളൂ.


പട്ടം പറത്തലിന്റെ രസത്തിനു പുറമേ, മേളയുടെ ഭാഗമായി 'പട്ടം നിര്‍മ്മാണ മത്സരം',
'പട്ടം പറത്തല്‍ മത്സരം' എന്നിവയും നടന്നു. 
പറത്തല്‍ മത്സരത്തില്‍ "ഡ്രോപ്പിംഗ് ", "ആംഗ്ലിംഗ് ", "ഫ്ലയിംഗ് " എന്നിങ്ങനെ മൂന്ന്
തരത്തിലായിരുന്നു. 


പട്ടങ്ങളുടെ ലോകത്തെത്തിയ പ്രതീതിയായിരുന്നു, കടപ്പുറത്ത് എത്തിയവര്‍ക്കെല്ലാം.
വാലുള്‍പ്പെടെ 50 അടി നീളമുള്ള ഹനുമാന്‍ പട്ടവും, വ്യാളി, നീരാളി, പരുന്ത്‌, നെറ്റിപ്പട്ടം 
എന്നിവയുടെ ആകൃതിയിലുള്ള പട്ടങ്ങളും കാഴ്ചക്കാരുടെ മനം കവര്‍ന്നു. 

 
 
 
 

 
കാറ്റിന്റെ കൈ പിടിച്ച് ആകാശം തൊട്ടു നില്‍ക്കുന്ന നൂറോളം പട്ടങ്ങളും, 
സാന്ധ്യ മേഘത്തിന്റെ പശ്ചാത്തലവും അതീവ ഹൃദ്യമായൊരു ദൃശ്യവിരുന്നൊരുക്കി.
കുട്ടികളും മുതിര്‍ന്നവരും പ്രായമേറിയവരും ഈ പട്ടം പറത്തിലിന്റെ രസം.


കടല്‍ തീരത്ത് പറന്നു കളിക്കുന്ന പട്ടങ്ങളെ നോക്കി പുഞ്ചിരിക്കുന്ന 
അസ്തമയ സൂര്യനും ഒരു പട്ടം പോലെ കുഞ്ഞു തിരകള്‍ക്കു മേലെ ഒഴുകി നടന്നു. 
ഒടുവില്‍ അദൃശ്യമാമൊരു ചരട് ആരോ താഴേക്കു വലിച്ചപ്പോള്‍ ചക്രവാളത്തിന്റെ 
സീമയില്‍ നിന്നും സൂര്യനും പട്ടങ്ങളും എവിടെയോ പോയൊളിച്ചു.


 നമ്മുടെയൊക്കെ മനസ്സും ഒരു പട്ടം പോലെയല്ലേ? 
സ്വപ്നങ്ങളുടെ ആകാശത്ത് അനിയന്ത്രിതമായ ഒരു പട്ടം പോലെ 
മനസ്സങ്ങിനെ പാറി നടക്കും; ലക്ഷ്യമേതുമില്ലാതെ...
ജീവിതത്തില്‍ ചിലപ്പോഴെങ്കിലും മനസ്സിനെ നാം ഒരു ചരടില്ലാ പട്ടം പോലെ 
അഴിച്ചു വിടണം. പോകാന്‍ കൊതിക്കുന്നിടങ്ങളില്‍ യധേഷ്ട്ടം വിഹരിച്ച്
താനേ അത് തിരിച്ചു വരട്ടെ; 
അതുവരെ നമുക്ക് കാത്തിരിക്കാം, വെറുമൊരു സാക്ഷിയായി...

ചമയം




എറണാകുളത്തെ തൃപ്പൂണിത്തുറയിലെ വൃശ്ചികോത്സവത്തിനു പോയപ്പോഴാണ് 
ആദ്യമായി കഥകളി പൂര്‍ണ്ണമായി കാണാനിടയായത്. അന്ന് കഥകളി
സംഘത്തോടൊപ്പം ഏതാനും മണിക്കൂറുകള്‍ ചിലവിടാനായത്
ജീവിതത്തിലെ തന്നെ അപൂര്‍വ്വ നിമിഷങ്ങളായി കരുതുന്നു;
കാരണം കഥകളിയുടെ മുന്നൊരുക്കങ്ങളില്‍ ഓരോ വേഷക്കാരനും അര്‍പ്പിക്കുന്ന 
ആത്മ സമര്‍പ്പണവും ക്ഷമയും അന്നെന്നെ വിസ്മയിപ്പിച്ചു!
കേളി കൊട്ടിന്റെ മാസ്മര പ്രപഞ്ചത്തില്‍,തിരിയിട്ടു കത്തിച്ചുവച്ച കളി വിളക്കിന് മുന്‍പില്‍,
കഥകളി പദങ്ങള്‍ക്കൊപ്പമുള്ള അഭിനയത്തെക്കാളുംഎന്നെ ആകര്‍ഷിച്ചത്
വേഷക്കാരന്റെ ചമയമാണ്. അതെ, ഇത്രയേറെ ചമയ പ്രധാനമായ 
മറ്റൊരു കലാരൂപം ഇല്ലെന്നു തോന്നുന്നു. 


അരങ്ങിലെ കളി തുടങ്ങുന്നതിനു മണിക്കൂറുകള്‍ മുന്‍പേ തുടങ്ങുന്നു വേഷക്കാരന്റെ ചമയം. 
(കഥകളി അവതരിപ്പിക്കുന്ന കലാകാരനെയാണ് "വേഷക്കാരന്‍" എന്ന് പറയുന്നത്.)
കെട്ടിയാടുന്ന വേഷത്തിന്റെ സ്വഭാവമനുസരിച്ച് ചമയവും വിഭിന്നമാണ്.
പുരുഷ വേഷമായാലും സ്ത്രീ വേഷമായാലും ഏകദേശം നാല് മണിക്കൂറെടുക്കും ചമയത്തിന്.
അരങ്ങിലെ കഥാപാത്രമാകുന്ന ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും പ്രത്യേകം
ചമയ സമ്പ്രദായങ്ങള്‍ നിലവിലുണ്ട്. ചമയത്തിലെ പൂര്‍ണ്ണത തന്നെയാണ്
വേഷക്കാരന് അതിമാനുഷിക പരിവേഷം നേടിക്കൊടുക്കുന്നതും.

തൃപ്പൂണിത്തുറയിലെ കഥകളിയരങ്ങിലെ അനുഗ്രഹീതരായ കലാകാരന്മാരാണ് 
കഥകളി ചമയ രീതികളെക്കുറിച്ച് എനിക്ക് പറഞ്ഞു തന്നത്.



മൂന്നു ഘട്ടമായിട്ടാണ് ചമയം തീര്‍ക്കുന്നത്; "തേപ്പ്", "ചുട്ടി", "ഉടുത്തുകെട്ട്".
വേഷക്കാരന്റെ മുഖത്ത്‌ അടിസ്ഥാനപരമായി ചെയ്യുന്ന ചമയമാണ് തേപ്പ്. 
വേഷമണിയുന്ന കലാകാരന്‍ തന്നെയാണ് തേപ്പ് സാധാരണയായി ചെയ്യാറുള്ളത്.
തേപ്പിനു ശേഷം ചുട്ടിക്കാരന്‍(യഥാര്‍ത്ഥ ചമയക്കാരന്‍) വേഷക്കാരന്റെ മുഖത്ത് 
"ചുട്ടി" കുത്തുന്നു. ചമയത്തിന്റെ രണ്ടാം ഘട്ടമായ ചുട്ടി കുത്തല്‍ ഏറെ ശ്രമകരമാണ്,
കാരണം കഥാപാത്രത്തിനു രൂപവും ഭാവവും നല്‍കുന്ന ചമയം ഇതാണ്. 
പച്ച, കത്തി , താടി, കരി എന്നിങ്ങനെ വിവിധ വേഷങ്ങള്‍ക്കനുസൃതമായി പ്രത്യേകം 
ചുട്ടി സമ്പ്രദായങ്ങള്‍ ഉണ്ട്.

 

  

 

 ചമയത്തിന്റെ നിറങ്ങള്‍ ഉണ്ടാകുന്നതും വളരെ കൌതുകകരമായ അറിവുകളാണ്,
തികച്ചും പ്രകൃതിദത്തം. ചുവപ്പ് നിറവും മഞ്ഞ നിറവും യഥാക്രമം "ചായില്ല്യം", "മനയോല'
എന്നീ കല്ലുകള്‍ പൊടിച്ച് ഉണ്ടാക്കുന്നു. അരി പ്പൊടിയും നാരങ്ങാ നീരും ചേര്‍ത്ത് 
വെള്ള നിറത്തിനായി ഉപയോഗിക്കുന്നു. പച്ച നിറം കിട്ടുന്നതിനായി മനയോലയും 
നീലവും സമാസമം ചേര്‍ക്കുന്നു. കുങ്കുമവും ചമയത്തിനായി ഉപയോഗിക്കാറുണ്ട്. 
മേല്‍പ്പറഞ്ഞ പോടികളെല്ലാം അലിയിച്ചു ചേര്‍ത്ത് വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്നതിനായി 
ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ്. 


"ചെഞ്ചില്ല്യം" എന്നൊരു കല്‍പ്പൊടി മുഖത്ത് അരച്ച് തേക്കുന്നത് പൊള്ളല്‍ 
ഒഴിവാക്കാന്‍ സഹായിക്കുമത്രേ ! കണ്ണിനെ ചുവപ്പണിയിക്കാന്‍ ചുണ്ടപ്പൂവിന്റെ വിത്ത് 
വേണം. പരമ്പരാഗത ചമയരീതികള്‍ ഇതൊക്കെയാണെങ്കിലും, മേല്‍പ്പറഞ്ഞ സാമഗ്രികള്‍ 
സുലഭമല്ലാത്തത്കൊണ്ട്  പുതിയ ചമയക്കൂട്ടുകള്‍ ഇന്ന് ഉപയോഗിക്കുന്നുണ്ട്. 

ഇനി ചമയത്തിന്റെ മൂന്നാം ഘട്ടം; ഉടുത്തുകെട്ട്.

 കട്ടിയേറിയ കഞ്ഞിപ്പശയില്‍ ഉണക്കിയ ചേലയുടെ നീളമേറിയ കഷണങ്ങള്‍, 
അരയ്ക്കു ചുറ്റും കെട്ടിവച്ച ശേഷം അതിനും മുകളിലായി "കച്ച" മുറുക്കി കെട്ടുന്നു.
ഒന്നിലധികം ആളുകളുടെ സഹായത്താല്‍ ചെയ്യുന്ന ഈ ഉടുത്തുകേട്ടാണ് 
കഥകളി വേഷത്തിനു കൊട്ടപോലെ വിരിവുള്ള രൂപം കൊടുക്കുന്നത്.


 
കച്ച കെട്ടിയ ശേഷം ഉടുത്തുകെട്ടിന് മാറ്റ് കൂട്ടുന്ന 
"ഉള്ളുവാല്‍", "പെരുംവാല്‍", "പട്ടുവാല്‍" എന്നിവ ചമച്ചുകെട്ടുന്നു. 


കൂടാതെ മേയ്യാഭരണങ്ങളും ആടയാഭരണങ്ങളും അണിയും. 
കൈ വിരലിലെ കനക മുദ്രകള്‍ക്ക് കൃത്യത നല്‍കാനായി നഖങ്ങളും 
വച്ച് പിടിപ്പിക്കുന്നതോടെ ചമയം അവസാന ഘട്ടത്തിലാവുകയായി. 
ഏറ്റവും ഒടുവിലായി, വേഷത്തിനു ചേരുന്നൊരു കിരീടം കൂടി വയ്ക്കുന്നതോടെ 
ചമയം തീരുകയായി...



സ്ത്രീ വേഷത്തിന്റെ ചമയം കണ്ടുനില്‍ക്കുന്നത് തന്നെ ഒരല്‍ഭുതമാണ് .
നമുക്കരികില്‍ നിന്നിരുന്ന പുരുഷകേസരി ഞൊടിയിടയില്‍ ചമയത്തിലൂടെ 
സ്ത്രീ വേഷമാകുന്നത് ഒരു വിസ്മയക്കാഴ്ച തന്നെ !

 

 

  

  

  
 

 


വേഷമേതായാലും, ചമയം പൂര്‍ത്തിയായാല്‍ പിന്നെ നമ്മള്‍ ആ 
കലാകാരനെ കാണുകയില്ല, മറിച്ച് യഥാര്‍ത്ഥ കഥാപാത്രമായേ കാണൂ. 
കഥകളിലും പുരാണങ്ങളിലും മാത്രം വായിച്ചറിഞ്ഞ വീരന്മാരെ നേരിട്ട് കാണുന്ന 
കൌതുകം പറഞ്ഞറിയിക്കാന്‍ വയ്യ. അര്‍ജുനനും കീചകനും ശ്രീകൃഷ്ണനും 
ഉത്തരയും എല്ലാം, ചമയശേഷം അരങ്ങിനു പിന്നില്‍ കുശലം പറഞ്ഞിരിക്കുന്നതും 
കാണുക ബഹുരസം തന്നെ.

ഇനി അരങ്ങിലെ അവസരത്തിനുള്ള കാത്തിരിപ്പാണ്, ചമയത്തിന്റെ പൂര്‍ണ്ണത 
അഭിനയ മികവിലൂടെ ദൃശ്യ വിരുന്നൊരുക്കുന്നത് നമുക്കവിടെ കാണാം...