Showing posts with label onam. Show all posts
Showing posts with label onam. Show all posts

August 20, 2012

അത്തപ്പൂത്തറ

വീണ്ടും ഒരോണം വരവായി, ഓണത്തിന് നാന്ദി കുറിച്ചുകൊണ്ട് നാളെ അത്തം.
പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ മലയാളം കോമ്പോസിഷന്‍ എഴുതിയത് ഓര്‍ക്കുന്നില്ലേ?
"ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. അത്തം മുതല്‍ പത്തു ദിവസം
ഏവരും മുറ്റത്ത്‌ പൂക്കളമൊരുക്കി മാവേലി തമ്പുരാനെ വരവേല്‍ക്കും..." എന്നൊക്കെ
കുത്തിപ്പിടിച്ച്  എഴുതിയത് നമുക്കോര്‍മ്മ കാണും, അല്ലേ?

മലയാളം കൊല്ലവര്‍ഷം 1188 ലെ ചിങ്ങമാസത്തിലെ അത്തം നാളെയാണ്.
നമ്മളെല്ലാവരും മുറ്റത്ത്‌ പൂക്കളമിടാനും തയ്യാറായി ഇരിക്കയാവും, അല്ലാത്തവര്‍
വേഗം തയ്യാറായിക്കോളൂ.

എങ്ങനെയാണ് ഓണപ്പൂക്കളം ഇടേണ്ടത്?
നാമെല്ലാവരും ഇന്ന് ഇന്‍സ്റ്റന്റ് ആണ്, പെട്ടെന്ന് കാര്യങ്ങള്‍ ചെയ്തു
തീര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഇക്കാലത്ത് എന്റെയീ ബ്ലോഗിന് എത്ര പ്രസക്തിയുണ്ടെന്ന്
എനിക്കറിയില്ല. എങ്കിലും എന്റെ അറിവിലെ അത്തപ്പൂക്കള തറ ഒരുക്കുന്ന രീതി
പറയാന്‍ ശ്രമിക്കുകയാണ്.


മുറ്റത്ത്‌ പൂക്കളമിടുമ്പോള്‍ ഇടുന്ന ഇടം പ്രത്യേകം ഒരുക്കണം.
പൂവിടുന്നത്, ഐശ്വര്യത്തിന്റെയും നന്മയുടെയും  പ്രതീകമായ ഓണത്തപ്പനെ
വരവേല്‍ക്കാനാണ് ; അതിനാല്‍ അത്തപ്പൂക്കളം നാം സാധാരണ ചവിട്ടി
നടക്കാറുള്ള മണ്ണിലോ തറയിലോ ടയിലിലോ ഇടരുത്. പ്രത്യേകമായി
ഒരു തറ ഒരുക്കി വെള്ളം തളിച്ച് അതില്‍ ചാണകമെഴുതി പൂവിടണം.

സാധാരണയായി വീടുപണിക്ക് ഉപയോഗിക്കുന്ന, വേവിച്ചെടുത്ത മണ്ണിന്റെ
കട്ട ഉപയോഗിച്ച് ചതുരാകൃതിയില്‍ നിരത്തിവച്ച്  പൂത്തറ ഉണ്ടാക്കാം.
ശേഷം അതിന്റെ പ്രതലം മണ്ണും വെള്ളവും കൂട്ടിക്കുഴച്ചു തേച്ചു പിടിപ്പിച്ച്
നിരപ്പാക്കി എടുക്കണം. ഇതിനു പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന മണ്ണിനു
ഒരു പ്രത്യേകതയുണ്ട്. കുനിയന്‍ ഉറുമ്പുകള്‍ കൂടുകൂട്ടുന്ന മണ്‍പുറ്റ്  കണ്ടിട്ടില്ലേ?

 
 
 

നല്ല പശയുള്ള, കല്‍-കരടുകളേതുമില്ലാത്ത ഈ നല്ലയിനം മണ്ണ് ആണ്
ഇതിനു ഏറ്റവും ഉചിതം. ചിങ്ങമാസമാവുമ്പോള്‍ മാവിന്റെയും
പ്ലാവിന്റെയുമൊക്കെ കടയ്ക്കല്‍ ചെന്ന് നോക്കിയാല്‍ സംഭവം കിട്ടും.
ആവശ്യത്തിനു എടുത്തു കുറച്ചു വെള്ളവും ചേര്‍ത്ത് കുഴച്ചാല്‍ നല്ല
ഉറപ്പുള്ള നിലമുണ്ടാക്കാന്‍ കഴിയും ഈ മണ്ണിന്.

 


നേരത്തെ ചതുരാകൃതിയില്‍ ഉണ്ടാക്കിവച്ച മണ്‍ കട്ടയുടെ മുകളില്‍
ഈ മിശ്രിതം തേച്ചു നല്ല മിനുസമാക്കിയ ശേഷം ഉണങ്ങാന്‍ അനുവദിക്കുക.

 

നല്ലപോലെ ഉണങ്ങിയ ശേഷം പശുവിന്റെ ചാണകം തറയുടെ മുകളില്‍  
മെഴുകി എടുക്കുന്നതോടെ അത്തപ്പൂത്തറ തയ്യാറായി.
ഇനി പൂവിടുകയെ വേണ്ടൂ.

നാളെ അത്തമായി, ഇനിയും ഓണമാഘോഷിക്കാന്‍ ഒരുങ്ങിയിട്ടില്ലാത്തവര്‍
വേഗം പൂത്തറ ഒരുക്കിക്കോളൂ... നമുക്കാഘോഷിക്കാം നന്മയുടെ പൂത്തിരുവോണം !

എല്ലാ ബ്ലോഗ്‌ വായനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
ഓണാശംസകള്‍ !!!

August 25, 2011

തൃക്കാക്കരയപ്പന്‍




ഓണം ആഘോഷങ്ങളുടെ ഭാഗമായി നാമെല്ലാവരും വീടുകളില്‍ തൃക്കാക്കരയപ്പനെ 
ഒരുക്കി വയ്ക്കാറില്ലേ? മണ്ണുകൊണ്ട് വാമാനമൂര്‍ത്തിയെ ഉണ്ടാക്കി അതില്‍ ഓണപ്പൂവും 
തുമ്പക്കുടവും ചാര്‍ത്തി, അരിമാവ് അണിഞ്ഞ് വീട്ടുപടിക്കല്‍ നിന്ന് "ആര്‍പ്പോ" വിളികളുമായി 
നാം ഓണത്തപ്പനെ വരവേല്‍ക്കുന്നു. ഈ ഓണത്തപ്പനെ തന്നെയാണ് തൃക്കാക്കരയപ്പന്‍ 
എന്ന് വിളിക്കുന്നതും. തൃക്കാക്കരയപ്പന്റെ വിശേഷങ്ങള്‍ അറിയാന്‍ നമുക്ക് "തൃക്കാക്കര" 
എന്ന ഗ്രാമം വരെ ഒന്ന് പോയ്‌ വരാം.

 എറണാകുളത്തെ ഇടപ്പള്ളിയില്‍ (ഇടപ്പള്ളി ടോള്‍ ജംഗ്ഷന്‍)നിന്നും
കിഴക്കുഭാഗത്തായി(2 കിലോമീറ്റര്‍) സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തൃക്കാക്കര.
ഭാരതത്തില്‍ തന്നെ വളരെ അപൂര്‍വ്വമായ ഒരു ക്ഷേത്രമാണ് ഇവിടെയുള്ളത്.
മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനമൂര്‍ത്തിയാണ് ഇവിടെ പ്രതിഷ്ഠ.

ഓണത്തിന്റെ ഐതിഹ്യം നമുക്കെല്ലാം അറിവുള്ളതാണ്.  മഹാബലി തിരുമേനി 
നാട് വാണീടുന്ന കാലവും, അന്നത്തെ പ്രജകളുടെ ക്ഷേമവുമെല്ലാം നാം പല മിത്തുകളില്‍ നിന്നും
കേട്ടറിഞ്ഞിട്ടുണ്ട്‌. അന്ന് മഹാബലിയെ പരീക്ഷിക്കാന്‍ വാമനന്റെ രൂപത്തില്‍ വന്ന 
മഹാവിഷ്ണുവിന്റെ ത്രിപ്പാദം പതിഞ്ഞ സ്ഥലം എന്ന അര്‍ത്ഥത്തിലാണത്രേ തൃക്കാക്കര ഉണ്ടായത്. 
യഥാര്‍ത്ഥത്തില്‍ തിരു-കാല്‍-കര എന്നത് ലോപിച്ച് പിന്നീടത്‌ തൃക്കാക്കരയായി  മാറി.

വാമനമൂര്‍ത്തി പ്രതിഷ്ഠയായുള്ള തൃക്കാക്കര ക്ഷേത്രം ശില്‍പ്പ ഭംഗി കൊണ്ടും ശ്രദ്ധേയമാണ്. 
എഴടിയോളം പൊക്കത്തിലുള്ള നിലവിളക്കാണ് നമ്മെ ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നത്.
സോപാനവും ശ്രീകോവിലിന്റെ പാര്‍ശ്വസ്ഥ സ്ഥലങ്ങളും കമനീയമായി പിച്ചളയില്‍ പൊതിഞ്ഞിരിക്കുന്നു.
മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി എനിക്ക് തോന്നിയ മറ്റൊരു കാര്യം 
ഉയരത്തില്‍ നില്‍ക്കുന്ന പ്രതിഷ്ഠയാണ്. ശ്രീ കോവിലിന്റെ വാതില്‍ കടന്നു പിന്നെയും അനേകം 
പടവുകള്‍ക്കു മുകളിലായാണ് വാമന പ്രതിഷ്ഠ ഉള്ളത്, ആയതിനാല്‍ ഭക്തര്‍ക്ക് യധേഷ്ട്ടം 
ഭഗവാനെ ദര്‍ശിക്കാം. വാമന പ്രതിഷ്ഠ കൂടാതെ ഭഗവതി, ശാസ്താവ്, ഗോപാലകൃഷ്ണന്‍, നാഗങ്ങള്‍,
രക്ഷസ്സ്, യക്ഷി എന്നീ ആരാധനകളും ഈ ക്ഷേത്രത്തിലുണ്ട്.
വളരെ വലിയ മൈതാനത്തിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ഇനിയുമുണ്ട് 
വിശേഷങ്ങള്‍; വാമനമൂര്‍ത്തീ ക്ഷേത്രം കൂടാതെ, മഹാബലി ആരാധിച്ചിരുന്നത് എന്ന് 
കരുതപ്പെടുന്ന ഒരു ശിവക്ഷേത്രവും ഉണ്ടിവിടെ. ഭക്തര്‍ ഈ ശിവക്ഷേത്രത്തില്‍ തോഴുതിറങ്ങിയ 
ശേഷം മാത്രമേ വാമന മൂര്‍ത്തിയെ വണങ്ങാവൂ എന്നാണു പ്രമാണം. തെക്ക് ഭാഗത്തായി 
സ്ഥിതി ചെയ്യുന്ന ഈ ശിവ ക്ഷേത്രത്തിന്റെ മുന്‍പിലായി ഒരു സിംഹാസനം കാണാം.
മഹാബലി തിരുമേനിയുടെ ആസ്ഥാനമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

ക്ഷേത്രാങ്കണത്തില്‍ തന്നെ വിഷിഷ്ട്ടമായൊരു കുളവുമുണ്ട്. "കപില തീര്‍ത്ഥം" എന്നാണ്
ഇതറിയപ്പെടുന്നത്. കപില മഹര്‍ഷിയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ഐതിഹ്യം 
ഈ കുളത്തിനുള്ളതുകൊണ്ട് ഭക്തര്‍ക്ക് ഇവിടം നിഷിദ്ധമാണ്; 
പുറമേ നിന്ന് കാണാന്‍ മാത്രമേ സാധിക്കൂ.


ക്ഷേത്രത്തിലെ പൂജാവിധിയെകുറിച്ച് പറയുകയാണെങ്കില്‍, നിത്യവും അഞ്ചു നേരമായിട്ടാണ്
വിധിപ്രകാരമുള്ള പൂജകള്‍; ഉഷ പൂജ, എതൃത്ത പൂജ, പന്തീരടി പൂജ, ഉച്ച പൂജ, അത്താഴ പൂജ.
കൂടാതെ എതൃത്ത ശീവേലി, ഉച്ച ശീവേലി, അത്താഴ ശീവേലി എന്നിങ്ങനെ മൂന്നു
ശീവേലികളും പതിവുണ്ട്.

ഓണവും തൃക്കാക്കരയും.

സത്യത്തില്‍ ഓണം തൃക്കാക്കരയിലാണ്. ഓണം ആഘോഷങ്ങള്‍ തൃക്കാക്കര ക്ഷേത്രവുമായി
ബന്ധപ്പെട്ടിട്ടുള്ളതാണെന്നു ചരിത്രവും സാക്ഷ്യപ്പെടുത്തുന്നു.
ചിങ്ങമാസത്തിലാണ് തൃക്കാക്കര ക്ഷേത്രത്തില്‍ ഉത്സവം. ചിങ്ങത്തിലെ അത്തം നാളില്‍
ഉത്സവത്തിന്‌ കൊടികയറുന്നു. മാബലി മാലോകരെ കാണാന്‍ വരുന്ന ഈ ഉത്സവ നാളുകള്‍ക്ക് നാന്ദികുറിക്കുന്നത് തൃപ്പൂണിത്തുറയില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്രയോടെയാണ്.


അത്തച്ചമയം എന്നറിയപ്പെടുന്ന ഈ പുറപ്പാട് അവസാനിക്കുന്നത് തൃക്കാക്കരയിലെ
വാമാനമൂര്‍ത്തീ ക്ഷേത്രത്തിലാണ്, തുടര്‍ന്ന് ഉത്സവ കൊടിയേറ്റ് ചടങ്ങുകള്‍ തുടങ്ങുകയായി;
പിന്നെ പൂക്കളുടെയും വര്‍ണ്ണങ്ങളുടെയും പൂത്തുംബികളുടെയും ആരവത്തോടെ പത്തു ദിനങ്ങള്‍.

വാമനമൂര്‍ത്തിയുടെ ജന്മദിനമായ തിരുവോണനാളില്‍ ആറോട്ടോടു കൂടി
ഉത്സവം കൊടിയിറങ്ങുകയും ചെയ്യുന്നു.



തൃക്കാക്കരയിലെ ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവരാണത്രെ സ്വഗൃഹങ്ങളില്‍
അത്തം മുതല്‍ പത്തു ദിവസം പൂക്കളമൊരുക്കി, ഉത്രാടരാത്രിയില്‍ തൃക്കാക്കരയപ്പന്
നിവേദ്യം നല്‍കി ആര്‍പ്പു വിളിച്ച്, തിരുവോണനാളില്‍ ഓണസദ്യയൊരുക്കി
നന്മയുടെയും സമൃദ്ധിയുടെയും പ്രതീകമായി ഓണം ആഘോഷിക്കുനത്.

പ്രിയ വായനക്കാര്‍ ഈ അമ്പലത്തില്‍ ഇതുവരെ പോയിട്ടില്ലെങ്കില്‍ ഇതാണ് ഏറ്റവും
നല്ല സമയം. കാരണം നാലഞ്ചു ദിനം കഴിഞ്ഞാല്‍ ചിങ്ങത്തിലെ അത്തം വരവായി.
ഇനി ഉത്സവ നാളുകള്‍. ഇന്നലെ ഞാനിവിടെ പോയപ്പോഴേ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍
തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ പിന്നെ ഇക്കുറി വാമാനമൂര്‍ത്തിയെ വണങ്ങിയിട്ടാവാം 
ഓണാഘോഷം, വേഗം വിട്ടോളൂ തൃക്കാക്കരയിലേക്ക്...

എങ്ങിനെ ഇവിടെ എത്തിച്ചേരാം ?
ഏറണാകുളത്തു നിന്നും വരുന്നവര്‍ കലൂര്‍ കഴിഞ്ഞു ഇടപ്പള്ളി സിഗ്നലിനു ശേഷം 
ഇടപ്പള്ളി ടോള്‍ കവലയില്‍ എത്തുക. തൃശൂര്‍ നിന്നും വരുന്നവര്‍ NH - 47 വഴി 
അങ്കമാലി-ആലുവ വഴി കളമശ്ശേരി കഴിഞ്ഞു ഇടപ്പള്ളി ടോള്‍ കവലയില്‍ എത്താം.
അവിടെ നിന്നും കിഴക്കോട്ടുള്ള വഴിയിലേക്ക് (തൃശ്ശൂരില്‍ നിന്നും വരുന്നവര്‍ ഇടത്തോട്ട് )
തിരിഞ്ഞ് 2 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഈ ക്ഷേത്രത്തിലെത്താം.