ഇതെന്റെ നാട്ടിലെ യുവ സുഹൃത്തുക്കളുമായി ചേർന്ന്
തുടങ്ങിയ ഒരു കുഞ്ഞു പഠന കാര്യത്തിന്റെ വിശേഷമാണ്.
രണ്ടു പ്രളയങ്ങൾ തൊട്ടടുത്ത വർഷങ്ങളിൽ നമ്മളെ കടന്നു
പോയി. നൂറ്റാണ്ടിന്റെ പ്രളയമെന്ന് ഇനി നമുക്കിതിനെ വിശേഷിപ്പിക്കാനാവില്ല. അതിനാൽ നാമീ ദുരന്തങ്ങളിൽ നിന്നും
ഏറെ പഠിക്കാനുണ്ട്. വർഷാവർഷങ്ങളിൽ ദുരിതാശ്വാസ
ക്യാമ്പ് നടത്താൻ മാത്രമല്ലല്ലോ നാം പഠിക്കേണ്ടത്.
ഈയൊരു ചിന്തയിൽ നിന്നാണ് ഗ്രാമത്തിലെ വായനശാലയിൽ
ഈയിടെ ഒത്തുചേർന്ന യുവ സുഹൃത്തുക്കളുമായി ഒരു പദ്ധതി
ആവിഷ്കരിച്ചു ശാസ്ത്രീയമായൊരു പഠനത്തിന് നാന്ദി കുറിക്കാൻ
തീരുമാനിച്ചത്. ചോദ്യങ്ങൾ ചോദിച്ചു പഠിക്കാൻ ആഗ്രഹമുള്ള
ഏതൊരാൾക്കും നമ്മുടെ കൂടെ കൂടാവുന്നതാണ്.
ചെയ്യാനുദ്ദേശിക്കുന്നതിനെ ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ അടയാളപ്പെടുത്താം...
1. കോനിക്കര ഗ്രാമത്തിന്റെ ഒരു മാപ്പ് തയ്യാറാക്കുക.
2. തൃക്കൂർ പുഴ മുതൽ ഗ്രാമത്തിലെ ജല സ്രോതസ്സുകൾ രേഖപ്പെടുത്തുക.
3. എല്ലാ ജലസംഭരണികളും കണക്കാക്കി രേഖപ്പെടുത്തുക.
നമുക്ക് നമ്മുടെ നാടിന്റെ നീരൊഴുക്കും ജലശേഖരണ മേഖലകളും വെള്ളത്തിന്റെ കൈവഴികളും മനസ്സിലാക്കാം.
സത്യം പറഞ്ഞാൽ നമ്മുടെ കുഞ്ഞുഗ്രാമത്തിന്റെ ജലരേഖകൾ വരച്ചുണ്ടാക്കാൻ നമുക്കേ കഴിയൂ.
4. നാട്ടിലെ തണ്ണീർ തടങ്ങളും, കുളങ്ങളും, കനാലുകളും, പൊതു കിണറുകളും രേഖപ്പെടുത്തി അവയുടെ മൊത്തം സ്റ്റോറേജ് കപ്പാസിറ്റി / സംഭരണശേഷി കണക്കാക്കുക.
5. ഗ്രാമത്തിന്റെ ജലവിതാനം മനസ്സിലാക്കുക.
വർഷക്കാലത്ത് മഴയുടെ തോതനുസരിച്ചു പെയ്ത്തുവെള്ളം എവിടെയെല്ലാം സംഭരിക്കുമെന്നും, എവിടേക്കൊക്കെ ഒഴുകിപ്പോകുമെന്നും പഠിക്കുക.
6. കഴിഞ്ഞ പ്രളയത്തിലും ഈ പ്രളയത്തിലും എവിടെ വരെ വെള്ളം എത്തി, സൂഷ്മമായ ഒഴുക്കുകൾ എങ്ങോട്ടൊക്കെയാണ്?
7. അവശേഷിക്കുന്ന തണ്ണീർ തടങ്ങൾ ഇല്ലാതായാൽ അത് വേനലിലും മഴക്കാലത്തും എങ്ങനെ ബാധിക്കും.
8. പഠന വിധേയമായ എല്ലാ സൂക്ഷ്മ വശങ്ങളും നിർദ്ദേശങ്ങളും റിപ്പോർട്ട് ആക്കിപ്രസിദ്ധീകരിക്കും.വായനശാലയിൽ അത് വരും തലമുറയ്ക്ക് വെളിച്ചമേകട്ടെ. അതിന്റെ കോപ്പി ബന്ധപ്പെട്ടവർക്ക് കൈമാറാവുന്നതാണ്.
എല്ലാവരുടെയും കയ്യിൽ ഇപ്പോൾ സ്മാർട്ട് ഫോണും ഇന്‍റര്‍നെറ്റും ഉണ്ട്. പഠിക്കാൻ തീരുമാനിച്ച് പത്ത് പേർ ഒരുമിച്ചിറങ്ങണം, അത്രേയുള്ളൂ.
മാധവ് ഗാഡ്‌ഗിൽ കമ്മീഷൻ പ്രസിദ്ധീകരിച്ച "പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ട്" ഞങ്ങൾ വായിച്ചു തുടങ്ങി, ഒരു ശാസ്ത്രീയ സമീപനം എങ്ങനെ നമ്മുടെ പഠനത്തിൽ കൊണ്ടുവരാം എന്ന് അതിൽ നിന്നും മനസ്സിലാക്കാനായി.
CHANGE MAKERS
പരിസ്ഥിതിയെയും പ്രകൃതിയെയും സംബന്ധിക്കുന്ന
വിഷയങ്ങളിൽ വായനശാലയുടെ വോളണ്ടിയർമാരായി
ചേർന്ന ഒരുപറ്റം യുവ സുഹൃത്തുക്കളാണ് ഈ CHANGE MAKERS.
നമ്മുടെ ആശയം പങ്കു വച്ചപ്പോൾ മുകളിലെ ChangeMakers നെ
കൂടാതെ കുറച്ചു കൂടി യുവാക്കൾ സ്വയം സന്നദ്ധരായി ഈ
പഠന പ്രക്രിയയിൽ ചേർന്നിട്ടുണ്ട്.
മലയാള മനോരമയിലെ സീനയും ജെയിംസ് കുട്ടിയും
കട്ടസപ്പോർട്ട് തരും. കിരൺ കണ്ണന്റെ asianetnews ഓൺലൈനിൽ
വന്നൊരു ലേഖനവും എന്റെ ചിന്തകൾക്ക് ആക്കം കൂട്ടി.
അതിലെ എന്നെ തൊട്ട ചിലത് ചുവടെ ചേർക്കുന്നു.
തിരഞ്ഞാൽ കണ്ടെത്താനാകാതെ ഉത്തരങ്ങളില്ല.
ഉത്തരങ്ങൾക്ക് വേണ്ടി അസ്വസ്ഥമാകുന്ന അന്വേഷണ മനസ്
നമ്മുടെ കുട്ടികളിലേക്ക് പകരുക. ആ അന്വേഷണത്തിന്റെ
ചരിത്രമാണ് മാനവികത...
പഞ്ചായത്തിന്റെ ഫ്ലഡ് മാപ്പും വെള്ളത്തിന്റെ വഴികളും
വരയ്ക്കാൻ നമ്മുടെ യുവതയ്ക്ക് കഴിയണം. ഇതുവായിക്കുന്ന
നിങ്ങളിൽ എത്രപേർക്ക് ഗ്രാമത്തിന്റെ പഞ്ചായത്തിന്റെ ചിത്രം
വരയ്ക്കാൻ പറ്റും? പൊളിറ്റിക്കൽ മാപ്പ് പോലെ തന്നെ
പ്രധാനമാണ് ടെറൈൻ മാപ്പും, രണ്ടും പഠിക്കണം.
ബൂത്ത് തിരിച്ചുള്ള പൊളിറ്റിക്കൽ വോട്ടുകളുടെ ജെന്‍ഡറും
മതവും ജാതിയും തിരിച്ചുള്ള എണ്ണം പോലും കൃത്യമായി അറിയാവുന്നവരാണ് നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ.
ഓരോ കുടുംബത്തിലും നമ്മുടെ പാർട്ടിക്ക് എത്ര വോട്ടുണ്ട്
എന്നറിയാം. തിരഞ്ഞെടുപ്പിൽ തോറ്റാലോ ജയിച്ചാലോ
എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്? എന്ന് ചിന്തിക്കുന്ന
അതേ ആകാംഷയും അനേഷണബുദ്ധിയും നാടിനെ കുറിച്ചുള്ള
മറ്റുള്ള അന്വേഷണങ്ങളിലും നമുക്ക് പുലർത്താനാവണം.
മണ്ണിടിച്ചിലും മഴയും അങ്ങനെയല്ല, നമുക്ക് പഠിച്ചെടുക്കാൻ
ഇത്തിരികൂടി പ്രയാസമാണ്.
പക്ഷേ സ്വതന്ത്ര ശാസ്ത്ര ചിന്താ സംസ്കാരമുള്ള കുഞ്ഞുങ്ങളാണ്
വളരുമ്പോൾ മഴയും മണ്ണിടിച്ചിലും കടലൊഴുക്കും കാറ്റുമെല്ലാം
പ്രവചിക്കാൻ പ്രാപ്തരായ ഗവേഷകരായി വളരുന്നത്.
ഈ പ്രളയത്തിന് ശേഷം "മാപ്പ് തരൂ ഭൂമീ" എന്ന ടോണിൽ മൂന്ന് കവിതകളെങ്കിലും വാട്ട്‌സ് ആപ്പിൽ ലഭിച്ചു! വിലപിച്ചതു കൊണ്ട്
ഒന്നും നേടാനില്ല, ഒന്നിച്ചു പഠിക്കാം നമുക്ക്.
മഴപ്രദേശത്തെ മാമലകളിൽ എല്ലാകാലത്തും ഉരുൾപൊട്ടൽ
ഉണ്ടാകാറുണ്ട്. താരതമ്യേന ഏകവിള തോട്ടങ്ങളില്ലാത്ത
വിശ്വാസപരമായ കാരണങ്ങളാൽ മനുഷ്യന്റെ ഇടപെടലുകൾ
ഒട്ടുമേ ഉണ്ടാവാതെ കാത്തുസൂക്ഷിക്കുന്ന അസ്പർശിത കാടുകൾ ധാരാളമുള്ള മേഘാലയയിലും, നാഗാലാന്‍റിലുമെല്ലാം
അതിഭീകരമായ മലയിടിച്ചിൽ സാധാരണയാണ്.
മഴയും കാറ്റുമുള്ള ഭൂമിയിൽ മലകളുടെ ശോഷണവും
ആഴങ്ങളിൽ മണ്ണ് വീണ് തൂർന്നുപോകലുകളുടെയും
നൈരന്തര്യം സംഭവിച്ചുകൊണ്ടിരിക്കുക തന്നെ ചെയ്യും.
പശ്ചിമഘട്ടം പേലവമായ ഒരു ജൈവ വനമേഖലയാണ്...
അവിടുത്തെ ജൈവലോകത്തിനെ വല്ലാതെ
ആലോസരപ്പെടുത്തതിരിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?
കാടിനോടും മലകളോടും ജലാശയങ്ങളോടും എങ്ങനെയാണ്
നമ്മൾ ഇടപെടേണ്ടത് എന്ന കാര്യത്തിൽ
ഒറ്റവാക്കുത്തരങ്ങളൊന്നും എന്റെ കയ്യിലില്ല.
ഭൂമിയിൽ നമ്മൾ സുരക്ഷിതരായിരിക്കാൻ നമ്മൾ
തന്നെ കരുതലെടുക്കണം.
വേരാഴമുള്ള മരങ്ങൾ ഒരു പരിധിവരെയൊക്കെ
ഉരുൾപൊട്ടൽ തടയും. പ്രകൃതിയെയും പരിസ്ഥിതിയെയും
ഉപദ്രവിക്കാതെ ജീവിക്കുക.
പഠിക്കാം നമ്മുടെ ഗ്രാമത്തിനെ...
ചോദ്യം ചോദിച്ച് പഠിച്ച് ഉത്തരം കണ്ടെത്തിയതൊന്നും നമ്മൾ മറക്കില്ല...
ഈ എളിയ പഠന സംരംഭവവും, കാലം നമ്മുടെ ഗ്രാമത്തിന്റെ
ചരിത്രവഴികളിൽ അടയാളപ്പെടുത്തട്ടെ...