May 26, 2013

തുഞ്ചൻ പറമ്പ്

ചിന്തയിലെ കഴിഞ്ഞ ബ്ലോഗായ തൊമ്മൻ കുത്തിന്റെ
വന്യതയിൽ നിന്നും നമുക്ക് മലയാള ഭാഷയുടെ
തിരുമുറ്റത്തേക്ക് ഒരു യാത്ര പോകാം;
വടക്കൻ കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂരിൽ
സ്ഥിതി ചെയ്യുന്ന തുഞ്ചൻ പറമ്പിലേക്ക്...



മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന
ശ്രീ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പിറന്ന
മണ്ണിലെക്കൊരു യാത്ര ചിരകാലാഭിലാഷമായിരുന്നു,
പക്ഷെ അതിനൊരു അവസരം കൈവന്നത്
ഈയിടെ മാത്രം.
ഞാൻ ഗ്രാജുവേഷൻ ചെയ്ത കോളേജിലെ,
എഴുത്തുകാരുടെ സംഘം സന്ധ്യ ടീച്ചറുടെ നേതൃത്വത്തിൽ
തുഞ്ചൻ പറമ്പിലെക്കൊരു യാത്ര സംഘടിപ്പിച്ചു.
(ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകളും കവിതകളും
എഴുതുന്ന എഴുത്തുകാരിൽ ശ്രദ്ധേയയാണ് ഡോ. ഇ സന്ധ്യ)

പൂർവ്വ വിദ്യാർത്ഥിയായിരുന്ന എന്നെയും ഭാര്യയെയും
ആ യാത്രയിലേക്ക് ക്ഷണിച്ചപ്പോൾ ഒത്തിരി സന്തോഷം
തോന്നി.  12 വിദ്യാർത്ഥികളും 3 അദ്ധ്യാപകരും ഉള്ള 
ആ കൂട്ടത്തിൽ ഞാനും കൃഷ്ണയും ചേർന്നു യാത്രയായി.



തുഞ്ചൻ പറമ്പിലെക്കുള്ള വഴി :
തൃശ്ശൂരിൽ നിന്നും കുന്ദംകുളം വഴി കുറ്റിപ്പുറം എത്തി
അവിടെ നിന്നും തിരൂർ റൂട്ടിൽ പൂങ്ങോട്ട്കുളങ്ങരയിൽ
നിന്നും ഇടത്തേക്ക് തിരിഞ്ഞു 2 Km പോയാൽ തുഞ്ചൻ
പറമ്പിൽ എത്താം.

തുഞ്ചൻ സ്മാരകം :
1964 ൽ ആണ് എഴുത്തച്ഛന്റെ ഓർമ്മയ്ക്കായ് ഈ
സ്മാരകം പണി കഴിപ്പിച്ചത്.
വളരെ കമനീയമായ ഈ സ്മാരകം നല്ല രീതിയിൽ
ഇന്നും പരിപാലിച്ചു പോരുന്നുണ്ട്.
മലയാള ഭാഷയുടെ പിതാവിന്റെ ജന്മഗൃഹം
ഇന്നിവിടെ ഒരു മനോഹര കൽമണ്‍ഡപമായി
നിലകൊള്ളുന്നു.


വിജയദശമി നാളിൽ ഈ കൽമണ്‍ഡപത്തിൽ
വച്ചാണ് ആചാര്യന്മാർ വിദ്യാരംഭം കുറിക്കുന്ന
കുരുന്നുകളുടെ നാവിൻ തുമ്പിൽ ഹരിശ്രീ കുറിക്കുന്നത്.


തുഞ്ചൻ പറമ്പിൽ മനോഹരമായൊരു ശില്പമുണ്ട്.
പിച്ചളയിൽ തീർത്ത തുഞ്ചന്റെ തത്തയും വലിയൊരു
എഴുത്തോലയും. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ
ഉപജ്ഞാതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ
ഓർമ്മയുടെ പ്രതീകമായി ഈ തത്തയും
എഴുത്തോലയും ആണിയും കാണികളിൽ
വിസ്മയംതീർക്കുന്നു.



ശില്പത്തിന് തൊട്ടു  പിറകിലായി ഒരു മണ്ഡപം
കൂടിയുണ്ട്. ശേഷം നടന്നു നീങ്ങിയാൽ നമ്മെ
സ്വാഗതം ചെയ്യുന്നത് ഒരു കുളമാണ്. ഇതിലേക്ക്
ഇന്നാർക്കും പ്രവേശനമില്ല.


ഏക്കറുകളോളം വിഹരിച്ചു കിടക്കുന്ന ഇവിടം,
വിരുന്നുകാർക്ക് ഗൃഹാതുരമായൊരു ഓർമ്മയുടെ
നാട്ടുവഴികളിലൂടെയുള്ളൊരു യാത്രയാണ്.
 
 

 പഞ്ചാര മണലിൽ വൃക്ഷങ്ങൾക്കിടയിലൂടെ
തണലിന്റെ മാറിലൂടെ നമ്മൾ ചെന്നെത്തുന്നത്
ഒരു വായനശാലയിലേക്കാണ്. അക്ഷരങ്ങളുടെ
കൂട്ടുകാർ ഇവിടെ നമ്മളെ കാത്തിരിക്കുന്നു...


വായനശാലയുടെ അടുത്തായി നിലകൊള്ളുന്നത്
ഒരു വിസ്മയമാണ്, "മലയാള ഭാഷാ മ്യൂസിയം" !!!

 

മറ്റൊരിടത്തും കാണാനാവാത്ത, അമൂല്യ ശേഖരമാണ്
ഇവിടെ നമ്മളെ  മലയാള ഭാഷയുടെ
ചരിത്രത്താളുകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്...

 


ശീതീകരിച്ച ആ മുറികൾക്കുള്ളിൽ നിറഞ്ഞു
നിൽക്കുന്നത് മലയാളത്തിന്റെ ആർദ്രതയും
സുഗന്ധവുമാണ്. എണ്ണമറ്റ എഴുത്തുകാരുടെ
ചായാ ചിത്രങ്ങളും വിവരണങ്ങളും വളരെ
കമനീയമായി ഒരിക്കിയിട്ടുണ്ട്.

 
 

എഴുത്തച്ഛനും, ഉള്ളൂരും, വള്ളത്തോളും,
ബഷീറും, കുഞ്ഞിരാമൻ നായരും, പൊറ്റെക്കാടും,
ശങ്കപ്പിള്ളയും, തകഴിയും, കമലയും, എം ടി യും
അരുന്ധതിയും, ചുള്ളിക്കാടും, കക്കാടും,
മുകുന്ദനുമെല്ലാം നിറ സാന്നിധ്യമായി
ഇവിടെയുണ്ട്.

 
 
നിരണം കവികളും കൃഷ്ണഗാഥയുടെ ചരിത്രവുമെല്ലാം
ഏതൊരു ഭാഷാ സ്നേഹിയുടെയും മനം കവരും വിധം
ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.


മലയാള അക്ഷരങ്ങളുടെയും അക്കങ്ങളുടെയും
ചരിത്രം പോലും ഇവിടെ നമുക്ക് വായിച്ചെടുക്കാം.




ഓരോന്നിനെ കുറിച്ചും ആവശ്യമെങ്കിൽ വിവരിച്ചു
തരാൻ ഇവിടെയുള്ളവർ സദാ സന്നദ്ധരാണ്.
നിളാ നദിയുടെ ചരിത്ര സംസ്കൃതിയുറങ്ങുന്ന
തീരങ്ങളുടെ ഒരു ദൃശ്യ ചിത്രവും ഇവിടെയുള്ള
തിയ്യറ്ററിൽ പ്രദർശനം ചെയ്യുന്നു.


മ്യൂസിയം കണ്ട് ഇറങ്ങിയാൽ തോട്ടരികിലായി
മലയാള ഭാഷ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നു.
മലയാള ഭാഷയിൽ ഗവേഷണം ചെയ്യുന്നവർക്കും
വിദ്യാർതികൾക്കും ഇവിടം  പ്രയോജനകരമാണ്.


ഒരു വലിയ ഓഡിറ്റോറിയം കൂടി ആ മതിൽ കെട്ടിനകത്തുണ്ട്.
എഴുത്തുകാർക്കുള്ള കോട്ടേജുകൾ ആണ് ഇവിടുത്തെ
മറ്റൊരാകർഷണം. മുൻ‌കൂർ ബുക്ക്‌ ചെയ്‌താൽ
എഴുത്തുകാർക്ക് ഇവിടെ കോട്ടേജുകൾ ലഭ്യമാണ്.
ഞങ്ങളുടെ സംഘം അവിടെ എത്തുന്നു എന്നറിഞ്ഞു,
സന്ധ്യ ടീച്ചറുടെ സുഹൃത്തും എഴുത്തുകാരിയുമായ
ഗിരിജ, ആ കോട്ടേജുകളിലോന്നിൽ ഞങ്ങൾക്ക്
ആതിഥൃമരുളിയത് മറക്കാനാവാത്ത നിമിഷങ്ങള
സമ്മാനിച്ചു.


കഥകളെയും കഥാനുഭവങ്ങളെയും
കുറിച്ച് അവർ സംസാരിച്ചു. യാത്രയിൽ  ഉണ്ടായിരുന്ന
കുട്ടികളും ഇതിൽ പങ്കെടുത്തപ്പോൾ ശരിക്കും
അതൊരു സംവാദ സദസ്സായി മാറി. കുട്ടികൾ
അവരെഴുതിയ കവിതകളും കുറിപ്പുകളും
വായിച്ചു.
കേട്ടിരുന്ന ഞങ്ങൾ മനസ്സിൽ പറഞ്ഞു;
നാളെയുടെ അക്ഷരങ്ങളുടെ ആകാശങ്ങളിൽ
ഇവരൊക്കെ താരകങ്ങളായി മാറുമെന്ന്. അങ്ങനെ
ആവട്ടെയെന്നു ആശംസിക്കുന്നു.

തുഞ്ചൻ പറമ്പിലെ കാഴ്ചകളും കഥകളും കേട്ട്
നടന്നപ്പോൾ സമയം പോയതറിഞ്ഞേയില്ല.
എന്നുമുള്ള കാഴ്ച്ചയുടെ ഉത്സവം കൂടാതെ
എല്ലാ വർഷവും ഫെബ്രുവരി ആദ്യ വാരം ഇവിടെ

"തുഞ്ചൻ ഉത്സവം " ആഘോഷിക്കാറുണ്ട്.

 മലയാള ഭാഷയുടെ ഉയർച്ചക്ക് വേണ്ടിയും
നിലനിൽപ്പിനു വേണ്ടിയും ഇത്രയെങ്കിലും
ഉണ്ടെന്നറിയണമെങ്കിൽ ഒരു വേള നിങ്ങളും ഇവിടെ
പോകണം. വരും തലമുറയ്ക്ക് മലയാളത്തിന്റെ
ചരിത്രം അറിയണമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും
ഇവിടെ വരേണ്ടി വന്നേക്കും.


ഭക്ഷണ ശേഷം ഞങ്ങൾ തുഞ്ചൻപറമ്പിൽ  നിന്നും
തിരികെ യാത്രയായി.

യാത്രാ മദ്ധ്യേ ഭാരതപ്പുഴയുടെ തീരങ്ങളിൽ
കുഞ്ഞോളങ്ങളുടെ താളത്തിന് കാതോർത്ത്
നിളാ നദിക്കരയിൽ തോണിയിൽ അൽപനേരം...
അവിടെ ആർക്കും കാഴ്ച്ചയുടെ കണക്കെടുക്കാനുണ്ടായില്ല;
പ്രകൃതിയൊരുക്കിയ മഹാ നദിക്കരയുടെ  തീരത്ത്
ആരോ അടുപ്പിച്ച ആ തോണികളിൽ അലസമായി
ഇരുന്നപ്പോൾ എല്ലാവരുടെ മനസ്സുകളും കാലത്തിനു
സാക്ഷിയാവുകയായിരുന്നു.



ഒടുവിലാ കുഞ്ഞോളങ്ങളോട് യാത്ര പറഞ്ഞു
പോരുമ്പോഴും മനസ്സിൽ നിറയെ
തുഞ്ചനും നിളാനദിയും മാത്രം...

May 22, 2013

തൊമ്മൻകുത്ത്

 

ഇടുക്കി ജില്ലയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടമാണ്
തൊമ്മൻകുത്ത്. തൊടുപുഴയ്ക്കടുത്ത്, സഞ്ചാരികൾക്ക്
വളരെ എളുപ്പം എത്തിചേരാവുന്ന ഈ വിനോദ സഞ്ചാര
കേന്ദ്രം ഞങ്ങൾ ആദ്യം അറിയുന്നത് അഞ്ചു വർഷങ്ങൾക്കു
മുൻപാണ്.

ഇന്നലെ വീണ്ടും, ഞാൻ ജോലി ചെയ്യുന്ന ഓഫീസിൽ നിന്നും
തൊമ്മൻ കുത്തിലേക്ക്‌ ചെറിയൊരു യാത്ര പോയി.
മുൻ യാത്രയെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായിരുന്നു
ഇത്തവണത്തേത്. ഓഫീസിലെ ജോലിത്തിരക്കിൽ നിന്നും
അല്പമൊരു മാറ്റത്തിനായി  "തല തണുപ്പിക്കാൻ" വേണ്ടിയാണ്
തൊമ്മൻകുത്തിൽ  എത്തിയതെങ്കിലും ഞങ്ങളെ
നിരാശപ്പെടുത്തും വിധമായിരുന്നു അവിടുത്തെ കാഴ്ച.
വെള്ളം വളരെ കുറവായിരുന്നു.

 
 

നീരൊഴുക്ക്  വേനലിന്റെ കാഠിന്യം വിളിച്ചു
പറയും പോലെ തോന്നി. എങ്കിലും മനസ്സിലെ പ്രതീക്ഷയുടെ
വെള്ളപ്പാച്ചിലിൽ ഞങ്ങൾ തൊമ്മൻ കുത്ത് വനമേഘലയുടെ
ഉള്ളിലേക്ക് പ്രവേശിച്ചു. (10 രൂപയാണ് പ്രവേശന ഫീസ്‌.)



കഴിഞ്ഞ തവണ ഇവിടെ വന്നപ്പോൾ പ്രതീക്ഷിക്കാതെ
കിട്ടിയ അട്ട കടിയുടെ ഓര്മ്മയുള്ളതുകൊണ്ട്
അട്ട നിവാരിണികൾ (പുകയില/ മഞ്ഞൾ ...) കയ്യിൽ
കരുതിയിരുന്നു. ഈറ്റയുളള കാടുകളിൽ അട്ടകൾ
സാധാരണയായി കാണാറുണ്ട്‌.


വെള്ളചാട്ടത്തിനു പുറമേ തൊമ്മൻ കുത്തിൽ ഒട്ടനവധി
കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്. ഇന്നിവിടെ വനപാലകർ
നല്ലവണ്ണം പരിപാലിച്ചു പോരുന്നു. കുടുംബമായി
വരുന്നവര്ക്കും സുരക്ഷിതമായി ഇവിടം കണ്ടു മടങ്ങാം.


കാട് കയറുന്ന സഞ്ചാരികൾക്ക് യധേഷ്ട്ടം നടന്നു പോകാവുന്ന
കാട്ടു പാതകൾ ഉണ്ട്. പാതയോരങ്ങളിൽ വിശ്രമത്തിനായി
വള്ളിക്കുടിലും അത്താണികളും ഉണ്ടാക്കി വച്ചിട്ടുണ്ട്.





മരമുകളിൽ വള്ളികെട്ടി ഒരുക്കിയിട്ടുള്ള ഏറുമാടങ്ങളാണ്
മറ്റൊരു ആകർഷണം. നാലഞ്ചു പേർക്ക് ഒരേ സമയം
കയറിയിരിക്കാവുന്ന ഈ ഏറുമാടം വളരെ
ഭംഗിയുള്ളതും ഉറപ്പുള്ളതുമാണ്. മുകളിൽ മുറികളായും
തിരിചിട്ടുള്ളിടത് ഇരിക്കാനും കിടക്കാനും ഉള്ള
സൗകര്യമുണ്ട്.

 
 

വള്ളിക്കുടിലും ഏറുമാടവും കണ്ടു യാത്ര മുന്നോട്ട്
പോകുമ്പോൾ വലതു വശത്ത് തെളിനീരുള്ള പുഴയാണ്.
പുഴയിൽ ഇറങ്ങുന്നത് അപകടമായതിനാൽ സൂക്ഷിക്കണം.
എങ്കിലും അല്പം സൂക്ഷിച്ചാൽ ഇറങ്ങി കുളിക്കാവുന്ന
ഇടങ്ങൾ ഉണ്ട്.

കാട്ടിലൂടെ 12 കിലോമീറ്റർ ദൂരമുള്ള ട്രക്കിംഗ് സാധ്യമാണ്.
ഗൈഡുകളുടെ സഹായവും ഇവിടെ ലഭ്യമാണ്.
 തൊമ്മൻ കുത്തിൽ ഒന്നിലേറെ വെള്ളച്ചാട്ടങ്ങൾ ഉണ്ട്.
ഏഴുനില കുത്ത്(1/2Km) , തേൻകുഴി കുത്ത്(2Km),
ചെകുത്താൻ കുത്ത് (5Km), പളുങ്കൻ കുത്ത്(6Km),
മുത്തി കുത്ത്(7.5Km), നായകം കുത്ത്(9Km),
കൂവമല  കുത്ത്(13Km) എന്നീ വെള്ളച്ചാട്ടങ്ങൾ
തൊമ്മൻ കുത്തിനെ കൂടുതൽ മനോഹരമാക്കുന്നു.


രസകരമായ ഗുഹകളും ഉണ്ട് ഈ തൊമ്മൻ കുത്തിൽ.
പ്ലാപൊത്ത് ഗുഹ, പളുങ്കൻ അള്ള്‌, അടപ്പൻ ഗുഹ,
ഭീമൻ കട്ടിലും കസേരയും, മന്തിക്കാനം അള്ള്‌,
നരകൻ അള്ള്‌ എന്നിവയാണീ ഗുഹകൾ.

കുരിശുമല(2Km) , ചാഞ്ഞ പാറ (2Km), തൊപ്പി മുടി(5Km) ,
നെല്ലി മുടി (5Km) എന്നിങ്ങനെ മനോഹരമായ
വ്യൂ പോയിന്റുകളും ഉണ്ടിവിടെ.


ഞങ്ങൾ അവിടെ പോയ ദിവസം ആനകൾ ഇറങ്ങിയ
കാരണം ഉൾക്കാടിലേക്ക് അധികം പോകാൻ
ഫോറെസ്റ്റ്‌ ഗാർഡുകൾ സമ്മതിച്ചില്ല.


ഇവിടെയെല്ലാം നടന്നു കാണണമെങ്കിൽ നല്ലൊരു
ഗൈഡിന്റെ  സഹായം വേണ്ടി വന്നേക്കും.
കൂടുതൽ  ട്രക്കിംഗ് വിവരങ്ങൾ അറിയാൻ ഈ
നമ്പറിൽ ബന്ധപ്പെടുക : 9544343575


ആയിരത്തി തൊള്ളായിരത്തി ഇരുപതുകളിൽ,
പ്രമുഖനായ കർഷകനും വേട്ടക്കാരനുമായ
തൊമ്മാച്ചൻ കുരുവിനകുന്നേൽ  ആണത്രേ ഈ
വെള്ളച്ചാട്ടം  ആദ്യമായി പുറംലോകത്തിനു
കാണിച്ചു കൊടുത്തത്. അങ്ങനെ ഈ സ്ഥലം
തൊമ്മൻ കുത്ത് എന്നറിയപ്പെടുന്നു എന്നൊരു
കഥയും പറഞ്ഞു കേൾക്കുന്നു.

എന്തു തന്നെയായാലും ഇനിയൊരു യാത്ര പ്ലാൻ
ചെയ്യുമ്പോൾ തൊമ്മൻ കുത്തിനെ കൂടെ ലിസ്റ്റിൽ
ചേർക്കാൻ മറക്കണ്ട.

എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

NH-47 ലെ അങ്കമാലിയിൽ നിന്നും പെരുമ്പാവൂർ വഴി
മൂവാറ്റുപുഴയിൽ എത്തി; അവിടെ നിന്നും മൂന്നാർ
റൂട്ടിലേക്ക് തിരിഞ്ഞു പോത്താനിക്കോട്-പൈങ്ങോട്ടുർ
വഴി വണ്ണപ്പുറം ജംക്ഷനിൽ എത്തി അവിടെ നിന്നും
വലത്തോട്ട് തിരിഞ്ഞ് പിന്നീട് കാണുന്ന ഗുരുദേവ
മന്ദിരത്തിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു 6 km പോയാൽ
തൊമ്മൻ കുത്തിൽ എത്തിച്ചേരാം.

തൊടുപുഴ വഴിയും ഇവിടെ എത്തി ചേരാം, പക്ഷേ
കുറച്ചു ദൂരം കൂടുതാലാണീ റൂട്ട്.

ദൂരം: തൃശൂർ - തൊമ്മൻ കുത്ത് 93Km
ദൂരം: എറണാകുളം - തൊമ്മൻ കുത്ത് 70Km


തൊമ്മൻ കുത്തിൽ നല്ല ഭക്ഷണ ശാലകൾ ഇല്ലാത്തതിനാൽ
ഭക്ഷണം വാങ്ങിച്ചു കൊണ്ടു  പോകുന്നത് നല്ലതായിരിക്കും.
സെപ്റ്റംബർ മുതൽ മാർച്ച്‌ വരെയുള്ള മാസങ്ങളാണ്
ഇവിടെ സന്ദർശിക്കാൻ പറ്റിയ സമയം.

തൊമ്മൻ കുത്ത് ടൂറിസം വിവരങ്ങൾക്ക് ഈ നമ്പറിൽ
ബന്ധപ്പെടാം :  9544343575

April 18, 2013

കെയർ വോയ്സ്

കെയർ വോയ്സ്
Care Voice : For the deserved...


"കെയർ വോയ്സ്" എന്നതൊരു കാൻസർ ബോധവത്കരണ
പ്രൊജക്റ്റ്‌ ആണ്.
ലാഭേഛയില്ലാതെ, ഒരു മനസ്സോടെ സമൂഹത്തിനു വേണ്ടി
ഉപകരിക്കും വിധം എന്തെങ്കിലും ചെയ്യണം എന്നാഗ്രഹിക്കുന്ന
കുറച്ചു പേർ ഒത്തു ചേർന്നപ്പോൾ അത് രോഗ പീഡിതർക്ക് 
സാന്ത്വനത്തിന്റെ ശബ്ദമായി മാറുകയാണ്...

നമുക്കറിയാം, കാൻസർ ഇന്നൊരു സാധാരണ കണ്ടു വരുന്ന
രോഗമായി മാറി. ചിലർ രോഗത്തെ നേരത്തെ തിരിച്ചറിയുന്നു,
ചികിത്സകൾ ചെയ്യുന്നു.  മറ്റു ചിലരാകട്ടെ രോഗം ബാധിച്ച്
അവസാന ഘട്ടത്തിലാണ് ഇത് അറിയുന്നത്. ഒരു കാൻസർ
രോഗിയുടെ ആയുസ്സിന്റെ നല്ലൊരു ശതമാനം
നിർണ്ണയിക്കപ്പെടുന്നത് അവരുടെ മനസ്സാന്നിദ്ധ്യം കൊണ്ടും
ജീവിതത്തോടുള്ള പോസിറ്റീവ് ചിന്തകൾ കൊണ്ടുമാണ്.
ചിലരാകട്ടെ രോഗം വന്ന ശേഷം മാനസികമായി തകരുന്നു.
ഈ തകർച്ച മാത്രം മതി മനുഷ്യ കോശങ്ങളുടെ
സമീപ ഭാവിയിലുള്ള നാശത്തിനു ആക്കം കൂടാൻ.

ഇത്തരം രോഗികളെ ജീവിതത്തിലേക്ക് പ്രതീക്ഷയോടെ
കൊണ്ട് വരാനും, രോഗത്തെ മനസ്സിനുള്ളിൽ കയറാതെ
ശക്തിയോടെ നേരിടാനുള്ള കരുത്തു പകരുന്ന വിധം
അവരോടു സംസാരിച്ച്, നാളെയുടെ ജീവിതത്തിലേക്ക്
ആത്മ വിശ്വാസത്തിന്റെ  വാതായനങ്ങൾ  തുറന്നു
കൊടുക്കുന്ന ഒരു പ്രൊജക്റ്റ്‌ ആണ് "കെയർ വോയ്സ്"...
ഫോണ്‍ വഴിയാണ്  "കെയർ വോയ്സ്" രോഗികളുമായി
സംസാരിക്കുന്നത്.
ഇത് തികച്ചും സൗജന്യമായൊരു സേവനമാണ്.


"കെയർ വോയ്സ്" ആർക്കു വേണ്ടി ?
കാൻസർ രോഗം ഉള്ളവർക്ക് അവരുടെ സംശയങ്ങൾ
ഒരു സുഹൃത്തിനോടെന്നപോലെ "കെയർ വോയ്സ്" നോട്
ചോദിക്കാം.  മാനസികമായ ശക്തി നേടാൻ "കെയർ വോയ്സ്"
സഹായിച്ചേക്കും.  രോഗികളെ ശുശ്രൂഷിക്കുന്നവർക്കും
ഈ സേവനം ഉപകരിക്കും.

ആദ്യമേ പറഞ്ഞു കൊള്ളട്ടെ, ഇത് ഒരിക്കലും ഒരു
ഡോക്ടർ നെ കാണുന്നതിനു പകരമല്ല.
"കെയർ വോയ്സ്" മരുന്ന് കുറിച്ച് കൊടുത്തു
ചികിത്സയും നടത്തുന്നുമില്ല.
രോഗാവസ്ഥയും മറ്റ് വേണ്ട കാര്യങ്ങളും പറഞ്ഞ് തന്ന്
രോഗികൾക്ക് സാന്ത്വനവും ശക്തിയും പ്രദാനം ചെയ്യുക
എന്നത് മാത്രമാണ് "കെയർ വോയ്സ്" ൻറെ ലക്ഷ്യം.

ആരാണീ "കെയർ വോയ്സ്"?
ആരോഗ്യ രംഗത്ത് ഒരുപാട് നാളത്തെ വൈദഗ്ധ്യമുള്ള,
ഇപ്പോൾ അമേരിക്കയിൽ ഹെൽത്ത് കെയർ പ്രൊഫഷണലായ
ശ്രീ. റെജി ആണ് ഈ പ്രോജെക്ടിന്റെ നായകത്വം
വഹിക്കുന്നത്. അദ്ദെഹത്തിന്റെ മനസ്സിൽ രൂപമെടുത്ത
ആശയമാണ് "കെയർ വോയ്സ്".  "കെയർ വോയ്സ്"
സേവനം ആഗ്രഹിക്കുന്ന ആരോടും സംസാരിക്കാൻ
അദ്ദേഹം സദാ സന്നദ്ധമാണ്, ഒരു സുഹൃത്തിനെപ്പോലെ.
ആവശ്യമെങ്കിൽ രോഗിയുടെ വീട്ടുകാരോടും സംസാരിച്ചു
ആദ്ധ്യാത്മികമായ കരുത്തു പകരാനും റെജിക്ക് 
കഴിയുന്നുണ്ട്.
ശ്രീ. റെജി അമേരിക്കയിലാണ് ജോലി ചെയ്യുന്നതെങ്കിലും
കേരളത്തിലെ കാൻസർ രോഗികളെ ഉദ്ദേശിച്ചാണ് ഈ
പ്രൊജക്റ്റ്‌ നടക്കുന്നത്.

Flyer of Care-Voice



എങ്ങിനെ "കെയർ വോയ്സ്" നെ ബന്ധപ്പെടാം ?
"കെയർ വോയ്സ്" സേവനം ലഭ്യമാകാൻ ഈ
പ്രോജെക്ടിന്റെ ടീം അംഗങ്ങളുമായി ബന്ധപ്പെടാം.
അല്ലെങ്കിൽ  carevoicehelp@gmail.com എന്ന
വിലാസത്തിലെക്കൊരു ഇ-മെയിൽ അയക്കുക.
നിങ്ങളെ തിരിച്ചു വിളിക്കാനുള്ള ഫോണ്‍നമ്പർ,
വിലാസം എന്നിവ ഇ മെയിലിൽ കൊടുക്കാൻ
മറക്കരുത്. ഇത്രയും ചെയ്‌താൽ "കെയർ വോയ്സ്"
സേവനം നിങ്ങളുടെ ഫോണിൽ എത്തും.

ഈ ടീമിലെ അംഗങ്ങളെല്ലാം അവരുടെ
ജോലികൾക്കിടയിലാണ് ഈ സേവനത്തിന് വേണ്ടി
പ്രവർത്തിക്കുന്നത് എന്നതിനാൽ മുഴുവൻ സമയവും
സജ്ജമായൊരു ഫോണ്‍ നമ്പർ  കെയർ വോയ്സിനില്ല.

പക്ഷേ "കെയർ വോയ്സ്" സേവനം ആവശ്യപ്പെടുന്ന
ഏതൊരാൾക്കും എത്രയും പെട്ടെന്ന് അതെത്തിച്ചു
കൊടുക്കാൻ എല്ലാ വളണ്ടിയമാരും ശ്രമിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് നോക്കുക
http://carevoiceforthedeserved.com
ഇമെയിൽ : carevoicehelp@gmail.com

"കെയർ വോയ്സ്" ടീം !!!

        • Reji [Team Leader of the project]       
        • Wilson Mathew [USA]
        • Anoop Abraham [USA]
        • Sujith Subramanyan (09847956600)
        • Binu P Joy (09895084945)
        • Paul Mathew [USA]
        • Rev. Fr. Shinoj Joseph
        • Sumi Mani [USA]

ശ്രീ റെജിയുടെ ഈ സംരംഭത്തിനു, അദ്ദേഹത്തെ
സഹായിക്കാൻ അമേരിക്കയിലും കേരളത്തിലുമായി
പ്രവർത്തിക്കുന്ന നല്ലൊരു ടീം ഉണ്ട്.  "കെയർ വോയ്സ്"
സേവനം ആഗ്രഹിക്കുന്ന രോഗികൾക്ക് റെജിയുടെ
ഫോണ്‍കാൾ എത്തിച്ചു കൊടുക്കുന്നതിനു വേണ്ടി
ടീം സദാ ഒരുക്കമാണ്. എന്നെയും ഈ ടീമിൽ
ഉൾപ്പെടുത്തിയതിന് "കെയർ വോയ്സ്" നോടുള്ള
നന്ദി ബ്ലോഗ്ഗെഴുതി തീർക്കാവുന്നതല്ല.

നിങ്ങളുടെ അറിവിൽ ആരെങ്കിലും കാൻസർ
രോഗവുമായി വിഷമിക്കുന്നുവെങ്കിൽ ഞങ്ങളെ
അറിയിക്കൂ. സാന്ത്വനം ഒരു ശബ്ദമായി, അവരെ
പ്രതീക്ഷയോടെ  മുന്നോട്ടു നയിക്കാൻ കഴിഞ്ഞാൽ
"കെയർ വോയ്സ്" തൃപ്തരാണ്.

" ലോകാ സമസ്ത സുഖിനോ ഭവന്തു "

April 13, 2013

വിഷുപ്പക്ഷി പാടുമ്പോൾ !

"പാടുന്നു വിഷു പക്ഷികൾ മെല്ലെ 
മേട സംക്രമ സന്ധ്യയിൽ 
ഒന്ന് പൂക്കാൻ മറന്നേ പോയൊരു 
കൊന്നതൻ കുളിർ ചില്ലമേൽ ...."

 


വീണ്ടും ഒരു മേട മാസം.
കാർഷിക ആരംഭം കുറിച്ചുകൊണ്ട് വിഷു ആഘോഷിക്കുന്നു വീണ്ടും,
ഒരു ചടങ്ങ് പോലെ...
കാരണം നമ്മുടെ നാട്ടിൽ കൃഷിയെവിടെ, മരങ്ങളെവിടെ, വിഷുപ്പക്ഷിയെവിടെ ?
ഞാനും ഉൾപ്പെടുന്ന കേരളീയർ സമൂഹം, ആഘോഷങ്ങൾക്ക് ഒരു
കുറവും വരുത്താറില്ല. എന്തിനെ കുറിക്കുന്ന ആഘോഷമാണെന്ന് ചിന്തിചില്ലെങ്കിലും,
"ആഘോഷങ്ങൾ" വര്ഷം തോറും പൊടി പൊടിക്കും, കാരണം നമ്മുടെ
കയ്യിൽ പണമുണ്ട്.  പണം കൊണ്ട് നേടാനാവാത്ത പലതും നമ്മൾ
കാത്തുസൂക്ഷിക്കാൻ മറക്കുന്നു എന്ന് നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു
പ്രകൃതി. അത് കൊണ്ടാകാം ഈ മേടത്തിലും നമ്മളിങ്ങനെ
വിയർത്തോഴുകുന്നത്.

ഈ വിഷു നാളിൽ ഇത്തരം ഭയപ്പെടുത്തുന്ന ചിന്തകൾഞാനധികം
പങ്കു വയ്ക്കുന്നില്ല. മറ്റൊരു കാര്യം പറയാനാണ് സത്യത്തിൽ ബ്ലോഗിൽ
വന്നത്. വിഷു ആയി ബന്ധപ്പെട്ട ഒരോർമ്മ. ഇന്നലെ എന്റെയൊരു
അനിയത്തിക്കുട്ടി വിഷു ആശംസിക്കാൻ ഫോണിൽ വിളിച്ചപ്പോൾ
ചോദിച്ചു; "ചേട്ടാ വിഷു ആയിട്ട് ബ്ലോഗ്‌ ഒന്നുമില്ലേ?" എന്ന്.
എന്താ എഴുതുക എന്നുവച്ചപ്പോൾ പെട്ടെന്ന് മനസ്സിലോര്ത്തത്
VK പ്രകാശിന്റെ പുനരധിവാസം എന്ന ചിത്രത്തിലെ, എനിക്കേറ്റവും
ഇഷ്ട്ടപ്പെട്ട വേണുഗോപാൽ പാടിയ ഒരു പാട്ടിന്റെ
പുത്തഞ്ചേരിയുടെ വരികളാണ് ...

"പാടുന്നു വിഷു പക്ഷികൾ മെല്ലെ മേട സംക്രമ സന്ധ്യയിൽ
ഒന്ന് പൂക്കാൻ മറന്നേ പോയൊരു കൊന്നതൻ കുളിർ ചില്ലമേൽ ...."



ഈ വരികളിൽ വിഷു എന്ന വാക്ക് ഉള്ളത് കൊണ്ടല്ല എനിക്കീ
പാട്ട് കൂടുതൽ ഹൃദ്യമായത്‌. ഏകദേശം പന്ത്രണ്ട് കൊല്ലങ്ങൾക്ക്
മുൻപ് കലാലയ ജീവിതത്തിൽഎന്നെ പഠിപ്പിച്ച ഒരധ്യാപികയാണീ
പാട്ടിന്റെ കാസെറ്റ് (അന്ന് CD പ്രചാരത്തിൽ ഇല്ല) എനിക്ക്
തന്നത്. ഒത്തിരി ആത്മ സൌഹൃദമൊന്നും അന്ന് ഉണ്ടാകാതിരുന്നിട്ടും
എന്തിനാണ് അന്നാ പാട്ട് എനിക്ക് സമ്മാനിച്ചത്‌ എന്നെനിക്കിന്നും
അറിയില്ല. പക്ഷേ വിഷു പക്ഷി പാടിയ ആ പാട്ട് ഇന്നും എന്റെ
മനസ്സിന്റെ ചില്ലയിൽ മറക്കാതെ പൂത്തു നില്ക്കുന്നു.
ഓരോ വർഷവും വിഷുവെത്തുമ്പൊൽ അതിനെക്കാളേറെ എന്നെ
സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. വിഷുനാളിൽ ഓർമ്മയായി
വന്നെത്തുന്ന  ബാല്യകാലത്തിൻകാൽചിലമ്പിലെ മർമ്മരം
സമ്മാനിച്ച ആ പാട്ടിനെക്കാളേറെ ആ അധ്യാപികയെ ഒരിക്കലും
മറക്കാവുന്നതല്ല. അന്ന് ആ പാട്ടിന്റെ വരികൾ കേട്ടു, വിഷുക്കാലം പോയി,
ഋതു ഭേദങ്ങൾ ഒത്തിരി മാറിവന്നു, പലവട്ടം. പക്ഷേ ഞാനും ആ
അധ്യാപികയും തമ്മിലുള്ള ബന്ധം കണിക്കൊന്ന പൂവിനേക്കാൾ
ഭംഗിയോടെ ഇന്നും മനസ്സിന്റെ നനുത്ത ചില്ലയിൽ പൂത്തു നില്ക്കുന്നു.
ഇന്നെനിക്കവർ നല്ലൊരു അധ്യാപികക്കപ്പുറം വാത്സല്യമുള്ളോരു
ചേച്ചിയാണ്, കരുതലുള്ളോരു സുഹൃത്താണ്, എന്റെ വീട്ടിലെ
ഒരംഗത്തെപ്പോലെയാണ്...


ഞാൻ അവർക്ക്, ഒത്തിരി ശിഷ്യ ഗണങ്ങളിൽ ഒരാൾ മാത്രമായിരിക്കാം
പക്ഷേ; അക്ഷരങ്ങളെ സ്നേഹിക്കുന്ന, ചിലങ്കകളെ
നെഞ്ചോട്‌  ചേര്ത്തു വയ്ക്കുന്ന അവരെനിക്ക് ഒരുപാട് നല്ല എഴുത്തുകാരെ
പരിചയപ്പെടുത്തി, പുതിയ  കൂട്ടായ് മ്മകളുടെ വാതായനങ്ങൾ എനിക്ക്
തുറന്ന് തന്നു...


വിഷുപ്പക്ഷി പാടിയ ആ പാട്ടായിരുന്നോ ഈ ഒരു ഭാഗ്യം എനിക്ക് തന്നത് ?
എനിക്കറിയില്ല. പക്ഷേ കാലം തെറ്റി വരുന്ന ഋതുക്കളും, വേനലും, മഴയും
എല്ലാം നമ്മളെ ഓർമ്മപ്പെടുത്തുന്നത് ഇത്തരത്തിൽ നമുക്ക്
ജീവിതത്തിൽ കിട്ടുന്ന കണിക്കൊന്ന പൂക്കളുടെ മൂല്യമാണ്.
ഭാഗ്യമായി കിട്ടിയ ഈ കണിക്കൊന്ന പൂവ് ഒരിക്കലും കൊഴിയാതെ
പോകട്ടെയെന്ന്‌ പ്രാർഥിക്കുന്നു.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൌഹൃദത്തിന്റെയും ഈ
കണികൊന്നപ്പൂ വിരിഞ്ഞു നില്ക്കുന്ന ഈ ചില്ലയിൽ വിഷുപ്പക്ഷികൾ
ഇനിയും പാടാനെത്തുമെന്ന പ്രതീക്ഷയോടെ...



ഈ വിഷുനാളിൽ നിങ്ങളും ഓർത്ത്‌ നോക്കൂ, ജീവിതത്തിന്റെ
ഇന്നലെകളിലേക്ക് . മനസ്സിന്റെ നനുത്ത ചില്ലകളിൽ നിന്നും
എപ്പോഴോ നാമറിയാതെ കൊഴിഞ്ഞു പോയ കണിക്കൊന്നപ്പൂക്കൾ
നിങ്ങൾക്കും ഓർത്തെടുക്കാനായേക്കും...
കണി കാണുന്നതോടൊപ്പം അവരെയും നമ്മുടെ ഓർമ്മയിൽകൊണ്ട് വരാം.

എല്ലാ ബ്ലോഗ്‌ വായനക്കാർക്കും, എന്റെ സ്നേഹം നിറഞ്ഞ 
വിഷു ആഷംസകൽ...

April 03, 2013

കളിവീട്



സ്ക്കൂൾ എല്ലാം അടച്ചു, കുട്ട്യോളൊക്കെ വേനലവധിക്കാലം
ആഘോഷിക്കുകയാണ്. കഴിഞ്ഞയാഴ്ച എനിക്കും കിട്ടി
ചെറിയൊരു അവധിക്കാലം, ഈസ്റ്റർ പ്രമാണിച്ച് മൂന്ന്
ദിവസത്തെ പരോളിൽ നാട്ടിൽ പോയിരുന്നു.

വീട്ടിൽ ചേട്ടന്റെ കുട്ടിക്കും അനിയത്തീടെ കുട്ടിക്കും
പിറന്നാൾ ആവാറായി.  പിറന്നാൾ സമ്മാനമായി എന്താ
കൊടുക്കാ എന്നാലോചിച്ചപ്പോഴാണ്,
പണ്ടൊക്കെ നമ്മുടെ അവധിക്കാലത്ത്‌ കഞ്ഞിയും കുഞ്ഞിയും
വച്ച് കളിക്കാനായി ഉണ്ടാക്കാറുള്ള കളിവീടിനെപ്പറ്റി
ഓർത്തത്‌.


ഈയടുത്ത കാലത്തൊന്നും ഒരിടത്തും കുട്ടികൾ
കളിവീട് വച്ച് കളിക്കുന്നതും കാണാറില്ല. അവർക്കത്‌
ഉണ്ടാക്കി  കൊടുക്കാൻ ആർക്കും സമയമില്ലതാനും.
ഏതു നേരവും TV യുടെയും കമ്പ്യൂട്ടറിന്റെയും
മുന്നിലാണ് കുട്ടികൾ എന്ന പരാതിയാണ് മാതാപിതാക്കൾക്ക്.
POGO യുടെയും, CN ന്റെയും, കൊച്ചു TV യുടെയും മുന്നിൽ
നിന്ന് ഇവന്മാരെ എങ്ങനെ മണ്ണിലേക്കും കളികളിലേക്കും
പൊക്കിയെടുക്കാം എന്ന ചിന്തയും, അതിനുള്ളൊരു
ശ്രമവുമായിരുന്നു ഈ കളിവീട് നിർമ്മാണം.

(Photo Courtesy: Krishna)

വീടിനോട് ചേർന്ന് തണലുള്ളോരു മാവിന്റെ ചുവട്ടിൽ
കുറച്ചു വടികൾ വച്ച് കെട്ടി കളിവീടിന്റെ ആദ്യഘട്ടം
ഉണ്ടാക്കി.  പിന്നീട് ഉപയോഗശൂന്യമായ ചാക്കുകളും
മരക്കഷണങ്ങളും വാഴ ചാമ്പലും ചേർത്ത്
വശങ്ങൾ മറച്ചു. അടയ്ക്കാ മരത്തിന്റെ(കവുങ്ങിന്റെ)
പാള കീറി  മുൻവശം ഭംഗിയാക്കി. മര ചീളുകൊണ്ടു
ജനാലയും ശെരിയാക്കി.  ഒടുവിൽ മാവിന്റെ
ഉണങ്ങിയ ഇലകൾകൊണ്ട് മേൽക്കൂരയും മേഞ്ഞപ്പോൾ
കളിവീട് റെടി.


 

കളിവീട് ഉണ്ടാക്കുവാൻ കുട്ടികളെയും കൂടെ
കൂട്ടിയപ്പോൾ അവർക്കും ഉത്സാഹമായി.
ദിവസത്തിന്റെ അര നേരം അവർ TV യും BEN 10 ഉം
ചോട്ടാ ബീമും മറന്നു, മണ്ണിൽ പണിയെടുത്ത് കളിവീടിന്റെ
ഭാഗമായി. ഇപ്പോൾ ഊണും കളിയും ഒക്കെ അവരീ
കളിവീട്ടിലാണ്.


ഒരുപക്ഷെ പണ്ടത്തെ ശീലങ്ങൾ കുട്ടികൾക്ക് വെറുതെ
കാണിച്ചു കൊടുക്കാൻ പോലും ഇന്ന് മുതിർന്നവർ
തയ്യാറാവാത്ത കാരണമായിരിക്കാം അവർ പഴയ
കളികൾ മറന്നു പോയത്. നമ്മൾ കുറച്ചു സമയം
അവർക്കൊപ്പം ചിലവിട്ടാൽ പഴയ കാലത്തേ
കളിക്കോപ്പുകളും, ചുട്ടിയും കോലും, മണ്ണപ്പവും
ഓലപ്പന്തും, ഓല പങ്കയും, കളിവീടും, ഊഞ്ഞാലും ഒക്കെ
അവരും ഇഷ്ട്ടപ്പെട്ടെക്കും.
റിമോട്ട് കാറുകളും, തോക്കും, വീഡിയോ ഗയിമുകളും
വലിച്ചെറിഞ്ഞ്,നന്മയുടെ കളിപ്പാട്ടങ്ങൾ എടുത്ത്
അവധിക്കാലത്തിന്റെ കളിമുറ്റങ്ങളിലേക്ക്,
ആഘോഷത്തിന്റെ സമ്മർ ഷോട്ടടിക്കാൻ  അവരും
വന്നേക്കും...


നമുക്ക് പകർന്നു നല്കാവുന്നത് ചെറിയൊരു
കളിവീടായിരിക്കും. കുഞ്ഞു മനസ്സിൽ ഒരുപക്ഷേ
ഇത്, നിനച്ചിരിക്കാതെ കിട്ടുന്ന ലക്ഷ്വറി വില്ലകളാവും.