May 26, 2013

തുഞ്ചൻ പറമ്പ്

ചിന്തയിലെ കഴിഞ്ഞ ബ്ലോഗായ തൊമ്മൻ കുത്തിന്റെ
വന്യതയിൽ നിന്നും നമുക്ക് മലയാള ഭാഷയുടെ
തിരുമുറ്റത്തേക്ക് ഒരു യാത്ര പോകാം;
വടക്കൻ കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂരിൽ
സ്ഥിതി ചെയ്യുന്ന തുഞ്ചൻ പറമ്പിലേക്ക്...



മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന
ശ്രീ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പിറന്ന
മണ്ണിലെക്കൊരു യാത്ര ചിരകാലാഭിലാഷമായിരുന്നു,
പക്ഷെ അതിനൊരു അവസരം കൈവന്നത്
ഈയിടെ മാത്രം.
ഞാൻ ഗ്രാജുവേഷൻ ചെയ്ത കോളേജിലെ,
എഴുത്തുകാരുടെ സംഘം സന്ധ്യ ടീച്ചറുടെ നേതൃത്വത്തിൽ
തുഞ്ചൻ പറമ്പിലെക്കൊരു യാത്ര സംഘടിപ്പിച്ചു.
(ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകളും കവിതകളും
എഴുതുന്ന എഴുത്തുകാരിൽ ശ്രദ്ധേയയാണ് ഡോ. ഇ സന്ധ്യ)

പൂർവ്വ വിദ്യാർത്ഥിയായിരുന്ന എന്നെയും ഭാര്യയെയും
ആ യാത്രയിലേക്ക് ക്ഷണിച്ചപ്പോൾ ഒത്തിരി സന്തോഷം
തോന്നി.  12 വിദ്യാർത്ഥികളും 3 അദ്ധ്യാപകരും ഉള്ള 
ആ കൂട്ടത്തിൽ ഞാനും കൃഷ്ണയും ചേർന്നു യാത്രയായി.



തുഞ്ചൻ പറമ്പിലെക്കുള്ള വഴി :
തൃശ്ശൂരിൽ നിന്നും കുന്ദംകുളം വഴി കുറ്റിപ്പുറം എത്തി
അവിടെ നിന്നും തിരൂർ റൂട്ടിൽ പൂങ്ങോട്ട്കുളങ്ങരയിൽ
നിന്നും ഇടത്തേക്ക് തിരിഞ്ഞു 2 Km പോയാൽ തുഞ്ചൻ
പറമ്പിൽ എത്താം.

തുഞ്ചൻ സ്മാരകം :
1964 ൽ ആണ് എഴുത്തച്ഛന്റെ ഓർമ്മയ്ക്കായ് ഈ
സ്മാരകം പണി കഴിപ്പിച്ചത്.
വളരെ കമനീയമായ ഈ സ്മാരകം നല്ല രീതിയിൽ
ഇന്നും പരിപാലിച്ചു പോരുന്നുണ്ട്.
മലയാള ഭാഷയുടെ പിതാവിന്റെ ജന്മഗൃഹം
ഇന്നിവിടെ ഒരു മനോഹര കൽമണ്‍ഡപമായി
നിലകൊള്ളുന്നു.


വിജയദശമി നാളിൽ ഈ കൽമണ്‍ഡപത്തിൽ
വച്ചാണ് ആചാര്യന്മാർ വിദ്യാരംഭം കുറിക്കുന്ന
കുരുന്നുകളുടെ നാവിൻ തുമ്പിൽ ഹരിശ്രീ കുറിക്കുന്നത്.


തുഞ്ചൻ പറമ്പിൽ മനോഹരമായൊരു ശില്പമുണ്ട്.
പിച്ചളയിൽ തീർത്ത തുഞ്ചന്റെ തത്തയും വലിയൊരു
എഴുത്തോലയും. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ
ഉപജ്ഞാതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ
ഓർമ്മയുടെ പ്രതീകമായി ഈ തത്തയും
എഴുത്തോലയും ആണിയും കാണികളിൽ
വിസ്മയംതീർക്കുന്നു.



ശില്പത്തിന് തൊട്ടു  പിറകിലായി ഒരു മണ്ഡപം
കൂടിയുണ്ട്. ശേഷം നടന്നു നീങ്ങിയാൽ നമ്മെ
സ്വാഗതം ചെയ്യുന്നത് ഒരു കുളമാണ്. ഇതിലേക്ക്
ഇന്നാർക്കും പ്രവേശനമില്ല.


ഏക്കറുകളോളം വിഹരിച്ചു കിടക്കുന്ന ഇവിടം,
വിരുന്നുകാർക്ക് ഗൃഹാതുരമായൊരു ഓർമ്മയുടെ
നാട്ടുവഴികളിലൂടെയുള്ളൊരു യാത്രയാണ്.
 
 

 പഞ്ചാര മണലിൽ വൃക്ഷങ്ങൾക്കിടയിലൂടെ
തണലിന്റെ മാറിലൂടെ നമ്മൾ ചെന്നെത്തുന്നത്
ഒരു വായനശാലയിലേക്കാണ്. അക്ഷരങ്ങളുടെ
കൂട്ടുകാർ ഇവിടെ നമ്മളെ കാത്തിരിക്കുന്നു...


വായനശാലയുടെ അടുത്തായി നിലകൊള്ളുന്നത്
ഒരു വിസ്മയമാണ്, "മലയാള ഭാഷാ മ്യൂസിയം" !!!

 

മറ്റൊരിടത്തും കാണാനാവാത്ത, അമൂല്യ ശേഖരമാണ്
ഇവിടെ നമ്മളെ  മലയാള ഭാഷയുടെ
ചരിത്രത്താളുകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്...

 


ശീതീകരിച്ച ആ മുറികൾക്കുള്ളിൽ നിറഞ്ഞു
നിൽക്കുന്നത് മലയാളത്തിന്റെ ആർദ്രതയും
സുഗന്ധവുമാണ്. എണ്ണമറ്റ എഴുത്തുകാരുടെ
ചായാ ചിത്രങ്ങളും വിവരണങ്ങളും വളരെ
കമനീയമായി ഒരിക്കിയിട്ടുണ്ട്.

 
 

എഴുത്തച്ഛനും, ഉള്ളൂരും, വള്ളത്തോളും,
ബഷീറും, കുഞ്ഞിരാമൻ നായരും, പൊറ്റെക്കാടും,
ശങ്കപ്പിള്ളയും, തകഴിയും, കമലയും, എം ടി യും
അരുന്ധതിയും, ചുള്ളിക്കാടും, കക്കാടും,
മുകുന്ദനുമെല്ലാം നിറ സാന്നിധ്യമായി
ഇവിടെയുണ്ട്.

 
 
നിരണം കവികളും കൃഷ്ണഗാഥയുടെ ചരിത്രവുമെല്ലാം
ഏതൊരു ഭാഷാ സ്നേഹിയുടെയും മനം കവരും വിധം
ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.


മലയാള അക്ഷരങ്ങളുടെയും അക്കങ്ങളുടെയും
ചരിത്രം പോലും ഇവിടെ നമുക്ക് വായിച്ചെടുക്കാം.




ഓരോന്നിനെ കുറിച്ചും ആവശ്യമെങ്കിൽ വിവരിച്ചു
തരാൻ ഇവിടെയുള്ളവർ സദാ സന്നദ്ധരാണ്.
നിളാ നദിയുടെ ചരിത്ര സംസ്കൃതിയുറങ്ങുന്ന
തീരങ്ങളുടെ ഒരു ദൃശ്യ ചിത്രവും ഇവിടെയുള്ള
തിയ്യറ്ററിൽ പ്രദർശനം ചെയ്യുന്നു.


മ്യൂസിയം കണ്ട് ഇറങ്ങിയാൽ തോട്ടരികിലായി
മലയാള ഭാഷ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നു.
മലയാള ഭാഷയിൽ ഗവേഷണം ചെയ്യുന്നവർക്കും
വിദ്യാർതികൾക്കും ഇവിടം  പ്രയോജനകരമാണ്.


ഒരു വലിയ ഓഡിറ്റോറിയം കൂടി ആ മതിൽ കെട്ടിനകത്തുണ്ട്.
എഴുത്തുകാർക്കുള്ള കോട്ടേജുകൾ ആണ് ഇവിടുത്തെ
മറ്റൊരാകർഷണം. മുൻ‌കൂർ ബുക്ക്‌ ചെയ്‌താൽ
എഴുത്തുകാർക്ക് ഇവിടെ കോട്ടേജുകൾ ലഭ്യമാണ്.
ഞങ്ങളുടെ സംഘം അവിടെ എത്തുന്നു എന്നറിഞ്ഞു,
സന്ധ്യ ടീച്ചറുടെ സുഹൃത്തും എഴുത്തുകാരിയുമായ
ഗിരിജ, ആ കോട്ടേജുകളിലോന്നിൽ ഞങ്ങൾക്ക്
ആതിഥൃമരുളിയത് മറക്കാനാവാത്ത നിമിഷങ്ങള
സമ്മാനിച്ചു.


കഥകളെയും കഥാനുഭവങ്ങളെയും
കുറിച്ച് അവർ സംസാരിച്ചു. യാത്രയിൽ  ഉണ്ടായിരുന്ന
കുട്ടികളും ഇതിൽ പങ്കെടുത്തപ്പോൾ ശരിക്കും
അതൊരു സംവാദ സദസ്സായി മാറി. കുട്ടികൾ
അവരെഴുതിയ കവിതകളും കുറിപ്പുകളും
വായിച്ചു.
കേട്ടിരുന്ന ഞങ്ങൾ മനസ്സിൽ പറഞ്ഞു;
നാളെയുടെ അക്ഷരങ്ങളുടെ ആകാശങ്ങളിൽ
ഇവരൊക്കെ താരകങ്ങളായി മാറുമെന്ന്. അങ്ങനെ
ആവട്ടെയെന്നു ആശംസിക്കുന്നു.

തുഞ്ചൻ പറമ്പിലെ കാഴ്ചകളും കഥകളും കേട്ട്
നടന്നപ്പോൾ സമയം പോയതറിഞ്ഞേയില്ല.
എന്നുമുള്ള കാഴ്ച്ചയുടെ ഉത്സവം കൂടാതെ
എല്ലാ വർഷവും ഫെബ്രുവരി ആദ്യ വാരം ഇവിടെ

"തുഞ്ചൻ ഉത്സവം " ആഘോഷിക്കാറുണ്ട്.

 മലയാള ഭാഷയുടെ ഉയർച്ചക്ക് വേണ്ടിയും
നിലനിൽപ്പിനു വേണ്ടിയും ഇത്രയെങ്കിലും
ഉണ്ടെന്നറിയണമെങ്കിൽ ഒരു വേള നിങ്ങളും ഇവിടെ
പോകണം. വരും തലമുറയ്ക്ക് മലയാളത്തിന്റെ
ചരിത്രം അറിയണമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും
ഇവിടെ വരേണ്ടി വന്നേക്കും.


ഭക്ഷണ ശേഷം ഞങ്ങൾ തുഞ്ചൻപറമ്പിൽ  നിന്നും
തിരികെ യാത്രയായി.

യാത്രാ മദ്ധ്യേ ഭാരതപ്പുഴയുടെ തീരങ്ങളിൽ
കുഞ്ഞോളങ്ങളുടെ താളത്തിന് കാതോർത്ത്
നിളാ നദിക്കരയിൽ തോണിയിൽ അൽപനേരം...
അവിടെ ആർക്കും കാഴ്ച്ചയുടെ കണക്കെടുക്കാനുണ്ടായില്ല;
പ്രകൃതിയൊരുക്കിയ മഹാ നദിക്കരയുടെ  തീരത്ത്
ആരോ അടുപ്പിച്ച ആ തോണികളിൽ അലസമായി
ഇരുന്നപ്പോൾ എല്ലാവരുടെ മനസ്സുകളും കാലത്തിനു
സാക്ഷിയാവുകയായിരുന്നു.



ഒടുവിലാ കുഞ്ഞോളങ്ങളോട് യാത്ര പറഞ്ഞു
പോരുമ്പോഴും മനസ്സിൽ നിറയെ
തുഞ്ചനും നിളാനദിയും മാത്രം...

4 comments:

ajith said...

വിശദമായൊരു തുഞ്ചന്‍പറമ്പ് വിവരണം

ബൈജു മണിയങ്കാല said...

നന്നായിരുന്നു ചുറ്റിനടന്നു എല്ലാം കേറി കണ്ടു ആശംസകൾ ശ്രേഷ്ഠ പദവി ആഘോഷിക്കുന്ന മലയാളത്തിനു എഴുത്തച്ഛന്റെ ഓര്മ പുതുക്കലായി

JITHU (Sujith) said...

അജിത്‌ ചേട്ടാ, എന്നും ഈ ബ്ലോഗിൽ വന്നു പോകുന്നതിലും
കുറിപ്പുകൾ ഇട്ടു പോകുന്നതിലും ഒത്തിരി നന്ദിയുണ്ട്.
ബൈജു ചേട്ടനും എൻറെ സ്നേഹാന്വേഷണങ്ങൾ.

nnbos said...

Soopr