August 12, 2013

മണങ്ങൾ

ഈ ബ്ലോഗ്‌ മണങ്ങളെ ഓർത്തുകൊണ്ടാണ് എഴുതുന്നത്‌.
ഈ മാസം മറ്റൊരു വിഷയമായിരുന്നു മനസ്സിൽ കുറിച്ചിട്ടിരുന്നത്
പക്ഷേ കുറച്ചു ദിവസം മുൻപ്, കലാകൌമുദിയിൽ (2013 ജൂലൈ)
ഒരു കഥ വായിക്കാനിടയായി.

കഥയുടെ പേര് ഇങ്ങനെ :
"ജീവിക്കാൻ മണങ്ങൾ അത്യന്താപേക്ഷിതമാണോ "

ഈ കഥയെഴുതിയിരിക്കുന്നത് എന്റെ അധ്യാപികയായ
Dr. ഇ. സന്ധ്യയാണ് എന്നതിൽ എനിക്കതിയായ സന്തോഷവും
അഭിമാനവുമുണ്ട്. കാരണം വായനക്കാർക്ക് ഹൃദ്യമായൊരു
അനുഭവം നൽകാൻ ആ കഥാകാരിക്ക് കഴിഞ്ഞു.
പല എഴുത്തുകാരികളും പെണ്ണെഴുത്തിന്റെയും
പുരുഷ വിദ്വേഷത്തിന്റെയും അനാവശ്യ വലയത്തിൽ
പെട്ടുഴലുമ്പോൾ, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ
ഏവർക്കും രസിക്കുന്നൊരു ജീവിതത്തിന്റെ ഏടാണ്
ഈ കഥ പറയുന്നത്.

പ്രമേയം പ്രണയം എന്ന വിഷയമാണെങ്കിലും,
മണങ്ങൾക്ക് ചിലരുടെ ജീവിതത്തിൽ ഉള്ള സ്വാധീനം
എന്ന ചരടിൽ കഥാഗതിയെ കോർത്തിണക്കിയപ്പോൾ
അതൊരു നവ്യാനുഭവമായി എനിക്ക് തോന്നി.
ഒരു പെണ്ണിന്റെ വീക്ഷണത്തിൽ ഏതൊരു കഥാകാരിയും
എഴുതിപ്പോകാവുന്ന വിഷയത്തെ, ബാലചന്ദ്രൻ എന്ന
സാധാരണക്കാരനിലൂടെ കഥ പറയാൻ കാണിച്ച
സെൻസ് തന്നെയാണ് എന്നെ ഏറെ ആകർഷിച്ചത്.

ബാലചന്ദ്രനും വൃന്ദയും പ്രണയത്തിന്റെ മണം
അക്ഷരങ്ങളിലൂടെ പകർന്നു നൽകുമ്പോൾ, ആ
മണം ഏതൊരാളെയും കൊണ്ടെത്തിക്കുന്നത്
പണ്ടെവിടെയോ മറന്നുപോയ നല്ല നാളുകളിലെക്കാണ്.
എന്നുവച്ച് ഇതൊരു പക്കാ പ്രണയ കഥയൊന്നുമല്ല.
ജീവിതത്തിന്റെ യാഥാർത്ഥ്യം വരച്ചുകാട്ടുന്ന, ഒത്തിരി
മണങ്ങൾ നിറഞ്ഞൊരു കഥ. ബാലചന്ദ്രൻ മണങ്ങളുടെ
വക്താവാണെന്നു പറയാം. ഓർമ്മ വച്ച കാലംമുതൽ
അയാൾ വസ്തുക്കളേയും ആളുകളേയും ഓർമ്മകളേയും
ഒക്കെ തിരിച്ചറിയാൻ മണങ്ങളെയാണ്
ആശ്രയിച്ചിരുന്നത്. അമ്മയുടെ മണം, വെയിലിന്റെ
മണം, മരണത്തിന്റെ മണം, പ്രണയത്തിന്റെ മണം...
ഇങ്ങനെ എന്തിനെയും മണത്തോട് ബന്ധപ്പെടുത്തി
ചിന്തിക്കമെന്നും തിരിച്ചറിയാമെന്നും ബാലചന്ദ്രൻ
വാദികുമ്പോൾ നമുക്ക് കൌതുകം തോന്നും. ഇത്തരം
ചിന്തകൾ അയാൾ നിരന്തരം സുഹൃത്തുക്കളുമായി
പങ്കുവയ്ക്കുന്നു. ഒടുവിൽ ആ ചിന്തകൾക്ക് പോലും
മണമുണ്ടാകാം എന്നും അദ്ദേഹം വിശ്വസിക്കുന്നു...

അവിചാരിതമായി, എന്നോ മറന്നുപോയൊരു
പ്രണയത്തിന്റെ സുഗന്ധം പോലെ ഒരു കത്ത്
ബാലചന്ദ്രനെ തേടിയെത്തുന്നു. പക്ഷേ ആ മണം
അദ്ദേഹത്തിന് സമ്മാനിച്ചുകൊണ്ടുപോകുന്നത്
സുഖകരമായ ഒരനുഭവത്തിലെക്കല്ല....

കഥയുടെ  ഈ മണങ്ങൾ നിങ്ങൾക്കും
കിട്ടണമെന്നുണ്ടെങ്കിൽ സന്ധ്യയുടെ ചെറുകഥ
വായിക്കുക:
കഥ ചെറുതാണെങ്കിലും കഥാ ശീർഷകം നീളത്തിൽ തന്നെയാണ്.
നല്ല അടുക്കതിലുള്ള എഴുത്ത് ;നല്ല ഒഴുക്കോടെ. പലപ്പോഴും
എവിടെയോ നമ്മൾ അനുഭവിച്ചു മറന്നുപോയ "മണങ്ങളെ"
കഥാകാരി ഓർമ്മപ്പെടുത്തുന്നു.

ഈ കഥ വായിക്കുമ്പോൾ നമുക്കും തോന്നാം,
നമ്മൾ ഇഷ്ട്ടപ്പെടുന്ന അല്ലെങ്കിൽ ഒരിക്കലും മറക്കാത്ത
മണങ്ങൾ...
1 . പുതുമണ്ണിന്റെ മണം
2. പുത്തൻ പുസ്തകത്തിലെ താളുകളിലെ മണം.
3. കൽവിളക്കിലെ തിരി നാളങ്ങളുടെ മണം.
4. ഇഷ്ട്ടപെട്ട പെണ്ണിന്റെ മണം.
5. പ്രണയ ലേഖനത്തിൽ മുഖം അടുപ്പിക്കുമ്പോൾ വരുന്ന മണം.
6. ഏല കായയും തേങ്ങയും പഞ്ചസാരയും വച്ച ഇലയട
തുറക്കുമ്പോൾ വരുന്ന മണം.
7. എന്റെ അച്ഛൻ ഉടുത്തു മാറിയ കസവു മുണ്ടുകൾക്ക് ഒരു
നല്ല മണമുണ്ടാകും. ഞാനാ മുണ്ടുകൾ വീണ്ടും ഉടുക്കാൻ
ഇഷ്ട്ടപെട്ടിരുന്നു.
8. തുളസിയും ചെമ്പരത്തിയും ഉള്ളിയും ഇട്ടു കാച്ചിയ
വെളിച്ചെണ്ണയുടെ മണം ഓർമ്മപെടുത്തുന്നത്‌ അമ്മയെയാണ്.

ഈ പട്ടികയിങ്ങനെ നീളും, നിങ്ങൾക്ക് ഇതിനേക്കാളേറെ
കൂട്ടി ചേർക്കാനുണ്ടായേക്കും. എന്തായാലും മണങ്ങളെ
ഓർത്തെടുക്കാൻ നിമിത്തമായ ഈ കഥാകാരിക്ക് ഇനിയും
നല്ല നല്ല കഥകളെഴുതാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

ഇപ്പോൾ എനിക്ക് തോന്നുന്നു,
ഈ ബ്ലോഗിനും ഒരു മണമുണ്ടെന്ന്  :) 

3 comments:

ajith said...

മണമില്ലെങ്കില്‍ അതും പ്രശ്നമാണ്!

Anjali Menon K said...

nannayittundu... manangalkku ithrem prasakthi undennu thonniyathu ithu vaayichappozhaanu... ente kayyilum undu oru list... njan ithrem manangal orkkunnundennu ippozhaanu manassilaaye.... nice attempt sujithetta..

JITHU (Sujith) said...

അഞ്ജലീ, മനസ്സിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന മണങ്ങളുടെ
ആ ലിസ്റ്റ് ഞങ്ങൾക്കും പങ്കു വയ്ക്കൂ.
മറന്നു പോയ ആ മണങ്ങൾ ഞങ്ങളും നുകരട്ടെ.

ഇന്ന് ഞാൻ തീവണ്ടിയിലാണ് വന്നത്, തീവണ്ടിക്കും ഉണ്ട് മണം.
പാസഞ്ചറിന്റെ മണം :)
പിന്നെ ബസ്സിൽ കയറിയപ്പോ ബസ്സിന്റെ മണം.
പിന്നെ അവിടെ നിന്നും ബൈക്ക് എടുത്തപ്പോൾ വേറെ മണം...

ദൈവമേ എനിക്ക് ഭ്രാന്തു പിടിച്ചോ, ഭ്രാന്തിന്റെ മണമെന്താകും ???