November 23, 2011

കടവല്ലൂര്‍ അന്യോന്യം

 വേദങ്ങള്‍ക്കും മന്ത്രങ്ങള്‍ക്കും പുകള്‍കൊണ്ട നമ്മുടെ ഭാരതത്തില്‍
ഈ അമൂല്യമായ അറിവിനെ കാത്തു രക്ഷിക്കാനും വരും തലമുറയ്ക്ക്
പകര്‍ന്നു നല്‍കാനും ഉള്ള ശ്രമങ്ങള്‍ ഇന്ന് വിരളമാണ്. എന്നാല്‍
നമ്മുടെ ഈ കേരളത്തില്‍ എന്റെ സ്വന്തം നാടായ തൃശ്ശൂരില്‍ "കടവല്ലൂര്‍ അന്യോന്യം"
എന്നൊരു സമ്പ്രദായം വര്‍ഷം തോറും നടത്തി വരാറുണ്ടെന്ന് കേട്ടിട്ടുണ്ട്.
"അന്യോന്യം" എന്ന സംഭവത്തെക്കുറിച്ച് അറിയാന്‍ ശ്രമിച്ചെങ്കിലും
ആര്‍ക്കും തൃപ്തികരമായ മറുപടി നല്‍കാനായില്ല. ഒടുവില്‍ അന്വേഷണം
ചെന്നെത്തിയത് സാക്ഷാല്‍ "കടവല്ലൂര്‍ അന്യോന്യം" വേദിയിലാണ്.



ഈയിടെ യാദൃശ്ചികമായി കിട്ടിയ അവസരത്തില്‍ കുറച്ചു സമയം
അന്യോന്യ വേദിയില്‍ പ്രേക്ഷകനാവാനുള്ള ഭാഗ്യമുണ്ടായി;
അതെ, ഋഗ്വേദം, ഉപനിഷദ്, തര്‍ക്കം, വ്യാകരണം, പദവിഭജനം,
പ്രയോഗം എന്നിവയുടെ സംഗമവേദി...


 തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്ത് നിന്നും കോഴിക്കോട് റൂട്ടില്‍ 10 കിലോമീറ്റര്‍
അകലെയാണ് കടവല്ലൂര്‍ എന്ന ഗ്രാമം. ഇവിടുത്തെ ശ്രീരാമസ്വാമി ക്ഷേത്ര
അങ്കണത്തിലാണ്‌ വര്‍ഷം തോറും, വൃശ്ചിക മാസത്തിലെ ആദ്യത്തെ രണ്ട്
ആഴ്ചകളിലായി "കടവല്ലൂര്‍ അന്യോന്യം" നടത്തി വരുന്നത്. മലയാളത്തിന്റെ
പ്രിയപ്പെട്ട കവി ശ്രീ അക്കിത്തം ആണ് കടവല്ലൂര്‍ അന്യോന്യ പരിഷത്തിന്റെ സാരഥി.


വേദം പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അറിവും കഴിവും അളക്കുന്ന അവസാനത്തെ
പരീക്ഷണ ഘട്ടമായി കടവല്ലൂര്‍ അന്യോന്യത്തെ കണക്കാക്കാം. ഉപനയനത്തിനു ശേഷം
ഋഗ്വേദം പഠിക്കാന്‍ തുടങ്ങുന്ന ഏതൊരു വിദ്യാര്‍ത്ഥിയുടെയും സ്വപ്നമാണ് അന്യോന്യത്തിലെ
"വലിയ കടന്നിരിക്കല്‍' എന്ന പദവി സ്വന്തമാക്കുക എന്നത്.

എന്താണ് അന്യോന്യം? എന്തിന്?

പുരാതന കാലം മുതലേ കേരളത്തില്‍ ഋഗ്വേദം പഠിപ്പിച്ചിരുന്ന രണ്ട് പാഠശാലകളാണ്
തിരുന്നാവായ ബ്രഹ്മസ്വം മഠവും തൃശ്ശിവപേരൂര്‍ ബ്രഹ്മസ്വം മഠവും. തിരുന്നാവായക്കാരെ
കോഴിക്കോട്ടെ സാമൂതിരി രാജാവും തൃശ്ശിവപെരൂര്‍കാരെ കൊച്ചി രാജാവും പിന്തുണച്ചു പോന്നു.
ഈ പാഠശാലകളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളാണ്   കടവല്ലൂര്‍ അന്യോന്യത്തില്‍ വേദമെന്ന
അറിവിന്റെ മാറ്റ് നോക്കുന്നത്.

"അന്യോന്യം" എന്ന വാക്കിനര്‍ത്ഥം "പരസ്പരം"; അതെ വേദത്തിന്റെ പ്രയോഗവും തര്‍ക്കവും
എല്ലാം ഇരു വിഭാഗവും പരസ്പരം ഉരുവിട്ട് മാറ്റുരക്കുകയാണിവിടെ. ഒരു പാഠശാലയെ
പ്രതിനിധീകരിക്കുന്ന മത്സരാര്‍ത്ഥി എതിര്‍ സ്ഥാനക്കാര്‍ പറയുന്ന വേദ സംഹിതകള്‍
തെല്ലും തെറ്റാതെ ക്രമമായി ഈണത്തില്‍ ഉരുവിടണം. ഇതില്‍ എന്തെങ്കിലും തെറ്റുകള്‍
വരുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഒരുക്കൂട്ടം വിദ്വാന്‍മാരുടെ സദസ്സും കൂടെയുണ്ടാവും.
വിജയികള്‍ക്ക് പ്രത്യേകം പദവികള്‍ കൊടുക്കുന്നുണ്ട് അന്യോന്യ സദസ്സ്.
"കടന്നിരിക്കല്‍", "വലിയ കടന്നിരിക്കല്‍" തുടങ്ങിയവയാണ് ഇത്.


വേദങ്ങളുടെ നിലനില്‍പ്പിനു വേണ്ടി മാത്രമല്ല അന്യോന്യം നടത്തുനത്. അവയുടെ പ്രയോഗത്തിലും
ഉച്ചാരണത്തിലും പാരമ്പര്യമായി അനുവര്‍ത്തിച്ചു പോരുന്ന ഘടകങ്ങള്‍ ഒട്ടുംതന്നെ
നശിച്ചുപോകാതെ പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനുള്ള, പൂര്‍വികരുടെ ശ്രമമാണ്
ഇന്നും നടന്നു പോരുന്ന കടവല്ലൂര്‍ അന്യോനം.

തയ്യാറെടുപ്പ്.

നീണ്ട ആറു വര്‍ഷത്തെ ഋഗ്വേദ പഠനത്തിനൊടുവില്‍  "വാരമിരിക്കല്‍" കഴിഞ്ഞ്  തിരഞ്ഞെടുക്കപ്പെട്ട
മിടുക്കര്‍ മാത്രമാണ് കടവല്ലൂര്‍ അന്യോന്യത്തില്‍, ക്രിയാത്മകമായൊരു മത്സരബുദ്ധിയോടെ
പങ്കെടുക്കാന്‍ ഇവിടെയെത്തുന്നത്. പഠനകാലത്തിന്റെ ആദ്യ പാദത്തില്‍ "ഋഗ്വേദ സംഹിത"
മുഴുവനായും മനപാഠമാക്കുന്ന ഇവര്‍ രണ്ടാം പാദത്തില്‍ "പദവിഭജനം" പരിശീലിച്ച ശേഷമാണ്
"പ്രയോഗം" എന്ന സ്ഥിതി വിശേഷത്തിലേക്ക് കടക്കുന്നത്‌. "വാരം" , "ജത" , "രത" എന്നീ
മൂന്ന് പ്രയോഗ രീതികളാണ് കേരളത്തില്‍ ഉള്ളത്. പ്രയോഗത്തിന്റെ അടിസ്ഥാനം എന്നത്;
നിശ്ചിത ചട്ടക്കൂടില്‍ നിന്നുകൊണ്ട് തന്നെ, ശാസ്ത്രീയമായി അനുവദിക്കുന്ന വ്യതിയാനങ്ങളില്‍
വേദത്തിലെ വാക്കുകളും വാക്യങ്ങളും മനോധര്‍മ്മത്തിനു അനുരൂപമായി ഉരുവിടുക എന്നതാണ്.
ഉരുവിടലിനോടൊപ്പം തന്നെ ചൊല്ലുന്ന വാക്കുകളുടെ കൃത്യതയും വ്യക്തതയും ഈണവും
എന്നുവേണ്ട, കൈ വിരലിന്റെയും ശിരസ്സിന്റെയും ചലനങ്ങള്‍ വരെ സൂക്ഷ്മമായി
നിരീക്ഷിച്ച ശേഷമാണ് അന്യോന്യത്തിലെ വിജയികളെ നിര്‍ണ്ണയിക്കുന്നത്.


ഈ അന്യോന്യത്തില്‍ വരുമ്പോള്‍, മത്സരബുദ്ധിയുടെ തീവ്രത പോകാതിരിക്കാന്‍
ഇരു വിഭാഗക്കാര്‍ തമ്മില്‍, അന്യോന്യം തീരും വരെ ഒരു തരത്തിലുള്ള ലോഹ്യവും
വേദിക്ക് പുറത്തും ഉണ്ടാക്കാറില്ല എന്നത് കൌതുകകരമാണ്. 
"വാരമിരിക്കല്‍" പൂര്‍ത്തിയാക്കിയ ശേഷം "ജതയും രതയും" തനിയെ ഉരുവിട്ട് കഴിയുന്നവര്‍ക്ക്
"കടന്നിരിക്കല്‍' എന്ന പദവി നല്‍കുന്നു. തുടര്‍ന്നുള്ള കടമ്പയും വിജയകരമായി
പൂര്‍ത്തിയാക്കുമ്പോള്‍ "വലിയ കടന്നിരിക്കല്‍" എന്ന ബഹുമതിയും ലഭിക്കും. ഏറെ
പ്രയാസമാണത്രെ ഈ അവസാന കടമ്പ.

സത്യത്തില്‍ ഈ മത്സരങ്ങളാണ് അന്യോന്യത്തില്‍ പ്രസക്തങ്ങള്‍ എങ്കിലും,
വേദങ്ങളെ സംബന്ധിക്കുന്ന ചര്‍ച്ചകളും പ്രബന്ധങ്ങളും വാക്യാര്‍ത്ഥ സദസ്സുകളും
എല്ലാം ഈ ദിവസങ്ങളില്‍ അന്യോന്യ വേദിയില്‍ അരങ്ങേറും.
കൂടാതെ കലാപരിപാടികളും കാണാം. 

 

ഇപ്പോള്‍ വൃശ്ചികമാസം തുടങ്ങിയതെ ഉള്ളൂ , മേല്പറഞ്ഞ കാര്യങ്ങള്‍ നേരിട്ടറിയാനും
കാണാനും ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട് ഈ വര്‍ഷത്തെ
കടവല്ലൂര്‍ അന്യോന്യം തീരുവാന്‍( 2011 നവംബര്‍ 12  മുതല്‍ 26 വരെ )

എങ്ങിനെ ഇവിടെ എത്തിച്ചേരാം?

എറണാകുളത്ത് നിന്നും വരുന്നവര്‍ NH-47 വഴി തൃശൂരില്‍ വന്ന് അവിടെ നിന്നും
കുന്ദംകുളത്ത് എത്തുക. കുന്ദംകുളം -കോഴിക്കോട് റൂട്ടിലേക്ക് തിരിഞ്ഞു 10 കിലോമീറ്റര്‍
യാത്ര ചെയ്‌താല്‍ കടവല്ലൂരില്‍ എത്താം. അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞാല്‍
അന്യോന്യം നടക്കുന്നിടത്ത് എത്തിച്ചേരാം.

ഭാരതത്തിന്റെ സംസ്കൃതിയെ വിളിച്ചോതുന്ന ഇത്തരം യത്നങ്ങളെ പറ്റി നാം അറിഞ്ഞിരിക്കണം.
നമ്മുടെ സംസ്കാരത്തിന്റെ ഒരു വലിയ ശേഷിപ്പ് നഷ്ട്ടപ്പെടാതിരിക്കാനും, വേദപ്പൊരുളിന്റെ
അര്‍ത്ഥ വ്യാപ്തിയും സൗന്ദര്യവും ഞാനടങ്ങുന്ന തലമുറയ്ക്ക് പകര്‍ന്നു നല്‍കാനും
ഇത്തരത്തിലുള്ള ഉദ്യമങ്ങള്‍ എന്നും വിജയം കാണട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
അതിരാത്രവും തന്ത്ര വിദ്യകളും യാഗങ്ങളും എല്ലാം ഈ ഗണത്തില്‍ പെടുന്നവയാണ്.
ഈ ബ്ലോഗില്‍ തന്നെ, പണ്ട് ഇക്കാര്യങ്ങളെ കുറിച്ച് ഞാന്‍ എഴുതിട്ടുണ്ട്.

1 comment:

jithu.....(prajith) said...

നമ്മുടെ സംസ്കാരത്തിന്റെ ഒരു വലിയ ശേഷിപ്പ് നഷ്ട്ടപ്പെടാതിരിക്കാനും, വേദപ്പൊരുളിന്റെ
അര്‍ത്ഥ വ്യാപ്തിയും സൗന്ദര്യവും ഞാനടങ്ങുന്ന തലമുറയ്ക്ക് പകര്‍ന്നു നല്‍കാനും
ഇത്തരത്തിലുള്ള ഉദ്യമങ്ങള്‍ എന്നും വിജയം കാണട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

ആത്മാർത്തമായ പ്രാർത്ഥനയോടെ എന്നും ഞാനും കൂടെ ഉണ്ട്.