July 31, 2014

ആനപ്പോര്

ഒടുവിൽ ചിന്തയിലെ നൂറ്റി അൻപതാമത്തെ
ബ്ലോഗും പോസ്റ്റുന്നു; ആനപ്പോര് ട്രെക്കിംഗ്



കൊളത്തനാം പാറയിലേക്കുള്ള യാത്ര കഴിഞ്ഞ്
നീണ്ട ഒരിടവേളക്ക് ശേഷം വനയാത്രയ്ക്ക്
ഒരുങ്ങിയപ്പോൾ അതിന് ഈ മഴക്കാലം തന്നെ
തിരഞ്ഞെടുത്തു. കാടിന്റെയും കാട്ടാറുകളുടേയും
സൗന്ദര്യം മഴക്കാലമാവുമ്പോൾ ഇരട്ടിക്കും എന്ന്
എവിടെയോ വായിച്ച ഒരോർമ്മ.
കാടിനെയും മഴയെയും  സ്നേഹിക്കുന്ന ഒരു കൂട്ടം
സുഹൃത്തുക്കൾ, തൃശ്ശൂരിലെ ആനപ്പോര് എന്ന
കാട്ടിലേക്ക് ഒരു യാത്ര പോയതിന്റെ കാഴ്ചകളാണ്
ഇക്കുറി ബ്ലോഗിൽ പോസ്റ്റുന്നത്.



തൃശ്ശൂരിലെ ചിമ്മിനി ഡാമിന്റെ പരിസര പ്രദേശമായ
ആനപ്പോര് എന്ന വനപ്രദേശത്ത് ഒരു രാത്രിയും പകലും
താമസിച്ചുള്ള  ട്രെക്കിംഗ്ആണ് "ആനപ്പോര് നൈറ്റ് സ്റ്റെ".

കൊച്ചിയിൽ നിന്നും യാത്ര തിരച്ച ഞങ്ങൾ 8 പേർ,
നേരത്തെ ബുക്ക്‌ ചെയ്തുറപ്പിച്ച പ്രകാരം, ഒരു
ശനിയാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് ചിമ്മിനി ഡാം
ചെക്ക് പോസ്റ്റിലെത്തി. 
 

ഫോറെസ്റ്റ് ആഫീസറിൽ നിന്നും അനുമധി വാങ്ങിയ
ശേഷം, ഗാർഡുകളുടെ കൂടെ യാത്ര തുടർന്നു.
വാഹനങ്ങൾ സുരക്ഷിതമായൊരിടത്തു പാർക്ക്
ചെയ്ത ശേഷം ഞങ്ങൾ ഡാം സൈറ്റിൽ എത്തി.


മഴത്തുള്ളികൾ ഞങ്ങളെ യാത്രയിൽ അനുഗമിച്ചു.
അവിടുത്തെ നിവാസിയും മലയ വിഭാഗത്തിൽ പെട്ട ഒരു
ആദിവാസി  പയ്യൻസും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.
അർജെന്റിന ഫാനായ ആ കുട്ടി അന്നത്തെ അവന്റെ
ടീമിന്റെ ലോകക്കപ്പ് ക്വാർട്ടർ ഫൈനൽ പോലും
ഉപേക്ഷിച്ചാണ് ഞങ്ങളോടൊപ്പം ചേർന്നത്‌. ഡാമിലെ
കാഴ്ചകൾ കണ്ടും പകർത്തിയും നിൽക്കവേ അങ്ങകലെ
നിന്നും ഒരു സ്പീഡ് ബോട്ട് വരുന്നത് കണ്ടു.


ഞങ്ങളെ ചിമ്മിണി ഡാമിൽ നിന്നും ആനപ്പോരിലേക്ക്
കൊണ്ടുപോകാൻ വരുന്ന ആ ബോട്ട് ഓടിച്ചു വരുന്നത്
ഫോറെസ്റ്റ് ഓഫീസർ ആണെന്ന് പയ്യൻസ് പറഞ്ഞു തന്നു.
ഉടൻ തന്നെ, മഴ നൽകിയ ഇടവേളയിൽ,
ഞങ്ങൾക്ക് കാട്ടിലേക്ക് കൊണ്ടു പോകേണ്ട സാധനങ്ങളൊക്കെ
അവർ കൊണ്ട് വന്നു.

 


റാന്തൽ വിളക്കുകൾ, മോട്ടർ പമ്പ് സെറ്റ്,
പാത്രങ്ങൾ, അരിയും ഭക്ഷണ സാധനങ്ങളും, പായകൾ അങ്ങനെ
എല്ലാം അതിലുണ്ടായിരുന്നു. ഓപ്പണ്‍ എയറിൽ അവിടെ
കുളിച്ചു കൊണ്ടിരുന്ന ഒരു ചേട്ടൻ, സോപ്പ് തേക്കുന്നതിനിടെ
സ്ഥല വിശേഷങ്ങളും മറ്റും പറഞ്ഞു തന്നു. സോപ്പ് പതപ്പിച്ചു
ആ ഡാം മുഴുവൻ പത വരുത്തുമോ എന്ന് ശങ്കിച്ച്
നിൽക്കുമ്പോഴേക്കും സ്പീഡ് ബോട്ട് കരയിലെത്തി;
സാധനങ്ങളൊക്കെ അതിൽ കയറ്റി; ഞങ്ങളും ഇരുന്നു.


ഇനി മുക്കാൽ മനികൂറോളം ബോട്ടിൽ യാത്ര ചെയ്തു വേണം
ആനപ്പോരിൽ എത്താൻ... ബോട്ട് സ്റ്റാർട്ട്‌ ചെയ്തതും
ഞങ്ങളുടെയൊക്കെ മനസ്സിലെ ആകാംക്ഷയുടെ തുഴകളും
വെള്ളത്തിൽ താഴ്ന്നു പൊങ്ങിക്കൊണ്ടിരുന്നു.


ചിമ്മിണി ജല സംഭരണിയുടെ ഓളപ്പരപ്പിലൂടെ,
ആകാശത്തു കൂടു കൂട്ടിയ കാർമേഘങ്ങളുടെ കീഴിലായി
അടുത്ത മഴയ്ക്ക്‌ മുൻപേ കൂടണയാനെന്നോണം
ബോട്ട് വേഗത്തിൽ നീങ്ങിക്കൊണ്ടിരുന്നു.


പച്ച പുൽതകിടി വിരിച്ച മൊട്ടക്കുന്നുകൾക്കിടയിലൂടെ
ആയിരുന്നു ആ ജലയാത്ര. ലക്ഷ്യ സ്ഥാനമായ
ആനപ്പോര് നോക്കിയാൽ കാണുന്നിടത്ത് എത്തിയപ്പോൾ
മഴത്തുള്ളികൾ സ്വാഗതമരുളും പോലെ ഞങ്ങളിക്ക്
പതിച്ചു തുടങ്ങി.

മഞ്ഞിൽ പുതച്ചു നിൽക്കുന്ന ആനപ്പോരിൽ
മഴ കൂടി കനത്തതോടെ കോട ഇറങ്ങിയ സമയം.
എല്ലാവരും ബോട്ടിൽ നിന്നും ധൃതിയിൽ സാധന
സാമഗ്രികളുമായി ഇറങ്ങാൻ തുടങ്ങവേ
കൂടെയുണ്ടായിരുന്നു ഗാർഡുകൾ പറഞ്ഞു.
"നിങ്ങൾ ഭാഗ്യവാന്മാർ തന്നെ, ഒരു കാട്ടാന കൂട്ടം
അരികിൽ തന്നെയുണ്ട്‌."

 
  
ബോട്ട് വേഗം തന്നെ കരയ്ക്കടുത്തു.
കുറച്ചകലെയായി കാട്ടാനക്കൂട്ടം വെള്ളം കുടിച്ചു
മടങ്ങുന്നു. അതിൽ കൊമ്പന്മാരും പിടിയും പിന്നെ
രണ്ടു കുട്ടികളും ഉണ്ട്. ഏകദേശം 9 ആനകൾ.
അത്രയും കാട്ടാനകളെ ഒറ്റ ഫ്രെയിമിൽ കാണുന്നത്
ആദ്യാനുഭവമായിരുന്നു.

 

ഞങ്ങൾക്ക് താമസിക്കാനുള്ള
ടെന്റ് തൊട്ടരികിൽ തന്നെയാണ്.

 

ചുറ്റും കുഴിച്ചിട്ടുള്ള കിടങ്ങിനു അടുത്തു കൂടെയാണത്രെ
ആനക്കൂട്ടത്തിന്റെ പതിവു സവാരി.
കുറച്ചു നേരം ആനകളെ കണ്ട ശേഷം ഞങ്ങൾ
ടെന്റിലേക്ക് നടന്നു. മഴയുടെ ഇരമ്പൽ  കൂടി കൂടി വന്നു.
കിടങ്ങിനു മുകളിലൂടെ നിർമ്മിച്ച ചെറിയ
പാലത്തിലൂടെയാണ് റെന്റിലെത്തുക.

 


അല്പം ഉയർത്തിക്കെട്ടിയ തറയുടെ മുകളിലാണ് ടെന്റ്
നിർമ്മിച്ചിരിക്കുന്നത്. ടാർപായ പോലെയുള്ള തുണി കൊണ്ട്
ഉണ്ടാക്കിയതിനാൽ വെള്ളം അകത്തു കടക്കില്ല,
പിന്നെ മുകളിലായി ട്രെസ്സും ചെയ്തിട്ടുണ്ട്.
ടെന്ടിനുള്ളിൽ നിലത്ത് പത്തു പേർക്ക് കിടക്കാനുള്ള
സ്ഥലമുണ്ട്. ചേർന്നൊരു ടോയിലെട്ടും ഉണ്ട്.

 

മഴയെ പേടിച്ചു ബാഗിൽ എടുത്തു വച്ച ക്യാമറകൾ
പുറത്തെടുത്തു, എല്ലാവരും ആനക്കൂട്ടത്തെ കാണാനിറങ്ങി.
ലെൻസിൽ മഴ കൊള്ളാതിരിക്കാൻ കുട പിടിച്ചു
ആനകളെ ക്ലിക്കി നിർവൃതിയടഞ്ഞു.


സന്ധ്യ കഴിഞ്ഞു ഇരുട്ടു പരന്നപ്പോൾ ഞങ്ങളും തിരികെ
ടെൻടിൽ എത്തി. ആനക്കൂട്ടം അപ്പോഴും അവിടെത്തന്നെ
നിലയുറപ്പിച്ചു. ടെൻടിനരികിൽ വലിച്ചു കെട്ടിയ ഷീറ്റിനു
കിഴിലായി കൂടെ വന്ന ഗാർഡുകൾ,
രാത്രി ഭക്ഷണം തയ്യാറാക്കുന്ന ഒരുക്കത്തിലായിരുന്നു.

 

മഴക്കാലത്തു  കാട്ടിൽ  നിന്നും ഉണക്ക വിറകു
കിട്ടാത്തതിനാൽ അരികിൽ നിന്നും മുറിച്ചൊരു മരത്തടി
വച്ചായിരുന്നു പാചകം. അതു കൊണ്ട് തന്നെ
സമയം ഏറെ എടുത്തു ഭക്ഷണം തയ്യാറാവാൻ.
ഭക്ഷണ ശേഷം, യാത്രാ സംഘത്തിലെ എല്ലാവരും
അവരുടെ പൂർവ്വ യാത്രകളുടെ "നിറം പിടിപ്പിച്ച"
 കഥകൾ കേട്ട്, ആ കാടിന്റെ നടുവിൽ,
മഴത്തുള്ളികളുടെ തണുപ്പിന്റെ പുതപ്പുമൂടി
കിടന്നുറങ്ങി.

പിറ്റേന്ന് എണീറ്റ്‌ ആദ്യം പോയി നോക്കിയത്
ഇന്നലെ കണ്ട ആനക്കൂട്ടം അവിടെ തന്നെയുണ്ടോ എന്നാണ്.
ഇല്ല, കൊച്ചിയിൽ നിന്നും എത്തിച്ചേർന്ന "8 പുലികൾ"
ആ കാട്ടിൽ എത്തിയ വാർത്തയറിഞ്ഞു അവർ
രാത്രി തന്നെ സ്കൂട്ടായി :)

 
 
 

ഞങ്ങൾ തടാകത്തിനു സമീപത്തു കൂടെ പല വഴി
നടന്നു. ചിലർക്ക് കാട്ടു പന്നികൾ ദർശനം നൽകി.
മഴക്കാലമായതിനാൽ വെള്ളം  കയറുന്നിടത്ത്
ചെറു മീനുകളുടെ ഒഴുക്കായിരുന്നു. പാറ്റാൻ
കയറുന്നതാണത്രെ. ഒരിടത്ത് കുന്നിൻ ചരുവിലായി
നിറയെ അസംഖ്യം കുഞ്ഞു ശലഭങ്ങൾ, എല്ലാം
തൂവെള്ള നിറമുള്ളവ. കാഴ്ചയുടെ സൌന്ദര്യം നുകർന്നും
സോഷ്യൽ മീഡിയയിൽ പോസ്റ്റാനുള്ളവ ക്ലിക്കിയും
ഒരുപാട് സമയം ചിലവഴിച്ചു.

 

അവിടെ നിന്നുമുള്ള വ്യൂ വാക്കുകൾക്ക് അതീതമാണ്.
നാലുപാടും അംബരം മുട്ടിനിൽക്കുന്ന മലനിരകൾ.
ഓരോ ദിക്കിലും അതിരു തീർക്കുന്നത് പ്രശസ്തമായ
ഇടങ്ങൾ തന്നെയാണ്.
ആനപ്പോരിന്റെ കിഴക്ക് ഭാഗത്തെ മല കടന്നാൽ പീച്ചി ഡാം.
പടിഞ്ഞാറ് ഭാഗം അതിരപ്പിള്ളി.
തെക്ക് ഭാഗത്തെ ഏലവും ഓറഞ്ചും നിറഞ്ഞ മല കടന്നാൽ
നെല്ലിയാമ്പതി. ഒടുവിലത്തെ അതിരിൽ ചിമ്മിനി ഡാം.



അങ്ങനെ എലാറ്റിനും നടുവിലായി കോട മഞ്ഞിൽ
കുളിച്ചു  നില്ക്കുന്ന സുന്ദരമായ ആനപ്പോര്.
പ്രഭാത കൃത്യങ്ങൾക്ക് ശേഷം അടുത്തുള്ള അരുവിയിൽ
സുഖായിട്ടൊരു കുളി.


പ്രതീക്ഷിച്ചതിലും അധികം
ഒഴുക്കുണ്ടായിരുന്നു വെള്ളത്തിന്‌. രാവിലത്തെ
ഭക്ഷണമായ ഉപ്പുമാവും ചായയും കഴിച്ച്
ആനപ്പൊരു ട്രെക്കിങ്ങിന് ഇറങ്ങി.

 


അധികം ദുഷ്ക്കരമല്ലാത്ത കാട്ടു വഴികൾ. പക്ഷേ
പലയിടങ്ങളിലും മറിഞ്ഞു വീണ മരങ്ങൾ തടസ്സം തീരത്തു.
മുട്ടോളം വെള്ളമുള്ള വീതിയേറിയ അരുവികൾ
മുറിച്ചു കടന്നുള്ള യാത്ര അതീവ ഹൃദ്യവും
സാഹസികവുമായി തോന്നി.

 

 ചിലയിടങ്ങളിൽ വഴുതി വീണാൽ
താഴ്ചയുള്ള പാറക്കെട്ടിൽ ചെന്നു വീണേക്കും.

 
പക്ഷേ യാതയ്ക്കിടെ കണ്ട ദൃശ്യങ്ങൾ ഞങ്ങളെ മുന്നോട്ടു
നയിച്ചു.

 
 

വഴി നീളെ, മരത്തിന്റെ  അടിയിലായി ഉണ്ടായി കിടക്കുന്ന
മൊട്ട തൂറിപ്പഴവും, കാട്ടിൽ കണ്ടു വരുന്ന ചുരുട്ടി പാമ്പും,
ആരണ്യക  ധ്യാനത്തിൽ മുഴുകി ഇരിക്കുന്ന ആമയും,
കാട്ടുവാസികൾ ഉണ്ടാക്കി വച്ചിട്ടുള്ള ഗുഹയും,
പലയിടങ്ങളിലും കൂട്ടു കൂടി നിൽക്കുന്ന ശലഭങ്ങളും
എല്ലാം അപൂർവ്വ കാഴ്ചകളായി മനസ്സിൽ മായാതെ നിൽക്കും.

 

ട്രെക്കിംഗ് കഴിഞ്ഞ് തിരികെ ടെൻടിൽ എത്തിയപ്പോഴേക്കും
ഉച്ചയൂണ് തയ്യാറാക്കിയിരുന്നു. നല്ല ഉഗ്രൻ ഊണ് തന്നെയാണ്
അവർ ഒരിക്കിയത്.


ഊണിനു ശേഷം അല്പം വിശ്രമിക്കാമെന്നു
കരുതി ചാഞ്ഞപ്പോഴേക്കും ഗാർഡുകൾ വന്നു പറഞ്ഞു,
രണ്ടു കൊമ്പന്മാർ തടാകത്തിനരികിൽ വരുന്നുണ്ടെന്ന്.
എല്ലാവരും അവന്മാരെയും കാത്ത് നദിക്കരയിലെ
പാറക്കെട്ടുകളിൽ ഇരുപ്പുറപ്പിച്ചു.

 

തടാകത്തിന്റെ അങ്ങേ കരയിൽ കാട്ടിലെ
മരങ്ങൾക്കിടയിൽ നിന്നും രണ്ട്
കൊമ്പന്മാർ ഞങ്ങൾക്ക് കാനാനെന്നവണ്ണം
വന്നു നിന്നു. മതിയാവോളം കണ്ട ശേഷം അവ
മരത്തിന്റെ മറവിലേക്ക് ഒളിച്ചു.

 


അപ്പോഴേക്കും സമയം 3 മണിയാവാറായി.
ഞങ്ങളെ തിരികെ കൊണ്ട് പോകാനുള്ള ബോട്ടിന്റെ
ശബ്ദവും കാതോർത്തു കുറച്ചു നേരം ഇരുന്നു.
ഗാർഡുകൾ കാട്ടിലേക്ക് കൊണ്ട് വന്ന സാമഗ്രികൾ
തിരികെ പാക്ക് ചെയ്തു റെഡിയായി.

 

തടാകത്തെ മുഴുവൻ ഓളത്തിൽ കുളിപ്പിച്ച് കൊണ്ട്
ഒരു ബോട്ടും അതിൽ വലിച്ച് കൊണ്ട് വരുന്ന,
മുളകൾ ചേർത്ത് കെട്ടിയ ഒരു ചങ്ങാടവുമെത്തി.
ബോട്ടിൽ ഞങ്ങൾ കയറി. സാധനസാമഗ്രികൾ
ചങ്ങാടത്തിൽ കയറ്റി രണ്ടു പേർ തുഴഞ്ഞു.


യാത്ര കഴിഞ്ഞു പോരുമ്പോൾ തിരികെ നോക്കി നിന്നു,
കാടിന്റെയും മഴയുടെയും സൗന്ദര്യം ഞങ്ങൾക്ക്
പകർന്നു തന്ന ആനപ്പോരിന്റെ വിദൂര ദൃശ്യത്തിനായി...


ചിമ്മിനിയിൽ ആനപ്പോര് ട്രെക്കിംഗ് മാത്രമല്ല ഉള്ളത്.
കുടുംബമായി പോകാവുന്നതും താമസിക്കാവുന്നതുമായ
മറ്റു ട്രെക്കിംഗ് ഓപ്ഷനുകൾ ഇവയാണ്;

1) മുലപ്പാറ (രണ്ടു പേർക്ക് )
2) ചൂരത്തള വെള്ളച്ചാട്ടം(നടന്നു പോയി വരാവുന്നത്)
3) ട്രീ ടോപ്‌ (4 പേർക്ക്, ബോട്ടിൽ പോയി ഏറുമാടത്തിൽ താമസം)
4) വാവള (4 പേർക്ക്)
5) ആനപ്പോര് നൈറ്റ് സ്റ്റെ (10 പേർക്ക്)

എങ്ങിനെ ചിമ്മിണി ഡാമിൽ എത്തി ചേരാം?
തൃശ്ശൂരിൽ NH-47 ലെ ആമ്പല്ലൂർ സിഗ്നൽ ജംക്ഷനിൽ നിന്നും
വരന്തരപ്പിള്ളി റൂട്ടിൽ
മണ്ണംപേട്ട-വരന്തരപ്പിള്ളി-പാലപ്പിള്ളി വഴി 27 കിലോമീറ്റർ
സഞ്ചരിച്ചാൽ ഇവിടെ എത്തിചേരാം.
യധേഷ്ട്ടം ബസ് സൌകര്യവും ചിമ്മിണി ഡാമിലേക്ക് ഉണ്ട്.

കൂടുതൽ വിവരങ്ങൾ അറിഞ്ഞ് ഇവിടെക്കൊരു യാത്ര പോകാൻ
ഈ നമ്പറിൽവിളിച്ച് ബുക്ക്‌ ചെയ്യാവുന്നതാണ്.

0480-3209234 (ചെക്ക്‌ പോസ്റ്റ്‌)
0480-2766794 (ചെക്ക്‌ പോസ്റ്റ്‌)
കറന്റ്‌ പോയാൽ ഇവിടുത്തെ ഫോണ്‍ തകരാറിലാവും.
അതുകൊണ്ട് ഭാഗ്യമുണ്ടെങ്കിൽ മാത്രമേ  ഈ നമ്പറിൽ കിട്ടൂ.

 ഈ മഴക്കാലത്ത് തന്നെയാവട്ടെ ഇവിടേക്കുള്ള യാത്ര.
 യാത്രാമംഗളങ്ങൾ !!!

June 25, 2014

ചിന്ത @ 150


കഴിഞ്ഞ നാലഞ്ചു വർഷമായി എഴുതിക്കൊണ്ടിരിക്കുന്ന
ചിന്ത എന്ന ഈ ബ്ലോഗ്‌ 150 ന്റെ നിറവിൽ എത്താനൊരുങ്ങുന്ന 
വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ.

കഴിഞ്ഞ നാൾ വഴികളിൽ ഞാനിവിടെ പോസ്റ്റിയ
149 ചിന്തകൾക്കും, യാത്രകളിലെ കാഴ്ചകൾക്കും,
ക്ലിക്കിയ ചിത്രങ്ങൾക്കും നിങ്ങൾ നല്കിയ
പ്രോത്സാഹനത്തിനും കമന്റുകൾക്കും നന്ദിയുണ്ട്.

അടുത്ത പോസ്റ്റ്‌ നൂറ്റി അൻപതാമത്തെ (150) ചിന്തയാണ്.
അത് നിങ്ങളിലേക്ക് പകരുവാനുള്ള ശ്രമത്തിലാണിപ്പോൾ,
കാത്തിരിക്കുമല്ലോ?
അതോടു കൂടി ഈ ബ്ലോഗെഴുത്ത് ഇവിടെ
അവസാനിപ്പിച്ചാലോ എന്നൊരു ചിന്തയും മനസ്സിലുണ്ട്...

ഈ ബ്ലോഗ്‌ സമർപ്പിക്കുന്നു;
യാത്രയിലെ വഴികാട്ടികൾക്ക്,
സുഹൃത്തുക്കൾക്ക്,
ക്ലിക്കാൻ വെളിച്ചം നൽകിയ പ്രകൃതിക്ക്,
എന്റെ അച്ഛനും അമ്മയ്ക്കും,
പിന്നെ എന്റെ കുഞ്ഞൂനും കുഞ്ഞിക്കും...

June 18, 2014

ഇടം

നാം തേടുന്നതൊരിടം
സന്തോഷത്തിന്റെ ഇടം
സമാധാനത്തിന്റെ ഇടം
ഭദ്രതയുടെ ഇടം...


അങ്ങനെ ഓരോ മനുഷ്യനും അനുദിനം അനുനിമിഷം
അവരാഗ്രഹിക്കുന്ന ഒരിടം തേടിയാണ് കടന്നു പോകുന്നത്
എന്ന് തോന്നുന്നു.

രാവിലെ മുതൽ തുടങ്ങുകയായി ഇടം തേടിയുള്ള
നമ്മുടെ യാത്ര. സഞ്ചരിക്കുമ്പോൾ ഇരിക്കാൻ ഒരിടം
ആഗ്രഹിക്കാത്തവർ ആരാണുള്ളത്? വാഹനത്തിലെ
ജനാലക്കരികിലെ  ഇരിപ്പിടത്തിലെ ഇടമായാൽ
കൂടുതൽ സന്തോഷമായി. ജോലി സ്ഥലത്തെത്തിയാൽ
ആദ്യം കണ്ണോടിച്ചെന്ന് നിൽക്കുന്നത് നമ്മുടെതായ
ഒരിടത്താണ്.

നിത്യേനയുള്ള ഈയിടങ്ങൾ കഴിഞ്ഞാൽ പിന്നെ
നാം തേടുന്നിടങ്ങൾ ഏതൊക്കെയാണ്?
സമൂഹത്തിൽ ജീവിക്കുവാൻ അഭിമാനർഹമായൊരിടം.
പ്രവർത്തിക്കാനൊരിടം; ചിന്തിക്കാനൊരിടം;
ചിരിക്കാൻ, കരയാൻ, സ്നേഹിക്കാൻ ഒക്കെ ഒരിടം...

വികാര വിചാരങ്ങളെക്കുറിച്ചുള്ള ഇടങ്ങളെക്കുറിച്ച്
ചിന്തിച്ചു തുടങ്ങിയപ്പോൾ എനിക്കൊരു വ്യക്തമായ
ചിത്രം കിട്ടുന്നില്ല. കാരണം ജീവിതയാത്രയിൽ നമ്മൾ
'ആഗ്രഹിക്കുന്ന ഒരിടം' കണ്ടെത്തുവാനാണ്
പ്രയത്നിക്കുന്നത്‌. ഈയൊരു ചിന്താ സരണി
അറിഞ്ഞോ അറിയാതെയോ സദാ
നമ്മോടൊപ്പമുണ്ട്. ഇടം തേടിയലയുന്ന ചിന്ത
വ്യക്തിപരമായി, സാന്ദർഭികമായി
മാറിക്കൊണ്ടിരിക്കും.

ഒരാൾക്ക്‌ വേണ്ടത് നല്ല സുഹൃത്തുക്കളുടെ ഇടയിൽ ഒരിടം...
പ്രണയിക്കുന്നവന് പ്രണയിനിയുടെ മനസ്സിലൊരിടം...
കുഞ്ഞിനു വേണ്ടത് അമ്മയുടെ മടിത്തട്ടിലൊരിടം...
അച്ഛനും അമ്മയ്ക്കും വാർദ്ധക്യത്തിൽ സ്നേഹത്തിന്റെ ഒരിടം...
എഴുത്തുകാർക്ക് അക്ഷരങ്ങൾ കുറിക്കാനൊരിടം,
എഴുതിയത് പ്രസിദ്ധീകരിക്കാനൊരിടം,
അത് വായിക്കുന്നവരുടെ മനസ്സിലൊരിടം...
രാഷ്ട്രീയക്കാർക്ക് എങ്ങനെയെങ്കിലും ജനമനസ്സുകളിൽ ഒരിടം...
സേവകർക്ക് സേവനത്തിനൊരിടം...
ഫോട്ടോഗ്രാഫർക്കു ക്ലിക്കാനൊരിടം...
ബ്ലോഗർമാർക്ക് പോസ്റ്റാനൊരിടം...
അങ്ങനെയങ്ങനെ എത്രയോ ഇടങ്ങൾ...

ഇടങ്ങൾ തേടിയലയുന്ന യാത്രയുടെ അന്ത്യത്തിൽ
നാം ചെന്നെത്തുന്നത് മണ്ണിലെ ഒരിടത്തിൽ...

June 17, 2014

പെരും പൂ

ഇതൊരു പൂ ബ്ലോഗ്‌ ആണ്.
പെരും പൂ, കാവടി പൂവ്, കൃഷ്ണ കിരീടം, ഓണപ്പൂവ്
എന്നീ പേരുകളിൽ അറിയപ്പെടുന്നൊരു കുഞ്ഞു വലിയ
പൂവ്.





 






എനിക്കേറെ ഇഷ്ട്ടമുള്ള ഈ നാടൻ പൂവ്
വേലിപ്പടർപ്പിലും ഒഴിഞ്ഞ പറമ്പുകളിലും ധാരാളം
കാണാം. പക്ഷേ എന്റെ വീട്ടിലോ പരിസരത്തോ
ഈ സുന്ദരിപ്പൂവിനെ ഒരിക്കലും കണ്ടിട്ടില്ല.
അക്കാരണത്താൽ, ഒരിക്കൽ രാവിലെയുള്ള
നടത്തത്തിനിടയിൽ വഴിയോരത്ത് ഈ പൂവിന്റെ
ചെടി കിട്ടിയപ്പോൾ വീട്ടു മുറ്റത്ത്‌ കൊണ്ട് വന്നു നട്ടു.

നാലഞ്ചു മാസം കഴിഞ്ഞിട്ടും ഇത് പൂവിട്ടില്ല.
ഒടുവിൽ ഈ വർഷത്തെ  മഴത്തുള്ളികൾ
വന്നുണർത്തിയപ്പോൾ പൂവിന്റെ ലാഞ്ചന
കൂമ്പുകളിൽ വിടർന്നു.
കാത്തിരുന്നു പൂവിട്ട് വിടർന്ന ഈ
പെരുംപൂവിന്റെ കാഴ്ചകൾ ഇവിടെ പോസ്റ്റുന്നു.

May 08, 2014

താക്കോൽ പഴുത്


ഇന്നലെ രാവിലെ വീടിന്റെ മുൻ വാതിലിന്റെ
താക്കോൽ പഴുതിലൂടെ വെളിച്ചം ഒരു
ചൂണ്ടു വിരലായി എന്നിലേക്ക്‌ ഒരു ചിന്ത നൽകി.



ക്ലിക്കിയ ചിത്രങ്ങളും പ്രാന്തൻ ചിന്തയും എന്റെ
സുഹൃ ത്തുക്കൾക്കായി ഇവിടെ പോസ്റ്റുന്നു.


പലതും അറിയാം എന്ന് ധരിക്കുന്നവരാണ് നാം.
പക്ഷേ ഈയിടെ എനിക്ക് മനസ്സിലായി,
പല കാര്യങ്ങളുടെയും ചെറിയൊരു ഭാഗം മാത്രമേ
നാം ഉൾക്കൊണ്ടിട്ടുള്ളാവുകയുള്ളൂ.

പലപ്പോഴും നമ്മുടെ അറിവുകൾ
ഒരു താക്കോൽ പഴുതിലൂടെ എന്നപോലെ...

 


അടഞ്ഞു കിടക്കുന്ന വാതിലിനപ്പുറത്തെ
അറിവിന്റെ വിശാലതയെക്കുറിച്ച്
നമുക്കൂഹിക്കാമെങ്കിലും, അതിന്റെ
ചെറിയൊരു ചാൽ വെളിച്ചം മാത്രമേ നമ്മളിൽ
എത്തി ചെരുന്നുള്ളൂ.
ഒരു പക്ഷേ എന്നെപ്പോലെയുള്ള മടിയന്മാർ
അതിനപ്പുറത്തേക്ക് കണ്ണോടിക്കാൻ
ശ്രമിക്കാത്തത് കൊണ്ടായിരിക്കാം.


ഈ ലോകത്തിൽ  എന്തെല്ലാം വിഷയങ്ങളാണ്.
പലതിനെയും അറിഞ്ഞും അറിയാതെയും
തൊട്ടും തലോടിയും കാലം മുൻപോട്ടു പോകുമ്പോൾ
ഈ താക്കോൽ പഴുതിലൂടെയുള്ള അറിവുകൾ
എത്ര മനോഹരമാണ്, അല്ലേ ?
ഒരു പക്ഷേ, ഈ ചെറിയ ദ്വാരത്തിലൂടെ കാണുന്ന
ഇത്തിരിക്കാഴ്ചകളാവും മനോഹരം.
അല്ലെങ്കിൽ ഈ വാതിൽ തുറന്നു കാണുന്ന കാഴ്ചകൾ
ആവാം അതി മനോഹരം.


എല്ലാം വിഷയങ്ങളെ ആശ്രയിച്ചിരിക്കും.
ചില കാഴ്ചകൾ കൂടുതൽ വ്യക്തമാവുന്നതോടെ
നമ്മളിലെ സന്തോഷത്തെ ഹനിചെന്നിരിക്കും.
മറ്റു ചിലത് മേൽ പറഞ്ഞ പോലെ,
മനോഹരം എന്നതിൽ നിന്ന് അതിമനോഹരം
എന്ന അവസ്ഥയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകും.
പക്ഷേ ഇരുട്ടിലെ ആ വാതിലിന്റെ പഴുതിൽ
ഇടാനുള്ള താക്കോൽ കണ്ടെത്തുക എന്നത്
മനുഷ ജീവിതത്തിന്റെ പ്രയത്നത്തെയും 
ഭാഗ്യത്തെയും ആശ്രയിച്ചിരിക്കും.



മുന്പിലൊരു സന്തോഷത്തിന്റെ വാതിൽ
ഉണ്ടാവുകയും, അതിന്റെ തോക്കാൽ പഴുതിന്
യോജിച്ച താക്കോൽ കണ്ടെത്തുകയും ചെയ്യുന്നത്
വരെ നാം ഈ ഒളിഞ്ഞു നോട്ടം തുടരും...

 

എന്റെ കൂടെ, ഈ വാതിലിന്റെ ഇപ്പുറത്ത്
ഒളിഞ്ഞു നോക്കി നടക്കുന്നവർ
പ്രതീക്ഷയോടെ, താക്കോൽ പഴുലൂടെയുള്ള
കാഴ്ചകൾ ആസ്വതിച്ചോളൂ.
വാതിലിനപ്പുറത്ത്‌ നിൽക്കുന്നവർ ദയവായി
താക്കോൽ കിട്ടാനുള്ള വഴി ഈ പഴുതിലൂടെ
പറഞ്ഞു തരൂ.

April 18, 2014

പൂവാങ്കുരുന്നില


 കണ്മഷിയെഴുതിയ മിഴികളിൽ
കവിതകൾ കൂട് കൂട്ടും;
സ്വപ്നങ്ങളുടെ ഒരു താഴ്വരയാണത് ...


പെണ്‍കുട്ടികൾക്ക്, ജനിച്ച് 28 ദിവസം തികയുമ്പോൾ
കണ്ണിൽ കരിമഷി എഴുതുന്ന ചടങ്ങുണ്ട്. എന്റെ മകളുടെ
28 ന്  കണ്മഷി വാങ്ങാൻ വിചാരിച്ചപ്പോഴാണ്  ഈ സംഭവം
വീട്ടിൽ തന്നെയുണ്ടാക്കാം എന്നറിഞ്ഞത്.
പണ്ടൊക്കെ കണ്മഷി വീട്ടിൽ തന്നെയാണത്രേ ഉണ്ടാക്കിയിരുന്നത്.
എന്നാൽ പിന്നെ ഈ നിർമ്മിതി ഒന്ന് പരീക്ഷിക്കാൻ തന്നെ ഞാൻ
തീരുമാനിച്ചു.




സംഭവം വളരെ ലളിതമാണ് , എല്ലാം പ്രകൃതി ദത്തം.
വീടിന്റെ മുറ്റത്തോ തൊടിയിലോ കാണുന്ന പൂവാങ്കുരുന്നിലയാണ്
ആകെ വേണ്ടുന്നതായ സാധനം. നിത്യവും മുറ്റത്ത്‌  കാണുന്ന
ദശപുഷ്പ ഗണത്തിൽപെട്ട  ഈ ചെടി കണ്മഷി ഉണ്ടാക്കാൻ
ഉപയോഗിക്കും എന്നറിഞ്ഞത് ഇപ്പോഴാണ് .

 

പൂവാങ്കുരുന്നില കൊണ്ട്  കണ്മഷി ഉണ്ടാക്കുന്ന രീതിയിതാ പോസ്റ്റുന്നു:


 

ആദ്യം പൂവങ്കുരുന്നിലയുടെ ഇലകൾ ശേഖരിച്ച് വൃത്തിയായി
കഴുകിയെടുക്കുക. എന്നിട്ട് ഇലകൾ ഇടിച്ചു പിഴിഞ്ഞ്  ഒരു പാത്രത്തിലേക്ക്
ചാറെടുക്കണം, ഇത് കുറച്ചധികം വേണ്ടി വരും. വിളക്കിലെ തിരിയുണ്ടാക്കാൻ
ഉപയോഗിക്കുന്ന  നല്ല വൃത്തിയുള്ള കൊട്ടൻ തുണി മുറിച്ചെടുത്തു
പൂവാങ്കുരുന്നിലയുടെ ചാറിൽ മുക്കി നനച്ച ശേഷം തണലത്ത് ഇട്ട്  ഉണക്കണം.






തുണി നന്നായി ഉണങ്ങിയ ശേഷം വീണ്ടും പൂവങ്കുരുന്നില-ചാറിൽ നനച്ച്
വീണ്ടും തണലത്തിട്ട്‌ ഉണക്കണം. ഇപ്രകാരം 7 തവണ ആവർത്തിക്കുക.
ഇപ്പോൾ ഔഷധ ഗുണമുള്ള പൂവാങ്കുരുന്നിലയുടെ ചാറ്  നല്ലപോലെ
തുണിയിൽ ആയിട്ടുണ്ടാകും.



ഇനിയീ തുണി വിളക്കിലിടാനുള്ള തിരിയായി തെറുത്തെടുക്കണം.
ഒരു നിലവിളക്കിൽ നല്ലെണ്ണ ഒഴിച്ച് ഈ തിരിയിട്ട് കത്തിക്കാൻ
പാകത്തിന്  ഒരുക്കി വയ്ക്കുക.
ഇനി വേണ്ടത് ഒരു പുത്തൻ മണ്‍പാത്രം.



നിലവിലക്കിലെ തിരി കത്തിച്ച ശേഷം പുക ഉയരുന്ന ഭാഗത്തായി
മണ്‍പാത്രം കമിഴ്ത്തി വയ്ക്കണം. വിളക്കിൽ നിന്നുതിരുന്ന പുക
മണ്‍പാത്രത്തിൽ കരിയായി വന്നടിയും . ആവശ്യമായ
ആത്രയും കരി മണ്‍പാത്രത്തിൽ ആയാൽ തിരിയണയ്ക്കാം.


 

മണ്‍പാത്രത്തിലെ പാട പോലെയുള്ള കരി ഒരു ഓലക്കീറുകൊണ്ട്
അടർത്തിയെടുക്കുക. ഈ കരി ഒരു പാത്രത്തിലിട്ട് രണ്ടോ മൂന്നോ
തുള്ളി നല്ലെണ്ണ ഒഴിച്ച് ഈർക്കിൽ കൊണ്ട്  നന്നായി ചാലിക്കുക.

 
 

കണ്മഷി തയ്യാർ. ഒരു ഒഴിഞ്ഞ കണ്മഷിക്കൂടിലേക്ക് ചാലിച്ച കണ്മഷി
പകർത്തി ആവശ്യാനുസരണം ഉപയോഗിക്കാം.


താല്പര്യമെങ്കിൽ നിങ്ങൾക്കും ഇത് പരീക്ഷിക്കാവുന്നതെയുള്ളൂ.
ആവശ്യമായ സാധനങ്ങൾ:
1. പൂവാങ്കുരുന്നിലയുടെ ഇല
2. തിരിത്തുണി
3. നല്ലെണ്ണ
4. നിലവിളക്ക്
5. മണ്‍പാത്രം


March 28, 2014

സ്വപ്നങ്ങൾക്ക് കൂട്ടിരിക്കുമ്പോൾ


നമുക്കെല്ലാർക്കും കാലാകാലങ്ങളിൽ ഓരോ
സ്വപ്നമുണ്ടാകും, അല്ലെങ്കിൽ പ്രതീക്ഷകൾ.
ഈ സ്വപ്നങ്ങളുടെ പൂർത്തീകരണത്തിനായി ദിനവും
നാം പ്രയത്നിക്കുന്നു. ചിലരുടെ പ്രയത്നങ്ങൾ
സ്വപ്നങ്ങളെ യാധാർധ്യമാക്കുന്നു, ചിലർ
പരാജയപ്പെടുന്നു, കുറച്ചു പേർ വഴിമദ്ധ്യേ
കാലിടറി വീഴുന്നു...



എപ്പോഴും നമ്മൾ നമ്മുടെ സ്വപ്ങ്ങളുടെ
ചിറകിലേറിയാണ് യാത്ര. എന്നാൽ മറ്റൊരാളുടെ
സ്വപ്നം സഫലമാക്കാൻ അവർക്ക് കൂട്ടായി
ഇരിക്കുമ്പോഴുള്ള സന്തോഷം അറിഞ്ഞിട്ടുണ്ടോ ?
ഭാഗ്യവശാൽ എനിക്ക് ചില കാലങ്ങളിൽ
 അറിഞ്ഞോ അറിയാതെയോ മറ്റൊരാളുടെ
സ്വപ്നങ്ങൾക്ക് കൂട്ടിരിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. 

വലിയ വലിയ കാര്യങ്ങൾ
ചെയ്തു കൊടുത്തു എന്നൊന്നും  ഇതിനർത്ഥമില്ല.
പക്ഷേ, ഒരു സുഹൃത്തിന്റെ പ്രതീക്ഷകളെ
കേട്ടിരിക്കാനും ആവുന്ന സഹായങ്ങൾ സന്തോഷത്തോടെ
ചെയ്തു കൊടുക്കുമ്പോൾ നമുക്കുണ്ടാകുന്ന,
പറഞ്ഞറിയിക്കാനാവാത്ത ഒരാനന്ദമുണ്ട്.

ഇന്നിവിടെ "സ്വപ്നങ്ങൾക്ക് കൂട്ടിരിക്കുമ്പോൾ"
എന്ന ബ്ലോഗ്‌ എഴുതാൻ കാരണം, അത്തരത്തിൽ ഒരു
കൂട്ടിരിക്കുന്ന സമയമാണിപ്പോൾ എന്നതാണ്.
പക്ഷേ അതൊരു അടുത്ത സുഹൃത്തോ
വേണ്ടപ്പെട്ടവരോ ഒന്നുമല്ല; നാട്ടിലെ ഒരു
സാധാരണ വീട്ടമ്മ, ഒരന്തർജനം. പതിവായി
അമ്പലത്തിൽ കാണാറുള്ളതാണ്, ശാന്തിയുടെ
വേളി. ഒരു ദിവസം വീട്ടിൽ വന്നു അമ്മയോട്
എന്നെ തിരക്കി, അന്നേരം ഞാനുണ്ടായിരുന്നില്ല.

അമ്മയോട് വന്ന കാര്യം പറഞ്ഞു, അവരുടെ കയ്യിൽ
വർഷങ്ങൾ പഴക്കമുള്ള ഒരു ഡയറി ഉണ്ട്.
നിറം മങ്ങിയ താളുകളിൽ നിറയെ
ഭക്തിരസപ്രദമായ കവിതകളാണ്;
ഈശ്വര സ്തുതികൾ !
അനേകം വർഷങ്ങളിലെ അവരുടെ കാവ്യ സപര്യയുടെ
ഫലമായി പിറവിയെടുത്ത സ്തുതി ഗീതങ്ങൾ.
കഴിഞ്ഞ കാലത്തിലെ ഇന്നലെകളിലെ കഷ്ട്ടത നിറഞ്ഞ
ജീവിത യാത്രയിൽ വെന്തുരുകുമ്പോഴും,
മനസ്സിലെ ഭക്തിയിൽ നിന്നും വിശ്വാസത്തിൽ നിന്നും
കണ്ണുനീരായിപ്പൊടിഞ്ഞ അക്ഷരമാല്യങ്ങൾ
കലാസിൽ പകർത്തി, ഭഗവാന്റെ
തൃപ്പാദങ്ങളിൽ അർപ്പിക്കാനുള്ള  പുഷ്പങ്ങളായി
അവരത് കാത്തു സൂക്ഷിച്ചു. ഇന്നത്‌ ഒരു
അച്ചടിച്ച പുസ്തകമായി കാണണം എന്നതാണ്
അവരുടെ സ്വപ്നമെന്നും അതിനായി
മകനോട്‌ വേണ്ട കാര്യങ്ങൾ ചെയ്തു തരാൻ
പറയണമെന്നും അമ്മയോട് പറഞ്ഞ്
ഡയറി വീട്ടിൽ ഏൽപ്പിച്ച് ആ അന്തർജ്ജനം
യാത്രയായി.

എഴുതിയ ഭക്തിഗീതങ്ങൾ വായിച്ചു കഴിഞ്ഞപ്പോഴും
ഞാൻ ചിന്തിക്കുകയായിരുന്നു, ആ അന്തർജ്ജനം
എന്തിനാണ് അവരുടെ ഒരു സ്വപ്നത്തിനു,
കുറച്ചു കാലത്തേക്ക് കൂട്ടിരിക്കാൻ എന്നെ
നിയോഗിച്ചത്? എനിക്കും ഒരുപാട് സന്തോഷം
തോന്നി. പ്രസ്സിൽ പോയി പുസ്തകമാക്കാനുള്ള
ചിലവോക്കെ തിരക്കി. അവർക്ക് താങ്ങാനാവുമോ
എന്ന് ശങ്കിച്ച് ഞാൻ വിവരം അന്തർജനത്തിനെ
അറിയിച്ചു. ആദ്യമൊന്നു ചിന്തിച്ചെങ്കിലും
എങ്ങനെയെങ്കിലും നമുക്കിത് ചെയ്യണം എന്ന
ആഗ്രഹം പറഞ്ഞു. പണം തരപ്പെടുത്താൻ അവരും
വഴി കണ്ടെത്തിയിട്ടുണ്ടെന്നു തോന്നുന്നു.
എന്ത് തന്നെയായാലും ഈ മേടം തീരും മുൻപായി
ആത്തൊലിന്റെ പുസ്തകം അവരുടെ കയ്യിൽ
വച്ച് കൊടുക്കണമെന്നത് ഇന്നെന്റെയും ഒരു
സ്വപ്നമായി മാറിയിരിക്കുകയാണ്. അതിനു
വേണ്ട സഹായങ്ങൾ ചെയ്തു ഈയൊരു
സ്വപ്നത്തിന് കൂട്ടിരിക്കുകയാണിപ്പോൾ.
ഒരുപക്ഷേ ഈ സ്വപ്നം പൂവണിയുമ്പോൾ
ഞാനായിരിക്കും കൂടുതൽ സന്തോഷിക്കുക.

വരുന്ന മേടമാസത്തിൽ വിഷുപ്പക്ഷി പാടുന്ന  ഒരു
പകൽ വരെ നമുക്ക്  കാത്തിരിക്കാം...

അറിഞ്ഞും അറിയാതെയും നമ്മൾ ഇതുപോലെ
മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് കൂട്ടിരിക്കുന്നവരാണ്.
കാലങ്ങൾ പോയ്മറയും, സ്വപ്‌നങ്ങൾ മാറി വരും
പക്ഷേ ഒരിക്കൽ കൂട്ടിരുന്ന സ്വപ്നത്തിന്റെ
സുഖമുള്ള ഓർമ്മകൾ മാത്രം നമ്മുടെ മനസ്സിൽ നിന്നും
ഒരിക്കലും മാഞ്ഞുപോവില്ല...



2014 MAY 18
സ്വപ്നം പൂവണിഞ്ഞു :
ആ അന്തർജ്ജനം കണ്ട സ്വപ്നം ഒടുവിൽ പൂവണിഞ്ഞു.
സ്വപ്നത്തിനു കൂട്ടിരുന്ന ഒരു സുഖം എനിക്കുമുണ്ട്.

അവരെഴുതിയ സ്തോത്ര ഗീതങ്ങൾ
"അക്ഷരപുഷ്പങ്ങൾ" എന്ന പേരിൽ
ഒരു പുസ്തകമാക്കി അതിന്റെ കോപ്പികൾ
അടങ്ങിയ ഒരു കെട്ട് അവരുടെ വീട്ടിൽ
കൊണ്ട് കൊടുത്തു. സന്തോഷം അവരുടെ
മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു.
പുസ്തകം എടുത്തു കയ്യിൽ കൊടുത്തപ്പോൾ
അന്തർജനവും തിരുമേനിയും എന്റെ
തലയിൽ കൈ വച്ച് അനുഗ്രഹിച്ചു.
ഇതിൽ കൂടുതൽ എനിക്കെന്തു വേണം...

February 13, 2014

പ്രണയത്തിലേക്കുള്ള ദൂരം

2014 FEB 14th.
വീണ്ടുമൊരു പ്രണയദിനം വന്നെത്തുമ്പോൾ
പ്രണയത്തിന്റെ ഒരു ചിന്തയാവാം ഇന്ന്.
ഇന്നാ പിടിച്ചോ !



അവൻ അവളോട്‌ ചോദിച്ചു :
   എനിക്ക് നിന്നിലേക്കുള്ള ദൂരവും 
   പ്രണയത്തിലേക്കുള്ള ദൂരവും 
   എത്രയാണെന്നറിയാമോ ???

അവൾ പറഞ്ഞു :
   എന്നിലേക്കൊരിക്കൽ വന്നെത്തുമ്പോൾ 
   പ്രണയത്തിന്റെ ദൂരം നീ തിരിച്ചറിയും...
   പക്ഷേ; അവിടെ നിന്നും നമുക്കൊന്നിച്ച്‌ 
   യാത്ര ചെയ്യാൻ എത്ര ദൂരമുണ്ടെന്നു 
   നിനക്കറിയാമോ ???

അവൻ ഒന്നും മിണ്ടിയില്ല.
മറു ചോദ്യത്തിന്റെ ഉത്തരം തേടി 
അവന്റെ കണ്ണുകളിലെ ആഴത്തിൽ 
അവൾ സമയമേറെ നോക്കിയിരുന്നു...
ദൂരെ  അങ്ങകലെ കടൽത്തിരകൾക്കപ്പുറത്തെ 
സൂര്യനും ഉത്തരമറിയാതെ അസ്തമിച്ചു.
അവൻ അവളുടെ കൈകൾ ചേർത്തു പിടിച്ചു...


ഉത്തരമില്ലാ ചോദ്യങ്ങൾ ബാക്കിയായാലും
സൂര്യൻ അസ്തമിച്ചാലും
മനുഷ്യ മനസ്സിലെ പ്രണയം ഒരിക്കലും അസ്തമിക്കില്ല.
നമ്മൾ പ്രണയിച്ചുകൊണ്ടേയിരിക്കും.

January 12, 2014

വിടവ്


2014 ലെ ചിന്തയിലെ ആദ്യ ബ്ലോഗാണിത്.
പുതുവർഷത്തിലെ പുതുമയ്ക്കു  വേണ്ടി
ഇക്കുറി ഞാനൊരു സാഹത്തിനൊരുങ്ങുകയാണ്.
കവിത "പോലെ" ഒന്നെഴുതിയത് ഇവിടെ പോസ്റ്റുന്നു.



ഈ സാഹത്തിനൊരു ആമുഖം പറയാം
എന്നിട്ടാവാം കവിത "പോലെയുള്ളത്‌" !

ആമുഖം:
നാം പലപ്പോഴും  അനുഭവിക്കുന്നൊരു കാര്യമാണ്
ബന്ധങ്ങളിലെ അകൽച്ചകൾ. പിണക്കങ്ങൾ കാരണം
പരിഭവങ്ങൾ കാരണം അങ്ങനെ കാരണങ്ങൾ പലത്.
ഒടുവിൽ തിരിച്ചു ചേരാൻ വയ്യാത്ത വണ്ണം ബന്ധങ്ങൾ
അകന്നു പോകാറുണ്ട്. എന്നാൽ നാം പലപ്പോഴം
അറിയാതെ; നമ്മുടെ തിരക്കുകൾ കാരണം
നമ്മുടെ പ്രിയപ്പെട്ടവരേ വിളിക്കാനോ സംസാരിക്കാനോ
പറ്റാതെ വരുമ്പോൾ മനസ്സിൽ ഒരു തോന്നൽ വരാറില്ലേ,
ഒരു "വിടവ്"
നാളുകൾക്കു ശേഷം ഒരു ഫോണ്‍ കാൾ കൊണ്ടോ
ഒരു കൂടിക്കാഴ്ച കൊണ്ടോ നികത്തപ്പെടുന്നൊരു വിടവ്.
പക്ഷേ ആ വിടവുകൾ ചില നേരം നമ്മെ ഖിന്നരാക്കും.

ചെറിയൊരു വിടവിന് ശേഷം, എനിക്ക് വളരെ
വേണ്ടപ്പെട്ട ഒരാൾക്ക്‌ കത്തെഴുതിയപ്പോൾ കൂടെ
ഈ കവിതയും എഴുതിയയച്ചു. ആ കവിത
താങ്ങാനാവാതെയാണോ എന്നറിയില്ല,
മറുപടി ഇതുവരേയും കിട്ടിയിട്ടില്ല :)
പക്ഷേ കത്തിലൂടെ അല്ലാതെയുള്ള സൌഹൃദം
വിടവില്ലാതെ നികന്നു പോരുന്നു.

പറഞ്ഞു വന്നത് വിടവിനെ പറ്റി.  കഴിവതും
നമ്മൾ സ്നേഹിക്കുന്നവരുമായി
നമ്മളെ സ്നേഹിക്കുന്നവരുമായി ഒരു
വിടവുണ്ടാകാതെ നോക്കാം നമുക്ക്.
ചെറിയ വിടവുകൾ വരും നാളുകളിലെ
അകൽച്ചയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോയാലോ ?

ഇനി ആ കവിത പോലെയുള്ളത്‌ പോസ്റ്റാം.
-----------------------------------------------------------------------------
നാം തമ്മിലെന്നുമുണ്ടൊരു വിടവ് 
               സമയത്തിന്റെ 
              കാലത്തിന്റെ 
              ദൂരത്തിന്റെ 
              മിണ്ടാട്ടത്തിന്റെ

പക്ഷേ നാം തമ്മിലൊരിക്കലുമില്ലൊരു വിടവ് 
              ഹൃദയത്തിന്റെ 
              സ്നേഹത്തിന്റെ 
              കരുതലിന്റെ

സമയ-കാല-ദൂര-മിണ്ടാട്ടങ്ങളുടെ വിടവുകൾ 
ഹൃദ-സ്നേഹത്തിലേക്കു കടക്കുമ്പോൾ 
നാം മരിക്കുന്നു, സൗഹൃദം മരിക്കുന്നു-
പിന്നെ ഞാനില്ല നീയില്ല 
തമ്മിലൊരു വിടവ് മാത്രം ബാക്കി...
 -----------------------------------------------------------------------------

 വിടവില്ലാത്ത സ്നേഹബന്ധങ്ങൾ ഏവർക്കും
ഈ  പുതുവർഷത്തിൽ ആശംസിക്കുന്നു...

സ്നേഹപൂർവ്വം
സ്വന്തം ....