December 29, 2013

ബോണ്‍ നതാലെ


തൃശ്ശിവപ്പേരൂരിലെ  പ്രസിദ്ധമായ സ്വരാജ് റൗണ്ട്.
സാധാരണ ഇവിടെ പുലികളാണ് കയ്യടക്കി
വാഴാറുള്ളത്. എന്നാൽ ഈ ക്രിസ്മസ് കാലത്ത്
ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച
"ബോണ്‍ നതാലെ" എന്ന ഘോഷയാത്രയിൽ
നഗരം കയ്യടക്കി വാണത് ക്രിസ്മസ് അപ്പൂപ്പന്മാരും
മാലാഖമാരുമായിരുന്നു.





നാലായിരത്തോളം ക്രിസ്മസ് സാന്തകളും
ആയിരത്തോളം മാലാഖമാരും അണിനിരന്ന
ബോണ്‍ നതാലെ-യിലെ കാഴ്ചകളാണ് ഈ
ബ്ലോഗിൽ പോസ്റ്റുന്നത്.



 

 




 മെറി ക്രിസ്മസ് എന്നാണ് ഇറ്റാലിയൻ
വാക്കായ "ബോണ്‍ നതാലെ"(Buone Feste Natalizie) യുടെ
അർത്ഥം. ക്രിസ്മസ് കഴിഞ്ഞു രണ്ടു ദിനത്തിന്
ശേഷമാണ് തൃശൂർ നഗരത്തിൽ സാന്തകളുടെ
ഘോഷയാത്രയും കാരോൾ കാഴ്ചകളും
അരങ്ങേറിയത്. ക്രിസ്മസ് രാവുകളുടെ
സൗന്ദര്യവും ലഹരിയും കാഴ്ചക്കാരിൽ
വാരിവിതറി മുപ്പതോളം പ്ലോട്ടുകളും
അണിനിരന്ന ഈ ഘോഷയാത്രയുടെ
ആദ്യ പതിപ്പിൽ തന്നെ സാമാന്യം നിലവാരം
പുലർത്തി.





സാന്തയുടെ വേഷം ധരിച്ചെത്തിയ ഗജനും
മാനുകളും കൂറ്റൻ കേക്കുകളും കാഴ്ചക്കാരിൽ
ആവേശമുണർത്തി.





കാഴ്ചക്കാരിൽ അധികവും കുട്ടികളായിരുന്നു.
അച്ഛന്റെ ചുമലിൽ കയറി അവർ
ക്രിസ്മസ് കാഴ്ച്ചയുടെ അമിട്ടുകൾ പൊട്ടുന്നതും
കണ്ടു റൗണ്ടിൽ സ്ഥാനമുറപ്പിച്ചു.



വിരലിൽ എണ്ണാവുന്ന വിദേശികളും ഈ
ക്രിസ്മസ് ഘോഷയാത്രയുടെ ഭാഗമായി.
ആദ്യമായി ക്രിസ്മസ് ഘോഷയാത്രയോരുക്കിയ
"ബോണ്‍ നതാലെ" യുടെ അണിയറ ശിൽപ്പികൾക്ക്
അഭിമാനിക്കാം, ആദ്യ സംരംഭത്തിൽ തന്നെ
ഇത്രയേറെ ജനങ്ങളെ ഒരേ മനസ്സോടെ
കരോൾ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ
ക്രിസ്മസ് കാഴ്ചകളൊരുക്കി ഒരേ
വേദിയിൽ അണിനിരത്താനായി എന്നതിൽ.



വരും വർഷങ്ങളിൽ ഇലപൊഴിയും ശിശിരത്തിൽ
 "ബോണ്‍ നതാലെ" കൂടുതൽ മികവാർന്ന
 കാഴ്ചകളൊരുക്കി ഈ നഗത്തിൽ വീണ്ടും
എത്തുന്നതും കാത്ത് നമുക്ക് കാത്തിരിക്കാം.



"ബോണ്‍ നതാലെ"
"ബോണ്‍ നതാലെ"
"ബോണ്‍ നതാലെ"


December 19, 2013

തൂക്കുപാലം 183 Mtrs.

കഴിഞ്ഞ ബ്ലോഗിൽ എഴുതിയ ഭൂതത്താൻ കെട്ട്
യാത്രയുടെ മറ്റൊരു ദൃശ്യാനുഭവമാണ് ഇവിടെ
കുറിച്ചിടുന്നത്. കേരളത്തിലെ ഏറ്റവും നീളമുള്ള
ഒരു തൂക്കുപാലം !!!


കീരംപാറയിൽ നിന്നും (നേര്യമംഗലംറൂട്ടിൽ )
8 കിലോമീറ്റർ യാത്ര ചെയ്‌താൽ കുട്ടമ്പുഴയെന്ന
ഗ്രാമത്തിലെത്തി ചേരാം. അവിടെയാണ്
ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദർശകരെ
കാത്തിരിക്കുന്നത്.


183 മീറ്റർ നീളവും  4 അടിയോളം വീതിയുമുള്ള ഈ
തൂക്കുപാലം കേരളത്തിലെ ഏറ്റവും വലിയ
തൂക്കുപാലമാണ്. കട്ടമ്പുഴയെയും ഇഞ്ചത്തൊട്ടിയെയും
ബന്ധിപ്പിക്കുന്ന ഈ പാലം 2012 ജൂണ്‍ മാസമാണ്
കാൽനട യാത്രക്കാർക്ക് തുറന്നു കൊടുത്തത്.
ഒരേ സമയം 40 പേർക്ക് വരെ ഇതിൽകയറി
നടക്കാം.

 

KEL(Kerala Electrical & Allied Engineering)  എന്ന
കമ്പനിയാണ് ഈ പാലത്തിന്റെ പെരുന്തച്ചൻ.

 
 


കൂറ്റൻ ഇരുമ്പ് നിർമ്മിതിയുടെ മുകളിൽ നിന്നും
തൂക്കിയിട്ട ഇരുമ്പ് കയറിലാണ് തൂങ്ങിക്കിടക്കുന്ന
ഈ പാലം ആടിക്കളിക്കുന്നത്. പാലത്തിന് ഇരു
വശങ്ങളിലായി മണ്ണിൽ സ്ഥാപിച്ച കോണ്‍ക്രീറ്റിൽ
ഇരുമ്പ് കയറുകൾ ബലമായി ഉറപ്പിച്ചിരിക്കുന്നു.

 



ഒരു ഗ്രാമത്തിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന
ഈ തൂക്കുപാലം സഞ്ചാരികൾക്ക് ഒരു
കൌതുകമാണെങ്കിലും, ഇന്നാട്ടുകാർക്കു വളരെ
നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഒരു
വരപ്രസാദമായിരുന്നിരിക്കും. സ്കൂൾ വിട്ടു
വീട്ടിൽ പോകുന്ന കുട്ടികളേയും മറ്റു
കാൽനട യാത്രക്കാരായ ഗ്രാമവാസികളെയും
അവിടെ കാണാനായി.
ഒന്ന് രണ്ട് സൂപ്പർ സ്റ്റാർ മലയാളം ചലച്ചിത്രങ്ങളിലും
ഈ തൂക്കുപാലം മുഖം കാണിച്ചിട്ടുണ്ട്;
ശിക്കാർ, ജവാൻ ഓഫ് വെള്ളിമല എന്നീ ചിത്രങ്ങളിൽ
ലാലേട്ടനോടും മമ്മുക്കയോടുമൊപ്പം അഭിനയിച്ചു ഇവൻ.


ഈ പാലത്തിന്റെ അടിയിലൂടെ ഒഴുകുന്ന പുഴ
സദാ നിശ്ചലമാണ്. ഡാം തൊട്ടരികിൽ ഉള്ളത്
കൊണ്ടാവാം. എന്തായാലും കണ്ണാടി പോലെയുള്ള
ഈ പുഴയോരത്തെ ദൃശ്യങ്ങളിൽ പലതും എന്നിൽ
സമാനതയുളവാക്കി . കാണുന്ന കാഴ്ചകളിൽ കൂടുതലും
പ്രതി ബിംബങ്ങൾ നിറഞ്ഞു നിൽക്കും പോലെ.
എല്ലാം Syemmtric കാഴ്ചകൾ പ്രദാനം ചെയ്യുന്നു
എന്നതിന് ഈ ചിത്രങ്ങൾ മാത്രം സാക്ഷി...

 
 
 

December 18, 2013

ഭൂതത്താൻ കെട്ട്


ഇന്നലെയൊരു യാത്ര പോയി, സ്ഥലം ഭൂതത്താൻ കെട്ട്.
ധനു മാസത്തിലെ തിരുവാതിരയ്ക്ക് മുൻപ്
കൊച്ചിയിലെ ഇൻഫോപാർക്ക് സുഹൃത്തുക്കളോടൊപ്പം
വീണ്ടുമൊരു കാട് കയറ്റം.

യാത്ര വളരെ രസകരമായിരുന്നു എങ്കിലും,
ഈയടുത്ത് പോയ സ്ഥലങ്ങളിൽ വച്ച്അല്പം
നിരാശാ ജനകമായിരുന്നു കണ്ട കാഴ്ചകൾ.
ആനക്കുളി പോയിട്ട് ഒരു കാക്കക്കുളി പോലും
പാസാക്കാനായില്ല.
എങ്കിലും ഒരു One Day Trip നുള്ള വകയോക്കെയുണ്ട്
ഈ ഭൂതങ്ങൾ കെട്ടിയ കാട്ടിനുള്ളിൽ.

 

ഭൂതത്താൻ കെട്ടിലാണ് ഇടമലയാർ ജല വൈദ്യുതി
പദ്ധതി സ്തിഥി ചെയ്യുന്നത്. സമീപത്തുള്ള
ഭൂതത്താൻ കെട്ട്  ഡാമും ഇതിന്റെയൊരു ഭാഗമാണ്.
പെരിയാർ നദിയൊഴുകുന്നു ഇവിടെ.


ഡാം കടന്ന് മുൻപോട്ടു ചെന്നാൽ വലതു വശത്തായി
ഒരു ഭദ്രകാളീ ക്ഷേത്രമുണ്ട്. ഈ പരിസരത്ത് വാഹനങ്ങൾ
പാർക്ക് ചെയ്ത്, ഇടതു വശത്തായി
പൊട്ടിപ്പൊളിഞ്ഞും കാടുപിടിച്ചും കിടക്കുന്ന
കവാടത്തിലൂടെ ഭൂതത്താൻ കെട്ടിലേക്കുള്ള വനയാത്ര
ആരംഭിക്കാം.

 

കാടിന്റെയൊരു അന്തരീക്ഷം ഏറെക്കുറെ ഇവിടെ
അനുഭവിക്കാം. എങ്കിലും സുഖമായി നടക്കാവുന്ന
പാതയൊരുക്കിയിട്ടുണ്ട് ഇവിടെ.

 

കുറച്ചു ദൂരം കടന്നാൽ, യാത്രയിൽ ആദ്യമേ
നമ്മെ വരവേൽക്കുന്നത് ഒരു "പൊള്ള" മരമാണ്.
നടുഭാഗത്ത്‌ പൂർണ്ണമായും പൊള്ളയായ ഈ
മരത്തിലേക്ക് ആർക്കും കയറി നിൽക്കാം.
ഒരു ഫോട്ടോ സെഷനുള്ള വക ഇവിടെയുണ്ട്.


കുറച്ചു കൂടി മുൻപോട്ടു നടന്നാൽ ഒരു തോട്
മുറിച്ചു കടക്കണം. തോട്ടിൽ വളരെ വെള്ളം
കുറവായതിനാൽ എളുപ്പം കുറുകെ കടക്കാനായി.
ഈർപ്പം ഉള്ള ഇടമായതിനാൽ അട്ട ഉണ്ടാകാനുള്ള
സാദ്ധ്യത ഉണ്ട് ഈ തോടിന്റെ പരിസരങ്ങളിൽ.


തോടും കടന്ന് 10 മിനിറ്റിൽ താഴെ നടക്കുമ്പോഴേക്കും
ഭൂതത്താൻ കെട്ടിൽ എത്തി ചേരാം.

 


നദിക്കു കുറുകെ ഭൂതത്താൻമാർ കേട്ടിയുണ്ടാക്കാൻ
ശ്രമിച്ച അണക്കെട്ടിന്റെ ബാക്കിയാണ് ഇവിടം
എന്ന് ഒരു മിത്ത് നിലനിൽക്കുന്നു. എന്തായാലും
കൂറ്റൻ പാറക്കല്ലുകൾ പെരിയാർ നദിയുടെ കുറുകെ
അടുക്കി വച്ചതിന്റെ ശേഷിപ്പുകൾ ഇന്നിവിടെ കാണാം.


പരിസര പ്രദേശങ്ങളും ചുറ്റി നടന്ന് പാറമേൽ
തെല്ലൊന്നിരുന്നു കാഴ്ചകൾ കണ്ട ശേഷം തിരിച്ചു
നടക്കാം.


ഭക്ഷണം കിട്ടുന്ന നല്ല കടകളൊന്നും
ഇവിടെയില്ലാത്തതിനാൽ, ഇവിടേയ്ക്ക് യാത്ര
പോകുമ്പോൾ ഭക്ഷണം കയ്യിൽ കരുതുന്നതാവും
ഉചിതം.



എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി
അവിടെ നിന്നും പത്തു കിലോമീറ്റർ(കീരം പാറ വഴി)
യാത്ര ചെയ്‌താൽ ഭൂതത്താൻ കെട്ടിൽ എത്തിച്ചേരാം.

PS :
ഭൂതത്താൻ കെട്ടിൽ നിന്നും നേര്യമംഗലം വഴി യാത്ര
ചെയ്താൽ കുട്ടമ്പുഴ എന്ന ഗ്രാമത്തിൽ പുതിയതായി
ഒരു തൂക്കുപാലം പണി കഴിഞ്ഞിട്ടുണ്ട് എന്നറിഞ്ഞ്
വണ്ടി നേരേ അങ്ങോട്ട്‌ വിട്ടു. കേരളത്തിലെ ഏറ്റവും
നീളമേറിയ ആ തൂക്കു പാലത്തിന്റെ വിശേഷങ്ങൾ
അടുത്ത ബ്ലോഗിൽ എഴുതാം, ഇപ്പോൾ ഉറങ്ങാൻ സമയമായി ...

December 08, 2013

കാത്തിരിപ്പ്

34 ആഴ്ചകൾക്ക് മുൻപാണ് എൻറെ ജീവന്റെ
തുടിപ്പ് കൃഷ്ണയിൽ മിടിച്ചു തുടങ്ങിയത്.
ഞാനൊരച്ചനും അവളൊരമ്മയും ആവനൊരുങ്ങി.
ഞങ്ങളുടെ സ്നേഹത്തിന്റെപ്രതീകമായി
പ്രകൃതിയുടെ സ്നേഹോപഹാരം...



അമ്മ കുഞ്ഞുമോൻ എന്ന് പറയുന്ന എന്റെ
ജീവന്റെ കണികയുടെ , ഹൃദയ സ്പന്ദനം 
 ഒരു നക്ഷത്രം പോലെ സ്കാനിങ്ങിൽ കണ്ടപ്പോൾ
എന്റെ അമ്മയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ
കണ്ണുനീർ പൊടിഞ്ഞു...
കൃഷ്ണയുടെ കൃഷ്ണമണികളിൽ ഞാനന്നുവരെ
കണ്ടിട്ടില്ലാത്ത, കാത്തിരിപ്പിന്റെ നെയ്ത്തിരി വെട്ടം.

പണ്ട് നോട്ടീസ് ബോർഡിൽ പതിച്ച എക്സാം റിസൾട്ട്‌
നോക്കി, എഴുതിയ പരീക്ഷയിൽ ജയിച്ചവനെപ്പോലെ
നിന്ന എനിക്ക് എല്ലാം കൗതുകമായിരുന്നു.

ജീവിതം അങ്ങനെ മുൻപോട്ടു പോവുകയാണ്,
മാറ്റങ്ങളോടെ. ഓരോ മാറ്റങ്ങൾ സംഭവിക്കുമ്പോഴും
നമുക്ക് പുതിയ പദവികൾ  (Designations) വന്നു ഭവിക്കും.
"വിദ്യാർഥി"യായിരുന്ന ഞാനൊരു ദിനം "ജോലിക്കാരൻ"
ആയി. വർഷങ്ങൾക്കിപ്പുറം ഒരു പെണ്ണിന്റെ കൈ
പിടിച്ചു വീട്ടിലെത്തിയപ്പോൾ "ഭർത്താവായി".
ഇന്നിപ്പോൾ "അച്ഛൻ" എന്ന പദവിക്ക് ദിവസങ്ങൾ
മാത്രം ബാക്കി.


ഒടുവിലത്തെ "പദവി"യിലേക്കുള്ള പ്രയാണം പക്ഷേ
മറ്റെല്ലാത്തതിനെക്കാളും വ്യത്യസ്തമാണ്. മറ്റെല്ലാ
കാര്യങ്ങളും പെട്ടെന്നൊരു ദിവസത്തിൽ സംഭവിക്കുന്നവ.
അച്ഛൻ അല്ലെങ്കിൽ അമ്മ എന്നത് ഒരു നീണ്ട യാത്രയുടെ
ശുഭപര്യവസാനിയാണ്. അമ്മയാകാൻ പോകുന്നു
എന്നറിയുന്ന ദിവസം മുതൽ സ്ത്രീ ഒരമ്മയായി
മാറുന്നു, മനസ്സുകൊണ്ടും ശരീരം കൊണ്ടും.
ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം രണ്ടു പേർക്കും
കൂടിയാണ്. അവൾ ചിന്തിക്കുന്നതും 
സഞ്ചരിക്കുന്നതും എല്ലാം ഉദരത്തിൽ വളരുന്ന
കുട്ടിയെ ഓർത്തുകൊണ്ട്‌ മാത്രം. കൃഷ്ണ ആ
യാത്ര ഇതുവരേയും ആസ്വതിച്ചു വരുന്നു. എനിക്ക്
അന്ന് മുതൽ കൌതുകത്തിന്റെ ലോകമാണ്.
ഇക്കാര്യത്തെക്കുറിച്ച് പഠിക്കാൻ ഒട്ടേറെ
വിഷയങ്ങൾ. 9 മാസക്കാലവും ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ മനസ്സിലാക്കുക, അതൊക്കെ കൃഷ്ണയെ
കാണിച്ചു കൊടുക്കുക. കുഞ്ഞിന്റെ വളർച്ചയുടെ
പടവുകളും, എടുത്ത ടെസ്റ്റുകളുടെ വിശദ
വിവരങ്ങളും മറ്റും കൂടുതൽ മനസ്സിലാക്കാൻ
ഇന്റർനെറ്റ്‌ വീഡിയോകൾ സെർച്ചുകൾ എല്ലാം
ഒരുപാട് ഉപകരിച്ചു. മുൻപേ ഈ വഴികളിൽ
യാത്ര ചെയ്ത സുഹൃത്തുക്കളുടെ അനുഭവങ്ങളും
സഹായിച്ചു.

അന്ന് hCG Test നടത്തിയത് മുതൽ പിന്നീടങ്ങോട്ട്
ലാബുകളിൽ ചെയ്ത Double Marker Test, Triple Screen
US Scan എല്ലാം പ്രഗ്നൻസിയുടെ കാലത്തെ  പുതിയ
അറിവുകൾ പകർന്നു തന്നു.

ഇക്കാലയളവിൽ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ
കൊച്ചു കാര്യങ്ങൾ ഇവിടെ പോസ്റ്റുന്നു.

ആദ്യമേ പറയട്ടെ; പ്രഗ്നൻസി ഒരു രോഗമല്ല എന്ന്
മനസ്സിലാക്കുക. ഈയവസ്ഥയിൽ അമ്മയുടെ
ശാരീരിക അവസ്ഥ അനുസരിച്ച് ചില കാര്യങ്ങൾക്ക്
ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. അക്കാര്യങ്ങളൊക്കെ
നല്ലൊരു ഡോക്ടറിന്റെ സഹായത്തോടെ
പരിഹരിച്ചു ഓരോ ദിവസവും സന്തോഷത്തോടെ
മുൻപോട്ടു പോവുക. മറ്റുള്ളവർക്ക് സംഭവിക്കുന്ന
കാര്യങ്ങൾ നമുക്കും ഉണ്ടാകും എന്ന് ഒരിക്കലും
വിചാരിക്കരുത്. പിന്നെ "ഇതൊരു" ഇമ്മിണി ബല്ല്യ
സംബവാക്കി കാണരുത്. ശ്രദ്ധിക്കുക, അത്ര തന്നെ.
(പ്രത്യേകം സൂക്ഷിക്കണമെങ്കിൽ ഡോക്ടർ പറയും)
അല്ലാത്തവർ ഓരോ മാസവും ഓരോ ആഴ്ചയും
ഓരോ ദിവസവും ആസ്വതിക്കണം. ഭാര്യയുടെ
കൂടെ എല്ലാ കാര്യങ്ങൾക്കും ഒപ്പമുണ്ടായാൽ
അവർക്ക് വല്ല്യ സന്തോഷാവും എന്ന് തോന്നുന്നു :)

ഇതിൽ കൂടുതൽ പറയാൻ എനിക്കറിയില്ല.
കാരണം 3 ആഴ്ചയുടെ യാത്ര ഇനിയുമുണ്ട്
ഞങ്ങൾക്ക്. ഇനിയുള്ള നാൾ വഴികളിൽ
ഈ ഭൂമിയിൽ ഞങ്ങളുടെ പിൻ തുടർച്ചയായി
ഒരു കുഞ്ഞുവാവ വരാൻ പോകുന്നതേയുള്ളൂ.
അത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ; അറിയില്ല.
ആരായാലും സന്തോഷം മാത്രം.
സ്നേഹത്തിന്റെയും നന്മയുടെയും മതം
അവൻ/അവൾ സ്വീകരിക്കട്ടെ...

ഈ ശിശിരത്തിൽ, ഈ ക്രിസ്മസ് കാലത്ത്
കാത്തിരിക്കുകയാണ് ഞാനും കൃഷ്ണയോടൊപ്പം;
വൃശ്ചിക കാറ്റ് വീശുന്ന ഏതോ ഒരു പകലിൽ
അല്ലെങ്കിൽ മഞ്ഞു പൊഴിയുന്ന ഒരു രാവിൽ
ഞങ്ങളുടെ കുഞ്ഞുവാവ വരുന്നതും കാത്ത്...


2013 ന്റെ അന്ത്യ യാമത്തിലെ കുഞ്ഞു നക്ഷത്രമാവുമോ 
അല്ലെങ്കിൽ ഒരുപക്ഷേ 2014 ന്റെ പുതുവർഷ
കിരണമാവുമോ, എന്നറിയില്ല.
ഏറ്റവും സുഖമുള്ള കാത്തിരിപ്പുമായി
ഈ ബ്ലോഗിന്റെ ഒരറ്റത്ത് ഞാനുമുണ്ട്,
കൂട്ടിനെന്റെ കൃഷ്ണയും...