March 04, 2017

നാരായണേട്ടൻ

ചെറിയൊരു ഇടവേളയയ്ക്കു ശേഷം  വീണ്ടും ഒരു ബ്ലോഗെഴുതാൻ
തീരുമാനിച്ചു. 2016 വർഷത്തെ അവസാന ബ്ലോഗ് ഒരു 
വ്യക്തിയെ കുറിച്ചായിരുന്നു, ഈ വർഷം(2017) ആദ്യമായി എഴുതുന്നതും 
ഒരു വ്യക്തിയെ കുറിച്ചു തന്നെ. 
എഴുതാനുള്ള ഒരു സാഹചര്യം ഇന്നുണ്ടായി എന്ന് പറയുന്നതാവും 
കൂടുതൽ ശരി.

കഴിഞ്ഞ ആറേഴു വർഷത്തെ സജീവ ഗ്രന്ഥശാല പ്രവർത്തനത്തിന്റെ 
ഭാഗമായി, എന്റെ നാട്ടിലെ വായനശാലയിൽ പതിവായി പുസ്തകം 
വായിക്കാനെത്തുന്നവരിൽ എന്നെ ഏറ്റവും കൂടുതൽ
വിസ്മയിപ്പിച്ചിട്ടുള്ളത് 
നാരായണേട്ടനാണ്. 
എഴുപതു വയസ്സ് കഴിഞ്ഞിട്ടുണ്ടാകും ഈ വായനക്കാരന്.
പണ്ട് അന്യദേശത്ത് എവിടെയോ ആയിരുന്നു ജോലി,
ഇപ്പൊ കുറേ കാലായി നാട്ടിൽ തന്നെയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കാര്യമോ, മക്കളുടെ കാര്യമോ ഒന്നും
എനിക്ക് കാര്യമായി അറിയില്ല.

വാരാന്ത്യങ്ങളിലെ വായനശാലാ പ്രവർത്തനത്തിന്റെ ഇടവേളകളിൽ 
ആണ് നാരായണേട്ടനോട് അല്പം സംസാരിക്കാറുള്ളത് , 
അതും പുസ്തകങ്ങളെ കുറിച്ച് മാത്രം. മിതഭാഷിയായ ഒരു
കൃശഗാത്രൻ. വായനശാലയിലെ പുസ്തകങ്ങൾ ആണ്
അദ്ദേഹത്തിന്റെ ഭക്ഷണം എന്നു തോന്നുന്നു. 
വായനാമുറിയിലെ പത്രങ്ങളും മാസികകളും സ്ഥിരം
വന്നു വായിക്കാറുള്ള നാരായണേട്ടൻ ആഴ്ചയിൽ വന്നു
പുസ്തകങ്ങൾ എടുത്തു കൊണ്ട് പോകും.


സാധാരണ എല്ലാ അംഗങ്ങൾക്കും രണ്ടു പുസ്തകം മാത്രേ
കൊടുക്കാൻ പാടുള്ളൂ. പക്ഷേ നാരായണേട്ടന് രണ്ട് പുസ്തകം
'ഒന്നുമാകില്ല' എന്നതിനാൽ ഒരു പരിഗണന കൊടുത്തു നാല്
പുസ്തകങ്ങൾ ഒന്നിച്ചു കൊണ്ടു പോകാനുള്ള "പ്രിവിലേജ് "
പ്രത്യേകം ലൈബ്രെറിയനോട് പറഞ്ഞു തരപ്പെടുത്തി കൊടുത്തു.
പതിനായിരത്തിൽ പരം പുസ്തകങ്ങൾ ഉള്ള ആ വായനശാലയിലെ, ഒരുമാതിരി എല്ലാ പുസ്തകങ്ങളും അദ്ദേഹം വായിച്ചു 
തീർത്തിട്ടുണ്ടാവും എന്ന് തോന്നുന്നു !

ഞാനോർക്കുന്നു, ഒരിക്കൽ ഒരോണക്കാലത്തു ഉത്രാട തലേന്നു നാല് 
പുസ്തകങ്ങൾ കൊണ്ടുപോയി. പിന്നെ നാല് ദിവസം വായനശാല അവധിയാണ്. നാലാം ഓണ നാളിൽ പുലിക്കളിക്കു
പോകും മുൻപേ ചുമ്മാ വായനശാലയിലേക്ക് ഇറങ്ങിയതാ. വായനശാലയ്ക്കു മുൻപിൽ ദാ 
നിൽക്കുന്നു നാരായണേട്ടൻ, കയ്യിൽ വായിച്ചു തീർത്ത നാല് പുസ്തകങ്ങളുമുണ്ട്. ഇന്ന് തുറക്കില്ല എന്നറിയാം, എന്നാലും
വെറുതെ വന്നു നോക്കിയതാ എന്ന് പറഞ്ഞപ്പോൾ,
എനിക്കും അലിവ് തോന്നി. വേഗം എന്റെ വീട്ടിൽ പോയി
താക്കോലെടുത്തു വായനശാല തുറന്നു കൊടുത്തു. 
നാരായണേട്ടൻ ആവശ്യമുള്ള പുസ്തകങ്ങളെടുത്തു പോയി.

അത്രയും പ്രിയമാണ് അദ്ദേഹത്തിന് അക്ഷരങ്ങളോട്.
വർഷാവർഷം പുതിയ പുസ്തകങ്ങൾ വാങ്ങി കഴിഞ്ഞാൽ,
അതിലേറെയും ആദ്യമായി വായിച്ചു തീർക്കുന്നത് നാരായണേട്ടൻ 
തന്നെയാകാനാണ് സാധ്യത.
അബദ്ധത്തിൽ, മുൻപ് വാങ്ങിയ ഏതെങ്കിലും പുസ്തകങ്ങൾ
ഇക്കുറിയും വാങ്ങിച്ചുവെങ്കിൽ അതും ചൂണ്ടി കാണിക്കുന്നത് 
ഈ നാരായണേട്ടൻ തന്നെയായിരിക്കും. ലൈബ്രെറിയന് പോലും
ഇത്ര ധാരണ കാണില്ല എന്ന് തോന്നുന്നു. 

ചെറിയ ചിരികളിലും, ഒരുവാക്കിൽ ഒതുങ്ങിയ കുശലങ്ങളിലും 
അദ്ദേഹത്തോടുള്ള അടുപ്പം എന്നും ഒരുപോലെ നിന്നു. 
ജീവിതത്തിൽ നാം പരിചയപ്പെടുന്ന പലരും ഇങ്ങനെയാണ്,
പ്രത്യേകിച്ച് ഒന്നും സംസാരിക്കാൻ കാണില്ല, പക്ഷേ വെറുതെ
ഒരു പരിചയം എന്നും കാത്തു സൂക്ഷിക്കും, നാമറിയാതെ തന്നെ.



കഴിഞ്ഞ ആഴ്ചയാണ് ഈ വർഷത്തത്തെ ലൈബ്രറി ഗ്രാൻറ് കിട്ടിയ 
തുകയ്ക്ക് വാങ്ങിയ പുതിയ പുസ്തകങ്ങളുടെ കെട്ടഴിച്ചത്. അന്ന് 
സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കുന്ന തിരക്കിനിടയിൽ നാരായണേട്ടൻ 
അതിലെ പുതിയ പുസ്തകങ്ങൾ എടുക്കാമോ എന്ന് ചോദിച്ചു.
അടുത്ത ആഴ്ച മുതലേ എല്ലാം നമ്പറിട്ടു ശെരിയാവുകയുള്ളു എന്ന് 
പറഞ്ഞപ്പോൾ , എന്നാൽ അങ്ങനെയാവട്ടെ എന്ന് മറുപടി പറഞ്ഞു 
എന്റെ തോളത്തു പതിയെ ഒന്ന് തട്ടി അദ്ദേഹം വായനശാലയുടെ പടികളിറങ്ങി. ഞാനും ലൈബ്രെറിയനും പതിവ് ജോലികളിലേക്ക് 
തിരിഞ്ഞു.

ഒരാഴ്ചയ്ക്ക് ശേഷം; ഇന്നലെ വെള്ളിയാഴ്ച ജോലി സ്ഥലത്തു നിന്നും രാത്രി നാട്ടിലെത്തിയ ഞാൻ ആദ്യം കേട്ടത് നാരായണേട്ടന്റെ 
മരണ വാർത്തയായിരുന്നു.
മനസ്സിലൊരു വിഷമം തോന്നി.
നാരായണേട്ടൻ ആരോടും ഒന്നും പറയാതെ യാത്രയായി,
സ്വന്തം തീരുമാന പ്രകാരം.
തൃശൂരിലെ വടൂക്കര അടുത്ത്, സമാന്തരമായ രണ്ടു പാളങ്ങളുടെ 
തോളിലേറി കുതിച്ചു പാഞ്ഞെത്തിയ ആ തീവണ്ടിയുടെ 
മുന്നിലേക്ക്, എന്തിനാണ് നാരായണേട്ടൻ പോയത്?

അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ഇഷ്ട്കാരനായ ആ 
വയോധികൻ, ഒരുവേള ആലോചനയില്ലാതെ നടന്നു പോയപ്പോൾ,
ഒരു പിൻവിളി വിളിക്കാൻ പോലും, 
എന്നെങ്കിലും വായിച്ചു തീർത്ത ഏതോ പുസ്തകത്താളിലെ 
ഒരക്ഷരവും ഉണ്ടായില്ല.?

പുത്തൻ പുസ്തകങ്ങൾ ചോദിച്ച നാരായണേട്ടന് അതിലൊന്ന് പോലും 
കൊടുക്കാൻ എനിക്ക് സാധിച്ചില്ല. എല്ലാ പുസ്തകങ്ങളും നമ്പറിട്ടു 
സ്റ്റോക്കിൽ കയറ്റി വിതരണത്തിന് ശെരിയായി ഇരിക്കുന്നു, പക്ഷേ 
അതിലൊന്നുപോലുമെടുക്കാൻ നാരായണേട്ടൻ ഇനി വായനശാലയുടെ 
പടികടന്നു വരില്ല. 
വായനശാലയുടെ പേരിലൊരു റീത്തു വയ്ക്കാൻ പോയപ്പോൾ 
ഞാൻ കണ്ടതാ, ചേതനയറ്റ ആ ശരീരം.
അനേകമനേകം പുസ്തകത്താളുകൾ മറിച്ചു
കറുത്ത അക്ഷരങ്ങളെ വായിച്ചു തീർത്ത
ആ വിരലുകളും ശരീരവും മരവിച്ചു കിടക്കുന്നു.

ഇപ്പോൾ സമയം രാത്രിയായി, ചിതയിൽ എല്ലാം എരിഞ്ഞു തീർന്നിട്ടുണ്ടാവും. 
വായിച്ചു തീർത്ത അക്ഷരങ്ങളുടെ ലോകത്തിന്റെ തീച്ചൂളയിൽ 
നിന്നും, അദ്ദേഹം ഇന്നേ വരെ വായിക്കാത്ത പുതിയ ലോകത്തിന്റെ 
താളുകളിലേക്ക് യാത്രയാവുമ്പോൾ, എന്റെ മനസ്സിൽ ബാക്കിയാവുന്ന 
ചിന്ത ഒന്ന് മാത്രം.
നാരായണേട്ടനെ പോലെ ഇത്രയേറെ വായിക്കുന്ന മറ്റൊരാൾ 
ഈ വായനശാലയിൽ ഇനിയുണ്ടാവുമോ?

7 comments:

Pravi said...

നല്ല എഴുത്ത് സുജി👌 എനിക്ക് നാരായണേട്ടനെ പിടികിട്ടിയില്ലാട്ടാ....

Unknown said...

ശരിക്കും കണ്ണുകളെ ഈറനണിയിച്ചു എഴുത്ത് നന്നായിട്ടുണ്ട്

Divya said...

Manasil ORU vingal. I knew someone like him who choose the same route
route​ to death

Sandhya said...

kannu niranju.
oru karachil thondayil

Soumya Paul said...

hello,

blog nannaayittundu.. pakshe sankadaayi poyi vaayichappo.


Regards,
Soumya Paul.

khader patteppadam said...

ഇങ്ങനെ ഒരു നാരായണേട്ടനെപ്പറ്റി ഇതുവരെ പറഞ്ഞില്ലല്ലൊ.ആ നല്ല വായനക്കാരനായ സഹൃദയനെ സ്മരിക്കാൻ വായനശാലയിൽ ഒരു ഒത്തുകൂടലായിക്കൂടെ...? നമ്മളല്ലാതെ വേറെയാരാണു് അദ്ദെഹത്തെയൊക്കെ സ്മരിക്കാനുണ്ടാവുക....?

Sujith E S said...

വേണം.
അടുത്ത മാസത്തെ,വായനാനുഭവം പങ്കുവയ്ക്കുന്ന പരിപാടിയിൽ ആവാം.