July 31, 2014

ആനപ്പോര്

ഒടുവിൽ ചിന്തയിലെ നൂറ്റി അൻപതാമത്തെ
ബ്ലോഗും പോസ്റ്റുന്നു; ആനപ്പോര് ട്രെക്കിംഗ്



കൊളത്തനാം പാറയിലേക്കുള്ള യാത്ര കഴിഞ്ഞ്
നീണ്ട ഒരിടവേളക്ക് ശേഷം വനയാത്രയ്ക്ക്
ഒരുങ്ങിയപ്പോൾ അതിന് ഈ മഴക്കാലം തന്നെ
തിരഞ്ഞെടുത്തു. കാടിന്റെയും കാട്ടാറുകളുടേയും
സൗന്ദര്യം മഴക്കാലമാവുമ്പോൾ ഇരട്ടിക്കും എന്ന്
എവിടെയോ വായിച്ച ഒരോർമ്മ.
കാടിനെയും മഴയെയും  സ്നേഹിക്കുന്ന ഒരു കൂട്ടം
സുഹൃത്തുക്കൾ, തൃശ്ശൂരിലെ ആനപ്പോര് എന്ന
കാട്ടിലേക്ക് ഒരു യാത്ര പോയതിന്റെ കാഴ്ചകളാണ്
ഇക്കുറി ബ്ലോഗിൽ പോസ്റ്റുന്നത്.



തൃശ്ശൂരിലെ ചിമ്മിനി ഡാമിന്റെ പരിസര പ്രദേശമായ
ആനപ്പോര് എന്ന വനപ്രദേശത്ത് ഒരു രാത്രിയും പകലും
താമസിച്ചുള്ള  ട്രെക്കിംഗ്ആണ് "ആനപ്പോര് നൈറ്റ് സ്റ്റെ".

കൊച്ചിയിൽ നിന്നും യാത്ര തിരച്ച ഞങ്ങൾ 8 പേർ,
നേരത്തെ ബുക്ക്‌ ചെയ്തുറപ്പിച്ച പ്രകാരം, ഒരു
ശനിയാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് ചിമ്മിനി ഡാം
ചെക്ക് പോസ്റ്റിലെത്തി. 
 

ഫോറെസ്റ്റ് ആഫീസറിൽ നിന്നും അനുമധി വാങ്ങിയ
ശേഷം, ഗാർഡുകളുടെ കൂടെ യാത്ര തുടർന്നു.
വാഹനങ്ങൾ സുരക്ഷിതമായൊരിടത്തു പാർക്ക്
ചെയ്ത ശേഷം ഞങ്ങൾ ഡാം സൈറ്റിൽ എത്തി.


മഴത്തുള്ളികൾ ഞങ്ങളെ യാത്രയിൽ അനുഗമിച്ചു.
അവിടുത്തെ നിവാസിയും മലയ വിഭാഗത്തിൽ പെട്ട ഒരു
ആദിവാസി  പയ്യൻസും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.
അർജെന്റിന ഫാനായ ആ കുട്ടി അന്നത്തെ അവന്റെ
ടീമിന്റെ ലോകക്കപ്പ് ക്വാർട്ടർ ഫൈനൽ പോലും
ഉപേക്ഷിച്ചാണ് ഞങ്ങളോടൊപ്പം ചേർന്നത്‌. ഡാമിലെ
കാഴ്ചകൾ കണ്ടും പകർത്തിയും നിൽക്കവേ അങ്ങകലെ
നിന്നും ഒരു സ്പീഡ് ബോട്ട് വരുന്നത് കണ്ടു.


ഞങ്ങളെ ചിമ്മിണി ഡാമിൽ നിന്നും ആനപ്പോരിലേക്ക്
കൊണ്ടുപോകാൻ വരുന്ന ആ ബോട്ട് ഓടിച്ചു വരുന്നത്
ഫോറെസ്റ്റ് ഓഫീസർ ആണെന്ന് പയ്യൻസ് പറഞ്ഞു തന്നു.
ഉടൻ തന്നെ, മഴ നൽകിയ ഇടവേളയിൽ,
ഞങ്ങൾക്ക് കാട്ടിലേക്ക് കൊണ്ടു പോകേണ്ട സാധനങ്ങളൊക്കെ
അവർ കൊണ്ട് വന്നു.

 


റാന്തൽ വിളക്കുകൾ, മോട്ടർ പമ്പ് സെറ്റ്,
പാത്രങ്ങൾ, അരിയും ഭക്ഷണ സാധനങ്ങളും, പായകൾ അങ്ങനെ
എല്ലാം അതിലുണ്ടായിരുന്നു. ഓപ്പണ്‍ എയറിൽ അവിടെ
കുളിച്ചു കൊണ്ടിരുന്ന ഒരു ചേട്ടൻ, സോപ്പ് തേക്കുന്നതിനിടെ
സ്ഥല വിശേഷങ്ങളും മറ്റും പറഞ്ഞു തന്നു. സോപ്പ് പതപ്പിച്ചു
ആ ഡാം മുഴുവൻ പത വരുത്തുമോ എന്ന് ശങ്കിച്ച്
നിൽക്കുമ്പോഴേക്കും സ്പീഡ് ബോട്ട് കരയിലെത്തി;
സാധനങ്ങളൊക്കെ അതിൽ കയറ്റി; ഞങ്ങളും ഇരുന്നു.


ഇനി മുക്കാൽ മനികൂറോളം ബോട്ടിൽ യാത്ര ചെയ്തു വേണം
ആനപ്പോരിൽ എത്താൻ... ബോട്ട് സ്റ്റാർട്ട്‌ ചെയ്തതും
ഞങ്ങളുടെയൊക്കെ മനസ്സിലെ ആകാംക്ഷയുടെ തുഴകളും
വെള്ളത്തിൽ താഴ്ന്നു പൊങ്ങിക്കൊണ്ടിരുന്നു.


ചിമ്മിണി ജല സംഭരണിയുടെ ഓളപ്പരപ്പിലൂടെ,
ആകാശത്തു കൂടു കൂട്ടിയ കാർമേഘങ്ങളുടെ കീഴിലായി
അടുത്ത മഴയ്ക്ക്‌ മുൻപേ കൂടണയാനെന്നോണം
ബോട്ട് വേഗത്തിൽ നീങ്ങിക്കൊണ്ടിരുന്നു.


പച്ച പുൽതകിടി വിരിച്ച മൊട്ടക്കുന്നുകൾക്കിടയിലൂടെ
ആയിരുന്നു ആ ജലയാത്ര. ലക്ഷ്യ സ്ഥാനമായ
ആനപ്പോര് നോക്കിയാൽ കാണുന്നിടത്ത് എത്തിയപ്പോൾ
മഴത്തുള്ളികൾ സ്വാഗതമരുളും പോലെ ഞങ്ങളിക്ക്
പതിച്ചു തുടങ്ങി.

മഞ്ഞിൽ പുതച്ചു നിൽക്കുന്ന ആനപ്പോരിൽ
മഴ കൂടി കനത്തതോടെ കോട ഇറങ്ങിയ സമയം.
എല്ലാവരും ബോട്ടിൽ നിന്നും ധൃതിയിൽ സാധന
സാമഗ്രികളുമായി ഇറങ്ങാൻ തുടങ്ങവേ
കൂടെയുണ്ടായിരുന്നു ഗാർഡുകൾ പറഞ്ഞു.
"നിങ്ങൾ ഭാഗ്യവാന്മാർ തന്നെ, ഒരു കാട്ടാന കൂട്ടം
അരികിൽ തന്നെയുണ്ട്‌."

 
  
ബോട്ട് വേഗം തന്നെ കരയ്ക്കടുത്തു.
കുറച്ചകലെയായി കാട്ടാനക്കൂട്ടം വെള്ളം കുടിച്ചു
മടങ്ങുന്നു. അതിൽ കൊമ്പന്മാരും പിടിയും പിന്നെ
രണ്ടു കുട്ടികളും ഉണ്ട്. ഏകദേശം 9 ആനകൾ.
അത്രയും കാട്ടാനകളെ ഒറ്റ ഫ്രെയിമിൽ കാണുന്നത്
ആദ്യാനുഭവമായിരുന്നു.

 

ഞങ്ങൾക്ക് താമസിക്കാനുള്ള
ടെന്റ് തൊട്ടരികിൽ തന്നെയാണ്.

 

ചുറ്റും കുഴിച്ചിട്ടുള്ള കിടങ്ങിനു അടുത്തു കൂടെയാണത്രെ
ആനക്കൂട്ടത്തിന്റെ പതിവു സവാരി.
കുറച്ചു നേരം ആനകളെ കണ്ട ശേഷം ഞങ്ങൾ
ടെന്റിലേക്ക് നടന്നു. മഴയുടെ ഇരമ്പൽ  കൂടി കൂടി വന്നു.
കിടങ്ങിനു മുകളിലൂടെ നിർമ്മിച്ച ചെറിയ
പാലത്തിലൂടെയാണ് റെന്റിലെത്തുക.

 


അല്പം ഉയർത്തിക്കെട്ടിയ തറയുടെ മുകളിലാണ് ടെന്റ്
നിർമ്മിച്ചിരിക്കുന്നത്. ടാർപായ പോലെയുള്ള തുണി കൊണ്ട്
ഉണ്ടാക്കിയതിനാൽ വെള്ളം അകത്തു കടക്കില്ല,
പിന്നെ മുകളിലായി ട്രെസ്സും ചെയ്തിട്ടുണ്ട്.
ടെന്ടിനുള്ളിൽ നിലത്ത് പത്തു പേർക്ക് കിടക്കാനുള്ള
സ്ഥലമുണ്ട്. ചേർന്നൊരു ടോയിലെട്ടും ഉണ്ട്.

 

മഴയെ പേടിച്ചു ബാഗിൽ എടുത്തു വച്ച ക്യാമറകൾ
പുറത്തെടുത്തു, എല്ലാവരും ആനക്കൂട്ടത്തെ കാണാനിറങ്ങി.
ലെൻസിൽ മഴ കൊള്ളാതിരിക്കാൻ കുട പിടിച്ചു
ആനകളെ ക്ലിക്കി നിർവൃതിയടഞ്ഞു.


സന്ധ്യ കഴിഞ്ഞു ഇരുട്ടു പരന്നപ്പോൾ ഞങ്ങളും തിരികെ
ടെൻടിൽ എത്തി. ആനക്കൂട്ടം അപ്പോഴും അവിടെത്തന്നെ
നിലയുറപ്പിച്ചു. ടെൻടിനരികിൽ വലിച്ചു കെട്ടിയ ഷീറ്റിനു
കിഴിലായി കൂടെ വന്ന ഗാർഡുകൾ,
രാത്രി ഭക്ഷണം തയ്യാറാക്കുന്ന ഒരുക്കത്തിലായിരുന്നു.

 

മഴക്കാലത്തു  കാട്ടിൽ  നിന്നും ഉണക്ക വിറകു
കിട്ടാത്തതിനാൽ അരികിൽ നിന്നും മുറിച്ചൊരു മരത്തടി
വച്ചായിരുന്നു പാചകം. അതു കൊണ്ട് തന്നെ
സമയം ഏറെ എടുത്തു ഭക്ഷണം തയ്യാറാവാൻ.
ഭക്ഷണ ശേഷം, യാത്രാ സംഘത്തിലെ എല്ലാവരും
അവരുടെ പൂർവ്വ യാത്രകളുടെ "നിറം പിടിപ്പിച്ച"
 കഥകൾ കേട്ട്, ആ കാടിന്റെ നടുവിൽ,
മഴത്തുള്ളികളുടെ തണുപ്പിന്റെ പുതപ്പുമൂടി
കിടന്നുറങ്ങി.

പിറ്റേന്ന് എണീറ്റ്‌ ആദ്യം പോയി നോക്കിയത്
ഇന്നലെ കണ്ട ആനക്കൂട്ടം അവിടെ തന്നെയുണ്ടോ എന്നാണ്.
ഇല്ല, കൊച്ചിയിൽ നിന്നും എത്തിച്ചേർന്ന "8 പുലികൾ"
ആ കാട്ടിൽ എത്തിയ വാർത്തയറിഞ്ഞു അവർ
രാത്രി തന്നെ സ്കൂട്ടായി :)

 
 
 

ഞങ്ങൾ തടാകത്തിനു സമീപത്തു കൂടെ പല വഴി
നടന്നു. ചിലർക്ക് കാട്ടു പന്നികൾ ദർശനം നൽകി.
മഴക്കാലമായതിനാൽ വെള്ളം  കയറുന്നിടത്ത്
ചെറു മീനുകളുടെ ഒഴുക്കായിരുന്നു. പാറ്റാൻ
കയറുന്നതാണത്രെ. ഒരിടത്ത് കുന്നിൻ ചരുവിലായി
നിറയെ അസംഖ്യം കുഞ്ഞു ശലഭങ്ങൾ, എല്ലാം
തൂവെള്ള നിറമുള്ളവ. കാഴ്ചയുടെ സൌന്ദര്യം നുകർന്നും
സോഷ്യൽ മീഡിയയിൽ പോസ്റ്റാനുള്ളവ ക്ലിക്കിയും
ഒരുപാട് സമയം ചിലവഴിച്ചു.

 

അവിടെ നിന്നുമുള്ള വ്യൂ വാക്കുകൾക്ക് അതീതമാണ്.
നാലുപാടും അംബരം മുട്ടിനിൽക്കുന്ന മലനിരകൾ.
ഓരോ ദിക്കിലും അതിരു തീർക്കുന്നത് പ്രശസ്തമായ
ഇടങ്ങൾ തന്നെയാണ്.
ആനപ്പോരിന്റെ കിഴക്ക് ഭാഗത്തെ മല കടന്നാൽ പീച്ചി ഡാം.
പടിഞ്ഞാറ് ഭാഗം അതിരപ്പിള്ളി.
തെക്ക് ഭാഗത്തെ ഏലവും ഓറഞ്ചും നിറഞ്ഞ മല കടന്നാൽ
നെല്ലിയാമ്പതി. ഒടുവിലത്തെ അതിരിൽ ചിമ്മിനി ഡാം.



അങ്ങനെ എലാറ്റിനും നടുവിലായി കോട മഞ്ഞിൽ
കുളിച്ചു  നില്ക്കുന്ന സുന്ദരമായ ആനപ്പോര്.
പ്രഭാത കൃത്യങ്ങൾക്ക് ശേഷം അടുത്തുള്ള അരുവിയിൽ
സുഖായിട്ടൊരു കുളി.


പ്രതീക്ഷിച്ചതിലും അധികം
ഒഴുക്കുണ്ടായിരുന്നു വെള്ളത്തിന്‌. രാവിലത്തെ
ഭക്ഷണമായ ഉപ്പുമാവും ചായയും കഴിച്ച്
ആനപ്പൊരു ട്രെക്കിങ്ങിന് ഇറങ്ങി.

 


അധികം ദുഷ്ക്കരമല്ലാത്ത കാട്ടു വഴികൾ. പക്ഷേ
പലയിടങ്ങളിലും മറിഞ്ഞു വീണ മരങ്ങൾ തടസ്സം തീരത്തു.
മുട്ടോളം വെള്ളമുള്ള വീതിയേറിയ അരുവികൾ
മുറിച്ചു കടന്നുള്ള യാത്ര അതീവ ഹൃദ്യവും
സാഹസികവുമായി തോന്നി.

 

 ചിലയിടങ്ങളിൽ വഴുതി വീണാൽ
താഴ്ചയുള്ള പാറക്കെട്ടിൽ ചെന്നു വീണേക്കും.

 
പക്ഷേ യാതയ്ക്കിടെ കണ്ട ദൃശ്യങ്ങൾ ഞങ്ങളെ മുന്നോട്ടു
നയിച്ചു.

 
 

വഴി നീളെ, മരത്തിന്റെ  അടിയിലായി ഉണ്ടായി കിടക്കുന്ന
മൊട്ട തൂറിപ്പഴവും, കാട്ടിൽ കണ്ടു വരുന്ന ചുരുട്ടി പാമ്പും,
ആരണ്യക  ധ്യാനത്തിൽ മുഴുകി ഇരിക്കുന്ന ആമയും,
കാട്ടുവാസികൾ ഉണ്ടാക്കി വച്ചിട്ടുള്ള ഗുഹയും,
പലയിടങ്ങളിലും കൂട്ടു കൂടി നിൽക്കുന്ന ശലഭങ്ങളും
എല്ലാം അപൂർവ്വ കാഴ്ചകളായി മനസ്സിൽ മായാതെ നിൽക്കും.

 

ട്രെക്കിംഗ് കഴിഞ്ഞ് തിരികെ ടെൻടിൽ എത്തിയപ്പോഴേക്കും
ഉച്ചയൂണ് തയ്യാറാക്കിയിരുന്നു. നല്ല ഉഗ്രൻ ഊണ് തന്നെയാണ്
അവർ ഒരിക്കിയത്.


ഊണിനു ശേഷം അല്പം വിശ്രമിക്കാമെന്നു
കരുതി ചാഞ്ഞപ്പോഴേക്കും ഗാർഡുകൾ വന്നു പറഞ്ഞു,
രണ്ടു കൊമ്പന്മാർ തടാകത്തിനരികിൽ വരുന്നുണ്ടെന്ന്.
എല്ലാവരും അവന്മാരെയും കാത്ത് നദിക്കരയിലെ
പാറക്കെട്ടുകളിൽ ഇരുപ്പുറപ്പിച്ചു.

 

തടാകത്തിന്റെ അങ്ങേ കരയിൽ കാട്ടിലെ
മരങ്ങൾക്കിടയിൽ നിന്നും രണ്ട്
കൊമ്പന്മാർ ഞങ്ങൾക്ക് കാനാനെന്നവണ്ണം
വന്നു നിന്നു. മതിയാവോളം കണ്ട ശേഷം അവ
മരത്തിന്റെ മറവിലേക്ക് ഒളിച്ചു.

 


അപ്പോഴേക്കും സമയം 3 മണിയാവാറായി.
ഞങ്ങളെ തിരികെ കൊണ്ട് പോകാനുള്ള ബോട്ടിന്റെ
ശബ്ദവും കാതോർത്തു കുറച്ചു നേരം ഇരുന്നു.
ഗാർഡുകൾ കാട്ടിലേക്ക് കൊണ്ട് വന്ന സാമഗ്രികൾ
തിരികെ പാക്ക് ചെയ്തു റെഡിയായി.

 

തടാകത്തെ മുഴുവൻ ഓളത്തിൽ കുളിപ്പിച്ച് കൊണ്ട്
ഒരു ബോട്ടും അതിൽ വലിച്ച് കൊണ്ട് വരുന്ന,
മുളകൾ ചേർത്ത് കെട്ടിയ ഒരു ചങ്ങാടവുമെത്തി.
ബോട്ടിൽ ഞങ്ങൾ കയറി. സാധനസാമഗ്രികൾ
ചങ്ങാടത്തിൽ കയറ്റി രണ്ടു പേർ തുഴഞ്ഞു.


യാത്ര കഴിഞ്ഞു പോരുമ്പോൾ തിരികെ നോക്കി നിന്നു,
കാടിന്റെയും മഴയുടെയും സൗന്ദര്യം ഞങ്ങൾക്ക്
പകർന്നു തന്ന ആനപ്പോരിന്റെ വിദൂര ദൃശ്യത്തിനായി...


ചിമ്മിനിയിൽ ആനപ്പോര് ട്രെക്കിംഗ് മാത്രമല്ല ഉള്ളത്.
കുടുംബമായി പോകാവുന്നതും താമസിക്കാവുന്നതുമായ
മറ്റു ട്രെക്കിംഗ് ഓപ്ഷനുകൾ ഇവയാണ്;

1) മുലപ്പാറ (രണ്ടു പേർക്ക് )
2) ചൂരത്തള വെള്ളച്ചാട്ടം(നടന്നു പോയി വരാവുന്നത്)
3) ട്രീ ടോപ്‌ (4 പേർക്ക്, ബോട്ടിൽ പോയി ഏറുമാടത്തിൽ താമസം)
4) വാവള (4 പേർക്ക്)
5) ആനപ്പോര് നൈറ്റ് സ്റ്റെ (10 പേർക്ക്)

എങ്ങിനെ ചിമ്മിണി ഡാമിൽ എത്തി ചേരാം?
തൃശ്ശൂരിൽ NH-47 ലെ ആമ്പല്ലൂർ സിഗ്നൽ ജംക്ഷനിൽ നിന്നും
വരന്തരപ്പിള്ളി റൂട്ടിൽ
മണ്ണംപേട്ട-വരന്തരപ്പിള്ളി-പാലപ്പിള്ളി വഴി 27 കിലോമീറ്റർ
സഞ്ചരിച്ചാൽ ഇവിടെ എത്തിചേരാം.
യധേഷ്ട്ടം ബസ് സൌകര്യവും ചിമ്മിണി ഡാമിലേക്ക് ഉണ്ട്.

കൂടുതൽ വിവരങ്ങൾ അറിഞ്ഞ് ഇവിടെക്കൊരു യാത്ര പോകാൻ
ഈ നമ്പറിൽവിളിച്ച് ബുക്ക്‌ ചെയ്യാവുന്നതാണ്.

0480-3209234 (ചെക്ക്‌ പോസ്റ്റ്‌)
0480-2766794 (ചെക്ക്‌ പോസ്റ്റ്‌)
കറന്റ്‌ പോയാൽ ഇവിടുത്തെ ഫോണ്‍ തകരാറിലാവും.
അതുകൊണ്ട് ഭാഗ്യമുണ്ടെങ്കിൽ മാത്രമേ  ഈ നമ്പറിൽ കിട്ടൂ.

 ഈ മഴക്കാലത്ത് തന്നെയാവട്ടെ ഇവിടേക്കുള്ള യാത്ര.
 യാത്രാമംഗളങ്ങൾ !!!

7 comments:

tgphoto said...

Nicely written & great pics...!! I recently read about this place in mathrubhumi i think.. planning to go one day..

Ceejo Thomas said...

great Sujith ..makes one feel that we were there...cheers

ajith said...

നല്ല യാത്ര, നല്ല ചിത്രങ്ങള്‍

സുരാജ് നെല്ലിപറമ്പിൽ said...

കാത്തിരിക്കായിരുന്നു ചേട്ടായീ ഈ ബ്ലോഗിന് വേണ്ടി... നഷ്ടബോധം വല്ലാതെ അലട്ടുന്നുണ്ട് മനസ്സിൽ... ഒരുപാട് നന്ദി... ഈ യാത്രയിൽ അംഗമാകാൻ വിളിച്ചതിനും പിന്നെ ഈ ബ്ലോഗിനും...

Rekha said...

Wonderful Sujith :)

j!sh~ said...

സൂപ്പർ

അൽഫോൻസ സ്റ്റിമ സ്റ്റീഫൻ said...

എനിക്കും തോന്നിയിട്ടുണ്ട് മഴ ഉള്ളപ്പോഴാണ് ചിമ്മിനി കൂടുതൽ സുന്ദരി....
ഹൃദ്യമായ എഴുത്ത്....മനോഹര ചിത്രങ്ങൾ..... ചിമ്മിനികാണാൻ വരുന്നവർക്ക് വളരെ ഉപകാരപ്രദമായ വിശദാംശങ്ങൾ... 👍