February 22, 2013

ട്രെയിന്‍ ടിക്കറ്റ്‌




കാലം ചൂളം വിളിച്ചു കുതിച്ചു പായുകയാണ്.
ഡിജിറ്റല്‍, കംപ്യൂട്ടറയിസെഡ്‌, ഓണ്‍ലൈന്‍ എന്നിങ്ങനെയുള്ള
വാക്കുകളിലൂടെ, കാല വേഗത്തിനൊപ്പം മനുഷ്യനും
യാത്രയിലാണ്.
മേല്‍പറഞ്ഞ യുഗങ്ങള്‍ക്കു  മുന്‍പേ, സായിപ്പിന്‍റെ ഭരണകാലത്ത്
തുടങ്ങിയ, റെയില്‍വേയും ട്രെയിന്‍യാത്രയും  നമുക്ക്
പരിചിതമാണ്. അത്തരം യാത്രകളുടെ ഗ്രീന്‍ കാര്‍ഡായ
ട്രെയിന്‍ ടിക്കെറ്റിനെക്കുറിച്ചാണ് ഈ ബ്ലൊഗ്.
ടിക്കറ്റ്‌ എന്ന് പറയുമ്പോള്‍ ഇന്ന് നമുക്ക് സ്റ്റേഷനില്‍ നിന്നും
പ്രിന്‍ററില്‍  ലഭിക്കുന്ന ടിക്കറ്റ്‌ അല്ല കേട്ടോ !

കട്ടിയുള്ള മഞ്ഞ ചട്ടയില്‍ മുന്‍‌കൂര്‍ പഞ്ച് ചെയ്തു വച്ച
ആ പഴയകാല ട്രെയിന്‍ ടിക്കറ്റ്‌.



ഒരുപക്ഷേ ഇന്നും അപൂര്‍വ്വം ചിലയിടങ്ങളില്‍ ഇത്തരം
ടിക്കെറ്റുകള്‍ കിട്ടിയെക്കാം. ഏകദേശം രണ്ടു മാസം
മുന്‍പ് വരെ, എനിക്ക് ഏറ്റവും അടുത്തുള്ള
ഒല്ലൂര്‍ റെയില്‍വെ  സ്റ്റേ ഷനില്‍(തൃശൂര്‍ ജില്ല) നിന്നും
ഈ ടിക്കെറ്റുകള്‍ ആണ് തന്നിരുന്നത്.
നീണ്ട 10 വര്‍ഷക്കാലം  "ഒല്ലൂര്‍ ടു എറണാകുളം"
ട്രെയിന്‍ യാത്ര ജീവിതത്തിന്‍റെ ഒരു ഭാഗമായിരുന്നു,
ദിനവും ഇല്ലെങ്കിലും വാരാന്ത്യത്തിലുള്ള ഈ യാത്രയില്‍
എന്നെ കാത്തിരുന്നത് ഈ പഴയ ടിക്കെറ്റുകള്‍ ആയിരുന്നു.

 


10  രൂപയ്ക്ക് എറണാകുളം വരെ യാത്ര ചെയ്യാം എന്നു
പറയുമ്പോള്‍ ഇതാണ് ഏറ്റവും ലാഭകരമായ യാത്ര
എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലൊ.

അന്നത്തെ യാത്രയ്ക്കൊടുവില്‍ എന്തു കൊണ്ടോ
ടിക്കെറ്റുകള്‍ വലിച്ചെറിയാന്‍ തോന്നിയിരുന്നില്ല.
വെറുതെ അത് സൂക്ഷിച്ചു വയ്ക്കാന്‍ തുടങ്ങിയപ്പോള്‍
പിന്നീട് അതൊരു ശീലമായി.  അറിയാമായിരുന്നു,
ഒട്ടും വൈകാതെ തന്നെ ഇവ കമ്പ്യൂട്ടര്‍ ടിക്കെറ്റുകള്‍ക്ക്
വഴിമാറിക്കൊടുക്കുമെന്ന്. അതുകൊണ്ടു തന്നെ
ഒരിഷ്ട്ടത്തോടെ പാസഞ്ചറിലുള്ള ആ ട്രെയിന്‍
യാത്രകളുടെ ഓര്‍മ്മയ്ക്കായ് അവയെല്ലാം
സൂക്ഷിച്ചു വച്ചു!


തൃശൂര്‍ ഏറണാകുളം ട്രെയിന്‍ യാത്ര എന്ന് കേള്‍ക്കുമ്പോള്‍
തന്നെ ഇത് വായിക്കുന്ന പല കൂട്ടുകാര്‍ക്കും
എന്നെപ്പോലെ ഒത്തിരി ഓര്‍മ്മകള്‍ മനസ്സിലേക്ക്
ചൂളം വിളിചെത്തും.


ട്രെയിന്‍ യാത്രയിലെ  സൗഹൃദങ്ങള്‍, പ്രണയങ്ങള്‍,
നിശ്ശബ്ദമായ വേളകളിലെ ചിന്തകള്‍... അങ്ങനെ പലതും...

അന്നത്തെ  ചില സൗഹൃദങ്ങള്‍ "പുഷ് പുള്‍" ചെയ്ത്
ഇന്നും നീങ്ങുന്നു, ചില പ്രണയങ്ങള്‍ ജീവിതത്തിലേക്കും
ചിലത് വിരഹത്തിലെക്കും പച്ചക്കൊടികള്‍ വീശി,
രാത്രിയാത്രയിലെ ചിന്തകള്‍ അക്ഷരങ്ങളായ്‌
പിന്നീടവ കവിതകളായ്.... 
ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത് പിടിച്ച ഓര്‍മ്മകള്‍
ഇന്ന്  തമാശകളായ് :)


അങ്ങനെ ഒരുപാട്  അനുഭവങ്ങളുടെയും
വഴിയോര കാഴ്ചകളുടെയും ലോകത്തേക്ക്
എന്നെയെത്തിച്ച  ഈ ട്രെയിന്‍ ടിക്കെറ്റുകള്‍
ചവറ്റു കൊട്ടയില്‍ വലിച്ചെറിയാന്‍ തൊന്നുന്നില്ല.
ചുമ്മാ അതിവിടെ ഇരിക്കട്ടെ അല്ലേ?

ടിക്കെറ്റുകള്‍ സൂക്ഷിച്ചു വയ്ക്കാന്‍ നിങ്ങളില്‍
മറന്നു പോയവരുണ്ടോ?
സാരമില്ല; ഇന്നലത്തെ യാത്രയിലെ ഓര്‍മ്മകള്‍
മുന്നോട്ടുള്ള ജീവിത യാത്രക്കുള്ള  ടിക്കെറ്റുകളായ്
നിങ്ങളുടെ കൂടെത്തന്നെയുണ്ടാവട്ടെ.

February 07, 2013

ബാവുല്‍


ബാവുല്‍ എന്നത് ബംഗാളിലെ ഒരു സംസ്കൃതിയും ഒരു സംഗീതശാഖയുമാണ്‌.
ഇന്ത്യയില്‍ നിന്നും ലോക പ്രശസ്തമായ ബാവുല്‍ സംഗീതത്തെ കുറിച്ചും,
അതെനിക്ക് പരിചയപ്പെടുത്തിയ ഒരു പുസ്തകത്തെപ്പറ്റിയുമാണ് ഈ ബ്ലോഗ്‌.

ഗ്രാമീണ ഇന്ത്യയിലെ നാടോടി ഗായകരായ
ബാവുലുകളോടൊപ്പം ഒരു ദേശാടനം...


വിശാലമായൊരു വായനാ ശീലമൊന്നും എനിക്കില്ലെങ്കിലും
ഞാന്‍ അത്യാവശ്യം വല്ലപ്പോഴും വായിച്ചിരുന്നു; കുറച്ചുകാലം മുന്‍പ് വരെ.
മടി പിടിച്ച് ആ നല്ല ശീലം ഞാനായിട്ട് നഷ്ട്ടപ്പെടുത്തിക്കൊണ്ടിരുന്ന കാലത്താണ്
കോട്ടയത്ത്‌ നിന്നും എന്നെ കാണാന്‍ വന്നൊരു സുഹൃത്ത്‌ (അനൂപ്‌ എബ്രഹാം)
ഈ പുസ്തകം സമ്മാനിച്ചത്‌.


"ബാവുല്‍ - ജീവിതവും സംഗീതവും "
(BAUL: THE HONEY GATHERERS)
പ്രസിദ്ധീകരണം : മാതൃഭൂമി ബുക്ക്സ് (2012 October)



എഴുത്തുകാരിയെപ്പറ്റി  : 


ഷില്ലോങ്ങില്‍ ജനിച്ച മിലു സെന്‍ എന്ന വിവര്‍ത്തകയും സംഗീതജ്ഞയുമാണ്
ഈ പുസ്തകം എഴുതിയിരിക്കുന്നത്. പബന്‍ ദാസ് ബാവുലിനൊപ്പം പരിപാടികള്‍
അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ സംഘത്തെ ലോകമെങ്ങും
നയിക്കുകയും ചെയ്യുന്നു. 1969 മുതല്‍ ഇന്ത്യയിലും ഫ്രാന്‍സിലുമായി ജീവിതം.


ബാവുലുകള്‍ :
ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് കാല്‍നടയായി അലഞ്ഞു നടക്കുന്ന
നാടോടി ഗായകരാണ് ബാവുലുകള്‍. മേളകളിലേക്കും ഉത്സവങ്ങളിലേക്കും
അവര്‍ ചേക്കേറുന്നു. "വാതുല" എന്ന വാക്കില്‍ നിന്നാണ് "ബാവുല്‍"
എന്ന വാക്ക് രൂപം കൊണ്ടത്‌. കാറ്റിന് അധീനപ്പെട്ടവര്‍ എന്നാണിതിനര്‍ത്ഥം.
കാറ്റിനൊപ്പം അലയുന്നവര്‍; ബാവുലുകളുടെ സഞ്ചാരഗതികളുടെ
സ്വഭാവത്തെ അത് സൂചിപ്പിക്കുന്നു. വൈഷ്ണവരും സൂഫികളും
ഇടകലര്‍ന്നുള്ള ഈ നാടോടി ഗണത്തിന്റെ ഗാനങ്ങള്‍ ആഴത്തില്‍
സ്പര്‍ശിക്കുന്നവയാണ്, വരികള്‍ ഹൃദയത്തെ നീറ്റുന്നവയുമാണ്;

നിഗൂഡ വശ്യതയുള്ള പാട്ടുകള്‍.

നീണ്ട് അയഞ്ഞ പല വര്‍ണ്ണങ്ങളിലുള്ള നീളന്‍ കുപ്പായങ്ങളാണ്
ബാവുലുകള്‍ ധരിക്കുന്നത്. "അല്‍ഖല്ല" എന്നാണതിന്റെ പേര്.


 
കൈ കൊണ്ട് തടിയിലും കളിമണ്ണിലും നിര്‍മ്മിച്ച, ലളിതമായ സംഗീത
ഉപകരണങ്ങളാണ് അവര്‍ ഉപയോഗിക്കുന്നത്. തങ്ങളുടെ
വിഭ്രാന്തമായ താളങ്ങള്‍ അവരതില്‍ രൂപപ്പെടുത്തുന്നു.
പ്രകൃതിയുടെയും കാമനകളുടെയും വിരുദ്ധാവസ്ഥകള്‍
ആ പാട്ടുകളില്‍ നിറയുന്നു.

THE HONEY GATHERERS
ബാവുല്‍ സംഗീതമഴ തേടിയലഞ്ഞ്...
ബാവുലുകളുടെ കഥ പറയുന്നതോടൊപ്പം ഗ്രന്ഥകര്‍ത്താവായ മിലു സെന്നിന്റെ
ജീവിതവും ഈ താളുകളില്‍ നിറയുന്നു.
കോല്‍ക്കത്ത ജയിലില്‍ ഒരു രാത്രിയില്‍ ബാവുല്‍ സംഗീതത്തിന്റെ
നേര്‍ത്ത ഭാവമാധുരി മിലുവിനെ തേടിയെത്തി. ജയില്‍ രാത്രികളില്‍ അവര്‍
ആ സംഗീതത്തിനായി പിന്നെയും പിന്നെയും കാതോര്‍ത്തു.
പിന്നീട് പാരീസില്‍ വച്ച് അസാധാരണമായൊരു  കുടുംബ ജീവിതത്തിനിടയില്‍
ബാവുലുകള്‍ അവരുടെ ജീവിതത്തിലേക്ക് അലഞ്ഞെത്തി.
ബാവുല്‍ ജീവിത്തത്തിന്റെയും സംഗീതത്തിന്റെയും അന്വേഷണ വഴികളിലൂടെ
അവര്‍ അലഞ്ഞു തുടങ്ങി. ഈ അലച്ചില്‍ ബാവുല്‍ സംഗീതമധു
തേടിയുള്ളതായിരുന്നു.



ബാവുല്‍ സംഗീതത്തിന്റെയും ജീവിതത്തിന്റെയും ഇതുവരെ എഴുതപ്പെടാത്ത
ഒരദ്ധ്യായമാണ് എനിക്ക് മുന്‍പില്‍ ഈ പുസ്തകം തുറന്നു തന്നത്. ഒരു
സംസ്ക്കാരത്തിന്റെ തന്നെ ഭാഗമായ ഈ സംഗീതത്തെക്കുറിച്ച് കൂടുതല്‍
അന്വേഷിച്ചപ്പോഴാണ് അതിന്റെ പ്രചാരത്തെക്കുറിച്ച് അറിയാനായത്.
അലഞ്ഞ് നടക്കുന്ന ബാവുലുകള്‍ ഒരേ സമയം നാടോടി ഗായകരും
അര്‍ദ്ധ സന്ന്യാസികളുമാണ്, സെന്‍ ബുദ്ധിസത്തിന്റെ അലയടികളും
ഇവരില്‍ പ്രകടമത്രേ! ഈ അന്വേഷണത്തിന്റെ കണ്ടെത്തലായിരുന്നു
രവീന്ദ്രനാഥ ടാഗോറും ബാവുല്‍ സംഗീതവും തമ്മിലുള്ള ഗാഡമായ
ബന്ധം. ബാവുല്‍ സംഗീതത്തിന്റെ ഒരു വക്താവായിരുന്നു ടാഗോര്‍.
വെറുമൊരു നാടോടി സംഗീതത്തില്‍ നിന്നും രവീന്ദ്ര സംഗീതമായി
അത് പരിണമിച്ചപ്പോള്‍ ബാവുല്‍ സംഗീതത്തിന് പുതിയൊരു
തലം കൈവന്നു; അവ കൂടുതല്‍ സ്വീകാര്യമായി. കല്‍ക്കത്തയിലെ
പ്രസിദ്ധമായ ശാന്തിനികേതന്‍ അതിന് വേദിയൊരുക്കുകയും
ചെയ്തു. ബാവുല്‍ മേളകള്‍ രാജ്യത്തിനകത്തും പുറത്തും നടന്നു വരുന്നു.
ഇതുവരേയും ബാവുല്‍ പാട്ടുകള്‍ കേട്ടിട്ടില്ലെങ്കില്‍ നിങ്ങളും കേട്ടു നോക്കൂ,
നെറ്റില്‍ നിന്നും പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടും.


വിസ്മയാവഹമായ ഗദ്യത്തില്‍ രചിക്കപ്പെട്ട ഈ പുസ്തകം ബാവുലുകളുടെ
പ്രാചീന ജീവിതത്തിന്റെ നിഗൂഡലോകത്തേക്ക്  നോക്കാനുള്ള ഒരു
താക്കോല്‍ പഴുതാണ്. THE HONEY GATHERERS ന്
മലയാള പരിഭാഷ നല്‍കിയ മാതൃഭൂമി ബുക്സിന് ഒത്തിരി നന്ദിയുണ്ട്.
ഒപ്പം, ചെറിയൊരു ഇടവേളക്ക് ശേഷം അക്ഷരമധു തേടിയുള്ള എന്റെ
യാത്രകള്‍ക്ക് ആക്കം കൂട്ടിയ ഈ പുസ്തകം എനിക്ക് സമ്മാനിച്ച അനൂപിനും.
അതെ, പുസ്തകത്താളുകളിലൂടെ അക്ഷരങ്ങള്‍ക്കൊപ്പം അലഞ്ഞ്
നടക്കുമ്പോള്‍ നമ്മുടെ മനസ്സും അറിയാതെ ഒരു നാടോടിയെപ്പോലെയാകുന്നു...

January 30, 2013

ബിനാലെ 2013



ഇന്ത്യയുടെ ആദ്യത്തെ ബിനാലെ കൊച്ചിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്.
കാലത്തിന്റെ കലണ്ടറില്‍ 12/12/12 എന്ന് ഒട്ടിച്ചുവച്ച ദിവസം, ഇന്ത്യയില്‍ 
ആദ്യമായി നടക്കുന്ന "കൊച്ചി മുസ്സരിസ് ബിനാലെ"ക്ക് തിരിതെളിഞ്ഞു.
മൂന്നു മാസം നീണ്ടു നില്‍ക്കുന്ന കലയുടെ രാപ്പകലുകള്‍ക്ക്  സാക്ഷ്യം വഹിക്കാന്‍
കിട്ടിയ അപൂര്‍വ്വ അവസരം !


ഇന്നലെ ഞാനും പോയി, ഈ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ബിനാലെ കാണാന്‍.
എറണാകുളത്തെ ഫോര്‍ട്ട്‌ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ആണ്
ആധുനിക കലയുടെ ഈ പ്രദര്‍ശനം നടക്കുന്നത്. അതിരുകളില്ലാത്ത കലയുടെ
വിശാലമായ ക്യാന്‍വാസില്‍ വേറിട്ട ഒരനുഭവമാണ് പ്രേക്ഷകനെ ഇവിടെ
കാത്തിരിക്കുന്നത്.


എന്താണ് ബിനാലെ?
ഷോ, എക്സിബിഷന്‍, ഫെയര്‍ എന്നൊക്കെ പറയും പോലെ ഒരു വാക്കാണ്‌ ബിനാലെ.
രണ്ടു വര്‍ഷം കൂടുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് നടത്തി വരുന്ന
ഈ ബിനാലെകളില്‍ ലോകോത്തര നിലവാരത്തിലുള്ള കലാ സൃഷ്ട്ടികള്‍
പ്രദര്‍ശിപ്പിക്കപ്പെടുന്നു. (ട്രിനാലെ മൂന്ന് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നടത്തപ്പെടുന്നത് )
ബിനാലേക്ക് വേദിയാകുന്ന രാജ്യത്തെ കലാകാരന്മാരും
മറ്റ് വിദേശ രാജ്യങ്ങളിലെ കലാകാരന്മാരും സമ്മേളിക്കുന്ന ഈ വേദികളില്‍
പെയിന്റിങ്ങും ഇന്‍സ്റ്റലേഷനും ചിത്രങ്ങളും ശില്‍പ്പങ്ങളും എല്ലാം വിവിധ
മാധ്യമങ്ങളിലൂടെ പുതിയ ഭാവങ്ങളില്‍ അണിയിച്ചൊരുക്കുന്നു.
ഇതിനോടനുബന്ധിച്ച് കലാ വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള ചര്‍ച്ചകളും
പഠന ശിബിരങ്ങളും സെമിനാറുകളും ഉണ്ടാകും.

ആദ്യത്തെ ഇന്ത്യന്‍ ബിനാലെ !

1895 ല്‍ ആരംഭിച്ച ഈ ബിനാലെ യൂറോപ്യന്‍ അമേരിക്കന്‍ ഏഷ്യന്‍
രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ആദ്യമായാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്,
അതും നമ്മുടെ സ്വന്തം കേരളത്തില്‍, മ്മടെ കൊച്ചിയില്‍...
അങ്ങനെ ഇത്തവണ അത് "കൊച്ചി മുസ്സരിസ് ബിനാലെ" ആയി.
(മുസ്സരിസ് എന്നത് പ്രാചീന കൊച്ചിയില്‍ നില നിന്നിരുന്ന ഒരു സംസ്കൃതിയാണ്)

 
കൊച്ചി ബിനാലെയില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ ഇവിടെ പോസ്റ്റുന്നു;
അറിയാവുന്ന കൊച്ചു കൊച്ചു കാര്യങ്ങളും...


ബോസ് കൃഷ്ണമാചാരിയാണ് ഇന്ത്യന്‍ ബിനാലെയുടെ സൂത്രധാരന്‍.
ഫോര്‍ട്ട്‌ കൊച്ചിയിലെ Aspin Wall, David Hall, Pepper House, Durbar Hall,
Parade Ground, Fort Kochi Beach, Kaashi Art Gallery,
Jew Town Road Godown എന്നിവിടങ്ങളില്‍ നടക്കുന്ന ബിനാലെയുടെ
പ്രധാന വേദി Aspin Wall ആണ്.


വേദിയ്ക്കുള്ളില്‍ കടന്നാല്‍ പിന്നെ നോക്കുന്നിടം എല്ലാം കലാ സൃഷ്ട്ടികളാണ്.
ക്യാന്‍വാസും മരവും പ്രിന്റിംഗ് പേപ്പറും മാത്രമല്ല വെറുതെ കിടക്കുന്ന ചുവരുകളും
ദ്രവിച്ചുപോയ ഓട്ടോ റിക്ഷയും ഒടിഞ്ഞു വീണ മരത്തിന്റെ ശിഖരങ്ങളും  ഇവിടെ
കലാകാരന് പുതിയ മാധ്യമമാകുന്നു.

  
 
 

 



സൗണ്ട് ഇന്‍സ്റ്റലേഷനും ഗ്രാഫിക്സും ഒക്കെ വേറിട്ട കലാ-സംസ്കൃതിയുടെ
പുതിയ വാതായനങ്ങള്‍ തുറന്നു തരാന്‍ കെല്‍പ്പുള്ളവയാണ്.

 
 

എന്നാല്‍ ചില സൃഷ്ട്ടികള്‍ കണ്ടാല്‍ വെറും നേരം പോക്കായി മാത്രമേ
തോന്നുകയുള്ളൂ.

 
 

ബിനാലെയോട്  അനുബന്ധിച്ച് പഠന ശിബിരങ്ങളും സെമിനാറുകളും
നടക്കുന്നതിനു പുറമേ വിവിധ കലാ പ്രകടനങ്ങളും മത്സരങ്ങളും
നടക്കുന്നുണ്ട്.

 
 
ഇവിടെ എന്നെ കൂടുതല്‍ ആകര്‍ഷിച്ച കാര്യം കലാഖ്യാനത്തിന്റെ ലാളിത്യമാണ്.
പല സൃഷ്ട്ടികളും, നമ്മള്‍ ചിന്തിക്കാതെ പോകുന്ന, അല്ലെങ്കില്‍ നിസ്സാരമായി
കാണുന്ന മാധ്യമങ്ങള്‍ ഉപയോഗിച്ച് വളരെ നല്ല രീതിയില്‍ നമ്മളോട്
സംവദിക്കുന്നു...

 
 

കലാ രൂപത്തിന്റെയും പ്രേക്ഷകന്റെയും ഇടയില്‍
ആര്‍ദ്രമായൊരു സ്നേഹത്തിന്റെ വിരലടയാളം പതിപ്പിച്ച് പോകുന്നത്,
ദേശാന്തരങ്ങള്‍ കടന്നു വന്നൊരു കലാകാരനാണെന്നറിയുമ്പോള്‍
നാം മനസ്സിലുറപ്പിക്കുന്നു;
കല എന്നത് ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമാണെന്ന്.
അത് സംസാരിക്കുന്ന ഭാഷ, പച്ചയായ മനുഷ്യന്റെ  ഭാഷയാണെന്ന്...


ഈ ബിനാലെ കാഴ്ചകള്‍ ഇവിടെ തീരുന്നില്ല, ചിത്രത്തില്‍ ഒതുക്കാനാവാത്ത
ക്ലിക്കുകള്‍ക്കപ്പുറം മനസ്സിനോട് സംവദിക്കുന്ന ഇന്‍സ്റ്റലെഷനുകളും മറ്റും
ഇനിയുമുണ്ട്. 13/03/2013 വരെ ഈ ബിനാലെ ഇവിടെയുണ്ടാകും.
താല്‍പ്പര്യമുള്ളവര്‍ ഈ അവസരം നഷ്ട്ടപ്പെടുത്തരുത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക
http://kochimuzirisbiennale.org

ബിനാലെയുടെ ഒരു തീം സൊങ്ങ് കാണണമെങ്കില്‍ ഇതാ...
https://www.youtube.com/watch?feature=player_embedded&v=BzioGj2c70I



എന്‍റെ സുഹൃത്തും സഹ പാഠ ി യുമായ
ഹാപി ജോസ് (Woodpecker Studio, Kochi) ആണ് ഇതിന്‍റെ സംഗീതം
 മിക്സ് ചെയ്തത്  എന്ന് പറയുന്നതില്‍ അതിയായ സന്തോഷമുണ്ട്.

January 08, 2013

പുതുവര്‍ഷ ചിന്തകള്‍


ഒടുവില്‍ 2012 ലെ എല്ലാ ഋതുക്കളും കടന്ന് 2013 എത്തിച്ചേര്‍ന്നു.
ഈ വൈകിയ വേളയിലാണെങ്കിലും, എല്ലാ ബ്ലോഗ്‌ വായനക്കാര്‍ക്കും
പുതിയ ഒരു വര്‍ഷം ആശംസിക്കുന്നു...


കൊട്ടിഘോഷിക്കപ്പെട്ട ഒരു തിരക്കോടു കൂടിയൊന്നും ഒരു പുതുവര്‍ഷത്തെയും
സ്വീകരിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല, കാരണം കാലം കടന്നു പോകുന്ന
കൂട്ടത്തില്‍ പുതിയ ദിനങ്ങളും മാസങ്ങളും വര്‍ഷങ്ങളും വന്നെത്തും.
കാലഗതിയനുസരിച്ച് അത് യധേഷ്ട്ടം പോയ്ക്കൊള്ളട്ടെ.
എല്ലാ വര്‍ഷവും പറഞ്ഞു കേള്‍ക്കാറുള്ള പോലെ, കഴിഞ്ഞ കൊല്ലത്തെ
കാര്യങ്ങളുടെ ഒരു വാര്‍ഷിക കണക്കെടുപ്പോന്നും വേണ്ട നമുക്ക്.
കാരണം ഇന്നലെയില്‍ ജീവിക്കാന്‍ തുടങ്ങിയാല്‍ ഒരുപക്ഷെ പലര്‍ക്കും
നിരാശ മാത്രമാവാം ഈ കണക്കെടുപ്പിന്റെ ബാലന്‍സ് ഷീറ്റില്‍
ബാക്കിയാവുന്നത്.
നാളെയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അമിതമായി മനസ്സിലേക്ക്
നിറച്ചു വച്ചാല്‍ ആശങ്ക മാത്രമാവും ഫലം. അതിനാല്‍ ഈ പുതുവര്‍ഷത്തില്‍
നമുക്കൊരു പരീക്ഷണം നടത്തി നോക്കാം; കാര്യം നിസ്സാരമാണ്.
ഇന്നലെയുടെ ദുഖങ്ങളും നാളെയുടെ ആശങ്കകളും ഇല്ലാതെ
ഇനിമുതല്‍ നമുക്ക് "ഇന്നില്‍" ജീവിക്കാം. നമ്മുടെ എല്ലാ ശക്തിയും
ഏകാഗ്രതയും ഇന്ന് ഇപ്പോള്‍ ചെയ്യുന്ന കാര്യത്തില്‍ മാത്രം കേന്ദ്രീകരിക്കുക.
വാര്‍ത്തമാന കാലത്തില്‍ ജീവിക്കുക, ഓരോ നിമിഷവും ആസ്വതിക്കുക.
LIVE IN THE PRESENT  എന്ന് കേട്ടിട്ടില്ലേ, ബുദ്ധനും മറ്റും
നമ്മെ പഠിപ്പിച്ചത് ആ ആശയമാണ്.

നമുക്കൊന്ന് ശ്രമിച്ചു നോക്കാം, ഈ എളിയ ശ്രമത്തില്‍ ഞാനും പങ്കുചേരുന്നു.
വിഷമങ്ങള്‍ ഇല്ലാത്തവരായി ആരും തന്നെയില്ല, പക്ഷെ നാം വിചാരിച്ചാല്‍
ഒരു ചെറിയ രീതിയിലുള്ളൊരു മാറ്റം നമ്മുടെ ജീവിതത്തില്‍ വരുത്താന്‍
കഴിഞ്ഞേക്കും. ഈ പുതുവര്‍ഷത്തില്‍ എനിക്ക് പങ്ക് വെയ്ക്കാനുള്ള ഒരു
ചിന്ത ഇതാണ്, "ഈ നിമിഷത്തില്‍ ജീവിക്കുക, ജീവിതം ആസ്വതിക്കുക".

നമ്മുടെ എല്ലാ അവസ്ഥകളും മാറിക്കൊണ്ടിരിക്കും. സുഖദുഖ സമ്മിശ്രമായ
ജീവിതം ഒരു യാത്ര പോലെ, അല്ലെങ്കില്‍ ഋതുക്കള്‍ പോലെ മാറി വരും...
എന്നില്‍ ഈ ചിന്ത ഉണര്‍ത്തിയത് കഴിഞ്ഞ വര്‍ഷം രണ്ട് ഋതുക്കളില്‍ ആയി
ഞാന്‍ ക്ലിക്കിയ ചിത്രങ്ങളാണ്.
കാലം പ്രകൃതില്‍ ജീവിത-സത്യത്തിന്റെ കൈയ്യൊപ്പോടെ പകര്‍ത്തിയ
ആ രണ്ട് ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുന്നു.

ഒന്ന്, പ്രകൃതി മുഴുവന്‍ തളിര്‍ത്തു നില്‍ക്കുന്ന ആവണി മാസത്തില്‍ എടുത്തത്‌.
അന്ന് പൊന്‍ ചിങ്ങമാസത്തില്‍ പച്ചവിരിച്ച ഒരു പാടമാണ് ചിത്രത്തില്‍.


അതേ പാടം തന്നെ ഇക്കഴിഞ്ഞ ദിവസം ഞാന്‍ കണ്ടത് ഈ രൂപത്തിലാണ്.
ഋതുക്കള്‍ കടന്ന് പോയപ്പോള്‍ പച്ച പരവതാനി വിരിച്ച ആ സ്ഥലം
ഈ ശരത് കാലത്തില്‍ കരിഞ്ഞുണങ്ങി ഈ അവസ്ഥയിലായി.


പക്ഷേ, കക്കാട് എഴുതിയ പോലെ
"കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും
പിന്നെയോരോ തളിരിലും പൂ വരും കായ് വരും..."
------------------------------------------------------------------------
കാലത്തിനൊത്ത് പ്രകൃതിയുടെ നിറച്ചാര്‍ത്തുകള്‍ കണ്ട്,
ഋതുക്കള്‍ പോലെയാണ് ജീവിതവും എന്ന് മനസ്സിലാക്കി 
നമുക്കും മുന്നോട്ട് പോകാം;
യാത്ര ഇനിയും ഒത്തിരി ദൂരമുണ്ട്, 
യാത്രാമദ്ധ്യേ, സ്നേഹം എന്ന രണ്ടക്ഷരപ്പാലത്തില്‍ വച്ച് 
നമുക്ക് കണ്ട് മുട്ടാം...
ശുഭയാത്ര.


December 25, 2012

ടൈപ്പ് റൈറ്റര്‍


കമ്പ്യൂട്ടര്‍ യുഗത്തിന് മുന്‍പ് വരെ പുറത്തിറങ്ങിയ ഗാഡ്ജറ്റുകളില്‍ വച്ച്
ഏറ്റവും ഹോട്ടസ്റ്റ്  ഐറ്റം ആയിരുന്നു ടൈപ്പ് റൈറ്റര്‍.
ടൈപ്പിംഗ്‌ ജോലികള്‍ക്കായി മുഴുവനായും മെകാനിക്കല്‍ ആയി പ്രവര്‍ത്തിക്കുന്ന
ഒരുപകരണം. ഡോക്കുമെന്റുകളും കത്തുകളും ടൈപ്പ് ചെയ്യുന്നതിനും മറ്റു ഓഫീസ്
ആവശ്യങ്ങള്‍ക്കും പണ്ട് ഒരേയൊരു സാധ്യത യായിരുന്നു ടൈപ്പ് റയിറ്ററുകള്‍.



കാര്യം ഇന്നത്തെ കാലത്ത് ടൈപ്പ് റൈറ്റര്‍ നാമാവശേഷമായെങ്കിലും
പുതു യുഗത്തിലെ ഗാഡ്‌ജെറ്റായ ടാബ്ലെറ്റ് പീ സിയില്‍ പോലും കീ പാടിന്റെ
രൂപ കല്‍പ്പന പൂര്‍ണ്ണമായും പഴയ ആ ടൈപ്പ് റയിറ്റരിന്റെ മാതൃക തന്നെയാണ് !
അതില്‍ അക്ഷരങ്ങള്‍ ഒരുക്കി വച്ചിരിക്കുന്ന രീതിക്ക് ഇനിയൊരിക്കലും
മാറ്റമുണ്ടാവാന്‍ സാധ്യതയില്ല എന്ന് തോന്നുന്നു. ടൈപ്പ് ചെയ്യുവാന്‍ അത്രയേറെ
എളുപ്പത്തിലുള്ള രീതിയിലാണ് QWERTY കീസ് ഒരുക്കിയിട്ടുള്ളത്.

 
 

പറഞ്ഞു കേട്ടിട്ടുണ്ട്, പണ്ടൊക്കെ പത്താം തരം കഴിഞ്ഞാല്‍ പിന്നെ എല്ലാവരും
ടൈപ്പ് റൈറ്റര്‍ ലോവര്‍ ക്ലാസ്സിന് ചേരും. പിന്നീട് ടൈപ്പിംഗ്‌ ഹയ്യര്‍ കൂടി
പാസ് ആയാല്‍ ജോലി റെഡി.
ഈ ബ്ലോഗ്‌ വായിക്കുന്ന മുതിര്‍ന്നവര്‍ക്ക് ഒരുപക്ഷേ ഓര്‍ത്തെടുക്കാനായേക്കും
പണ്ട് നിങ്ങള്‍ പഠിച്ച ടൈപ്പിംഗ്‌ ക്ലാസ്സിലെ ആദ്യ പാഠങ്ങള്‍.


ASDFG.... എന്നൊക്കെ വിരല്‍തുമ്പ് വേദനിക്കും വിധം പഴയൊരു ടൈപ്പ് റയിട്ടറില്‍
കുത്തിപ്പിടിച്ച് അടിച്ചു പഠിച്ച ആദ്യ നാളുകള്‍. പുറത്തെ വഴിയില്‍ നിന്നു തന്നെ
കേള്‍ക്കാം, ടൈപ്പിംഗ്‌ ക്ലാസ്സിലെ താളം പിടിത്തം. അന്നത്തെ പല നിശ്ശബ്ദ
പ്രണയങ്ങള്‍ക്കും താളം മുറുകിയിരുന്നത്‌ ടൈപ്പിംഗ്‌ ഇന്‍സ്ടിറ്റൂട്ടില്‍ ആയിരുന്നു.
കാലാന്തരത്തില്‍ ഇവന്‍ കമ്പ്യൂട്ടറുകള്‍ക്ക് വഴി മാറിയപ്പോള്‍, ടൈപ്പിംഗ്‌ മാസ്റ്ററും
ടൈപ്പ് റയിറ്ററുകളും തനിച്ചായി... ഓര്‍മ്മകളുടെ നെടുവീര്‍പ്പുകളുമായി ഇന്നവ
പലയിടങ്ങളിലും ആക്രി സാധനങ്ങളുടെ കൂട്ടത്തില്‍ പൊടി പിടിച്ചു കിടക്കുന്നു...



കുറച്ചു നാള്‍ മുന്‍പ് പഴയ സാധനങ്ങള്‍ സൂക്ഷിച്ചു വച്ചിരുന്ന അലമാര
തുറന്നപ്പോഴാണ്, അച്ഛന്‍ പണ്ട് ഉപയോഗിച്ചിരുന്ന ഒരു ടൈപ്പ് റൈറ്റര്‍ കയ്യില്‍
പെട്ടത്. പണ്ടെപ്പോഴോ സ്കൂളില്‍ പഠിക്കുന്ന ഒരവധിക്കാലത്ത് ഞാന്‍ ഇവനുമായി
ഒന്നിണങ്ങാന്‍ ശ്രമിച്ചിരുന്നു. അവധിക്കാലം കഴിഞ്ഞപ്പോള്‍ ഞാന്‍ പിന്നെ ഇവനെ
കണ്ടിട്ടേ ഇല്ല. എന്തായാലും ഒരു "പുരാവസ്തു" കയ്യില്‍ കിട്ടിയതല്ലേ, പെട്ടി തുറന്ന്
ഇവനെയൊന്ന് ഗൌനിചേക്കാം എന്ന് തീരുമാനിച്ചു.

 


പഴയതാണെങ്കിലും ഇവന്റെ ലുക്ക്‌ കണ്ടാലറിയാം തറവാടിയാണെന്ന്, അതെ
Olivetti Lettera 25 എന്ന് റയിറ്ററിന്റെ മുകളില്‍ എഴുതി വച്ചിട്ടുണ്ട്.
ഒരു പക്ഷെ അന്നിത് വാങ്ങിയപ്പോള്‍ ഇന്നത്തെ iPhone ന്റെ ഗമയൊക്കെ
ഉണ്ടായിരുന്നിരിക്കാം. എന്തായാലും ഇവനൊരു പുലിക്കുട്ടി തന്നെ, കാലപ്പഴക്കം
ഉണ്ടെങ്കിലും ഒരു കുഴപ്പവുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട് !



കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡിലുള്ള പല സൌകര്യങ്ങളും ആ ടൈപ്പ്റയിറ്ററില്‍ ഉണ്ട്.
എല്ലാം മെക്കാനിക്കല്‍ പാര്‍ട്ടുകള്‍ ആണെന്ന് മാത്രം. കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പ്രിന്റ്‌
എടുക്കും പോലെ അത്രമേല്‍ എളുപ്പമല്ല ഇതില്‍. പക്ഷേ ഒരു കാര്യം, കറന്റ്‌
ഒന്നും വേണ്ട ഇവന് പ്രവര്‍ത്തിക്കാന്‍; ചിലവേതുമില്ല !
റിബ്ബണില്‍ മഷിയും ഒരു വെള്ള കടലാസും ഉണ്ടെങ്കില്‍ സംഗതി റെഡി.





 

അക്ഷരത്തിന്റെ അച്ചുകളെല്ലാം ഏതോ കമ്പിമേല്‍, നാലോ അഞ്ചോ തട്ടുകളിലായി
നിരത്തി വച്ചിരിക്കയാണ്, ക്രിക്കറ്റ്‌ കളി കാണാന്‍ ആളുകള്‍ ഗ്യാലറിയില്‍
ഇരിക്കും പോലെ. ടൈപ്പ് ചെയ്യുമ്പോള്‍, ഉദ്ദേശിച്ച അക്ഷരത്തിന്റെ അച്ച്
താഴെ നിന്നും പൊങ്ങി വന്ന് മുകളില്‍ തിരുകി വച്ചിരിക്കുന്ന പേപ്പറില്‍
റിബ്ബണിന്റെ മേല്‍ പതിച്ച്, അക്ഷരങ്ങള്‍ പതിയുന്നു. ടൈപ്പ് ചെയ്യുമ്പോള്‍
തെറ്റിപ്പോയാല്‍ തിരുത്താന്‍ അത്ര എളുപ്പമല്ല; അതിനു പ്രത്യേകം ഇറേസര്‍
പേപ്പര്‍ ഉണ്ട്.

 
 


കാര്യം ഇന്നിത് ഉപയോഗിക്കാന്‍ അത്ര എളുപ്പമല്ല എങ്കിലും, ചുമ്മാ
ഒന്ന് പരീക്ഷിച്ചു നോക്കാന്‍ രസമാണ്, പണ്ടത്തെ കാള വണ്ടി ഓടിക്കും പോലെ.