April 18, 2013

കെയർ വോയ്സ്

കെയർ വോയ്സ്
Care Voice : For the deserved...


"കെയർ വോയ്സ്" എന്നതൊരു കാൻസർ ബോധവത്കരണ
പ്രൊജക്റ്റ്‌ ആണ്.
ലാഭേഛയില്ലാതെ, ഒരു മനസ്സോടെ സമൂഹത്തിനു വേണ്ടി
ഉപകരിക്കും വിധം എന്തെങ്കിലും ചെയ്യണം എന്നാഗ്രഹിക്കുന്ന
കുറച്ചു പേർ ഒത്തു ചേർന്നപ്പോൾ അത് രോഗ പീഡിതർക്ക് 
സാന്ത്വനത്തിന്റെ ശബ്ദമായി മാറുകയാണ്...

നമുക്കറിയാം, കാൻസർ ഇന്നൊരു സാധാരണ കണ്ടു വരുന്ന
രോഗമായി മാറി. ചിലർ രോഗത്തെ നേരത്തെ തിരിച്ചറിയുന്നു,
ചികിത്സകൾ ചെയ്യുന്നു.  മറ്റു ചിലരാകട്ടെ രോഗം ബാധിച്ച്
അവസാന ഘട്ടത്തിലാണ് ഇത് അറിയുന്നത്. ഒരു കാൻസർ
രോഗിയുടെ ആയുസ്സിന്റെ നല്ലൊരു ശതമാനം
നിർണ്ണയിക്കപ്പെടുന്നത് അവരുടെ മനസ്സാന്നിദ്ധ്യം കൊണ്ടും
ജീവിതത്തോടുള്ള പോസിറ്റീവ് ചിന്തകൾ കൊണ്ടുമാണ്.
ചിലരാകട്ടെ രോഗം വന്ന ശേഷം മാനസികമായി തകരുന്നു.
ഈ തകർച്ച മാത്രം മതി മനുഷ്യ കോശങ്ങളുടെ
സമീപ ഭാവിയിലുള്ള നാശത്തിനു ആക്കം കൂടാൻ.

ഇത്തരം രോഗികളെ ജീവിതത്തിലേക്ക് പ്രതീക്ഷയോടെ
കൊണ്ട് വരാനും, രോഗത്തെ മനസ്സിനുള്ളിൽ കയറാതെ
ശക്തിയോടെ നേരിടാനുള്ള കരുത്തു പകരുന്ന വിധം
അവരോടു സംസാരിച്ച്, നാളെയുടെ ജീവിതത്തിലേക്ക്
ആത്മ വിശ്വാസത്തിന്റെ  വാതായനങ്ങൾ  തുറന്നു
കൊടുക്കുന്ന ഒരു പ്രൊജക്റ്റ്‌ ആണ് "കെയർ വോയ്സ്"...
ഫോണ്‍ വഴിയാണ്  "കെയർ വോയ്സ്" രോഗികളുമായി
സംസാരിക്കുന്നത്.
ഇത് തികച്ചും സൗജന്യമായൊരു സേവനമാണ്.


"കെയർ വോയ്സ്" ആർക്കു വേണ്ടി ?
കാൻസർ രോഗം ഉള്ളവർക്ക് അവരുടെ സംശയങ്ങൾ
ഒരു സുഹൃത്തിനോടെന്നപോലെ "കെയർ വോയ്സ്" നോട്
ചോദിക്കാം.  മാനസികമായ ശക്തി നേടാൻ "കെയർ വോയ്സ്"
സഹായിച്ചേക്കും.  രോഗികളെ ശുശ്രൂഷിക്കുന്നവർക്കും
ഈ സേവനം ഉപകരിക്കും.

ആദ്യമേ പറഞ്ഞു കൊള്ളട്ടെ, ഇത് ഒരിക്കലും ഒരു
ഡോക്ടർ നെ കാണുന്നതിനു പകരമല്ല.
"കെയർ വോയ്സ്" മരുന്ന് കുറിച്ച് കൊടുത്തു
ചികിത്സയും നടത്തുന്നുമില്ല.
രോഗാവസ്ഥയും മറ്റ് വേണ്ട കാര്യങ്ങളും പറഞ്ഞ് തന്ന്
രോഗികൾക്ക് സാന്ത്വനവും ശക്തിയും പ്രദാനം ചെയ്യുക
എന്നത് മാത്രമാണ് "കെയർ വോയ്സ്" ൻറെ ലക്ഷ്യം.

ആരാണീ "കെയർ വോയ്സ്"?
ആരോഗ്യ രംഗത്ത് ഒരുപാട് നാളത്തെ വൈദഗ്ധ്യമുള്ള,
ഇപ്പോൾ അമേരിക്കയിൽ ഹെൽത്ത് കെയർ പ്രൊഫഷണലായ
ശ്രീ. റെജി ആണ് ഈ പ്രോജെക്ടിന്റെ നായകത്വം
വഹിക്കുന്നത്. അദ്ദെഹത്തിന്റെ മനസ്സിൽ രൂപമെടുത്ത
ആശയമാണ് "കെയർ വോയ്സ്".  "കെയർ വോയ്സ്"
സേവനം ആഗ്രഹിക്കുന്ന ആരോടും സംസാരിക്കാൻ
അദ്ദേഹം സദാ സന്നദ്ധമാണ്, ഒരു സുഹൃത്തിനെപ്പോലെ.
ആവശ്യമെങ്കിൽ രോഗിയുടെ വീട്ടുകാരോടും സംസാരിച്ചു
ആദ്ധ്യാത്മികമായ കരുത്തു പകരാനും റെജിക്ക് 
കഴിയുന്നുണ്ട്.
ശ്രീ. റെജി അമേരിക്കയിലാണ് ജോലി ചെയ്യുന്നതെങ്കിലും
കേരളത്തിലെ കാൻസർ രോഗികളെ ഉദ്ദേശിച്ചാണ് ഈ
പ്രൊജക്റ്റ്‌ നടക്കുന്നത്.

Flyer of Care-Voice



എങ്ങിനെ "കെയർ വോയ്സ്" നെ ബന്ധപ്പെടാം ?
"കെയർ വോയ്സ്" സേവനം ലഭ്യമാകാൻ ഈ
പ്രോജെക്ടിന്റെ ടീം അംഗങ്ങളുമായി ബന്ധപ്പെടാം.
അല്ലെങ്കിൽ  carevoicehelp@gmail.com എന്ന
വിലാസത്തിലെക്കൊരു ഇ-മെയിൽ അയക്കുക.
നിങ്ങളെ തിരിച്ചു വിളിക്കാനുള്ള ഫോണ്‍നമ്പർ,
വിലാസം എന്നിവ ഇ മെയിലിൽ കൊടുക്കാൻ
മറക്കരുത്. ഇത്രയും ചെയ്‌താൽ "കെയർ വോയ്സ്"
സേവനം നിങ്ങളുടെ ഫോണിൽ എത്തും.

ഈ ടീമിലെ അംഗങ്ങളെല്ലാം അവരുടെ
ജോലികൾക്കിടയിലാണ് ഈ സേവനത്തിന് വേണ്ടി
പ്രവർത്തിക്കുന്നത് എന്നതിനാൽ മുഴുവൻ സമയവും
സജ്ജമായൊരു ഫോണ്‍ നമ്പർ  കെയർ വോയ്സിനില്ല.

പക്ഷേ "കെയർ വോയ്സ്" സേവനം ആവശ്യപ്പെടുന്ന
ഏതൊരാൾക്കും എത്രയും പെട്ടെന്ന് അതെത്തിച്ചു
കൊടുക്കാൻ എല്ലാ വളണ്ടിയമാരും ശ്രമിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് നോക്കുക
http://carevoiceforthedeserved.com
ഇമെയിൽ : carevoicehelp@gmail.com

"കെയർ വോയ്സ്" ടീം !!!

        • Reji [Team Leader of the project]       
        • Wilson Mathew [USA]
        • Anoop Abraham [USA]
        • Sujith Subramanyan (09847956600)
        • Binu P Joy (09895084945)
        • Paul Mathew [USA]
        • Rev. Fr. Shinoj Joseph
        • Sumi Mani [USA]

ശ്രീ റെജിയുടെ ഈ സംരംഭത്തിനു, അദ്ദേഹത്തെ
സഹായിക്കാൻ അമേരിക്കയിലും കേരളത്തിലുമായി
പ്രവർത്തിക്കുന്ന നല്ലൊരു ടീം ഉണ്ട്.  "കെയർ വോയ്സ്"
സേവനം ആഗ്രഹിക്കുന്ന രോഗികൾക്ക് റെജിയുടെ
ഫോണ്‍കാൾ എത്തിച്ചു കൊടുക്കുന്നതിനു വേണ്ടി
ടീം സദാ ഒരുക്കമാണ്. എന്നെയും ഈ ടീമിൽ
ഉൾപ്പെടുത്തിയതിന് "കെയർ വോയ്സ്" നോടുള്ള
നന്ദി ബ്ലോഗ്ഗെഴുതി തീർക്കാവുന്നതല്ല.

നിങ്ങളുടെ അറിവിൽ ആരെങ്കിലും കാൻസർ
രോഗവുമായി വിഷമിക്കുന്നുവെങ്കിൽ ഞങ്ങളെ
അറിയിക്കൂ. സാന്ത്വനം ഒരു ശബ്ദമായി, അവരെ
പ്രതീക്ഷയോടെ  മുന്നോട്ടു നയിക്കാൻ കഴിഞ്ഞാൽ
"കെയർ വോയ്സ്" തൃപ്തരാണ്.

" ലോകാ സമസ്ത സുഖിനോ ഭവന്തു "

April 13, 2013

വിഷുപ്പക്ഷി പാടുമ്പോൾ !

"പാടുന്നു വിഷു പക്ഷികൾ മെല്ലെ 
മേട സംക്രമ സന്ധ്യയിൽ 
ഒന്ന് പൂക്കാൻ മറന്നേ പോയൊരു 
കൊന്നതൻ കുളിർ ചില്ലമേൽ ...."

 


വീണ്ടും ഒരു മേട മാസം.
കാർഷിക ആരംഭം കുറിച്ചുകൊണ്ട് വിഷു ആഘോഷിക്കുന്നു വീണ്ടും,
ഒരു ചടങ്ങ് പോലെ...
കാരണം നമ്മുടെ നാട്ടിൽ കൃഷിയെവിടെ, മരങ്ങളെവിടെ, വിഷുപ്പക്ഷിയെവിടെ ?
ഞാനും ഉൾപ്പെടുന്ന കേരളീയർ സമൂഹം, ആഘോഷങ്ങൾക്ക് ഒരു
കുറവും വരുത്താറില്ല. എന്തിനെ കുറിക്കുന്ന ആഘോഷമാണെന്ന് ചിന്തിചില്ലെങ്കിലും,
"ആഘോഷങ്ങൾ" വര്ഷം തോറും പൊടി പൊടിക്കും, കാരണം നമ്മുടെ
കയ്യിൽ പണമുണ്ട്.  പണം കൊണ്ട് നേടാനാവാത്ത പലതും നമ്മൾ
കാത്തുസൂക്ഷിക്കാൻ മറക്കുന്നു എന്ന് നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു
പ്രകൃതി. അത് കൊണ്ടാകാം ഈ മേടത്തിലും നമ്മളിങ്ങനെ
വിയർത്തോഴുകുന്നത്.

ഈ വിഷു നാളിൽ ഇത്തരം ഭയപ്പെടുത്തുന്ന ചിന്തകൾഞാനധികം
പങ്കു വയ്ക്കുന്നില്ല. മറ്റൊരു കാര്യം പറയാനാണ് സത്യത്തിൽ ബ്ലോഗിൽ
വന്നത്. വിഷു ആയി ബന്ധപ്പെട്ട ഒരോർമ്മ. ഇന്നലെ എന്റെയൊരു
അനിയത്തിക്കുട്ടി വിഷു ആശംസിക്കാൻ ഫോണിൽ വിളിച്ചപ്പോൾ
ചോദിച്ചു; "ചേട്ടാ വിഷു ആയിട്ട് ബ്ലോഗ്‌ ഒന്നുമില്ലേ?" എന്ന്.
എന്താ എഴുതുക എന്നുവച്ചപ്പോൾ പെട്ടെന്ന് മനസ്സിലോര്ത്തത്
VK പ്രകാശിന്റെ പുനരധിവാസം എന്ന ചിത്രത്തിലെ, എനിക്കേറ്റവും
ഇഷ്ട്ടപ്പെട്ട വേണുഗോപാൽ പാടിയ ഒരു പാട്ടിന്റെ
പുത്തഞ്ചേരിയുടെ വരികളാണ് ...

"പാടുന്നു വിഷു പക്ഷികൾ മെല്ലെ മേട സംക്രമ സന്ധ്യയിൽ
ഒന്ന് പൂക്കാൻ മറന്നേ പോയൊരു കൊന്നതൻ കുളിർ ചില്ലമേൽ ...."



ഈ വരികളിൽ വിഷു എന്ന വാക്ക് ഉള്ളത് കൊണ്ടല്ല എനിക്കീ
പാട്ട് കൂടുതൽ ഹൃദ്യമായത്‌. ഏകദേശം പന്ത്രണ്ട് കൊല്ലങ്ങൾക്ക്
മുൻപ് കലാലയ ജീവിതത്തിൽഎന്നെ പഠിപ്പിച്ച ഒരധ്യാപികയാണീ
പാട്ടിന്റെ കാസെറ്റ് (അന്ന് CD പ്രചാരത്തിൽ ഇല്ല) എനിക്ക്
തന്നത്. ഒത്തിരി ആത്മ സൌഹൃദമൊന്നും അന്ന് ഉണ്ടാകാതിരുന്നിട്ടും
എന്തിനാണ് അന്നാ പാട്ട് എനിക്ക് സമ്മാനിച്ചത്‌ എന്നെനിക്കിന്നും
അറിയില്ല. പക്ഷേ വിഷു പക്ഷി പാടിയ ആ പാട്ട് ഇന്നും എന്റെ
മനസ്സിന്റെ ചില്ലയിൽ മറക്കാതെ പൂത്തു നില്ക്കുന്നു.
ഓരോ വർഷവും വിഷുവെത്തുമ്പൊൽ അതിനെക്കാളേറെ എന്നെ
സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. വിഷുനാളിൽ ഓർമ്മയായി
വന്നെത്തുന്ന  ബാല്യകാലത്തിൻകാൽചിലമ്പിലെ മർമ്മരം
സമ്മാനിച്ച ആ പാട്ടിനെക്കാളേറെ ആ അധ്യാപികയെ ഒരിക്കലും
മറക്കാവുന്നതല്ല. അന്ന് ആ പാട്ടിന്റെ വരികൾ കേട്ടു, വിഷുക്കാലം പോയി,
ഋതു ഭേദങ്ങൾ ഒത്തിരി മാറിവന്നു, പലവട്ടം. പക്ഷേ ഞാനും ആ
അധ്യാപികയും തമ്മിലുള്ള ബന്ധം കണിക്കൊന്ന പൂവിനേക്കാൾ
ഭംഗിയോടെ ഇന്നും മനസ്സിന്റെ നനുത്ത ചില്ലയിൽ പൂത്തു നില്ക്കുന്നു.
ഇന്നെനിക്കവർ നല്ലൊരു അധ്യാപികക്കപ്പുറം വാത്സല്യമുള്ളോരു
ചേച്ചിയാണ്, കരുതലുള്ളോരു സുഹൃത്താണ്, എന്റെ വീട്ടിലെ
ഒരംഗത്തെപ്പോലെയാണ്...


ഞാൻ അവർക്ക്, ഒത്തിരി ശിഷ്യ ഗണങ്ങളിൽ ഒരാൾ മാത്രമായിരിക്കാം
പക്ഷേ; അക്ഷരങ്ങളെ സ്നേഹിക്കുന്ന, ചിലങ്കകളെ
നെഞ്ചോട്‌  ചേര്ത്തു വയ്ക്കുന്ന അവരെനിക്ക് ഒരുപാട് നല്ല എഴുത്തുകാരെ
പരിചയപ്പെടുത്തി, പുതിയ  കൂട്ടായ് മ്മകളുടെ വാതായനങ്ങൾ എനിക്ക്
തുറന്ന് തന്നു...


വിഷുപ്പക്ഷി പാടിയ ആ പാട്ടായിരുന്നോ ഈ ഒരു ഭാഗ്യം എനിക്ക് തന്നത് ?
എനിക്കറിയില്ല. പക്ഷേ കാലം തെറ്റി വരുന്ന ഋതുക്കളും, വേനലും, മഴയും
എല്ലാം നമ്മളെ ഓർമ്മപ്പെടുത്തുന്നത് ഇത്തരത്തിൽ നമുക്ക്
ജീവിതത്തിൽ കിട്ടുന്ന കണിക്കൊന്ന പൂക്കളുടെ മൂല്യമാണ്.
ഭാഗ്യമായി കിട്ടിയ ഈ കണിക്കൊന്ന പൂവ് ഒരിക്കലും കൊഴിയാതെ
പോകട്ടെയെന്ന്‌ പ്രാർഥിക്കുന്നു.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൌഹൃദത്തിന്റെയും ഈ
കണികൊന്നപ്പൂ വിരിഞ്ഞു നില്ക്കുന്ന ഈ ചില്ലയിൽ വിഷുപ്പക്ഷികൾ
ഇനിയും പാടാനെത്തുമെന്ന പ്രതീക്ഷയോടെ...



ഈ വിഷുനാളിൽ നിങ്ങളും ഓർത്ത്‌ നോക്കൂ, ജീവിതത്തിന്റെ
ഇന്നലെകളിലേക്ക് . മനസ്സിന്റെ നനുത്ത ചില്ലകളിൽ നിന്നും
എപ്പോഴോ നാമറിയാതെ കൊഴിഞ്ഞു പോയ കണിക്കൊന്നപ്പൂക്കൾ
നിങ്ങൾക്കും ഓർത്തെടുക്കാനായേക്കും...
കണി കാണുന്നതോടൊപ്പം അവരെയും നമ്മുടെ ഓർമ്മയിൽകൊണ്ട് വരാം.

എല്ലാ ബ്ലോഗ്‌ വായനക്കാർക്കും, എന്റെ സ്നേഹം നിറഞ്ഞ 
വിഷു ആഷംസകൽ...

April 03, 2013

കളിവീട്



സ്ക്കൂൾ എല്ലാം അടച്ചു, കുട്ട്യോളൊക്കെ വേനലവധിക്കാലം
ആഘോഷിക്കുകയാണ്. കഴിഞ്ഞയാഴ്ച എനിക്കും കിട്ടി
ചെറിയൊരു അവധിക്കാലം, ഈസ്റ്റർ പ്രമാണിച്ച് മൂന്ന്
ദിവസത്തെ പരോളിൽ നാട്ടിൽ പോയിരുന്നു.

വീട്ടിൽ ചേട്ടന്റെ കുട്ടിക്കും അനിയത്തീടെ കുട്ടിക്കും
പിറന്നാൾ ആവാറായി.  പിറന്നാൾ സമ്മാനമായി എന്താ
കൊടുക്കാ എന്നാലോചിച്ചപ്പോഴാണ്,
പണ്ടൊക്കെ നമ്മുടെ അവധിക്കാലത്ത്‌ കഞ്ഞിയും കുഞ്ഞിയും
വച്ച് കളിക്കാനായി ഉണ്ടാക്കാറുള്ള കളിവീടിനെപ്പറ്റി
ഓർത്തത്‌.


ഈയടുത്ത കാലത്തൊന്നും ഒരിടത്തും കുട്ടികൾ
കളിവീട് വച്ച് കളിക്കുന്നതും കാണാറില്ല. അവർക്കത്‌
ഉണ്ടാക്കി  കൊടുക്കാൻ ആർക്കും സമയമില്ലതാനും.
ഏതു നേരവും TV യുടെയും കമ്പ്യൂട്ടറിന്റെയും
മുന്നിലാണ് കുട്ടികൾ എന്ന പരാതിയാണ് മാതാപിതാക്കൾക്ക്.
POGO യുടെയും, CN ന്റെയും, കൊച്ചു TV യുടെയും മുന്നിൽ
നിന്ന് ഇവന്മാരെ എങ്ങനെ മണ്ണിലേക്കും കളികളിലേക്കും
പൊക്കിയെടുക്കാം എന്ന ചിന്തയും, അതിനുള്ളൊരു
ശ്രമവുമായിരുന്നു ഈ കളിവീട് നിർമ്മാണം.

(Photo Courtesy: Krishna)

വീടിനോട് ചേർന്ന് തണലുള്ളോരു മാവിന്റെ ചുവട്ടിൽ
കുറച്ചു വടികൾ വച്ച് കെട്ടി കളിവീടിന്റെ ആദ്യഘട്ടം
ഉണ്ടാക്കി.  പിന്നീട് ഉപയോഗശൂന്യമായ ചാക്കുകളും
മരക്കഷണങ്ങളും വാഴ ചാമ്പലും ചേർത്ത്
വശങ്ങൾ മറച്ചു. അടയ്ക്കാ മരത്തിന്റെ(കവുങ്ങിന്റെ)
പാള കീറി  മുൻവശം ഭംഗിയാക്കി. മര ചീളുകൊണ്ടു
ജനാലയും ശെരിയാക്കി.  ഒടുവിൽ മാവിന്റെ
ഉണങ്ങിയ ഇലകൾകൊണ്ട് മേൽക്കൂരയും മേഞ്ഞപ്പോൾ
കളിവീട് റെടി.


 

കളിവീട് ഉണ്ടാക്കുവാൻ കുട്ടികളെയും കൂടെ
കൂട്ടിയപ്പോൾ അവർക്കും ഉത്സാഹമായി.
ദിവസത്തിന്റെ അര നേരം അവർ TV യും BEN 10 ഉം
ചോട്ടാ ബീമും മറന്നു, മണ്ണിൽ പണിയെടുത്ത് കളിവീടിന്റെ
ഭാഗമായി. ഇപ്പോൾ ഊണും കളിയും ഒക്കെ അവരീ
കളിവീട്ടിലാണ്.


ഒരുപക്ഷെ പണ്ടത്തെ ശീലങ്ങൾ കുട്ടികൾക്ക് വെറുതെ
കാണിച്ചു കൊടുക്കാൻ പോലും ഇന്ന് മുതിർന്നവർ
തയ്യാറാവാത്ത കാരണമായിരിക്കാം അവർ പഴയ
കളികൾ മറന്നു പോയത്. നമ്മൾ കുറച്ചു സമയം
അവർക്കൊപ്പം ചിലവിട്ടാൽ പഴയ കാലത്തേ
കളിക്കോപ്പുകളും, ചുട്ടിയും കോലും, മണ്ണപ്പവും
ഓലപ്പന്തും, ഓല പങ്കയും, കളിവീടും, ഊഞ്ഞാലും ഒക്കെ
അവരും ഇഷ്ട്ടപ്പെട്ടെക്കും.
റിമോട്ട് കാറുകളും, തോക്കും, വീഡിയോ ഗയിമുകളും
വലിച്ചെറിഞ്ഞ്,നന്മയുടെ കളിപ്പാട്ടങ്ങൾ എടുത്ത്
അവധിക്കാലത്തിന്റെ കളിമുറ്റങ്ങളിലേക്ക്,
ആഘോഷത്തിന്റെ സമ്മർ ഷോട്ടടിക്കാൻ  അവരും
വന്നേക്കും...


നമുക്ക് പകർന്നു നല്കാവുന്നത് ചെറിയൊരു
കളിവീടായിരിക്കും. കുഞ്ഞു മനസ്സിൽ ഒരുപക്ഷേ
ഇത്, നിനച്ചിരിക്കാതെ കിട്ടുന്ന ലക്ഷ്വറി വില്ലകളാവും.

March 21, 2013

റുബിക്സ് ക്യൂബ്



കുറച്ചു നാൾ മുൻപ് H&C സ്റ്റോറിൽ പോയപ്പോൾ ഒരു റുബിക്സ് ക്യൂബ് കണ്ടു.
അതിന്റെ സാങ്കേതിക വശമോന്നും അറിയില്ലെങ്കിലും ചുമ്മാ ഒരു രസത്തിന്
ഒരെണ്ണം വാങ്ങിച്ചു. മൊത്തത്തിൽ shuffle ആയി അവിടെ യിരുന്നിരുന്ന ആ
ക്യൂബ് എങ്ങനെ solve ചെയ്യാം എന്ന കൌതുകമായിരുന്നു ആ
വാങ്ങലിനു പിന്നിൽ.


വീട്ടിൽ വന്ന് അതിൽ പണി പഠിക്കാൻ തുടങ്ങി. നിത്യസഹായ മാതാവായ
ഗൂഗിളിൽ വിശദമായി റുബിക്സ് ക്യൂബിനെക്കുറിച്ച് വായിച്ചറിഞ്ഞ ശേഷമാണ്
ഈ സാഹസം !

ശരിയായ റുബിക്സ് ക്യൂബിന്റെ ഘടനയ്ക്ക് ഒരു pattern ഉണ്ട്.
ആറു വശങ്ങളുള്ള ക്യൂബിൽ, ഓരോ വശങ്ങളിലും 9 ചതുര കട്ടകളുണ്ടാകും.
അതിൽ ഓരോ വശത്തേയും ഒത്ത നടുവിലുള്ള ചതുരം ഒരു വിധത്തിലും
തിരിച്ചു മാറ്റാവുന്നതല്ല. ഓരോ വശത്തെയും നടുവിലുള്ള ആ ചതുരത്തിനും
ഒരു ക്രമമുണ്ട്. വെള്ള ചതുരത്തിന്റെ എതിർചതുരം മഞ്ഞ.
നീലയുടെ എതിർ ചതുരം പച്ച. ചുവപ്പിന്റെ എതിർ ചതുരം ഓറഞ്ച്.
നടുവിലുള്ള ചതുരത്തിന്റെ നിറവും, ആ വശത്തെ മറ്റ് 8 ചതുരങ്ങളുടെ
നിറവും യോജിക്കുമ്പോഴാണ് റുബിക്സ് ക്യൂബിന്റെ ഒരു വശം ജയിക്കുന്നത്.
അങ്ങനെ 6 വശങ്ങളും ശരിയായ നിറങ്ങളിലെത്തുമ്പോൾ ഈ കളി
ജയിക്കുന്നു.


സംഭവം എങ്ങനെയൊക്കെ ആണെങ്കിലും, സ്ക്കൂൾ കാലഘട്ടത്തിൽ ഉപന്യാസം
മനസ്സിരുത്തി പഠിക്കും പോലെ ഇതിനെക്കുറിച്ച്‌ പഠിച്ചപ്പോഴാണ്, എനിക്ക്

പണി പാളിയ കാര്യം തിരിച്ചറിഞ്ഞത്. ഞാൻ വാങ്ങിയ ക്യൂബിന്റെ ഒരു വശത്തും
നടുവിലത്തെ ചതുരം വെള്ള ന് നിറം ആയിരുന്നില്ല. അതുകൊണ്ട് തന്നെ
ഈ ക്യൂബ് എങ്ങനെയൊക്കെ തിരിച്ചാലും ഒരു കാലത്തും ശരിയാവാൻ
പോകുന്നില്ല.!


അതിനാൽ എപ്പോഴെങ്കിലും നിങ്ങൾ ഈ സാധനം വാങ്ങുകയാണെങ്കിൽ
ഇതെല്ലാം നോക്കി വാങ്ങണം. Solve ആയിക്കിടക്കുന്ന ക്യൂബ് വാങ്ങിയാൽ
വേറെ ഒന്നും നോക്കണ്ട.

പക്ഷേ ഞാൻ വാങ്ങിയ ക്യൂബിനെ ഇനി എന്തു ചെയ്യും? ഈ പ്രശ്നത്തെ
ഗൂഗിളിൽ കൊടുത്തപ്പോൾ YouTube വീഡിയോ വഴി പോംവഴിയെത്തി.
റുബിക്സ് ക്യൂബിനെ പൊളിച്ചെടുക്കുക. എന്നിട്ട് സാവകാശം എല്ലാ ചതുരങ്ങളും
വേണ്ട രീതിയിൽ അടുക്കിയൊതുക്കി  ക്യൂബ് പുനർനിർമ്മിക്കുക.

 
 

ഒരു വാച്ച് റിപ്പയർ ചെയ്യുന്ന മെക്കാനിക്കിനെപ്പോലെ, ഒരു വിധത്തിൽ
പൊളിച്ചെടുത്ത ആ ക്യൂബ് ശരിയാക്കിയെടുത്തു.


കുട്ടികൾ കളിക്കുന്ന റുബിക്സ് ക്യൂബ് ആണെങ്കിലും, ഇത് വാങ്ങിയ ശേഷം
ഞാൻ ഒരുപാട് പാഠങ്ങൾ പഠിച്ചു.

ശരിയായ വിധത്തിലുള്ള റുബിക്സ് ക്യുബ് ആയപ്പോൾ ഇനി ഇത്
എങ്ങിനെ Solve ചെയ്യാൻ പഠിക്കും എന്നായി അടുത്ത ചിന്ത!
എടുത്തു RubiksCube.com
ആദ്യമൊന്നു പകച്ചു പോയി. എണ്ണിയാലൊടുങ്ങാത്ത അത്രയും
Alogorithms ഉണ്ട് ഇത് ചെയ്യാൻ എന്നൊക്കെ കേട്ടപ്പോൾ
സന്തത സഹചാരിയായ മടി ഓടിയടുത്തു. ഒടുവിൽ ഈ സമസ്യയെ
ഒന്നു പഠിച്ചെടുക്കാൻ തന്നെ തീരുമാനിച്ചു. കുട്ടികൾ പോലും
അനായാസേന കളിക്കുന്ന ഈ കളി പഠിക്കുന്നതിൽ ഒരു ലജ്ജയും
എനിക്ക് തോന്നിയില്ല. മനുഷ്യൻ മരണം വരെയും
പുതിയ അറിവുകൾക്ക് ശിഷ്യപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ !

അങ്ങനെ റുബിക്സ് ക്യൂബ് പഠിക്കാൻ ഒരു സുഹൃത്തിനു ഞാൻ ശിഷ്യപ്പെട്ടു.
7 Steps ഉണ്ട് ഇത് Solve ചെയ്യാൻ. അവനത്‌ അനായാസം
ക്യൂബിനെ തിരിച്ചും മറിച്ചും കറക്കി, ഒരു ജാലവിദ്യക്കാരനെപ്പോലെ
ശരിയാക്കുന്നത് കണ്ടപ്പോൾഅതിശയം തോന്നി, ഒപ്പം കൌതുകവും.  


ആദ്യത്തെ 3-4 സ്റ്റെപ്പുകൾ മനസ്സിലാക്കി എടുക്കും വരെ വലിയ
ആകാംക്ഷയായിരുന്നു. പക്ഷേ ഇതിന്റെ സൂത്രം കൂടുതൽ അറിഞ്ഞപ്പോൾ
റുബിക്സ് ക്യൂബിനോടുള്ള ബഹുമാനം കുറയും പോലെ തൊന്നി.
അത് പിന്നെ നമ്മൾ മാനുഷർ അങ്ങനെയാണല്ലോ; ഒരു കാര്യത്തിന്റെ
സാങ്കേതിക വശം അറിഞ്ഞാൽ പിന്നെ നമ്മൾ പറയും, "ഇത്രേയുള്ളൂ"....
കയ്യിലുള്ള ഒന്നിനെപ്പറ്റിയും വില കൽപ്പിക്കാത്ത വരാണ് നമ്മൾ.
അത് മറ്റുള്ളവരുടെ കയ്യിൽ കാണുമ്പോൾ മോഹിക്കുകയും ചെയ്യും.

അങ്ങനെ ഒരു വിധത്തിൽ ഈ പസ്സിലിന്റെ 7 സ്റ്റെപ്പുകളും പഠിച്ചെടുത്തു.
കാര്യം നമ്മൾ പറയും പോലെ അത്ര ലളിതമല്ലാട്ടോ. എല്ലാ സ്റ്റെപ്പുകളും
ഓർമ്മിച്ചു വയ്ക്കുവാനും അത് വേണ്ട വിധേന ചെയ്യുവാനും ഒരു
മനസ്സാന്നിദ്ധ്യം  തീർച്ചയായും വേണം. ആദ്യത്തെ ദിവസം പൂർണ്ണമായി
റുബിക്സ് ക്യൂബ് Solve ചെയ്ത രാത്രിയിൽ സന്തോഷത്തിന് അതിരില്ലായിരുന്നു.
ക്യൂബിന്റെ തിരിക്കൽ മറിക്കൽ പ്രക്രിയകൾ ഉറക്കത്തിൽ പല തവണ
മനസ്സിൽ മിന്നിമാഞ്ഞു !

F R T Ri Ti Fi
R T Ri T R TT Ri
Ri F Ri BB R Fi Ri BB RR
LL Ti Bi Fi LL B F Ti LL ......

എല്ലാം മനസ്സിൽ പല തവണ, പെരുക്ക് പട്ടിക പഠിക്കും പോലെ ഉരുവിട്ടു.
പക്ഷേ ഉണർന്നപ്പോൾ പലതും മറന്നു പൊയി...

റുബിക്സ് ക്യൂബും ജീവിതവും :


ശരിക്കും നമ്മുടെ ജീവിതം റുബിക്സ് ക്യുബ്  പോലെയാണ്.
ജീവിതത്തിന്റെ ഭാഗങ്ങളായി കുടുംബവും, ജോലിയും, സുഹൃത്തുക്കളും,
സ്വപ്നങ്ങളും, ഇഷ്ട്ടങ്ങളും, പ്രശ്നങ്ങളും ഒക്കെയാണ് ഓരോ
ചതുരത്തിലെയും നിറങ്ങൾ. ജീവിതമാകുന്ന റുബിക്സ് ക്യുബിനെ നമ്മൾ
തിരിക്കുകയും മറിക്കുകയും ചെയ്യുകയാണ് ഓരോ ദിവസവും.
ചിലർ ക്യുബിന്റെ ചില വശങ്ങൾ മാത്രം ശരിയാക്കാൻ ശ്രമിക്കുന്നു.
അപ്പോൾ മറ്റു വശങ്ങൾ അലങ്കോല മായിട്ടുണ്ടാവും, ഒരിക്കലും
ശരിയാക്കാൻ കഴിയാത്തവണ്ണം. പക്ഷേ അവർ ശരിയായ
വശം മാത്രം മുന്നിൽ പിടിച്ചു ക്യൂബിനെ നോക്കിക്കാണുന്നു.



മറ്റു ചിലരാകട്ടെ എവിടെയോ ആരോ ചിലർ കുറിച്ചിട്ട Algorithm
മനസ്സിൽ വച്ച് ക്യൂബിന്റെ എല്ലാ വശങ്ങളിലെയും നിറങ്ങളെ
ഒത്തിണക്കി ജീവിതം തള്ളി നീക്കുന്നു. അവർക്ക് ഈ
നിറങ്ങളെല്ലാം സന്തുലിതമായി പോകണം എന്നാഗ്രഹിക്കുന്നവരായിരിക്കും.
ഒടുവിൽ എപ്പോഴോ തിരിക്കലുകൾക്കും മറിക്ക ലുകൽക്കുമപ്പുറം
എല്ലാ വശങ്ങളും ശരിയായ നിറം ചാർത്തി വിജയത്തിലെത്തുന്നു.
പക്ഷേ അവരെപ്പോലെയാകാൻ ജീവിതത്തിനൊരു Algorithm
ആരും എവിടെയും എഴുതി വച്ചിട്ടില്ല എന്ന് മാത്രം.

 

ഇനി മറ്റൊരു കൂട്ടർ കൂടിയുണ്ട്. ആദ്യമായി റുബിക്സ് ക്യൂബ് കയ്യിൽ കിട്ടിയ
കുട്ടിയെപ്പോലെ, ഏതു നിറമാണ് എവിടേയ്ക്കാണ് നീക്കേണ്ടത് എന്നറിയാതെ
ജീവിതത്തിന്റെ പ്രതീക്ഷകൾ ഇല്ലാതെ ചിന്തിച്ചിരിക്കുന്നവർ.
ഒടുവിലവർ തിരിച്ചറിയുന്നു;
ഒരിക്കലും ഒത്തുചേരാത്ത നിറങ്ങൾ ചാർത്തിയ
54 ചതുരങ്ങൾ പോലെയാണീ ജീവിതവുമെന്ന് ...


 

February 22, 2013

ട്രെയിന്‍ ടിക്കറ്റ്‌




കാലം ചൂളം വിളിച്ചു കുതിച്ചു പായുകയാണ്.
ഡിജിറ്റല്‍, കംപ്യൂട്ടറയിസെഡ്‌, ഓണ്‍ലൈന്‍ എന്നിങ്ങനെയുള്ള
വാക്കുകളിലൂടെ, കാല വേഗത്തിനൊപ്പം മനുഷ്യനും
യാത്രയിലാണ്.
മേല്‍പറഞ്ഞ യുഗങ്ങള്‍ക്കു  മുന്‍പേ, സായിപ്പിന്‍റെ ഭരണകാലത്ത്
തുടങ്ങിയ, റെയില്‍വേയും ട്രെയിന്‍യാത്രയും  നമുക്ക്
പരിചിതമാണ്. അത്തരം യാത്രകളുടെ ഗ്രീന്‍ കാര്‍ഡായ
ട്രെയിന്‍ ടിക്കെറ്റിനെക്കുറിച്ചാണ് ഈ ബ്ലൊഗ്.
ടിക്കറ്റ്‌ എന്ന് പറയുമ്പോള്‍ ഇന്ന് നമുക്ക് സ്റ്റേഷനില്‍ നിന്നും
പ്രിന്‍ററില്‍  ലഭിക്കുന്ന ടിക്കറ്റ്‌ അല്ല കേട്ടോ !

കട്ടിയുള്ള മഞ്ഞ ചട്ടയില്‍ മുന്‍‌കൂര്‍ പഞ്ച് ചെയ്തു വച്ച
ആ പഴയകാല ട്രെയിന്‍ ടിക്കറ്റ്‌.



ഒരുപക്ഷേ ഇന്നും അപൂര്‍വ്വം ചിലയിടങ്ങളില്‍ ഇത്തരം
ടിക്കെറ്റുകള്‍ കിട്ടിയെക്കാം. ഏകദേശം രണ്ടു മാസം
മുന്‍പ് വരെ, എനിക്ക് ഏറ്റവും അടുത്തുള്ള
ഒല്ലൂര്‍ റെയില്‍വെ  സ്റ്റേ ഷനില്‍(തൃശൂര്‍ ജില്ല) നിന്നും
ഈ ടിക്കെറ്റുകള്‍ ആണ് തന്നിരുന്നത്.
നീണ്ട 10 വര്‍ഷക്കാലം  "ഒല്ലൂര്‍ ടു എറണാകുളം"
ട്രെയിന്‍ യാത്ര ജീവിതത്തിന്‍റെ ഒരു ഭാഗമായിരുന്നു,
ദിനവും ഇല്ലെങ്കിലും വാരാന്ത്യത്തിലുള്ള ഈ യാത്രയില്‍
എന്നെ കാത്തിരുന്നത് ഈ പഴയ ടിക്കെറ്റുകള്‍ ആയിരുന്നു.

 


10  രൂപയ്ക്ക് എറണാകുളം വരെ യാത്ര ചെയ്യാം എന്നു
പറയുമ്പോള്‍ ഇതാണ് ഏറ്റവും ലാഭകരമായ യാത്ര
എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലൊ.

അന്നത്തെ യാത്രയ്ക്കൊടുവില്‍ എന്തു കൊണ്ടോ
ടിക്കെറ്റുകള്‍ വലിച്ചെറിയാന്‍ തോന്നിയിരുന്നില്ല.
വെറുതെ അത് സൂക്ഷിച്ചു വയ്ക്കാന്‍ തുടങ്ങിയപ്പോള്‍
പിന്നീട് അതൊരു ശീലമായി.  അറിയാമായിരുന്നു,
ഒട്ടും വൈകാതെ തന്നെ ഇവ കമ്പ്യൂട്ടര്‍ ടിക്കെറ്റുകള്‍ക്ക്
വഴിമാറിക്കൊടുക്കുമെന്ന്. അതുകൊണ്ടു തന്നെ
ഒരിഷ്ട്ടത്തോടെ പാസഞ്ചറിലുള്ള ആ ട്രെയിന്‍
യാത്രകളുടെ ഓര്‍മ്മയ്ക്കായ് അവയെല്ലാം
സൂക്ഷിച്ചു വച്ചു!


തൃശൂര്‍ ഏറണാകുളം ട്രെയിന്‍ യാത്ര എന്ന് കേള്‍ക്കുമ്പോള്‍
തന്നെ ഇത് വായിക്കുന്ന പല കൂട്ടുകാര്‍ക്കും
എന്നെപ്പോലെ ഒത്തിരി ഓര്‍മ്മകള്‍ മനസ്സിലേക്ക്
ചൂളം വിളിചെത്തും.


ട്രെയിന്‍ യാത്രയിലെ  സൗഹൃദങ്ങള്‍, പ്രണയങ്ങള്‍,
നിശ്ശബ്ദമായ വേളകളിലെ ചിന്തകള്‍... അങ്ങനെ പലതും...

അന്നത്തെ  ചില സൗഹൃദങ്ങള്‍ "പുഷ് പുള്‍" ചെയ്ത്
ഇന്നും നീങ്ങുന്നു, ചില പ്രണയങ്ങള്‍ ജീവിതത്തിലേക്കും
ചിലത് വിരഹത്തിലെക്കും പച്ചക്കൊടികള്‍ വീശി,
രാത്രിയാത്രയിലെ ചിന്തകള്‍ അക്ഷരങ്ങളായ്‌
പിന്നീടവ കവിതകളായ്.... 
ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത് പിടിച്ച ഓര്‍മ്മകള്‍
ഇന്ന്  തമാശകളായ് :)


അങ്ങനെ ഒരുപാട്  അനുഭവങ്ങളുടെയും
വഴിയോര കാഴ്ചകളുടെയും ലോകത്തേക്ക്
എന്നെയെത്തിച്ച  ഈ ട്രെയിന്‍ ടിക്കെറ്റുകള്‍
ചവറ്റു കൊട്ടയില്‍ വലിച്ചെറിയാന്‍ തൊന്നുന്നില്ല.
ചുമ്മാ അതിവിടെ ഇരിക്കട്ടെ അല്ലേ?

ടിക്കെറ്റുകള്‍ സൂക്ഷിച്ചു വയ്ക്കാന്‍ നിങ്ങളില്‍
മറന്നു പോയവരുണ്ടോ?
സാരമില്ല; ഇന്നലത്തെ യാത്രയിലെ ഓര്‍മ്മകള്‍
മുന്നോട്ടുള്ള ജീവിത യാത്രക്കുള്ള  ടിക്കെറ്റുകളായ്
നിങ്ങളുടെ കൂടെത്തന്നെയുണ്ടാവട്ടെ.

February 07, 2013

ബാവുല്‍


ബാവുല്‍ എന്നത് ബംഗാളിലെ ഒരു സംസ്കൃതിയും ഒരു സംഗീതശാഖയുമാണ്‌.
ഇന്ത്യയില്‍ നിന്നും ലോക പ്രശസ്തമായ ബാവുല്‍ സംഗീതത്തെ കുറിച്ചും,
അതെനിക്ക് പരിചയപ്പെടുത്തിയ ഒരു പുസ്തകത്തെപ്പറ്റിയുമാണ് ഈ ബ്ലോഗ്‌.

ഗ്രാമീണ ഇന്ത്യയിലെ നാടോടി ഗായകരായ
ബാവുലുകളോടൊപ്പം ഒരു ദേശാടനം...


വിശാലമായൊരു വായനാ ശീലമൊന്നും എനിക്കില്ലെങ്കിലും
ഞാന്‍ അത്യാവശ്യം വല്ലപ്പോഴും വായിച്ചിരുന്നു; കുറച്ചുകാലം മുന്‍പ് വരെ.
മടി പിടിച്ച് ആ നല്ല ശീലം ഞാനായിട്ട് നഷ്ട്ടപ്പെടുത്തിക്കൊണ്ടിരുന്ന കാലത്താണ്
കോട്ടയത്ത്‌ നിന്നും എന്നെ കാണാന്‍ വന്നൊരു സുഹൃത്ത്‌ (അനൂപ്‌ എബ്രഹാം)
ഈ പുസ്തകം സമ്മാനിച്ചത്‌.


"ബാവുല്‍ - ജീവിതവും സംഗീതവും "
(BAUL: THE HONEY GATHERERS)
പ്രസിദ്ധീകരണം : മാതൃഭൂമി ബുക്ക്സ് (2012 October)



എഴുത്തുകാരിയെപ്പറ്റി  : 


ഷില്ലോങ്ങില്‍ ജനിച്ച മിലു സെന്‍ എന്ന വിവര്‍ത്തകയും സംഗീതജ്ഞയുമാണ്
ഈ പുസ്തകം എഴുതിയിരിക്കുന്നത്. പബന്‍ ദാസ് ബാവുലിനൊപ്പം പരിപാടികള്‍
അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ സംഘത്തെ ലോകമെങ്ങും
നയിക്കുകയും ചെയ്യുന്നു. 1969 മുതല്‍ ഇന്ത്യയിലും ഫ്രാന്‍സിലുമായി ജീവിതം.


ബാവുലുകള്‍ :
ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് കാല്‍നടയായി അലഞ്ഞു നടക്കുന്ന
നാടോടി ഗായകരാണ് ബാവുലുകള്‍. മേളകളിലേക്കും ഉത്സവങ്ങളിലേക്കും
അവര്‍ ചേക്കേറുന്നു. "വാതുല" എന്ന വാക്കില്‍ നിന്നാണ് "ബാവുല്‍"
എന്ന വാക്ക് രൂപം കൊണ്ടത്‌. കാറ്റിന് അധീനപ്പെട്ടവര്‍ എന്നാണിതിനര്‍ത്ഥം.
കാറ്റിനൊപ്പം അലയുന്നവര്‍; ബാവുലുകളുടെ സഞ്ചാരഗതികളുടെ
സ്വഭാവത്തെ അത് സൂചിപ്പിക്കുന്നു. വൈഷ്ണവരും സൂഫികളും
ഇടകലര്‍ന്നുള്ള ഈ നാടോടി ഗണത്തിന്റെ ഗാനങ്ങള്‍ ആഴത്തില്‍
സ്പര്‍ശിക്കുന്നവയാണ്, വരികള്‍ ഹൃദയത്തെ നീറ്റുന്നവയുമാണ്;

നിഗൂഡ വശ്യതയുള്ള പാട്ടുകള്‍.

നീണ്ട് അയഞ്ഞ പല വര്‍ണ്ണങ്ങളിലുള്ള നീളന്‍ കുപ്പായങ്ങളാണ്
ബാവുലുകള്‍ ധരിക്കുന്നത്. "അല്‍ഖല്ല" എന്നാണതിന്റെ പേര്.


 
കൈ കൊണ്ട് തടിയിലും കളിമണ്ണിലും നിര്‍മ്മിച്ച, ലളിതമായ സംഗീത
ഉപകരണങ്ങളാണ് അവര്‍ ഉപയോഗിക്കുന്നത്. തങ്ങളുടെ
വിഭ്രാന്തമായ താളങ്ങള്‍ അവരതില്‍ രൂപപ്പെടുത്തുന്നു.
പ്രകൃതിയുടെയും കാമനകളുടെയും വിരുദ്ധാവസ്ഥകള്‍
ആ പാട്ടുകളില്‍ നിറയുന്നു.

THE HONEY GATHERERS
ബാവുല്‍ സംഗീതമഴ തേടിയലഞ്ഞ്...
ബാവുലുകളുടെ കഥ പറയുന്നതോടൊപ്പം ഗ്രന്ഥകര്‍ത്താവായ മിലു സെന്നിന്റെ
ജീവിതവും ഈ താളുകളില്‍ നിറയുന്നു.
കോല്‍ക്കത്ത ജയിലില്‍ ഒരു രാത്രിയില്‍ ബാവുല്‍ സംഗീതത്തിന്റെ
നേര്‍ത്ത ഭാവമാധുരി മിലുവിനെ തേടിയെത്തി. ജയില്‍ രാത്രികളില്‍ അവര്‍
ആ സംഗീതത്തിനായി പിന്നെയും പിന്നെയും കാതോര്‍ത്തു.
പിന്നീട് പാരീസില്‍ വച്ച് അസാധാരണമായൊരു  കുടുംബ ജീവിതത്തിനിടയില്‍
ബാവുലുകള്‍ അവരുടെ ജീവിതത്തിലേക്ക് അലഞ്ഞെത്തി.
ബാവുല്‍ ജീവിത്തത്തിന്റെയും സംഗീതത്തിന്റെയും അന്വേഷണ വഴികളിലൂടെ
അവര്‍ അലഞ്ഞു തുടങ്ങി. ഈ അലച്ചില്‍ ബാവുല്‍ സംഗീതമധു
തേടിയുള്ളതായിരുന്നു.



ബാവുല്‍ സംഗീതത്തിന്റെയും ജീവിതത്തിന്റെയും ഇതുവരെ എഴുതപ്പെടാത്ത
ഒരദ്ധ്യായമാണ് എനിക്ക് മുന്‍പില്‍ ഈ പുസ്തകം തുറന്നു തന്നത്. ഒരു
സംസ്ക്കാരത്തിന്റെ തന്നെ ഭാഗമായ ഈ സംഗീതത്തെക്കുറിച്ച് കൂടുതല്‍
അന്വേഷിച്ചപ്പോഴാണ് അതിന്റെ പ്രചാരത്തെക്കുറിച്ച് അറിയാനായത്.
അലഞ്ഞ് നടക്കുന്ന ബാവുലുകള്‍ ഒരേ സമയം നാടോടി ഗായകരും
അര്‍ദ്ധ സന്ന്യാസികളുമാണ്, സെന്‍ ബുദ്ധിസത്തിന്റെ അലയടികളും
ഇവരില്‍ പ്രകടമത്രേ! ഈ അന്വേഷണത്തിന്റെ കണ്ടെത്തലായിരുന്നു
രവീന്ദ്രനാഥ ടാഗോറും ബാവുല്‍ സംഗീതവും തമ്മിലുള്ള ഗാഡമായ
ബന്ധം. ബാവുല്‍ സംഗീതത്തിന്റെ ഒരു വക്താവായിരുന്നു ടാഗോര്‍.
വെറുമൊരു നാടോടി സംഗീതത്തില്‍ നിന്നും രവീന്ദ്ര സംഗീതമായി
അത് പരിണമിച്ചപ്പോള്‍ ബാവുല്‍ സംഗീതത്തിന് പുതിയൊരു
തലം കൈവന്നു; അവ കൂടുതല്‍ സ്വീകാര്യമായി. കല്‍ക്കത്തയിലെ
പ്രസിദ്ധമായ ശാന്തിനികേതന്‍ അതിന് വേദിയൊരുക്കുകയും
ചെയ്തു. ബാവുല്‍ മേളകള്‍ രാജ്യത്തിനകത്തും പുറത്തും നടന്നു വരുന്നു.
ഇതുവരേയും ബാവുല്‍ പാട്ടുകള്‍ കേട്ടിട്ടില്ലെങ്കില്‍ നിങ്ങളും കേട്ടു നോക്കൂ,
നെറ്റില്‍ നിന്നും പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടും.


വിസ്മയാവഹമായ ഗദ്യത്തില്‍ രചിക്കപ്പെട്ട ഈ പുസ്തകം ബാവുലുകളുടെ
പ്രാചീന ജീവിതത്തിന്റെ നിഗൂഡലോകത്തേക്ക്  നോക്കാനുള്ള ഒരു
താക്കോല്‍ പഴുതാണ്. THE HONEY GATHERERS ന്
മലയാള പരിഭാഷ നല്‍കിയ മാതൃഭൂമി ബുക്സിന് ഒത്തിരി നന്ദിയുണ്ട്.
ഒപ്പം, ചെറിയൊരു ഇടവേളക്ക് ശേഷം അക്ഷരമധു തേടിയുള്ള എന്റെ
യാത്രകള്‍ക്ക് ആക്കം കൂട്ടിയ ഈ പുസ്തകം എനിക്ക് സമ്മാനിച്ച അനൂപിനും.
അതെ, പുസ്തകത്താളുകളിലൂടെ അക്ഷരങ്ങള്‍ക്കൊപ്പം അലഞ്ഞ്
നടക്കുമ്പോള്‍ നമ്മുടെ മനസ്സും അറിയാതെ ഒരു നാടോടിയെപ്പോലെയാകുന്നു...

January 30, 2013

ബിനാലെ 2013



ഇന്ത്യയുടെ ആദ്യത്തെ ബിനാലെ കൊച്ചിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്.
കാലത്തിന്റെ കലണ്ടറില്‍ 12/12/12 എന്ന് ഒട്ടിച്ചുവച്ച ദിവസം, ഇന്ത്യയില്‍ 
ആദ്യമായി നടക്കുന്ന "കൊച്ചി മുസ്സരിസ് ബിനാലെ"ക്ക് തിരിതെളിഞ്ഞു.
മൂന്നു മാസം നീണ്ടു നില്‍ക്കുന്ന കലയുടെ രാപ്പകലുകള്‍ക്ക്  സാക്ഷ്യം വഹിക്കാന്‍
കിട്ടിയ അപൂര്‍വ്വ അവസരം !


ഇന്നലെ ഞാനും പോയി, ഈ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ബിനാലെ കാണാന്‍.
എറണാകുളത്തെ ഫോര്‍ട്ട്‌ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ആണ്
ആധുനിക കലയുടെ ഈ പ്രദര്‍ശനം നടക്കുന്നത്. അതിരുകളില്ലാത്ത കലയുടെ
വിശാലമായ ക്യാന്‍വാസില്‍ വേറിട്ട ഒരനുഭവമാണ് പ്രേക്ഷകനെ ഇവിടെ
കാത്തിരിക്കുന്നത്.


എന്താണ് ബിനാലെ?
ഷോ, എക്സിബിഷന്‍, ഫെയര്‍ എന്നൊക്കെ പറയും പോലെ ഒരു വാക്കാണ്‌ ബിനാലെ.
രണ്ടു വര്‍ഷം കൂടുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് നടത്തി വരുന്ന
ഈ ബിനാലെകളില്‍ ലോകോത്തര നിലവാരത്തിലുള്ള കലാ സൃഷ്ട്ടികള്‍
പ്രദര്‍ശിപ്പിക്കപ്പെടുന്നു. (ട്രിനാലെ മൂന്ന് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നടത്തപ്പെടുന്നത് )
ബിനാലേക്ക് വേദിയാകുന്ന രാജ്യത്തെ കലാകാരന്മാരും
മറ്റ് വിദേശ രാജ്യങ്ങളിലെ കലാകാരന്മാരും സമ്മേളിക്കുന്ന ഈ വേദികളില്‍
പെയിന്റിങ്ങും ഇന്‍സ്റ്റലേഷനും ചിത്രങ്ങളും ശില്‍പ്പങ്ങളും എല്ലാം വിവിധ
മാധ്യമങ്ങളിലൂടെ പുതിയ ഭാവങ്ങളില്‍ അണിയിച്ചൊരുക്കുന്നു.
ഇതിനോടനുബന്ധിച്ച് കലാ വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള ചര്‍ച്ചകളും
പഠന ശിബിരങ്ങളും സെമിനാറുകളും ഉണ്ടാകും.

ആദ്യത്തെ ഇന്ത്യന്‍ ബിനാലെ !

1895 ല്‍ ആരംഭിച്ച ഈ ബിനാലെ യൂറോപ്യന്‍ അമേരിക്കന്‍ ഏഷ്യന്‍
രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ആദ്യമായാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്,
അതും നമ്മുടെ സ്വന്തം കേരളത്തില്‍, മ്മടെ കൊച്ചിയില്‍...
അങ്ങനെ ഇത്തവണ അത് "കൊച്ചി മുസ്സരിസ് ബിനാലെ" ആയി.
(മുസ്സരിസ് എന്നത് പ്രാചീന കൊച്ചിയില്‍ നില നിന്നിരുന്ന ഒരു സംസ്കൃതിയാണ്)

 
കൊച്ചി ബിനാലെയില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ ഇവിടെ പോസ്റ്റുന്നു;
അറിയാവുന്ന കൊച്ചു കൊച്ചു കാര്യങ്ങളും...


ബോസ് കൃഷ്ണമാചാരിയാണ് ഇന്ത്യന്‍ ബിനാലെയുടെ സൂത്രധാരന്‍.
ഫോര്‍ട്ട്‌ കൊച്ചിയിലെ Aspin Wall, David Hall, Pepper House, Durbar Hall,
Parade Ground, Fort Kochi Beach, Kaashi Art Gallery,
Jew Town Road Godown എന്നിവിടങ്ങളില്‍ നടക്കുന്ന ബിനാലെയുടെ
പ്രധാന വേദി Aspin Wall ആണ്.


വേദിയ്ക്കുള്ളില്‍ കടന്നാല്‍ പിന്നെ നോക്കുന്നിടം എല്ലാം കലാ സൃഷ്ട്ടികളാണ്.
ക്യാന്‍വാസും മരവും പ്രിന്റിംഗ് പേപ്പറും മാത്രമല്ല വെറുതെ കിടക്കുന്ന ചുവരുകളും
ദ്രവിച്ചുപോയ ഓട്ടോ റിക്ഷയും ഒടിഞ്ഞു വീണ മരത്തിന്റെ ശിഖരങ്ങളും  ഇവിടെ
കലാകാരന് പുതിയ മാധ്യമമാകുന്നു.

  
 
 

 



സൗണ്ട് ഇന്‍സ്റ്റലേഷനും ഗ്രാഫിക്സും ഒക്കെ വേറിട്ട കലാ-സംസ്കൃതിയുടെ
പുതിയ വാതായനങ്ങള്‍ തുറന്നു തരാന്‍ കെല്‍പ്പുള്ളവയാണ്.

 
 

എന്നാല്‍ ചില സൃഷ്ട്ടികള്‍ കണ്ടാല്‍ വെറും നേരം പോക്കായി മാത്രമേ
തോന്നുകയുള്ളൂ.

 
 

ബിനാലെയോട്  അനുബന്ധിച്ച് പഠന ശിബിരങ്ങളും സെമിനാറുകളും
നടക്കുന്നതിനു പുറമേ വിവിധ കലാ പ്രകടനങ്ങളും മത്സരങ്ങളും
നടക്കുന്നുണ്ട്.

 
 
ഇവിടെ എന്നെ കൂടുതല്‍ ആകര്‍ഷിച്ച കാര്യം കലാഖ്യാനത്തിന്റെ ലാളിത്യമാണ്.
പല സൃഷ്ട്ടികളും, നമ്മള്‍ ചിന്തിക്കാതെ പോകുന്ന, അല്ലെങ്കില്‍ നിസ്സാരമായി
കാണുന്ന മാധ്യമങ്ങള്‍ ഉപയോഗിച്ച് വളരെ നല്ല രീതിയില്‍ നമ്മളോട്
സംവദിക്കുന്നു...

 
 

കലാ രൂപത്തിന്റെയും പ്രേക്ഷകന്റെയും ഇടയില്‍
ആര്‍ദ്രമായൊരു സ്നേഹത്തിന്റെ വിരലടയാളം പതിപ്പിച്ച് പോകുന്നത്,
ദേശാന്തരങ്ങള്‍ കടന്നു വന്നൊരു കലാകാരനാണെന്നറിയുമ്പോള്‍
നാം മനസ്സിലുറപ്പിക്കുന്നു;
കല എന്നത് ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമാണെന്ന്.
അത് സംസാരിക്കുന്ന ഭാഷ, പച്ചയായ മനുഷ്യന്റെ  ഭാഷയാണെന്ന്...


ഈ ബിനാലെ കാഴ്ചകള്‍ ഇവിടെ തീരുന്നില്ല, ചിത്രത്തില്‍ ഒതുക്കാനാവാത്ത
ക്ലിക്കുകള്‍ക്കപ്പുറം മനസ്സിനോട് സംവദിക്കുന്ന ഇന്‍സ്റ്റലെഷനുകളും മറ്റും
ഇനിയുമുണ്ട്. 13/03/2013 വരെ ഈ ബിനാലെ ഇവിടെയുണ്ടാകും.
താല്‍പ്പര്യമുള്ളവര്‍ ഈ അവസരം നഷ്ട്ടപ്പെടുത്തരുത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക
http://kochimuzirisbiennale.org

ബിനാലെയുടെ ഒരു തീം സൊങ്ങ് കാണണമെങ്കില്‍ ഇതാ...
https://www.youtube.com/watch?feature=player_embedded&v=BzioGj2c70I



എന്‍റെ സുഹൃത്തും സഹ പാഠ ി യുമായ
ഹാപി ജോസ് (Woodpecker Studio, Kochi) ആണ് ഇതിന്‍റെ സംഗീതം
 മിക്സ് ചെയ്തത്  എന്ന് പറയുന്നതില്‍ അതിയായ സന്തോഷമുണ്ട്.