July 06, 2012

പ്രേമലേഖനം



 
ജീവിതം യൌവ്വന തീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന
ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത്
എങ്ങനെ വിനിയോഗിക്കുന്നു ? ഞാനാണെങ്കില്‍.....
എന്റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും
സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്. സാറാമ്മയോ ?
ഗാഡമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ
അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്,

സാറാമ്മയുടെ
കേശവന്‍ നായര്‍.

---------------------------------------------------------------------------------------
ഈ പ്രേമലേഖനം ഞാന്‍ എഴുതിയതല്ല എന്ന് എല്ലാ മലയാളികള്‍ക്കും
അറിയാം. ബേപ്പൂരിന്റെ സുല്‍ത്താനായ ബഷീറിനെ സ്നേഹിക്കുന്ന
അക്ഷര സ്നേഹികള്‍ക്ക് ഒരുപക്ഷെ ഈ പ്രേമലേഖനം കാണാപാഠമായിരിക്കും.
കാരണം , കേശവന്‍ നായര്‍ സാറാമ്മയ്ക്ക് നല്‍കിയ അന്നത്തെ പ്രേമലേഖനം
അത്രമേല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.


പുസ്തക രൂപത്തില്‍ അച്ചടിച്ച്‌ വന്ന, ശ്രീ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ
ആദ്യ നോവലാണ്‌ "പ്രേമലേഖനം".
1942-ല്‍ തിരുവനന്തപുരം സെന്‍‌ട്രല്‍ ജയിലില്‍ വച്ച്
ബഷീര്‍ എഴുതിയ നോവല്‍. രാജ്യദ്രോഹക്കുറ്റത്തിന് രണ്ടര കൊല്ലം
കഠിനതടവ് അനുഭവിക്കുകയായിരുന്നു അന്ന് ബഷീര്‍.
തടവുപുള്ളികള്‍ക്ക് കഥകള്‍ വായിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോള്‍
അവര്‍ക്കു വേണ്ടി എഴുതിയതാണത്രേ ഇത്. 1943-ല്‍ പ്രസിദ്ധപ്പെടുത്തി.
നിര്‍ദോഷമായ ഫലിതം തുളുമ്പുന്ന ഈ ചെറുകൃതി 1944-ല്‍ തിരുവതാംകൂര്‍
രാജ്യത്തു നിരോധിക്കുയും കണ്ടുകെട്ടുകയും ചെയ്‌തു. "പ്രേമലേഖനം" എന്നാണ്
കൃതിയുടെ പേര് എങ്കിലും കുറിക്കു കൊള്ളുന്ന വിമര്‍ശനങ്ങളിലൂടെ അന്നത്തെ
കാലത്തിന്റെ സാമൂഹ്യ ചുറ്റുപാടുകളെ ലോകത്തിനു കാട്ടികൊടുക്കാന്‍
ബഷീര്‍ ശ്രമിച്ചിട്ടുണ്ട്. സ്ത്രീധനം എന്ന മഹാ വിപത്തിനെപ്പറ്റി അദ്ദേഹം
വളരെ നിശിതമായി പരിഹസിക്കുന്നു. കാലത്തിനു അതീതമാണ്
എഴുത്തുകാരന്റെ ഭാവന എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്  ഈ നോവല്‍.


ഇനി ഈ ബ്ലോഗ്‌ എഴുതാനുണ്ടായ കാരണത്തെപ്പറ്റി പറയാം. എറണാകുളത്ത്
പ്രവര്‍ത്തിക്കുന്ന "എ സെന്റര്‍ ഫോര്‍ തിയേറ്റര്‍"(ACT)  എന്ന സംഘടന,
ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി, ഇന്നലെ ടൌണ്‍ ഹാളില്‍
പ്രേമലേഖനം നോവലിന് ദ്രിശ്യാവിഷ്ക്കാരം നല്‍കി അവതരിപ്പിച്ചത് കാണാനുള്ള
ഭാഗ്യമുണ്ടായി, എനിക്കും  എന്റെ സാറാമ്മയ്ക്കും.



പ്രശസ്ത സംവിധായകന്‍ ശ്രീ സൂര്യ കൃഷ്ണമൂര്‍ത്തി
സംവിധാനം ചെയ്ത ഈ നാടകം രംഗത്ത് അവതരിപ്പിച്ചത് ശ്രീ അമല്‍ രാജും
ശ്രീമതി ലക്ഷ്മി അമല്‍ രാജുമായിരുന്നു. വളരെ പ്രതീക്ഷയോടെ, ബഷീറിന്റെ
കേശവന്‍ നായരെയും സാറാമ്മയെയും കാണാനെത്തിയ എന്നെ ഒരിക്കലും
അവര്‍ നിരാശപ്പെടുത്തിയില്ല. അത്ര നല്ല പ്രകടനമായിരുന്നു രണ്ടുപേരും.






സാധാരണ കാണാറുള്ള നാടകങ്ങളുടെ രീതിയെ അല്ലായിരുന്നു അവിടെ.
കര്‍ട്ടന്‍ ഇട്ട സ്റ്റേജിനു പകരം ഹാളിന്റെ നടുവിലായി ചെറിയൊരു ഓപ്പണ്‍ സ്റ്റേജ്.


രംഗപടവും കാതടപ്പിക്കുന്ന പാശ്ചാത്തല സംഗീതവുമില്ല. നോവലിലെ രണ്ടേ രണ്ടു
കഥാപാത്രങ്ങളും അവരുടെ സ്വാഭാവികമായ സംഭാഷണവും നമ്മെ ഒരു മണിക്കൂര്‍
പിടിച്ചിരുത്തും. ഇടയ്ക്കിടെ കാണികളോട് സംവദിക്കുന്ന കേശവന്‍ നായരും
സാറാമ്മയും  സദസ്സിനെ കയ്യിലെടുത്തു. അഞ്ഞൂറിലേറെ വേദികളില്‍
പ്രേമലേഖനത്തിന്റെ മാധുര്യം പകര്‍ന്ന ആ കലാകാരന്റെ അഭിനയ പാടവം
ഒന്നെടുത്തു പറയാതെ വയ്യ!




ആദ്യമായി കേശവന്‍ നായര്‍ സാറാമ്മയ്ക്ക്  പ്രേമലേഖനം കൊടുക്കുന്നത്
മുതല്‍, വെളുപ്പിനുള്ള നാല് മണിയുടെ തീവണ്ടിയില്‍ ഇരുവരും പോകുന്നത് വരെയുള്ള
രംഗങ്ങള്‍ വളരെ സൂക്ഷ്മമായി തന്നെ അവതരിപ്പിക്കപ്പെട്ടു. കേശവന്‍ നായരുടെ
കാലന്‍ കുടയും, ഇരുമ്പ് പെട്ടിയും, ടോര്‍ച്ചും, തുകല്‍ ബാഗും, പായയും എല്ലാം
ചേര്‍ന്ന് വളരെ ലളിതമായൊരു രംഗസജ്ജീ കാരണമാണ് എന്നെ ഏറെ
ആകര്‍ഷിച്ചത്. സാറാമ്മയുടെ പരിഭവങ്ങളും, "നിനച്ചിരിക്കാതെ കിട്ടിയ ജോലിയും" ,
"ആകാശ് മിട്ടായിയും" ഒക്കെ ആരിലും ചിരിയുടെ രസമുകുളങ്ങള്‍ തീര്‍ക്കുന്നു.






 



ഇതൊക്കെ പറയുമ്പോള്‍, ഈ നോവല്‍ വായിച്ചിട്ടില്ലാത്തവര്‍ ഒരുപക്ഷെ
വിചാരിക്കും, ഇപ്പൊ ഞാനിവിടെ ആ കഥ വിവരിക്കും എന്ന്.
സോറി, ബഷീര്‍ എഴുതിയ ആ മഹത്തായ കൃതി നിങ്ങള്‍ തന്നെ വായിക്കണം.
കേശവന്‍ നായരെയും സാറാമ്മയെയും നിങ്ങള്‍ തന്നെ വായിച്ചറിയണം.
സാറാമ്മ കേശവന്‍ നായര്‍ക്കു തിരിച്ചു നല്‍കിയ "പ്രേമലേഖനം" എന്തായിരുന്നു
എന്നും മനസ്സിലാക്കണം. അപ്പോഴേ അതിനൊരു മൊഞ്ചുള്ളൂ.




ബഷീറിന്റെ പ്രേമലേഖനത്തിന്റെ രണ്ടാം ഭാഗം അല്ലെങ്കില്‍ തുടര്‍ച്ച
എന്നപോലെ മറ്റൊരു നാടകവും അവിടെ അരങ്ങേറി. ആദ്യഭാഗത്തില്‍
അഭിനയിച്ചവര്‍ തന്നെ ആ കഥാപാത്രങ്ങളുടെ ശിഷ്ട്ട ജീവിതത്തെ
വരച്ചു കാട്ടുന്ന കഥാഭാവനയും അതീവ ഹൃദ്യമായിരുന്നു. കേശവന്‍ നായരും
സാറാമ്മയും ഇന്നത്തെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതും,
ഇന്നത്തെ സാമൂഹിക പാശ്ചാത്തലത്തില്‍ അവരുടെ ജീവിതം
വരച്ചുകാട്ടുന്ന രീതിയും പുതുമയേറിയതായി തോന്നി.



എന്തായാലും നല്ലൊരു സായാഹ്നം എനിക്കും എന്റെ സാറാമ്മയ്ക്കും
നല്‍കിയ ACT ന്റെ പ്രവര്‍ത്തകരോടും അമല്‍ രാജിനോടും നന്ദി
പറയാതെ വയ്യ. അഭിനയത്തെയും നാടകത്തെയും ഒരു തപസ്യയായി
കരുതുന്ന ഒരു യുവത ഇന്നും നമ്മുടെ നാട്ടില്‍ ഉണ്ടെന്നറിയുന്നതില്‍
വളരെ സന്തോഷം. ഇത്തരം സംരംഭങ്ങള്‍ എന്നും വിജയം കാണട്ടെ എന്ന്
ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു, അവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

ജീവിതം യൌവ്വന തീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന
ഈ അസുലഭ കാലഘട്ടത്തില്‍ ഇതല്ലാതെ ഞാന്‍ മറ്റെന്തു പറയാന്‍ ????
:)

June 27, 2012

വല്ലാര്‍പാടം


കൊച്ചിയിലെ വല്ലാര്‍പാടം എന്ന സ്ഥലം ഇന്ന് കൂടുതല്‍ അറിയപ്പെടുന്നത്
ഈയിടെ വന്ന കണ്ടയിനര്‍ ടെര്‍മിനലിന്റെ പേരിലാണെങ്കിലും,
ചരിത്ര പ്രസിദ്ധമായ ഒരു ദേവാലയം തേടിയാണ് കഴിഞ്ഞ ദിവസം
ഞാനവിടെ എത്തിയത്. 



 വല്ലാര്‍പാടം ബസിലിക്ക പള്ളി ഇന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു
തീര്‍ത്ഥാടന കേന്ദ്രവും നല്ലൊരു ടൂറിസ്റ്റ് കേന്ദ്രവുമാണ്. കൊച്ചിയിലെ മറൈന്‍
ഡ്രൈവിന്റെ സമീപത്തുള്ള ഗോശ്രീ പാലങ്ങള്‍  കടന്നാല്‍ വല്ലാര്‍പാടം എന്ന
സ്ഥലമെത്തി. പണ്ട് ഈ തുരുത്തില്‍ പോകണമെങ്കില്‍ കായല്‍ മാര്‍ഗം മാത്രമായിരുന്നു
ആശ്രയം , പാലം വന്നിട്ട് വിരലില്‍ എന്നാവുന്നത്ര വര്‍ഷങ്ങളെ ആയിട്ടുള്ളൂ.
അന്നും ഇന്നും വല്ലാര്‍പാടത്തമ്മയുടെ കടാക്ഷത്തിനായി ഭക്തരുടെയും
സഞ്ചാരികളുടെയും  തരക്കാണ്.



ചരിത്രഫലകത്തില്‍ നിന്ന് :

വര്‍ഷം AD 1524 : പോര്‍ച്ചുഗീസ് മിഷനറിമാര്‍ വല്ലാര്‍പാടത്ത് പരിശുദ്ധാത്മാവിന്റെ
ദേവാലയം സ്ഥാപിച്ച് കാരുണ്യ മാതാവിന്റെ ചിത്രം പ്രതിഷ്ട്ടിച്ചു.
പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള ഏഷ്യയിലെ ആദ്യത്തെ ദേവാലയമായിരുന്നു
അത്.
വര്‍ഷം 1676 : 1676 ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഈ ദേവാലയം നശിച്ചു പോയി.
മലവെള്ളത്തില്‍ ഒഴുകിപ്പോയ മാതാവിന്റെ ചിത്രം, അന്നത്തെ കൊച്ചി മഹാരാജാവിന്റെ
ദിവാനായിരുന്ന, പാലിയത്ത് രാമന്‍ മേനോന്‍ വീണ്ടെടുത്തു വിശ്വാസികള്‍ക്ക് കൈമാറി.
പുതിയ ദേവാലയം പണിയാനായി ദിവാന്‍ തന്നെ ഭൂമി ദാനം ചെയ്യുകയും ചെയ്തു.
മാതാവിന്റെ അത്ഭുത ചിത്രം വിശ്വാസികള്‍ക്ക് കൈമാറിയ സ്ഥാനത്ത് കൊടിമരം നിര്‍മ്മിച്ചു.
പാലിയത്ത് രാമന്‍ മേനോന്‍ അന്ന്, ദേവാലയത്തിലേക്കായി ഒരു കെടാവിളക്കും നല്‍കി.
[പള്ളിയുടെ അള്‍ത്താരയില്‍ ഇന്നും, ആ കെടാവിളക്ക് മതസൌഹാര്‍ദത്തിന്റെ
പ്രതീകം പോലെ കെടാതെ കത്തുന്നു ]

വര്‍ഷം 1752 : വല്ലാര്‍പാടത്തമ്മയുടെ ദിവ്യശക്തിയുടെ അനുഭവസാക്ഷ്യം പോലെ,
നായര്‍ യുവതിയായിരുന്ന മീനക്ഷിയമ്മയും കുഞ്ഞും ഒരു വഞ്ചിയപകടത്തില്‍ നിന്നും
അത്ഭുതകരമായി രക്ഷപ്പെടുന്നു. മൂന്നു രാപ്പകലുകള്‍ വെള്ളത്തിനടിയില്‍ കഴിഞ്ഞ
അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് മീനാക്ഷിയമ്മയുടെ വല്ലാര്‍പാടത്തമ്മയിലുള്ള
വിശ്വാസം കൊണ്ടാണെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. എന്തായാലും സംഭവശേഷം
പള്ളിവീട്ടില്‍ നായര്‍ കുടുംബത്തിലെ എല്ലാവരും, ഈ ദേവാലയത്തിന്റെ
രക്ഷയ്ക്ക് വേണ്ടി, സ്വയം അടിമകളായി വര്‍ത്തിച്ചുപോന്നു എന്ന് ചരിത്രം പറയുന്നു.
വല്ലാര്‍പാടത്തമ്മയുടെ രക്ഷക്കുവേണ്ടി, സ്വയം അടിമകളായി സമര്‍പ്പിക്കുന്ന
ഒരു ചടങ്ങ് ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്.



വര്‍ഷം 1888 : ലിയോ പാതി മൂന്നാമന്‍ മാര്‍പാപ്പ, വല്ലാര്‍പ്പാടം പള്ളിയുടെ അള്‍ത്താരയെ 
ALTARE PRIVILEGIATUM IN PERPETUUM CONCESSUM എന്ന പ്രത്യേക
പദവിയിലേക്ക് ഉയര്‍ത്തി.

വര്‍ഷം 1951  :  ഭാരത സര്‍ക്കാര്‍ ഈ ദേവാലയത്തെ ഒരു തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.
വര്‍ഷം 2002 : കേരള സര്‍ക്കാര്‍ ഈ ദേവാലയത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചു.
വര്‍ഷം 2004 : ഡിസംബര്‍ ഒന്നിന് , ജോണ്‍ പോള്‍ രണ്ടാമന്‍ ഈ ദേവാലയത്തെ ബസലിക്കയായി ഉയര്‍ത്തി.

ഇതാണ് വല്ലാര്‍പാടം പള്ളിയുടെ ചരിത്രം.


ചരിത്രത്താളിലൂടെ വല്ലാര്‍പ്പാടം കടന്നുപോകുമ്പോള്‍ ഈ ദേവാലയത്തിനുള്ള സ്ഥാനം ചെറുതല്ല.
ഇന്നത്തെ കേരള ജനതയെ വിസ്മയിപ്പിക്കുന്ന കണ്ടയിനര്‍ ടെര്‍മിനലിന്റെ എതിര്‍ വശത്ത് തന്നെയാണ്
ഈ പള്ളി. പഴയ പള്ളിയുടെ വേര് തേടി ചെന്നപ്പോള്‍ എനിക്കീ ഫോട്ടോയും കിട്ടി !


(പഴയ പള്ളിയുടെ ചിത്രം; നെറ്റില്‍ നിന്നെടുത്തത്  )

 (പുതിയ പള്ളിയുടെ ചിത്രം)

പുതിയ പള്ളിമേടയില്‍ ഒത്തിരി രസകരമായ കാഴ്ചകള്‍ ഉണ്ട് പറയാന്‍. "മരിയന്‍ ടവര്‍" എന്ന്
നാമകരണം ചെയ്തിട്ടുള്ള പുതിയ പള്ളിയുടെ മണിമാളിക മുകളിലേക്ക്, സഞ്ചാരികളെ,
വല്ലാര്‍പാടത്തിന്റെ ദൃശ്യ മനോഹാരിതയിലേക്ക് സ്വാഗതം ചെയ്യുന്നു.


10  രൂപയുടെ പാസെടുത്താല്‍ ലിഫ്റ്റ്‌ വഴി മരിയന്‍ ടവറിന്റെ മുകളിലേക്ക് കയറാം.
5 രൂപ കൊടുത്താല്‍ ഗോവണി വഴി കയറാം. ടവറിന്റെ മുകളില്‍ എത്തിയാല്‍
വല്ലാര്‍പാടം ഭാഗം മുഴുവനും, ഗൂഗിള്‍ മാപ് എന്ന കണക്കെ കാണാം. പള്ളിയുടെ മുന്നിലുള്ള
വിശാലമായ ഓവല്‍ ആകൃതിയിലുള്ള മുറ്റം തന്നെയാണ് ഏറ്റവും മനോഹരം.


ആ മുറ്റത്തിന്  ഇരുവശമായി ബൈബിള്‍ പ്രസിദ്ധമായ രംഗങ്ങളുടെ പത്തു ശില്പങ്ങള്‍,
പുല്‍ത്തകിടിയില്‍ നിര്‍മ്മിച്ച ചില്ലു കൂട്ടില്‍ വിശ്രമിക്കുന്നു.


പള്ളിയുടെ അഭിമുഖമായി നിര്‍മ്മിച്ചിരിക്കുന്ന പടവുകള്‍ കയറിയാല്‍,
കുരിശില്‍ ഏറ്റിയ യേശുദേവന്റെ ശില്പവും കാണാം.


ടവറിന്റെ മുകളില്‍ നിന്ന് പിന്‍ വശത്തേക്ക്  നോക്കിയാന്‍ ഇന്ത്യയിലെ തന്നെ നീളമേറിയ
കടല്‍ പാലവും, കണ്ടല്‍ കാടുകളും, പുതുതായി നിര്‍മ്മിക്കുന്ന പള്ളിയും കാണാം.


കാഴ്ച്ചയുടെ വിരുന്നു കഴിഞ്ഞ് ടവറില്‍ നിന്നും ഇറങ്ങിയാല്‍ തിരുമുറ്റത്തും മറ്റുമായി
കുറച്ചു സമയം ചിലവിടാം. അവിടെയുമുണ്ട് ഒരു കൌതുക കാഴ്ച!


 മുറ്റത്ത്‌ അടുക്കി വച്ചിരിക്കുന്നു അസംഖ്യം ഈര്‍ക്കില്‍ ചൂലുകള്‍.
ആഗ്രഹ ഫലപ്രാപ്തിക്കായി ഇവിടെ അനുവര്‍ത്തിച്ചു വരുന്ന ഒരു നേര്‍ച്ചയാണ്‌
"പള്ളിമുറ്റം ചൂലുകൊണ്ട് വൃത്തിയാക്കല്‍" ! മുതിര്‍ന്നവര്‍ ഇത് ഒരു ആചാരമായി
ചെയ്യുമ്പോള്‍, കുട്ടികള്‍ ഇതൊരു കൌതുകമായി രസത്തോടെ,
മുറ്റം മുഴുവന്‍ അടിച്ചു വൃത്തിയാക്കുന്നു.


ദൈവത്തിനു മുന്‍പില്‍ അഹംബോധം വെടിഞ്ഞ്, സ്വയം സമര്‍പ്പിതമാകുന്ന ഒരു
ചടങ്ങായിട്ടായിരിക്കാം ഇത് തുടങ്ങിയത്. ആരാധനാലയങ്ങളില്‍ പോകുന്നത് തന്നെ
ഇതുപോലെയുള്ള നല്ലശീലങ്ങളുടെയും, മൂല്യങ്ങളുടെയും തിരിച്ചറിവ് നേടാനാണല്ലോ.



എങ്ങിനെ ഇവിടെ എത്തിച്ചേരാം?
എറണാകുളത്തെ ഹൈകോര്‍ട്ട്  ജങ്ക്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ്
ഏകദേശം ഒരു കിലോ മീറ്റര്‍ കഴിയുമ്പോള്‍ ഇടത്തോട്ടു തിരിഞ്ഞ്
രണ്ട് ഗോശ്രീ പാലങ്ങള്‍ കടന്നാല്‍, വലതു വശത്തായി
ആകാശം തൊട്ടുനില്‍ക്കുന്ന വെള്ള നിറത്തിലുള്ള പള്ളിയാണ്
വല്ലാര്‍പാടം ബസലിക്ക. 

June 21, 2012

സ്നേഹതീരം

കേരളത്തിലെ സഞ്ചാരികള്‍ക്ക് ബീച് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക
കോവളം, ശംഖുമുഖം, ചെറായി , ഫോര്‍ട്ട്‌ കൊച്ചി എന്നീ ബീച്ചുകളാണ്. എന്നാല്‍
മ്മടെ സ്വന്തം തൃശൂര്‍ക്കാര്‍ക്കുമുണ്ട് നല്ലൊരു സുന്ദരന്‍ ബീച്ച് എന്നറിഞ്ഞത്
ഇക്കഴിഞ്ഞ പൂരത്തിന്റെ ദിവസമായിരുന്നു. തളിക്കുളത്തെ "സ്നേഹതീരം" ബീച്ചാണ്
ഞാന്‍ പറഞ്ഞു വരുന്ന സംഭവം.


അടുത്തിടെ വിവാഹിതനായ സുഹൃത്തിന്റെ കല്യാണ ആല്‍ബത്തിലെ
"ലവ് സീന്‍" പിടിക്കാന്‍ തിരഞ്ഞെടുത്തത് , തൃശ്ശൂരില്‍ നിന്നും ഏകദേശം
30 കിലോമീറ്റര്‍ അകലെയുള്ള സ്നേഹതീരം ബീച്ചാണ്.
എന്നാല്‍ പിന്നെ അവരുടെ കൂടെ ഒരു കമ്പനിക്കു കൂടെ പോയാലോ;
എന്നായി എന്റെയും പ്രദീപിന്റെയും ചിന്ത, കൂടെ ഞങ്ങളുടെ സഹധാര്‍മ്മിണികളും.
 ലവ്  സീനും കാണാം കടലും കാണാം...
അത് കഴിഞ്ഞു പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരവും കാണാം.
ആഹാ, നല്ലൊരു പാക്കേജ് !


അങ്ങനെ രാവിലെ എട്ടു മണിയോടെ തളിക്കുളം വഴി സ്നേഹതീരം ബീച്ചിലെത്തി.
"സ്നേഹതീരം" എന്ന് വളരെ വലിയ അക്ഷരത്തില്‍ എഴുതിയ ഒരു കവാടമാണ്
നമ്മെ ആദ്യം സ്വാഗതം ചെയ്യുന്നത്. കവാടം കടന്നു അകത്തെത്തിയാല്‍
ബീച്ചിലേക്കുള്ള വഴിയായി. വളരെ മനോഹരമായി കല്ലുകള്‍ പാവി
വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു അവിടമെല്ലാം.
കടല്‍ ക്ഷോഭം തടയുന്നതിനായി കെട്ടിയ കരിങ്കല്‍ ബെല്‍ട്ടിന് മുകളിലൂടെ
നടന്നു വേണം കടല്‍തീരമണയാന്‍. രാവിലെയുള്ള കടല്‍ കാറ്റും കൊണ്ട്
കാക്കകളുടെ സല്ലാപങ്ങളും കേട്ട് അവിടെ നടന്നു നീങ്ങുമ്പോള്‍ വേറെ
ഏതോ ലോകത്തെത്തിയ പോലെ.






ഞങ്ങള്‍ എത്തുന്നതിനു മുന്‍പേ തന്നെ വേറെയും നവദമ്പതികള്‍
കല്യാണ ആല്‍ബത്തിന് വേണ്ടി പോസ് ചെയ്തു നില്‍പ്പുണ്ടായിരുന്നു.



പോസുകള്‍ ആരിലും ചിരിയുണര്‍ത്തും, ചെരിഞ്ഞും മറിഞ്ഞും
തല കുത്തിനിന്നുമൊക്കെ ഫോട്ടോഗ്രാഫര്‍ ക്ലിക്കുന്നു.
എന്തിനും തയ്യാറായി നില്‍ക്കുന്ന ആല്‍ബത്തിലെ നായകനും നായികയും.
നടി ഷാള്‍ ഉയര്‍ത്തിപ്പിടിച്ചു  നടന്നു വരുമ്പോള്‍,
കയ്യില്‍ ഗിറ്റാറുമായി പ്രിയ തോഴന്‍ കടല്‍ക്കരയില്‍ കാത്തുനില്‍ക്കുന്നു...
അമ്മോ ഇവന്മാരെയൊക്കെ സമ്മതിക്കണം !



കല്യാണ ആല്‍ബം പിടിക്കാന്‍ വന്നവരെ അവരുടെ വഴിക്ക് വിട്ടിട്ടു
ഞങ്ങള്‍ കടലിലെ ഓളങ്ങളുടെ കൂടെ നടന്നു നീങ്ങി.
മനസ്സിന് ഇണങ്ങിയ ക്ലിക്കുകള്‍ തേടി ഞാന്‍ നടന്നപ്പോള്‍, പ്രദീപ്‌ ഒരു ചിന്തകനായി
കടലിന്റെ ഓളപ്പരപ്പില്‍ മോഹങ്ങളുടെ ചൂണ്ടയിട്ടു നടക്കുന്നുണ്ടായിരുന്നു.


 (ദൈവമേ അവന്‍ ഇതൂ വായിക്കുമോ എന്തോ :) )



ആദ്യമായി കടല്‍ കണ്ടപോലെയായിരുന്നു ഞങ്ങളുടെ സഹധര്‍മ്മിണികള്‍.
മണലില്‍ കടമ്മയെ ചൊടിപ്പിച്ചു അക്ഷരങ്ങള്‍ എഴുതിയും,
തിരമാലകള്‍ വന്നു മായ്ച്ചപ്പോള്‍ പരിഭവിച്ചും, 
കക്കകള്‍ പെറുക്കിയും അവര്‍ അവിടെ ഓടിനടക്കുന്നത് കാണാന്‍ തന്നെ
രസമായിരുന്നു. പലപ്പോഴും തോന്നിയിട്ടുണ്ട്;
നല്ല സുഹൃത്തുക്കളുടെ ഭാര്യമാര്‍ തമ്മിലും നല്ല സൌഹൃദം കാണും.
അവരെ കണ്ടപ്പോള്‍ എനിക്കും മനസ്സില്‍ തോന്നി,
തൃശ്ശൂരിലെ ഈ കടല്‍തീരം ശരിക്കും ഒരു സ്നേഹതീരം തന്നെ !



കടല്‍ എന്നും ഒരു വിസ്മയമാണ്. ഒരിക്കലും കണ്ടു മതിവരാത്ത കാഴ്ച.
കുട്ടികളെയും യുവാക്കളെയും പ്രായമേറിയവരെയും ഒരുപോലെ രസിപ്പിക്കും
ഈ കടല്‍ത്തിരകള്‍. കുളിച്ചും കളിച്ചും ഓടിനടന്നും ചിലര്‍ ആര്‍ത്തുല്ലസിക്കുമ്പോള്‍
മറ്റു ചിലര്‍ക്ക് തീരത്തിന്റെ ഒരുഒഴിഞ്ഞ ഓരത്ത് വിദൂരതയിലേക്ക്
കണ്ണിമ ചിമ്മാതെ നോക്കിയിരിക്കാനാകും തോന്നുക.
പലപ്പോഴും; ഒരു ചരടില്ലാത്ത പട്ടം പോലെ പറന്നു പോകുന്ന ചിന്തകളുമായി
ഇരിക്കുന്ന ഇക്കൂട്ടരെ തീരത്തിന്റെ തിരക്കിലെക്കും ആരവങ്ങളിലേക്കും തിരികെ
കൊണ്ട് വരുന്നത് കപ്പലണ്ടി വില്‍ക്കുന്ന ചെറുക്കന്മാരായിരിക്കും...
അങ്ങനെ ഒത്തിരി കാര്യങ്ങള്‍ പറയാനുണ്ടാകും ഓരോ കടല്‍ തീരത്തിനും...
കണ്ടതും കാണാത്തതുമായ ജീവിത സത്യങ്ങളുടെ
ഒരിക്കലും അടങ്ങാത്ത തിരകള്‍ പോലെ...
--------------------------------------------------------------------------------------------
കേരള ടൂറിസം ടവലപ്മെന്റ് കോര്‍പ്പറെഷന്‍; KTDC യുടെ നടത്തിപ്പിലുള്ള
ഈ സ്ഥലംവളരെ മനോഹരമായാണ് കാത്തുരക്ഷിചിട്ടുള്ളത്. വളരെ വൃത്തിയുള്ളതും,
വരുന്ന സഞ്ചാരികള്‍ക്ക് യധേഷ്ട്ടം കടലിന്റെ സൌന്ദര്യം ആസ്വദിക്കാന്‍
ഉതകുന്ന രീതിയിലാണ് ഇവിടം പരിപാലിക്കുന്നത്.
വാക്ക് വേയും ബെഞ്ചുകളും കരിങ്കല്ലില്‍ എന്നപോലെ തോന്നിക്കുന്ന
കല്‍മണ്ഡപങ്ങളും വളരെ ഭംഗിയുള്ളതും പ്രകൃതിക്ക് ചേര്‍ന്ന
രീതിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.




അടുത്ത് തന്നെ "നാലുകെട്ട്' എന്ന പേരില്‍ ഒരു റെസ്ടോറന്‍ട്ടും ഉണ്ട്.
കൂടാതെ, ഭക്ഷണം വെള്ളം ജൂസ് എന്നിവ  ലഭിക്കുന്ന വേറെ കടകളും ഉണ്ട്.
ചേര്‍ന്നു തന്നെ ചെറിയൊരു പാര്‍ക്കും, പുല്‍ തകിടിയും
കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഉണ്ടവിടെ.
വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനും പ്രാഥമിക ആവശ്യങ്ങള്‍ക്കായി
ടോയിലെറ്റ്‌ സൌകര്യവും ഉണ്ട്.



അപ്പൊ ഇനി അധികം താമസിക്കണ്ട,
കടല്‍ കാണണം എന്ന് തോന്നുമ്പോള്‍ വേഗം വിട്ടോളൂ ഈ സ്നേഹതീരത്തേക്ക്.
മഴയുടെ കാന്‍വാസില്‍ കടല്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവുണ്ടാകും.
കടലില്‍ മഴ പെയ്യുമ്പോള്‍ ആരുടെ മനസ്സിലാണ് കവിത നിറയാതിരിക്കുക?
നിങ്ങള്‍ക്കും കാണണ്ടേ ഈ സ്നേഹത്തിന്റെ അലകളെ?
നമുക്ക് പോകാം മഴത്തുള്ളികള്‍ പെയ്തിറങ്ങുന്ന ഈ സ്നേതീരത്തേക്ക്...

എങ്ങിനെ ഇവിടെ എത്തിചേരാം ?

തൃശ്ശൂരില്‍ നിന്നും തൃപ്രയാര്‍ റൂട്ടില്‍ 30  കിലോമീറ്റര്‍ അകലെയുള്ള
തളിക്കുളം സെന്റെറില്‍ എത്തി അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു
ഏകദേശം 3 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ സ്നേഹതീരം ബീചിലെത്താം.

May 22, 2012

അമ്പലക്കോഴികള്‍

കോഴികളെ വീടിനകത്തേക്ക് കയറ്റാന്‍ നമ്മള്‍ സമ്മതിക്കോ ? ഇല്ല.
അപ്പോള്‍ പിന്നെ പരിപാവനമായി കരുതുന്ന ഒരു  ക്ഷേത്രത്തിലേക്ക് കോഴികളെ
കയറ്റുന്നതിനെപ്പറ്റി ചിന്തിക്കുകയേ വേണ്ട, അല്ലേ !




എന്നാല്‍ ഈ കഴിഞ്ഞയാഴ്ച തൃശൂരിലെ പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഒരു
സുഹൃത്തിന്റെ വിവാഹ ചടങ്ങിനു പോയപ്പോള്‍ കണ്ട കാഴ്ച എന്നില്‍ കൌതുകമുണര്‍ത്തി.
അമ്പലത്തിന്റെ കവാടം കടന്നത്‌ മുതല്‍ അവിടിവിടെ കോഴികള്‍,
അപ്പൊ കരുതി ക്ഷേത്രത്തിന്റെ മുറ്റത്ത്‌ മാത്രേ ഇവയുണ്ടാകൂ എന്ന്;
എന്നാല്‍ ചുറ്റമ്പലത്തില്‍ കടന്നപ്പോഴല്ലേ രസം;
ശ്രീകൃഷ്ണജയന്തിക്കുള്ള ശോഭയാത്രയില്‍, "അമ്പാടി നിറയെ ഉണ്ണിക്കണ്ണന്‍മാര്‍"
എന്ന് പറയും പോലെ അമ്പലത്തിന്റെ അകം മുഴുവന്‍ പലവിധ വര്‍ണ്ണത്തിലുള്ള
പൂവന്‍ കോഴികള്‍ അങ്കവാലും വിരിച്ച് നെറ്റിയില്‍ ചുവന്ന പൂവും വച്ച് വിഹരിക്കുന്നു.





ക്യാമറക്കണ്ണില്‍ കണ്ട കാഴ്ച വിശ്വസിക്കാന്‍ ആദ്യം കുറച്ചു സമയമെടുത്തു.
പിന്നീടാണ് അറിഞ്ഞത് ഇതിവിടുത്തെ മാത്രം ഒരു പ്രത്യേകതയാണെന്ന്.
ആ അമ്പലത്തില്‍ പ്രതിഷ്ഠയുള്ള ഭഗവതിയുടെ വാഹനമാണത്രേ ഈ പൂവന്‍ കോഴികള്‍;
പഴന്നൂര്‍കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കേവല്‍ കോഴികള്‍.
ഞങ്ങളുടെ നാട്ടില്‍ ഇതിനെ ചാത്തന്‍ കോഴി എന്നും പറയും, കൊളോക്ക്യലായി :)


 എന്തായാലും നല്ല നെഞ്ചുറപ്പുള്ള സുന്ദരന്‍ ആണ്‍കോഴികളെ മാത്രേ
ഇവിടെ കാണാനൊക്കൂ. കുണുങ്ങി കുണുങ്ങി നടക്കുന്ന സുന്ദരി പിടകളെയൊന്നും
ഇവിടെ ഏഴയലത്ത് അടുപ്പിക്കില്ല എന്ന് സാരം.



ഇനി, എവിടുന്നാണ് ഇത്രയധികം പൂവന്‍ക്കോഴികള്‍ എന്നല്ലേ?
ഭഗവതിയുടെ പ്രീതിയുള്ള ഭക്തര്‍ വഴിപാടായിട്ടാണ് കോഴികളെ ഇവിടെ
നടയ്ക്കിരുത്തുന്നത്. കാര്യസിദ്ധിക്കായി ഇവിടുത്തെ പ്രത്യേക വഴിപാടാണിത്.
കോഴികള്‍ക്കുള്ള അന്നദാനവും കോഴിയെ പറപ്പിക്കലും ഇവിടെ വഴിപാടായുണ്ട്.

 
 

ബലിക്കല്ലിനരികിലും കൊടിമരത്തിന്റെ താഴെയും ക്ഷേത്രനടയിലും എല്ലാം
ഈ കോഴികള്‍ വഴിപാടായി ലഭിക്കുന്ന അരിമണികളും കൊത്തി, വെള്ളവും കുടിച്ച്,
കൊട്ടുവായും ഇട്ട്, സഹവാസികളുമായി കലഹിക്കാതെ സുഖമായി കഴിയുന്നു.
പുറം നാടുകളില്‍ നിന്നും വഴിപാടായി കൊണ്ട് വന്ന വരുത്തന്മാരും ഈ കൂട്ടത്തിലുണ്ട്.
ഇവറ്റകളുടെ അംഗവിക്ഷേപങ്ങളും ചെയ്തികളും കണ്ടുനില്‍ക്കുക തന്നെ ഒരു രസമാണ്.

 
 

 
എന്തായാലും സുഹൃത്തിന്റെ കല്ല്യാണം കാണാന്‍ പത്നീസമേതം പോയ എനിക്ക്
ഈ വിചിത്ര കാഴ്ചകളില്‍ ക്ലിക്കി നടന്നപ്പോള്‍ താലികെട്ട് മിസ്സായിപ്പോയി.
പൂവന്‍കോഴീ സവിധത്തില്‍ ഭഗവതിയുടെ അനുഗ്രഹത്തോടെ വിവാഹിതരായ
വരനും വധുവിനും മംഗളങ്ങള്‍ മാത്രം നേരുന്നു. കൊക്കര ക്കോ ക്കോ .....



May 14, 2012

നാടകക്കളരി

തൃശ്ശൂരിലെ എന്റെ സ്വന്തം ഗ്രാമമായ കോനിക്കരയിലെ, നേതാജി വായനശാലയില്‍
ഈയിടെ സംഘടിപ്പിച്ച ഒരു നാടകക്കളരിയുടെ വിശേഷങ്ങള്‍ ഇവിടെ പോസ്റ്റുന്നു.


"നേതാജിയില്‍ നാടകക്കളരിയുടെ മാമ്പഴക്കാലം."

അവധിക്കാലം കഴിഞ്ഞ് സ്കൂളില്‍ തിരിച്ചെത്തുമ്പോള്‍ കൊച്ചു കൂട്ടുകാര്‍ക്ക് പല വിശേഷങ്ങളും
പറയാനുണ്ടാകും. എന്നാല്‍ കോനിക്കരയിലെ കുട്ടികള്‍ ഈ അവധിക്കാലം ഓര്‍ക്കുന്നത്
അവര്‍ ആര്‍ത്തുല്ലസിച്ചു പങ്കെടുത്ത ഒരു നാടകക്കളരിയുടെ മാധുര്യത്തിലാവും.

തൃശ്ശൂരിലെ ഗ്രേഡ് A  പദവിയുള്ള, കോനിക്കരയിലെ നേതാജി വായനശാലയിലാണ്
കുട്ടികള്‍ക്കായി മൂന്നു ദിവസം നീണ്ടു നിന്ന നാടകക്കളരി സംഘടിപ്പിച്ചത്.
തൃശൂരിലെ പ്രശസ്ത ചിത്ര കലാകാരനായ ശ്രീ സുരേന്ദ്രന്‍ ചെമ്പൂക്കാവാണ് ക്യാമ്പിന്
നേതൃത്വം വഹിച്ചത്. മെയ്‌ 9 ,10 ,11  എന്നീ ദിവസങ്ങളില്‍ നടത്തിയ ക്യാമ്പിലേക്ക്
നാല്‍പ്പതോളം കുട്ടികള്‍ നാടക കലയുടെ ബാലപാഠങ്ങള്‍ ഗുരു മുഖത്ത് നിന്നും
പഠിക്കാന്‍ എത്തി. കൊനിക്കരയുടെ പരിസര പ്രദേശങ്ങളില്‍ നിന്ന് പോലും കുട്ടികള്‍
ഉത്സാഹപൂര്‍വ്വം കേട്ടറിഞ്ഞെത്തി.





വേനലവധിയില്‍, പൊള്ളുന്ന ചൂടുള്ള പകലില്‍, വലിയൊരു മാവിന്റെ തണലില്‍ ഒത്തുകൂടിയ
പ്രതീതിയായിരുന്നു കുട്ടികള്‍ക്കൊക്കെ. കളരിയില്‍, മാസ്റ്റര്‍ ക്യാമ്പ്‌ അംഗങ്ങളെക്കൊണ്ട്
തന്നെ സ്ക്രിപ്റ്റും ഡയലോഗും എഴുതിച്ചു;
മറ്റു ചിലര്‍ അത് അഭിനയിച്ചു ഫലിപ്പിച്ചു. ചേട്ടന്മാരും ചേച്ചിമാരും നാടകക്കളരിയുടെ
പണിപ്പുരയില്‍ തിരക്കിട്ട് നടന്നപ്പോള്‍ ഒന്നുമറിയാത്ത കൌതുകത്തോടെ നോക്കിനിന്ന
കുരുന്നുകളും ക്യാമ്പിന്റെ ഹരമായി. അഞ്ചു വയസ്സുള്ള കുരുന്നുകള്‍ മുതല്‍ പ്ലസ്‌ ടു
വരെയുള്ള കുട്ടികള്‍ ക്യാമ്പില്‍ ഒത്തുകൂടിയപ്പോള്‍, കളരിക്ക് നേതൃത്വം നല്‍കിയ
സുരേന്ദ്രന്‍ മാഷിന് കഥാപാത്ര വൈവിധ്യങ്ങളുടെ മഴവില്ല് തീര്‍ക്കാന്‍
ഏറെ പ്രയാസപ്പെടെണ്ടി വന്നില്ല.





വൈലോപ്പിള്ളി ശ്രീധരമേനോന്റെ "മാമ്പഴം" എന്ന കവിതയുടെ ദ്രിശ്യാവിഷ്ക്കാരം ഒരുക്കിയത്
ക്യാമ്പ്‌ കാനാനെത്തിയവരെയും അഭിനയ മുഹൂര്‍ത്തങ്ങളുടെ വിരുന്നൂട്ടി.
മാമ്പഴത്തിലെ ഉണ്ണിയും അമ്മയും മികച്ച കഥാപാത്രങ്ങളുടെ വരവറിയിച്ചു
എന്നാണ് കാണികളുടെ സാക്ഷ്യം.





കോനിക്കരയുടെ പ്രധാന ബസ്‌ സ്റ്റോപ്പ്‌ ആയ "നെല്ലിചോട്" ബസ്‌ സ്റ്റോപ്പ്‌ നെയും
ഉള്‍ക്കൊള്ളിച്ച് കഥാഖ്യാനം നടത്തിയപ്പോള്‍ അത് നാട്ടുകാര്‍ക്കെല്ലാം നവ്യാനുഭവമായി.
അങ്ങിനെ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കും
നാട്ടുകാര്‍ക്കും എന്നെനും ഓര്‍ത്തുവയ്ക്കാവുന്ന ദിനങ്ങള്‍ സമ്മാനിക്കാനായത്തിന്റെ
ചാരിഥാര്‍ത്ത്യത്തിലാണ് നേതാജി വായനശാല ഭാരവാഹികള്‍.




59  വര്‍ഷങ്ങളായി കൊനിക്കരയുടെ കലാ-സാഹിത്യ-സാംസ്കാരിക മേഘലയില്‍
നാടിന്റെ ഹൃദയ ത്തുടിപ്പായി നിലനില്‍ക്കുന്ന ഈ സ്ഥാപനത്തിന് ഇന്നും യവ്വനമാണ് .
കരുത്തുറ്റ കര്‍മ്മ ശേഷിയുള്ള ഒരു പുത്തന്‍ യുവതയാണ് ഇന്ന് വായനശാലയെ
മുന്നോട്ടു നയിക്കുന്നത്. കലയെയും സാഹിത്യത്തെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം
തന്നെ പുതുയുഗത്തിന്റെ മാറ്റങ്ങളെയും ടെക്നോളജിയെയും നാടിന്
 പരിചയപ്പെടുത്തുന്നതിനായി ഇടയ്ക്കിടെ ഇവിടെ ചര്‍ച്ചാ ക്ലാസ്സുകളും പഠന ശിബിരങ്ങളും
സംഘടിപ്പിക്കാറുണ്ട്. പുതിയ ആശയങ്ങളും യുവാക്കള്‍ക്ക് വേണ്ടിയുള്ള പരിപാടികളും
നേതാജി വായനശാലയില്‍ ഉടനെ സംഘടിപ്പിക്കുന്ന തിരക്കിലാണ് വായനശാല
ഭാരവാഹികള്‍ . ഒപ്പം കര്‍മ നിരതരായി ഒരുകൂട്ടം യുവാക്കളും ചേട്ടന്മാരും പിന്നെ
വായനശാലയുടെ പഴയ പ്രവര്‍ത്തകരും കൂടെ തന്നെയുണ്ട്‌.
വായനശാലയും യുവാക്കളും ഉണരുമ്പോള്‍ നാടും ഉണരും
എന്ന പ്രതീക്ഷയിലാണ് കോനിക്കരക്കാര്‍.