May 14, 2012

നാടകക്കളരി

തൃശ്ശൂരിലെ എന്റെ സ്വന്തം ഗ്രാമമായ കോനിക്കരയിലെ, നേതാജി വായനശാലയില്‍
ഈയിടെ സംഘടിപ്പിച്ച ഒരു നാടകക്കളരിയുടെ വിശേഷങ്ങള്‍ ഇവിടെ പോസ്റ്റുന്നു.


"നേതാജിയില്‍ നാടകക്കളരിയുടെ മാമ്പഴക്കാലം."

അവധിക്കാലം കഴിഞ്ഞ് സ്കൂളില്‍ തിരിച്ചെത്തുമ്പോള്‍ കൊച്ചു കൂട്ടുകാര്‍ക്ക് പല വിശേഷങ്ങളും
പറയാനുണ്ടാകും. എന്നാല്‍ കോനിക്കരയിലെ കുട്ടികള്‍ ഈ അവധിക്കാലം ഓര്‍ക്കുന്നത്
അവര്‍ ആര്‍ത്തുല്ലസിച്ചു പങ്കെടുത്ത ഒരു നാടകക്കളരിയുടെ മാധുര്യത്തിലാവും.

തൃശ്ശൂരിലെ ഗ്രേഡ് A  പദവിയുള്ള, കോനിക്കരയിലെ നേതാജി വായനശാലയിലാണ്
കുട്ടികള്‍ക്കായി മൂന്നു ദിവസം നീണ്ടു നിന്ന നാടകക്കളരി സംഘടിപ്പിച്ചത്.
തൃശൂരിലെ പ്രശസ്ത ചിത്ര കലാകാരനായ ശ്രീ സുരേന്ദ്രന്‍ ചെമ്പൂക്കാവാണ് ക്യാമ്പിന്
നേതൃത്വം വഹിച്ചത്. മെയ്‌ 9 ,10 ,11  എന്നീ ദിവസങ്ങളില്‍ നടത്തിയ ക്യാമ്പിലേക്ക്
നാല്‍പ്പതോളം കുട്ടികള്‍ നാടക കലയുടെ ബാലപാഠങ്ങള്‍ ഗുരു മുഖത്ത് നിന്നും
പഠിക്കാന്‍ എത്തി. കൊനിക്കരയുടെ പരിസര പ്രദേശങ്ങളില്‍ നിന്ന് പോലും കുട്ടികള്‍
ഉത്സാഹപൂര്‍വ്വം കേട്ടറിഞ്ഞെത്തി.





വേനലവധിയില്‍, പൊള്ളുന്ന ചൂടുള്ള പകലില്‍, വലിയൊരു മാവിന്റെ തണലില്‍ ഒത്തുകൂടിയ
പ്രതീതിയായിരുന്നു കുട്ടികള്‍ക്കൊക്കെ. കളരിയില്‍, മാസ്റ്റര്‍ ക്യാമ്പ്‌ അംഗങ്ങളെക്കൊണ്ട്
തന്നെ സ്ക്രിപ്റ്റും ഡയലോഗും എഴുതിച്ചു;
മറ്റു ചിലര്‍ അത് അഭിനയിച്ചു ഫലിപ്പിച്ചു. ചേട്ടന്മാരും ചേച്ചിമാരും നാടകക്കളരിയുടെ
പണിപ്പുരയില്‍ തിരക്കിട്ട് നടന്നപ്പോള്‍ ഒന്നുമറിയാത്ത കൌതുകത്തോടെ നോക്കിനിന്ന
കുരുന്നുകളും ക്യാമ്പിന്റെ ഹരമായി. അഞ്ചു വയസ്സുള്ള കുരുന്നുകള്‍ മുതല്‍ പ്ലസ്‌ ടു
വരെയുള്ള കുട്ടികള്‍ ക്യാമ്പില്‍ ഒത്തുകൂടിയപ്പോള്‍, കളരിക്ക് നേതൃത്വം നല്‍കിയ
സുരേന്ദ്രന്‍ മാഷിന് കഥാപാത്ര വൈവിധ്യങ്ങളുടെ മഴവില്ല് തീര്‍ക്കാന്‍
ഏറെ പ്രയാസപ്പെടെണ്ടി വന്നില്ല.





വൈലോപ്പിള്ളി ശ്രീധരമേനോന്റെ "മാമ്പഴം" എന്ന കവിതയുടെ ദ്രിശ്യാവിഷ്ക്കാരം ഒരുക്കിയത്
ക്യാമ്പ്‌ കാനാനെത്തിയവരെയും അഭിനയ മുഹൂര്‍ത്തങ്ങളുടെ വിരുന്നൂട്ടി.
മാമ്പഴത്തിലെ ഉണ്ണിയും അമ്മയും മികച്ച കഥാപാത്രങ്ങളുടെ വരവറിയിച്ചു
എന്നാണ് കാണികളുടെ സാക്ഷ്യം.





കോനിക്കരയുടെ പ്രധാന ബസ്‌ സ്റ്റോപ്പ്‌ ആയ "നെല്ലിചോട്" ബസ്‌ സ്റ്റോപ്പ്‌ നെയും
ഉള്‍ക്കൊള്ളിച്ച് കഥാഖ്യാനം നടത്തിയപ്പോള്‍ അത് നാട്ടുകാര്‍ക്കെല്ലാം നവ്യാനുഭവമായി.
അങ്ങിനെ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കും
നാട്ടുകാര്‍ക്കും എന്നെനും ഓര്‍ത്തുവയ്ക്കാവുന്ന ദിനങ്ങള്‍ സമ്മാനിക്കാനായത്തിന്റെ
ചാരിഥാര്‍ത്ത്യത്തിലാണ് നേതാജി വായനശാല ഭാരവാഹികള്‍.




59  വര്‍ഷങ്ങളായി കൊനിക്കരയുടെ കലാ-സാഹിത്യ-സാംസ്കാരിക മേഘലയില്‍
നാടിന്റെ ഹൃദയ ത്തുടിപ്പായി നിലനില്‍ക്കുന്ന ഈ സ്ഥാപനത്തിന് ഇന്നും യവ്വനമാണ് .
കരുത്തുറ്റ കര്‍മ്മ ശേഷിയുള്ള ഒരു പുത്തന്‍ യുവതയാണ് ഇന്ന് വായനശാലയെ
മുന്നോട്ടു നയിക്കുന്നത്. കലയെയും സാഹിത്യത്തെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം
തന്നെ പുതുയുഗത്തിന്റെ മാറ്റങ്ങളെയും ടെക്നോളജിയെയും നാടിന്
 പരിചയപ്പെടുത്തുന്നതിനായി ഇടയ്ക്കിടെ ഇവിടെ ചര്‍ച്ചാ ക്ലാസ്സുകളും പഠന ശിബിരങ്ങളും
സംഘടിപ്പിക്കാറുണ്ട്. പുതിയ ആശയങ്ങളും യുവാക്കള്‍ക്ക് വേണ്ടിയുള്ള പരിപാടികളും
നേതാജി വായനശാലയില്‍ ഉടനെ സംഘടിപ്പിക്കുന്ന തിരക്കിലാണ് വായനശാല
ഭാരവാഹികള്‍ . ഒപ്പം കര്‍മ നിരതരായി ഒരുകൂട്ടം യുവാക്കളും ചേട്ടന്മാരും പിന്നെ
വായനശാലയുടെ പഴയ പ്രവര്‍ത്തകരും കൂടെ തന്നെയുണ്ട്‌.
വായനശാലയും യുവാക്കളും ഉണരുമ്പോള്‍ നാടും ഉണരും
എന്ന പ്രതീക്ഷയിലാണ് കോനിക്കരക്കാര്‍.

1 comment: